‘ഓരോ വർഷവും ഈ ദിവസം നാം ഓട്ടോമൻ കാലഘട്ടത്തിൽ നടന്ന അർമേനിയൻ വംശഹത്യയിൽ മരിച്ചവരെ ഓർമിക്കുകയും അത്തരമൊരു ഹീനകൃത്യം മേലിൽ സംഭവിക്കുന്നതു തടയാൻ നമ്മെത്തന്നെ പുനഃസമർപ്പിക്കുകയും ചെയ്യുന്നു.’ കഴിഞ്ഞ ഏപ്രിൽ 24-ന്, അർമേനിയൻ അനുസ്മരണദിനത്തിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ നടത്തിയ ഈ പ്രസ്താവന ചരിത്രത്തിന്റെ ഭാഗമായി. ഓട്ടോമൻ സാമ്രാജ്യത്തിൽ നടത്തിയ അർമേനിയക്കാരുടെ കൂട്ടക്കൊലയെ ആദ്യമായാണ് ഒരു അമേരിക്കൻ പ്രസിഡന്റ് വംശീയ ഉന്മൂലനമായി വിശേഷിപ്പിക്കുന്നത്.
പ്രസിഡന്റ് റീഗനുശേഷം ഈ വാക്ക് ഉപയോഗിക്കുന്ന ആദ്യ പ്രസിഡന്റുമാണ് ജോ ബൈഡൻ. ഓട്ടോമൻ സാമ്രാജ്യത്തിന്റെ പിന്തുടർച്ച അവകാശപ്പെടുന്ന ആധുനിക തുർക്കി അർമേനിയൻ കൂട്ടക്കൊലയെ ഒരിക്കലും വംശഹത്യയായി അംഗീകരിച്ചിരുന്നില്ല. ഒന്നാം ലോകയുദ്ധത്തിന്റെ ഭാഗമായി നടന്ന കൊലപാതകങ്ങളായാണ് തുർക്കി ഈ വംശഹത്യയെ കാണുന്നത്. തുർക്കിയെ പിണക്കാൻ നാറ്റോയിലെ പ്രമുഖ സഖ്യകക്ഷിയായ അമേരിക്ക ഇതുവരെ മടിച്ചുനിൽക്കുകയായിരുന്നു. അതുകൊണ്ടാണ് നിരവധി ലോകരാജ്യങ്ങൾ അർമേനിയൻ കൂട്ടക്കൊലയെ വംശഹത്യയെന്ന് അംഗീകരിച്ചപ്പോഴും അമേരിക്ക നിശബ്ദമായിരുന്നത്. എന്നാൽ, ബൈഡന്റെ പ്രസ്താവനയെ ‘തികച്ചും നിന്ദ്യ’മെന്നാണ് തുർക്കി വിശേഷിപ്പിച്ചത്.
അർമേനിയക്കാർ വംശഹത്യയിൽ മണ്മറഞ്ഞവരെ അനുസ്മരിക്കാൻ ഒത്തുകൂടുന്ന തീയതികൂടിയാണ് ഏപ്രിൽ 24. പ്രവാസികളായി അർമേനിയയ്ക്കു വെളിയിൽ കഴിയുന്ന അർമേനിയക്കാരും അന്ന് വംശഹത്യാസ്മാരകമായി റ്റ്സിറ്റ്സെർനാക്കാബെർഡിൽ പണിതിരിക്കുന്ന മന്ദിരത്തിലെത്തും. അർമേനിയയുടെ തലസ്ഥാനമായ യെരെവാനു വടക്കുപടിഞ്ഞാറായിട്ടാണ് ഈ സ്മാരകത്തിന്റെ സ്ഥാനം. 1960ൽ അർമേനിയൻ റിപ്പബ്ലിക് പണിതുടങ്ങിയ സ്മാരകത്തിന് സോവിയറ്റ് നേതൃത്വം അനുമതി നൽകിയത് 1965ലാണ്.
