ഏദന്‍റെ പുൽക്കുട്
കാറ്റും വെളിച്ചവും വേണ്ടത്ര കടന്നു വരാത്ത അഭയാർഥി ക്യാന്പിൽ വിളക്കുകൾ അണഞ്ഞാലും പുൽക്കൂട്ടിൽ വെളിച്ചം നിറയും. വർണങ്ങൾ വാരി ചൊരിയും. ഇരുൾ മൂടിയ ദുരിതങ്ങളുടെ ഇടനാഴികൾക്കിപ്പുറം പ്രത്യാശയുടെ അടയാളമായി മിന്നുന്ന ഒരു നക്ഷത്രം.

ഏദന്‍റെ ഒന്നാം പിറന്നാൾ കഴിഞ്ഞ് മൂന്നുമാസം പിന്നിടുന്പോഴാണ് വീണ്ടുമൊരു ക്രിസ്മസ് എത്തുന്നത്. സ്വന്തമായൊരു വീടും അതിലൊരു പുൽക്കൂടും ഏദന് എന്ന് സ്വന്തമാകുമെന്നു പറയാൻ ആർക്കുമാവില്ല.

സങ്കടത്തിരകൾ അകത്തും പുറത്തും അലയടിക്കന്നുണ്ടെങ്കിലും ഏദൻ പിച്ചവച്ചതിനു ശേഷമുള്ള  ആദ്യ ക്രിസ്മസ് ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് വിൻസന്‍റും ശാലുവും. വാടകവീട്ടിലല്ല, മറിച്ച് തിരുവനന്തപുരം വലിയതുറയിലെ സിമന്‍റ് ഗോഡൗണിലാണ് ഏദനുവേണ്ടി പുൽക്കൂടൊരുക്കിയിരിക്കുന്നത്. പരിധിവരെ ഇവരുടെ താമസം ശരിക്കുമൊരു പുൽക്കൂട്ടിൽതന്നെയാണ്. ഒരേ മേൽക്കൂരയ്ക്കു കീഴിൽ നൂറോളം മത്സ്യത്തൊഴിലാളി കുടുംബങ്ങൾ പാർക്കുന്നു. ഏറെപ്പേരും പായവിരിച്ച് നിലത്താണ് കിടക്കുന്നത്. ഇതിനോടു ചേർന്ന് തൊഴുത്തും പുല്ലും കച്ചിയും കാലികളും ആടുകളുമൊക്കെയുണ്ട്.

ഏദൻ ജനിച്ചതും പിച്ചവയ്ക്കുന്നതുമൊക്കെ സർക്കാർ താൽക്കാലിക താമസത്തിനു വിട്ടുനൽകിയ പഴയ സിമന്‍റ് ഗോഡൗണിനുള്ളിലാണ്. കടലിൽ ജീവിതവും ക്യാന്പിൽ ഉറക്കവും എന്നതാണ് അഭയാർഥികളുടെ ജീവിതം.

കാറ്റും വെളിച്ചവും വേണ്ടത്ര കടന്നുവരാത്ത അഭയാർഥിക്യാന്പിൽ വിളക്കുകൾ അണഞ്ഞാലും പുൽക്കൂട്ടിൽ വെളിച്ചമുണ്ട്. അവിടമാകെ വർണങ്ങൾ നിറയും. ഇരുൾ മൂടിയ ദുരിതങ്ങളുടെ ഇടനാഴികൾക്കിപ്പുറം പ്രത്യാശയുടെ അടയാളമായി അകലെ മിന്നുന്ന ഒരു നക്ഷത്രം. രാവും പകലും ഓരോ കോണുകളിലും ഉയർന്നുകേൾക്കുന്ന നിരാശയുടെ നെടുവീർപ്പുകൾ. എന്നെങ്കിലും സ്വന്തമായി ഒരു കൂരയുണ്ടാകുമോ എന്നു പ്രത്യാശിക്കുന്നവരാണ് ഈ തൊഴിലാളികൾ.

