വിജ്ഞാനം വഴിയോരത്ത്
കൊൽക്കത്തയും ഡൽഹിയും കഴിഞ്ഞാൽ, മുംബൈയിലായിരിക്കും രാജ്യത്തെ ഏറ്റവും വലിയ വഴിയോര സെക്കന്‌ഡ്ഹാൻഡ് പുസ്തക ശേഖരങ്ങൾ. ബംഗളൂരുവും ചെന്നൈയും ഹൈദരാബാദും തിരുവനന്തപുരവും തൊട്ടു പിന്നിലുണ്ട്. ഇവയിൽ പലതും കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്നുണ്ടെങ്കിലും, നമ്മുടെ മനസ്സുകളിൽനിന്ന് വായനാശീലം കുടിയിറങ്ങുന്നതുവരെ ഈ വഴിയോര മാമാങ്കങ്ങൾക്ക് ഒന്നും സംഭവിക്കാനിടയില്ല.

നിയന്ത്രണങ്ങൾ ഏറുന്തോറും വഴിയോര പുസ്തക മേളകൾ കൂടുതൽ ജനപ്രിയമാകുന്നു. ഡിജിറ്റൽ, അല്ലെങ്കിൽ ഓൺലൈൻ വായന, അച്ചടിയുടെമേൽ ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞെന്നുള്ള പൊതുധാരണയെ നെറ്റിചുളിച്ച് നോക്കേണ്ടിവരുന്നതാണ് ഫുട്പാത്തിൽ നിർബാധം തുടരുന്ന ഈ മാമാങ്കങ്ങളുടെ സമകാലീനത!

ഇത് വിജ്ഞാന വ്യാപാരം!

ബൃഹത്തായ പ്രസിദ്ധീകരണ പ്രക്രിയയുടെ അവസാനത്തേയും പരമപ്രധാനവുമായ ഘട്ടം. ഷേക്സ്പീരിയൻ നാടകങ്ങൾ മുതൽ ബെന്യാമിന്‍റെ ആടുജീവിതം വരേയും, ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് മുതൽ കൈരേഖാശാസ്‌ത്രം വരേയും, ഐസ്റ്റൈൻ മുതൽ അബ്ദുൾകലാം വരെയുള്ള ശാസ്‌ത്രജ്ഞരേയും വായനക്കാർക്ക് പാതയോരത്ത് ലഭ്യമാകുന്ന അപൂർവ മുഹൂർത്തം! കരളും ഹൃദയവും ഗര്‍ഭസ്ഥ ശിശുവുമെല്ലാം നമ്മുടെ വിരൽ തുമ്പിൽ!

ഏറ്റവുമധികം വിറ്റഴിയുന്ന പുസ്‌തകങ്ങൾ രചിക്കുന്ന അമേരിക്കൻ എഴുത്തുകാരൻ റിച്ചാർഡ് ഗ്രെഹൽവ പറയുന്നതിങ്ങനെ: “Sell the way your customer wants to buy, not the way you like to sell.” (ഉപഭോക്താവിന് വാങ്ങാൻ താല്‍പര്യമുള്ള രീതിയിലാണ് വിൽക്കേണ്ടത്, നിങ്ങൾക്ക് വിൽക്കാൻ താല്‍പര്യമുള്ള രീതിയിലല്ല).

വിപണന വിദഗ്ധനായ അമേരിക്കൻ ഗ്രന്ഥകര്‍ത്താവ് പറഞ്ഞത് അപ്പാടെ ഇതാ കേരളത്തിലെ നടപ്പാതയിൽ പ്രാബല്യത്തിൽ വന്നിരിക്കുന്നു! ജോലിത്തിരക്കിനിടയ്ക്ക്, യാത്രാമധ്യേ, വഴിയോരത്തെ ബൂത്തുകളിൽ കാണുന്ന ഇഷ്ടപ്പെട്ട പുസ്തകങ്ങൾ വായനക്കാർ വാങ്ങുന്നു.

വിലയിൽ കാര്യമായ കുറവ്! കൂടാതെ പേരും പെരുമയുമുള്ള പുസ്തകക്കടകളിലേക്ക് പോകാനുള്ള ക്ലേശങ്ങളും ഒഴിവാക്കാം. ഇന്നത്തെ ജീവിത വ്യഗ്രതകൾക്കിടയ്ക്ക് സമയം ലാഭിക്കാമെന്നതും വലിയ നേട്ടം തന്നെയല്ലേ!