എർദോഗന്റെ തുർക്കിക്കു മറുപടി
മനുഷ്യാവകാശലംഘനങ്ങളിൽ തുർക്കിയുടെ മോശം റിക്കാർഡാണ് ഇപ്പോൾ അമേരിക്കയെ മനംമാറ്റത്തിനു പ്രേരിപ്പിച്ചതെന്നു കരുതുന്നു. പ്രത്യേകിച്ചും ന്യൂനപക്ഷാവകാശങ്ങൾ അടിച്ചമർത്താനും അധികാരം നിലനിർത്താൻ മതവർഗീയത വളർത്താനും തുർക്കി പ്രസിഡന്റ് എർദോഗൻ യാതൊരു മറയുമില്ലാതെ ശ്രമിച്ചുകൊണ്ടിരിക്കുന്നു. വിമർശകരെ നിഷ്കരുണം കൈകാര്യം ചെയ്യുന്ന എർദോഗൻ തുറുങ്കിലടച്ച മനുഷ്യാവകാശ പ്രവർത്തകർ നിരവധിയാണ്. ഹാഗിയ സോഫിയ എന്ന ക്രൈസ്തവ ആരാധനാലയം മറ്റനേകം ക്രൈസ്തവദേവാലയങ്ങളെപ്പോലെ മോസ്കായി മാറി. ഹാഗിയ സോഫിയയുടെ പ്രതീകാത്മകമൂല്യം മനസിലാക്കിക്കൊണ്ടുതന്നെയാണ് എർദോഗൻ പള്ളിയെ മോസ്കാക്കി മാറ്റിയത്. ഇത്തരത്തിലുള്ള കൃത്യങ്ങൾ ഭാവിയിൽ വംശഹത്യകളിലേക്കു നയിച്ചേക്കാം. അതു തടയുകയാണു തന്റെ ലക്ഷ്യമെന്ന് ബൈഡൻ വ്യക്തമാക്കുന്നു.
എന്താണ് വംശഹത്യ?
വംശഹത്യക്ക് ഐക്യരാഷ്ട്രസഭ ഒരു നിർവചനം നൽകിയത് 1948 ഡിസംബർ ഒന്പതിനാണ്. 1951 ജനുവരി 12നു നിലവിൽ വന്ന ഈ നിർവചനത്തിന് 146 രാജ്യങ്ങൾ അംഗീകാരം നൽകിയിട്ടുണ്ട്. ഈ നിർവചനമനുസരിച്ച്, ദേശീയമോ വംശീയമോ വർഗപരമോ മതപരമോ ആയ ഒരു വിഭാഗത്തെ ഭാഗികമായോ പൂർണമായോ തുടച്ചുനീക്കാനുള്ള ലക്ഷ്യത്തോടെ നടത്തപ്പെടുന്ന പ്രവൃത്തിയാണ് വംശഹത്യ. അർമേനിയൻ ചരിത്രം പഠിച്ചിട്ടുള്ള ചരിത്രകാരന്മാരിൽ ഭൂരിപക്ഷവും അർമേനിയക്കാരുടെമേൽ ഒന്നാം ലോകയുദ്ധകാലത്തു നടത്തപ്പെട്ട അതിക്രമങ്ങൾ വംശഹത്യയുടെ പരിധിയിൽ വരും എന്ന അഭിപ്രായക്കാരാണ്. മാത്രമല്ല, ഈ വംശഹത്യക്ക് ചരിത്രപരമായ തെളിവുകൾ ഉണ്ടുതാനും.