വൈകുന്നേരങ്ങളിൽ ഗോഡൗണിനുള്ളിലെ കുട്ടികൾ കൈകൾകൊട്ടി കരോൾ പാടി ഇടനാഴിയിലൂടെ ഓടി നടക്കും. അവർക്കൊപ്പം താളംപിടിച്ച് ഏദനും അമ്മയുടെ ഒക്കത്തിരുന്നു തുള്ളിക്കളിക്കും. പുൽക്കൂടിന് അടുത്തെത്തിയാൽ അവൻ ഉണ്ണീശോയെ കൈക്കലാക്കും. ഉണ്ണിയെ ഉമ്മവച്ച് അമ്മ ശാലുവിനെ നോക്കി ചിരിക്കും. അപ്പോൾ അമ്മയുടെ മനസിലും അവരുടെ കുട്ടിക്കാലം നിറയും. ഓർമയായി മാറിയ പഴയ വീടിന്‍റെ ഉമ്മറത്ത് വർണനക്ഷത്രങ്ങൾ തെളിയിച്ചിരുന്ന ഓർമയിലെ നല്ല കാലം.

ഏദൻ ഏഴു മാസം ഗർഭത്തിലായിരിക്കെയാണ് ശാലുവിന്‍റെ ഭർത്താവ് വിൻസന്‍റിന്‍റെ വീട് കടൽത്തിരകൾ വിഴുങ്ങിയത്. ചെറുപ്പം മുതൽ മീൻപിടിച്ച് വിൻസന്‍റ് ഏറെ അധ്വാനിച്ചാണ് വിമാനത്താവളത്തിന് സമീപം കടൽത്തീരത്തൊരു വീടുണ്ടാക്കിയത്. താമസം തുടങ്ങി മൂന്നാം മാസം കലിതുള്ളി വന്ന തിരമാലകൾ വീടിനെ വകഞ്ഞെടുത്തു. പിന്നാലെ ഇവരുടെ അഭയസ്ഥാനമായി മാറിയ ശാലുവിന്‍റെ വീടും കടലാഴങ്ങളിലേക്ക് ഒലിച്ചുപോയി. അന്നു മുതൽ വലിയതുറ സ്കൂളിലെ ദുരിതാശ്വാസ ക്യാന്പിലും പിന്നീട് വലിയതുറ സിമന്‍റ് ഗോഡൗണിലുമാണ് ഇവരുടെ വാസം. ഇവിടെ നിന്നുതിരിയാൻ ഇടമില്ലാത്തവിധം അനേകം പാർപ്പുകാരുടെ തുണിമറകളുടെ കോണിലാണ് ഏദൻ ജനിച്ചതും പിച്ചവയ്ക്കുന്നതും.

പൊടിയും ചൂടും കാരണം ഏദന് എന്നും ആരോഗ്യപ്രശ്നങ്ങളാണ്. ഏറെ ദിവസങ്ങളിലും ആശുപത്രിയിൽ കഴി‍യേണ്ടിവരുന്നു. ആശുപത്രി വാസത്തിനിടെയായിരുന്നു ഒന്നാമത്തെ ക്രിസ്മസ്. ഇക്കൊല്ലമെങ്കിലും ക്രിസ്മസ് മകനൊപ്പം ആഘോഷിക്കാനുളള ആഗ്രഹത്തിലാണ് വിൻസെന്‍റും ശാലുവും ബന്ധുക്കളും. തുണിമറകളിൽ വേർതിരിക്കപ്പെട്ട ചായ്പിൽ പുൽക്കൂടൊരുക്കി നക്ഷത്രം തെളിച്ച് വർണക്കടലാസുകൾ തൂക്കി ഇവർ ക്രിസ്മസിനെ വരവേൽക്കുകയാണ്.

കൈയേറ്റത്തിൽ തീരം ദുർബലമായതോടെ വീടും മണ്ണും കടലെടുത്തുപോയ നൂറിലേറെ മത്സ്യത്തൊഴിലാളികളുടെ ജീവിതം വലിയതുറയിൽ വലയിൽ കുരുങ്ങിയിരിക്കുന്നു. ഇവിടെയുള്ള ഏറെ കുട്ടികളും അഭയാർഥി ക്യാന്പിലാണ് ജനിച്ചത്. എട്ടും പത്തും വർഷമായി വീടില്ലാതെ വലയുന്ന തീരമക്കളുടെ നൊന്പരം ആരും കാണുന്നില്ല, അറിയുന്നുമില്ല. സ്വന്തമായി ഒരു വീട് പണിത് ക്രിസ്മസ് എന്ന് ആഘോഷിക്കാൻ കഴിയുമെന്ന വിൻസന്‍റിന്‍റെ ചോദ്യത്തിന് ഉത്തരമില്ല. കടലിന്‍റെ മക്കള്‌ക്ക് ക്യാന്പിൽ ദുരിതങ്ങളുടെയും നൊന്പരങ്ങളുടെയും ക്രിസ്മസാണ്.

ഡി. ദിലീപ്