പഴയതാണോ, പൈറേറ്റഡ് ആണോ, അല്ലെങ്കിൽ മുഷിഞ്ഞ് മൂലകൾ ചുരുണ്ടിരിക്കുന്നതാണോ (dog-eared) എന്നതൊന്നും ഒരു യഥാർത്ഥ പുസ്തകപ്രേമിയെ സംബന്ധിച്ചിടത്തോളം അത്ര ഗൗരവമുള്ള കാര്യങ്ങളല്ല.

“എല്ലാർക്കൂള്ള സാധനം ഇവടെണ്ട്. പല പുസ്തകങ്ങൾക്കും ഇരുപത് മുതൽ അറുപത് ശതമാനം വരെ ഡിസ്കൗണ്ട് ഞാൻ കൊടുക്കുന്നുണ്ട്,’’ ഒരു വഴിയോര കച്ചവടക്കാരൻ ആവേശംകൊണ്ടു.

ഞാൻ ഈ സ്റ്റാൾ ഉടമയെക്കുറിച്ച് കൂടുതൽ അറിയാൻ ശ്രമിച്ചു. പക്ഷെ, ചില വിവരങ്ങൾ എന്നോടു പങ്കിടുന്നതിൽ ഈ സുഹൃത്തിന് അല്പം പിശുക്കുള്ളതുപോലെ തോന്നി.

“യാത്രക്കാർക്ക് തടസം ഒന്നും ഇല്ലെങ്കിലും വഴിയോരത്തല്ലേ ഇത്രയും പുസ്തകങ്ങൾ ഇങ്ങനെ നിരത്തിയിട്ടിരിക്കിണത്! ഞങ്ങളുടെയൊക്കെ പേരുവിവരങ്ങൾ വെളിപ്പെടുത്താത്തതാണ് ഉത്തമം, സാർ,’’ സുഹൃത്ത് സവിനയം അറിയിച്ചു.

ശരിയാണ്. ഈ പറഞ്ഞതു മാനിച്ച് സുഹൃത്തിനെ തുടർന്നും ഇങ്ങനെ മാത്രം സംബോധന ചെയ്യട്ടെ. കോർപറേഷൻകാർക്ക് വിവരമെത്തിച്ച് ഒരു പുസ്തകക്കട പൂട്ടിക്കുന്നൊരു അക്ഷരവൈരിയല്ല ഞാനെന്ന് അയാൾക്ക് ഉറപ്പും കൊടുത്തു!

സെക്കൻഡ്സ് (സെക്കൻഡ് ഹാൻഡ് പുസ്തകങ്ങളുടെ ഓമനപ്പേര്) അന്വേഷിച്ച് സുഹൃത്തിന്‍റെ പുസ്തകശാലയിലെത്തുന്നവരിൽ സ്കൂൾ-കോളജ് വിദ്യാർഥികൾ മുതൽ എൻജിനിയറിംഗിനും മെഡിസിനും പഠിക്കുന്നവർ വരെയുണ്ട്.

“ഇംഗ്ളീഷ്, മലയാളം നോവലുകൾ ഞാൻ തിരിച്ചെടുക്കും. അവർ എനിക്ക് തന്നതിന്‍റെ മുപ്പത് ശതമാനം കാശ് തിരിച്ചുകൊടുക്കും,’’ സുഹൃത്ത് കച്ചവട രീതി വ്യക്തമാക്കി.

സെക്കൻഡ്സിൽ, സ്കൂൾ-കോളജ് പുസ്തകങ്ങൾക്കാണത്രെ ‘ബംപർ ഓഫർ’! “സങ്കടം പറഞ്ഞ് സെന്‍റി അടിക്കുന്നതിനു മുന്നെത്തന്നെ അവര് പ്രതീക്ഷിക്കുന്നതിൽ കൂടുതൽ കിഴിവ് ഞാൻ കൊടുക്കും, കുട്ട്യോള് പഠിച്ച് നന്നാവട്ടെ, സാർ.’’