ഒന്നാം ലോകയുദ്ധത്തിന്റെ ഏറ്റവും ഇരുൾമൂടിയ അധ്യായങ്ങളിലൊന്നാണ് അർമേനിയൻ ക്രൈസ്തവരുടെ ഉന്മൂലനം. പതിനഞ്ചു ലക്ഷത്തിലേറെ ക്രൈസ്തവരെയാണ് 1915-നും 1918-നും ഇടയിൽ കൂട്ടക്കൊല ചെയ്തത്. അന്നാരംഭിച്ച രക്തച്ചൊരിച്ചിലിന്റെ ദുരന്തകഥ ഇന്നും തുടരുകയാണ്. ന്യൂനപക്ഷ വിവേചനത്തിലൂടെ, ഭൂമി പിടിച്ചെടുക്കലിലൂടെ, സായുധ സംഘർഷങ്ങളിലൂടെ, എണ്ണിയാൽ തീരാത്ത മനുഷ്യദുഃഖത്തിന്റെ പരന്പരകളിലൂടെ...
യുവതുർക്കികൾ ചെയ്തത്
ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഇരുപതു ലക്ഷത്തിലേറെ അർമേനിയൻ ക്രൈസ്തവരാണ് ഓട്ടോമൻ സാമ്രാജ്യത്തിൽ ജീവിച്ചിരുന്നത്. എഡി 301-ൽ ക്രിസ്തുമതം സ്വീകരിച്ച അർമേനിയൻ വംശജരുടെ പിന്മുറക്കാർ. ക്രൈസ്തവ ഭൂരിപക്ഷമുണ്ടായിരുന്ന ഏഷ്യാമൈനറിൽ (ഇന്നത്തെ തുർക്കി) ജീവിച്ചിരുന്ന അവർ ഇസ്ലാമിന്റെ അധിനിവേശമുണ്ടായിട്ടും ക്രൈസ്തവരായി തുടർന്നു. ബഹുഭൂരിപക്ഷം വരുന്ന മുസ്ലിംകളുടെ ഇടയിൽ അർമേനിയൻ ക്രൈസ്തവ ന്യൂനപക്ഷം സാമാന്യം സുഭിക്ഷമായിത്തന്നെ ജീവിച്ചുപോന്നു. ആപേക്ഷികമായ ഈ അവസ്ഥയ്ക്കു മാറ്റം വന്നത് 1908-ൽ യുവതുർക്കികൾ എന്നറിയപ്പെടുന്ന വിപ്ലവകാരികൾ ഓട്ടോമൻ സാമ്രാജ്യത്തിന്റെ ഭരണം പിടിച്ചപ്പോഴാണ്. അവർ തുർക്കിരാജ്യത്തെ ഏകശിലാ രൂപമുള്ള ഒരു ദേശീയരാഷ്ട്രീയമായി വിഭാവനം ചെയ്തു. ബഹുസ്വരതയ്ക്കു സ്ഥാനമില്ലാത്ത ആ രാജ്യത്ത് അർമേനിയൻ ക്രൈസ്തവർ അധികപ്പറ്റാണ്; അപരന്മാരും ആഭ്യന്തര ശത്രുക്കളുമാണ്.
ഒന്നാം ലോകമഹായുദ്ധം ക്രൈസ്തവമുക്തമായ ഒരു ഓട്ടോമൻ സാമ്രാജ്യം സ്ഥാപിക്കുന്നതിനുള്ള പശ്ചാത്തലമൊരുക്കി. ഓട്ടോമൻ സാമ്രാജ്യത്തിന്റെ വിരുദ്ധചേരിയിൽ നിന്നിരുന്ന റഷ്യയോട് തുർക്കിയിലെ അർമേനിയൻ ക്രൈസ്തവർ സഹകരിച്ചു എന്ന ആരോപണമുയർത്തി അവരെ വേട്ടയാടാൻ തുടങ്ങി. രാജ്യത്തിന്റെ കിഴക്കുള്ള വാൻ പട്ടണത്തിൽ അർമേനിയൻ ക്രൈസ്തവർ ഭരണകൂടത്തിനെതിരേ എതിർപ്പുയർത്തിയത് അവരെ അടിച്ചമർത്താനുള്ള കാരണമായിത്തീർന്നു. 1915 ഏപ്രിൽ 24-നു രാത്രി കോണ്സ്റ്റാന്റിനോപ്പിളിലെ (ഇന്നത്തെ ഈസ്റ്റാംബുൾ) 250-ഓളം അർമേനിയൻ ബുദ്ധിജീവികളെ തുർക്കിസൈന്യം തുറുങ്കിലടച്ചു. ഇതായിരുന്നു അർമേനിയൻ വംശഹത്യയുടെയും കൂട്ടപ്പലായനത്തിന്റെയും തുടക്കം.