സെക്കൻഡ്സ് വിപണനം ചെയ്ത് കുടുംബം പുലർത്തുന്ന തിരക്കിൽ, ഗ്രെഹൽവയുടെ Unleashing the Power of Consultative Selling എന്ന പുസ്തകമൊന്നും വായിക്കാൻ നമ്മുടെ സുഹൃത്തിന് സമയം കിട്ടിക്കാണില്ല. എന്നാൽ, സെക്കൻഡ്സ് വിൽക്കുന്ന ഈ വിജ്ഞാന വ്യാപാരിയുടെ മനസ് ശരിക്കും ഫസ്റ്റ് ഹാൻഡാണ്!

ഡിജിറ്റൽ അല്ലാത്ത വായന ഒരു പ്രാകൃത സമ്പ്രദായമാണെന്ന് ന്യൂജെൻ തത്ത്വശാസ്ത്രങ്ങൾ വിളംബരം ചെയ്തുകഴിഞ്ഞിരിക്കുന്നു! ഇനി അതൊരു കൊടുംകുറ്റകൃത്യമാണെന്ന് വിധി എഴുതുന്നതുവരെ, തെരുവിലെ പുസ്തക മേളകൾക്ക് ജനപ്രിയമായിത്തന്നെ തുടരാം.

കേരളത്തിൽ മാത്രമല്ല, സംസ്ഥാനത്തിന് പുറത്തും ഈയുള്ളവന് പോകാൻ കഴിഞ്ഞ നഗരങ്ങളിലെല്ലാം ഫുട്പാത്ത് പുസ്തക വ്യാപാരം സജീവമാണ്. ബാർഗൈൻ ബുക്ക് സ്റ്റാളുകൾ മുതൽ ഇഷ്ടപ്പെട്ട സെക്കൻഡ്സുകൾ കിലോക്കണക്കിന് തൂക്കി വാങ്ങാവുന്ന മാർക്കറ്റുകൾ വരെ കാണാൻ സാധിച്ചിട്ടുണ്ട്.

കൊൽക്കത്തയും ഡൽഹിയും കഴിഞ്ഞാൽ, മുംബൈയിലായിരിക്കും രാജ്യത്തെ ഏറ്റവും വലിയ വഴിയോര പുസ്തക ശേഖരങ്ങൾ. ബംഗളൂരുവും ചെന്നൈയും ഹൈദരാബാദും തിരുവനന്തപുരവും തൊട്ടു പിന്നിലുണ്ട്. ഇവയിൽ പലതും കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്നുണ്ടെങ്കിലും, നമ്മുടെ മനസുകളിൽനിന്ന് വായനാശീലം കുടിയിറങ്ങുന്നതുവരെ ഈ വഴിയോര മാമാങ്കങ്ങൾക്ക് ഒന്നും സംഭവിക്കാനിടയില്ല.

ഓൺലൈനായി ഓർഡർ ചെയ്ത് പുസ്തകം വാങ്ങുന്നത് വായനാ സംസ്കാരത്തിനെ സാരമായി ബാധിക്കുമെന്നാണ് നമ്മുടെ സുഹൃത്തിന്‍റെ പക്ഷം. ഈ അഭിപ്രായം കച്ചവട താത്പര്യം സ്വാധീനിച്ചതാവാം. പക്ഷേ, അൽപ്പമൊന്ന് ആലോചിച്ചാൽ വസ്‌തുതയും അതുതന്നെയെന്നു തിരിച്ചറിയാം. ഒരു ലൈബ്രറിയിൽ പോയി ഇഷ്ടപ്പെട്ട ഒരു പുസ്തകം തിരഞ്ഞെടുത്ത് വായിക്കുമ്പോഴോ, അല്ലെങ്കിൽ വിപണിയിൽ നിന്ന് ആരാഞ്ഞെടുത്തതൊന്നിൽ വ്യാപൃതമായിരിക്കുമ്പോഴോ ഉള്ള അനുഭൂതി ഓൺലൈൻ വഴി ലഭിക്കുമോ?

അജ്ഞാതനൊരാൾ, അകത്തോ പുറത്തോ അല്ലാത്ത സ്ഥലത്തുവച്ച്, ഉള്ളിലെന്താണെന്ന് ഉറപ്പില്ലാത്ത ഒരു പൊതി കൈമാറുന്നതിനെയല്ലേ ‘ഫേഷനബ്ൾ’ ആയി ഓൺലൈൻ ഷോപ്പിംഗ് എന്നു നാം വിളിക്കുന്നത്?

സ്വേച്ഛാധിപത്യം കൊടികുത്തിവാണിരുന്ന പലചരക്കുകടകളുടെ നേരേ നാം പടിഅടച്ച് പിണ്ഡം വച്ചു. വാങ്ങുന്ന സാധനം പൊട്ടിയതുമല്ല പൊളിഞ്ഞതുമല്ലായെന്നു നേരിട്ടുകണ്ട് ഉറപ്പുവരുത്താനും, അകലെ വച്ചിരിക്കുന്ന അടുത്തിറങ്ങിയ ഉത്പന്നങ്ങൾ കൈ എത്തിച്ച് എടുക്കാനുമുള്ള സ്വാതന്ത്ര്യം തന്ന്, Customer is the King എന്നൊക്കെ പറഞ്ഞ് നമ്മളോട് ആദരവും കാണിച്ച സൂപ്പർമാർക്കറ്റുകളെ നാം സാനന്ദം സ്വീകരിച്ചതാണ്. എന്നിട്ട്, ഇപ്പോഴിതാ എല്ലാം തലകീഴുമറിയുന്നു! ഇ-വാണിജ്യ വീരന്മരായ ഫ്ലിപ്കാർട്ടിനും, ആമസോണിനും, സ്നാപ്പ്ഡീലിനും, ആലിബാബയ്ക്കുമൊക്കെ നമ്മളെ എങ്ങനെ വേണമെങ്കിലും ശരിപ്പെടുത്തിയെടുക്കാമല്ലൊ!

കസ്റ്റമേഴ്സിൽനിന്ന് എന്തെങ്കിലും പ്രത്യേക അനുഭവം?

“ചില പുള്ളികള് ‘ബുദ്ധിജീവി'കളാ, സാറെ! അവര് എന്നോടൊന്നും മിണ്ടില്ല. തെരച്ചിലോട്, തെരച്ചിലാ… എല്ലാം ചിന്നിച്ചെതറി ഇടും. എന്നിട്ട്, തളർന്നാൽ അടുത്തുവന്ന് എന്‍റെ മുഖത്ത് നോക്കാതെ, ഒരുചോദ്യമുണ്ട്: ഇവിടെ Les Misérables ഉണ്ടോ, Sherlock Holmes ഉണ്ടോ, The Da Vinci Code ഉണ്ടോ എന്നൊക്കെ. നിമിഷനേരംകൊണ്ട് ഞാൻ സാധനം എടുത്തുകൊടുക്കും. ഈ വല്ല്യേ, വല്ല്യേ, വെള്ളക്കാരടെ ബുക്ക്കളെ കുറിച്ചൊക്കെ എനിക്കെങ്ങനെ അറിയാനാന്നാ ഇവമ്മാരടെ ഒക്കെ ഒരു ഭാവം! കൊറച്ചുകാലം ആയില്ല്യേ, സാറെ, ഈ വക ‘കോഡു'കളൊക്കെ കാണാൻ തൊടങ്ങീട്ട്!’’

""Les Misérables ന്‍റെ ഇംഗ്ലീഷ് പരിഭാഷയുടെ കൂടെ, മലയാളത്തിലെ ‘പാവങ്ങളും' ചേർത്തു കൊടുക്കുമ്പോഴാണ് അവരൊക്കെ യഥാർഥത്തിൽ ഴാങ്‌ വാൽ ഴാങ് (Les Misérables ലെ പാവം നായകൻ) ആവുന്നത്, സുഹൃത്തിന്‍റെ മുഖത്ത് "ബുദ്ധിജീവി' കളോട് ബുദ്ധികാണിച്ച ഒരു സംതൃപ്തി!

കൂടാതെ, വിക്ടർ യൂഗൊയുടേയും ആർതർ കോനൻ ഡോയ്‌ലിന്‍റെയും ഡാൻ ബ്രൗണിന്‍റേയുമൊക്കെ മറ്റു പുസ്തകങ്ങളും എടുത്ത് കാണിച്ചുകൊടുത്ത് ഇത്തരം കസ്റ്റമേഴ്സിനെ ഇടയ്ക്കൊക്കെ നമ്മുടെ സുഹൃത്ത് "ഇംപ്രസ്' ചെയ്യാറുണ്ടത്രേ!