15 ലക്ഷം ക്രിസ്ത്യാനികൾ
തുടർന്ന് ദേശവ്യാപകമായി അർമേനിയക്കാരെ വേട്ടയാടി കൊല്ലുകയായിരുന്നു. ഗ്രാമങ്ങളിൽനിന്ന് പുരുഷന്മാരെ മാത്രം തെരഞ്ഞുപിടിച്ച് ബന്ധിച്ചുകൊണ്ടുപോയി കൊന്നുകളഞ്ഞു. ഇത് അതിജീവിച്ചവരെ മാറ്റിത്താമസിപ്പിക്കാനെന്നപേരിൽ വടക്കൻ സിറിയയിലെയും ഇറാക്കിലെയും മരുഭൂമികളിലേക്ക് ആട്ടിപ്പായിച്ചു. അനേകം പേർ വഴിമധ്യേ വീണുമരിച്ചു. മറ്റുള്ളവർ മരുഭൂമിയിലെ ക്യാന്പുകളിൽ വിശപ്പും ദാഹവും രോഗപീഡകളുംകൊണ്ട് മരണത്തെ പുൽകി. അങ്ങനെ പതിനഞ്ചുലക്ഷം അർമേനിയൻ ക്രൈസ്തവരാണ് രണ്ടു വർഷംകൊണ്ടു കൊല്ലപ്പെട്ടത്. ഇതാണ് അർമേനിയൻ ക്രൈസ്തവരുടെ ചരിത്രത്തിലെ വേദനാജനകമായ ഏടായി അവശേഷിക്കുന്ന വംശഹത്യ.
പുരുഷന്മാരെ കൊന്നൊടുക്കിയതിനൊപ്പം രണ്ടു ലക്ഷത്തോളം അർമേനിയൻ സ്ത്രീകളെയും കുട്ടികളെയും ഇസ്ലാമിലേക്കു നിർബന്ധിതമായി മതപരിവർത്തനം നടത്തുകയും ചെയ്തു.
1991 വരെ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന അർമേനിയൻ റിപ്പബ്ലിക് ഈ കൂട്ടക്കൊലയെ വംശഹത്യയായി ലോകരാജ്യങ്ങൾ അംഗീകരിക്കണം എന്നാവശ്യപ്പെട്ടു വരികയായിരുന്നു. യൂറോപ്യൻ യൂണിയൻ 1987 ൽ അർമേനിയക്കാരുടെ കൂട്ടക്കൊല വംശീയ ഉന്മൂലനമായിരുന്നെന്നു വ്യക്തമാക്കി. ഫ്രാൻസിസ് മാർപാപ്പ, “20-ാം നൂറ്റാണ്ടിലെ ആദ്യത്തെ വംശഹത്യ’’യായി അർമേനിയൻ കൊലപാതക പരന്പരയെ വിശേഷിപ്പിച്ചു.