ഞങ്ങളുടെ ഈ ചർച്ചയ്ക്കിടയിലും പുസ്തകക്കച്ചവടം വേണ്ടതുപോലെ നടക്കുന്നുണ്ട്. ഐറ്റങ്ങൾ പലതും ഞാനും മറിച്ചു നോക്കിക്കൊണ്ടിരുന്നു.

"പിന്നെ, ഫ്രീക്കൻമാര്... അവര് അല്പം കളറും മറ്റുമുള്ള മാഗസീ൯സൊക്കെ മറിച്ചുനോക്കി കൊറച്ച്നേരം അങ്ങനെ നിക്കും. പിന്നീട്, കാര്യത്തിലേക്ക് കടന്നു പല, പല നോവൽസും അരിച്ചുപെറുക്കും. അവസാനം നല്ലൊരു ‘ഇംഗ്ലീഷ് പൈങ്കിളി' യിൽ സെറ്റിൽ ചെയ്യും!’

എന്നാൽ, ബുദ്ധിജീവികളേയും ഫ്രീക്കൻമാരേയും ഒരുനിലയ്ക്ക് നമ്മുടെ സുഹൃത്തിന് ഇഷ്ടമാണത്രെ! "കാരണം, ഈ രണ്ട് വിഭാഗത്തിൽപ്പെട്ടവരും എൻറടുത്തുവന്ന് ‘പെർഫോം' ചെയ്യുന്നതിനാൽ, അവർക്ക് ബാർഗൈൻ ചെയ്യാനുള്ള ഒരു ‘ഇത്' നഷ്ടപ്പെടും. അതിനാൽ, ഞാൻ ചോദിക്കുന്ന കാശും തന്ന് അവർ സ്ഥലംവിടും.’

‘ഈ ഏർപ്പാട് എങ്ങനെ, ഗുണമുണ്ടോ, ഞാൻ ചോദിച്ചു.’

“പുസ്തകം കേടുവരുന്ന സാധനമല്ലല്ലൊ, വിറ്റഴിയാൻ താമസം വന്നാലും കുഴപ്പമില്ല. പിന്നെ, സ്ഥലത്തിന് വാടകയുമില്ല. അതുകൊണ്ട് ജീവിക്കാനുള്ളത് ഇതിൽനിന്ന് കിട്ടും.’’

പേമെൻറ് ബുക്ക് സ്റ്റാളിന് ആകെയുള്ള ‘സ്ട്രക്ചർ’ ഒരു നീല ടാർപോളിൻ ഷീറ്റാണ്! ഈ 'പീടിക' എങ്ങനെയാണ് രാത്രിയിൽ അടയ്ക്കുന്നത്?

"മൊത്തം കവർചെയ്ത് ഒരു കെട്ടലാണ്, സാറെ! അടുത്ത ദിവസം രാവിലെ തുറക്കുമ്പോൾ, വച്ചതെല്ലാം അതുപോലെതന്നെ ഇവടെ കാണും.’

പുസ്തകങ്ങളൊന്നും ആരും ‘പൊക്കത്തില്ല' എന്നാണ് സുഹൃത്തിന്‍റെ ഉറച്ച വിശ്വാസം.
സുഹൃത്തിന്‍റെ ഈ ദൃഢവിശ്വാസം, The Man Who Loved Books Too Much എന്ന പുസ്തകം സുഹൃത്തിന്‍റെ ശേഖരത്തിൽ ഉണ്ടോയെന്ന് ചോദിക്കാൻ എനിക്ക് പ്രചോദനമായി.
അതെ, നിങ്ങൾ ഉദ്ദേശിച്ചതുതന്നെ എഴുതട്ടെ, 'ബുദ്ധിജീവി' ആവാതിരിക്കാൻ, ഒരു മുഖവുര കൊടുത്ത്, സുഹൃത്തിൽ നിന്ന് ഞാൻ മുൻകൂർ ജാമ്യം എടുത്തിരുന്നു!

"ഈ പേര് ആദ്യം കേൾക്ക് ആണല്ലോ,’ ഖേദമറിയിച്ചു സുഹൃത്ത്.

ആലിസൻ ഹൂവർ ബാർലറ്റ് എഴുതിയതാണ് ഈ പുസ്തകം. യഥാർഥത്തിൽ അവരൊരു പത്രപ്രവർത്തകയാണ്, ഞാൻ കൂടുതൽ വിവരം കൊടുത്തു.