ജർമൻ പാർലമെന്റും ഇതൊരു വംശഹത്യയായിരുന്നെന്ന് ഏറ്റുപറഞ്ഞു. 1915ലെ കൂട്ടക്കൊല നടക്കുന്പോൾ ഓട്ടോമൻ സാമ്രാജ്യത്തിന്റെ സഖ്യകക്ഷിയായിരുന്നു ജർമനി. അതുകൊണ്ടുതന്നെ ജർമനി അന്നു നിശബ്ദത പാലിച്ചു. അന്നത്തെ ചാൻസലർ പറഞ്ഞത് ഇതാണ്: “യുദ്ധാവസാനം വരെ തുർക്കി ഞങ്ങളുടെ ഭാഗത്തുണ്ടായിരിക്കണം എന്നതാണ് ഞങ്ങളുടെ ഒരേയൊരു ആഗ്രഹം. അർമേനിയക്കാർക്ക് എന്തു സംഭവിച്ചാലും ഞങ്ങൾക്കതു വിഷയമല്ല!’’
തുർക്കിയിൽ ഇന്ന്
ദശലക്ഷക്കണക്കിന് അർമേനിയക്കാർ ജീവിച്ചിരുന്ന തുർക്കിയിൽ ഇന്ന് ഏകദേശം ഒരുലക്ഷം അർമേനിയൻ വംശജരാണുള്ളത്. അവരിൽ ഭൂരിഭാഗവും താമസിക്കുന്നത് ഈസ്റ്റാംബുൾ പട്ടണത്തിലും. നേരത്തെ അധിവസിച്ചിരുന്ന ഗ്രാമങ്ങളെല്ലാം ക്രൈസ്തവമുക്തമായിക്കഴിഞ്ഞിരിക്കുന്നു. നിർബന്ധപൂർവം മതം മാറ്റപ്പെട്ട അർമേനിയക്കാരുടെ പിൻതലമുറക്കാർ തുർക്കിയിലുണ്ട്. ക്രൈസ്തവ അർമേനിയക്കാർ പരിമിതമായ കുടുംബവൃത്തത്തിൽ തികച്ചും സ്വകാര്യജീവിതമാണു നയിക്കുന്നത്. ദേശീയവാദികളുടെ തോക്കിന് അവർ ഇരയാകുന്നത് അപൂർവമല്ലതാനും.
അർമേനിയൻ വംശഹത്യയെ പേരെടുത്തുപറഞ്ഞു പരാമർശിച്ചത് അമേരിക്കയുടെ പരന്പരാഗതമായ നയങ്ങളിൽനിന്നുള്ള വ്യതിചലനമാണെന്നതിൽ തർക്കമില്ല. അമേരിക്കയും തുർക്കിയും തമ്മിൽ വിവിധ വിഷയങ്ങളിൽ അഭിപ്രായവ്യത്യാസങ്ങൾ നിലനില്ക്കുന്പോഴാണ് ഈ പ്രസ്താവന എന്നതു ശ്രദ്ധേയമാണ്. ജോ ബൈഡൻ പറഞ്ഞു: “ഇന്നേക്കു 106 വർഷങ്ങൾക്കു മുന്പ് വംശഹത്യയിൽ ജീവൻ വെടിഞ്ഞ അർമേനിയക്കാരെ അമേരിക്കൻ ജനത ആദരിക്കുന്നു. കഴിഞ്ഞ ദശാബ്ദങ്ങളിൽ അർമേനിയൻ കുടിയേറ്റക്കാർ അമേരിക്കയെ അസംഖ്യം മാർഗങ്ങളിൽ സന്പുഷ്ടമാക്കുകയുണ്ടായി. എങ്കിലും തങ്ങളുടെ ദുരന്തചരിത്രം അവർ മറന്നിട്ടില്ല. ഈ ചരിത്രത്തെ നമ്മൾ ബഹുമാനിക്കുന്നു. ആ വേദന നമ്മൾ കാണുന്നു. ആ ചരിത്രം നമ്മൾ അംഗീകരിക്കുന്നു. ആരെയും കുറ്റപ്പെടുത്താനല്ല, സംഭവിച്ചത് ആവർത്തിക്കാതിരിക്കാനാണു നാമിതു ചെയ്യുന്നത്.’’