"ഇല്ല, സാർ, ഇത് എന്‍റെ കളക്ഷനിലില്ല,” സുഹൃത്ത് സമ്മതിച്ചു.“കാര്യമെന്താ?" സുഹൃത്തിന് ആകാംക്ഷ.

ലോകത്തെ ഏറ്റവും (കു)പ്രസിദ്ധനായ പുസ്തക മോഷ്ടാവാണ് ജോൺ ചാൾസ് ഗിൽകി. കലിഫോർണിയക്കാരൻ. പുള്ളിക്കാരൻ രണ്ടു ലക്ഷം ഡോളർ വിലവരുന്ന പുസ്തകങ്ങളും കൈയെഴുത്തുപ്രതികളും മോഷ്ടിച്ച്, 2010-ൽ പിടിയിലായി. വിലപിടിപ്പുള്ള പുസ്തകവും വണ്ടിച്ചെക്കുമായിരുന്നു ഗിൽകിയുടെ ബലഹീനത.

ഗിൽകിയുടെ ബുക്ക് മോഷണങ്ങളും മോഷണരീതികളും ഒരു ചരിത്രം പോലെ എഴുതിയ, The Man Who Loved Books Too Much, പ്രസിദ്ധീകരിച്ച വർഷം (2010) മുതൽ ചൂടപ്പമാണ്. കൂടാതെ, കർക്കശക്കാരായ നിരൂപകൻമാർപോലും ഏറെ നന്നായാണ് ഇതിനെക്കുറിച്ചു എഴുതുന്നത്. ‘The True Story of a Thief,’ എന്ന് സകലരും ഈ പുസ്തകത്തെ വിശേഷിപ്പിച്ചു!

എന്‍റെ വിവരണം സുഹൃത്ത് പൂർണ മനസോടെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
"സാറ് പറഞ്ഞുവരുന്നത് മനസിലായി’, സുഹൃത്ത് ഇപ്പോൾ അല്പം ഗൗരവത്തിലാണ്.

"അല്ല, സുഹൃത്തേ, ഗിൽകിക്ക് കലിഫോർണിയയിൽ നിന്ന് കേരളത്തിലെത്താൻ അധികം സമയമൊന്നും വേണ്ട,’ കുസൃതിയിൽ ഞാൻ വീണ്ടുമൊന്നു വിരട്ടി.

ഇത് കേട്ടയുടനെ സുഹൃത്ത് പൊട്ടിച്ചിരിച്ചു. ഞാൻ കൂടെ ചിരിച്ചു, പക്ഷേ, എനിക്കു കാര്യം മനസിലായില്ല.

"അമേരിക്കക്കാരൻ കേരളത്തിൽ വന്നാൽ, മൂപ്പരുടെ ഇപ്പോഴത്തെ പരിചയസമ്പത്ത് വച്ച്, ഇവിടെ പിടിച്ചുനിൽക്കാൻ പറ്റില്ല. മൂപ്പര് വല്ല ക്വട്ടേഷൻ സംഘത്തിലും ചേരാനാണ് സാധ്യത -- അതല്ലേ, ഇവിടത്തെ ഒരു ട്രെൻഡ്!”

“എന്‍റെ പുസ്തകങ്ങൾ സുരക്ഷിതമാണ്, സാർ," സുഹൃത്ത് ഉളളുതുറന്നു ചിരിച്ചു.

റോബിൻ ഹുഡിന്‍റെ കേരള പതിപ്പായ കായംകുളം കൊച്ചുണ്ണിയും, ഐതിഹാസിക കഥാപാത്രങ്ങളായ ‘പൊൻകുരിശ്’ തോമയും, ‘നേന്ത്രക്കുല’ നാണുവും, പിന്നെ പട്ടികയിൽ പുതുതായി ഇടം നേടിയ ‘പൾസർ’ സുനിയും മറ്റും 'സ്പെഷലൈസ്' ചെയ്തിരിക്കുന്ന വിഷയങ്ങളിൽ പുസ്തകമില്ലല്ലൊ!

എന്‍റെ പുതിയ വിശദീകരണം കേട്ടു മനസമാധാനം വീണ്ടുകിട്ടിയ സുഹൃത്ത്, പുതുതായി എത്തിയ കസ്റ്റമർക്ക്, 'സമ്പൂർണ ചാണക്യ നീതി' എടുത്തു പൊതിഞ്ഞു കൊടുത്തു.

വിജയ് സി. എച്ച്