അമേരിക്ക വംശഹത്യ എന്ന വാക്ക് ഉപയോഗിക്കാതിരിക്കാൻ അങ്കാറ അതിശക്തമായ സ്വാധീനമാണ് പ്രയോഗിച്ചുകൊണ്ടിരുന്നത്.
സിറിയയിലുള്ള അമേരിക്കൻ പട്ടാളക്കാരെ ഭീഷണിപ്പെടുത്തുക, അമേരിക്കൻ പൗരന്മാരെ തട്ടിക്കൊണ്ടുപോവുക, നയതന്ത്ര ഉദ്യോഗസ്ഥരെ ബുദ്ധിമുട്ടിക്കുക, അമേരിക്കൻ സന്ദർശകരെ ഭീകരവാദികളായി മുദ്രകുത്തുക... ഇങ്ങനെ പലതും. തങ്ങളുടെ ലക്ഷ്യം സാധിക്കാൻവേണ്ടി മറ്റൊരു സർക്കാരും ഇത്രമാത്രം അധ്വാനിച്ചിട്ടില്ലെന്ന് അന്താരാഷ്ട്ര നിരീക്ഷകന്മാർ പ്രസ്താവിച്ചിട്ടുണ്ട്. തുർക്കിയുടെ വർധിച്ചുവരുന്ന അസഹിഷ്ണുതയോടുള്ള ലോകജനതയുടെ നീരസമാണ് അമേരിക്ക പ്രകടിപ്പിച്ചിരിക്കുന്നത്.
മധ്യേഷ്യയിലെ മിക്ക രാജ്യങ്ങളുമായും തുർക്കിക്ക് സൗഹാർദമില്ല. ഗ്രീസ്, അർമേനിയ, യുഎഇ, ഇസ്രയേൽ, ഈജിപ്ത് എന്നിവയെല്ലാം തുർക്കിയുടെ ക്രോധത്തിനു പാത്രമായിട്ടുണ്ട്. ഗ്രീസിനെ ആക്രമിക്കുമെന്ന് 2020-ൽ ഭീഷണിപ്പെടുത്തിയ തുർക്കി, ഇസ്രയേലിനെ നാസി ജർമനിയുമായി താരതമ്യപ്പെടുത്തി. ഫ്രാൻസിൽ ഇസ്ലാമിക തീവ്രവാദം പ്രചരിപ്പിക്കുന്നതു തുർക്കിയാണെന്നത് പകൽപോലെ വ്യക്തമാണ്.
അമേരിക്കയുടെ നയംമാറ്റം
സോവ്യറ്റ് യൂണിയനെതിരേ പാശ്ചാത്യശക്തികളുടെ സഖ്യമായ നാറ്റോയിൽ അംഗത്വം നൽകിക്കൊണ്ട് കമ്യൂണിസത്തെ നേരിടാമെന്നായിരുന്നു അമേരിക്കയുടെ സങ്കല്പം. എന്നാൽ ഇന്നു റഷ്യയുടെ സഖ്യകക്ഷിയാണ് തുർക്കി. തുർക്കിയെ മെരുക്കാൻ സൗഹൃദം തന്നെയാണ് ഉചിതം എന്ന നിലപാടും അവരുടെ ചില വാദങ്ങൾ അംഗീകരിക്കാൻ അമേരിക്കയെ പ്രേരിപ്പിക്കുകയുണ്ടായി. അമേരിക്കയുടെ നിശബ്ദതയാണ് ആഭ്യന്തരമായി മനുഷ്യാവകാശലംഘനങ്ങൾ തുടരാനും ന്യൂനപക്ഷങ്ങളെയും മനുഷ്യാവകാശ-മാധ്യമപ്രവർത്തകരെയും പീഡിപ്പിക്കാനും തുർക്കിക്കു ധൈര്യം കൊടുത്തത് എന്നാണു നിരീക്ഷണം. അടുത്തയിടെ അർമേനിയയും അസർബൈജാനും തമ്മിലുണ്ടായ യുദ്ധത്തിൽ തുർക്കി വഹിച്ച പങ്ക് സംഘർഷം ആളിക്കത്തിക്കുന്ന വിധത്തിലായിരുന്നു.
എർദോഗന്റെ ഏകാധിപത്യരീതികളെ പ്രസിഡന്റ് ട്രംപ് ഇഷ്ടപ്പെട്ടിരുന്നത്രെ. ട്രംപ് വീണ്ടും തെരഞ്ഞെടുക്കപ്പെടുമെന്ന് തുർക്കി പ്രതീക്ഷിച്ചിരുന്നു. 2017 മേയ് 16ന് എർദോഗന്റെ സുരക്ഷാ ഭടന്മാരും അനുയായികളും ചേർന്ന് അമേരിക്കയിൽവച്ച് അമേരിക്കൻ പ്രതിഷേധക്കാരെ മർദിച്ചത് കറുത്ത കരടായി. പക്ഷേ കുറ്റങ്ങളൊന്നും ചാർജ് ചെയ്യപ്പെട്ടില്ല. അങ്കാറയെ പിണക്കാൻ അമേരിക്ക തയാറല്ലായിരുന്നു. അമേരിക്കയുടെ സുഹൃത്തായി ഭാവിച്ചുകൊണ്ടുതന്നെ, സിറിയയിൽ അമേരിക്ക ഭീകരവാദികളെ സൃഷ്ടിക്കുകയാണെന്ന് തുർക്കി കുറ്റപ്പെടുത്തി.
ഐഎസിന്റെ ഭീകരാക്രമണങ്ങളെ ചെറുത്തുകൊണ്ടിരുന്ന സിറിയൻ ഡെമോക്രാറ്റിക് ഫോ്ഴ്സിനെക്കുറിച്ചായിരുന്നു ഈ ആരോപണം. വാസ്തവത്തിൽ ഐഎസിനോടായിരുന്നു തുർക്കിയുടെ അനുഭാവം! മാത്രമല്ല, സിറിയയിൽ കടന്നുകയറി കുർദുകളെ കൊന്നൊടുക്കാനും തുർക്കി തയാറായി, 2019 ജനുവരിയിൽ. നാഗോർണോ-കറാബാക് പ്രദേശം പിടിച്ചടക്കി ക്രൈസ്തവവിമുക്തമാക്കാൻ തുർക്കിയാണ് അസർബൈജാനുവേണ്ട ഒത്താശകൾ ചെയ്തത്. അവിടെ ക്രൈസ്തവികതയുടെ സകല ശേഷിപ്പുകളും തുടച്ചുനീക്കാനും തുർക്കി മുൻകൈയെടുത്തു.
തുർക്കി നേതൃത്വം നൽകുന്ന ഏകാധിപത്യ-മതാധിഷ്ഠിത -മനുഷ്യാവകാശ ധ്വംസനങ്ങൾ അവസാനിപ്പിക്കണമെങ്കിൽ ചരിത്രപരമായി ചില തെറ്റുകൾ തിരുത്തപ്പെടണം. അർമേനിയൻ വംശഹത്യയെ ചൂണ്ടിക്കാണിക്കുകവഴി ഒരു തെറ്റ് തിരുത്തപ്പെട്ടിരിക്കുന്നു. ലോകവ്യാപകമായി മനുഷ്യാവകാശങ്ങൾ സംരക്ഷിക്കാനുള്ള ബൈഡൻ ഭരണകൂടത്തിന്റെ നിശ്ചയദാർഢ്യമാണ് ഈ തീരുമാനത്തിലൂടെ വ്യക്തമാകുന്നതെന്ന് രാഷ്ട്രീയനിരീക്ഷകർ വിലയിരുത്തുന്നു.
ഡോ. വർഗീസ് പുളിമരം