ദിവസവും ഒരു 12 മണിക്കൂറെങ്കിലും പാട്ടുകേൾക്കും. ഹെഡ്ഫോണ് തലയിൽവച്ചിട്ടാണ് ഞാനെന്റെ ജീവിതം കൊണ്ടുനടക്കുന്നത്. പ്ലേ ലിസ്റ്റിൽ 90 ശതമാനവും ഗുലാം അലി, മെഹ്ദി ഹസൻ, ഹരിഹരൻ, മധുറാണി തുടങ്ങിയവരുടെ പാട്ടുകളാണ്. ജോലിചെയ്യാൻ ഡെസ്കിൽ എത്തിയാൽ ഹെഡ്ഫോണ് എടുത്തുവച്ചിട്ടാണ് തുടങ്ങുക. എനിക്ക് ഏഴു വയസായ ഒരു മകളുണ്ട്. അവളെ പാട്ടുകേൾപ്പിക്കുന്ന വകയിൽ പിന്നെയും ഒരു രണ്ടു മണിക്കൂർകൂടി പാട്ടുകേൾക്കും- ഇതു പറയുന്നയാളെ നിങ്ങളറിയും. അറിയില്ലെങ്കിൽക്കൂടി അയാളുടെ പാട്ടുകൾ ഉറപ്പായും കേട്ടിരിക്കും. ഇത് ഹരീഷ് ശിവരാമകൃഷ്ണനാണ്- അതിശയിപ്പിക്കുന്ന സംഗീതജ്ഞൻ, അകം എന്ന കർണാട്ടിക് പ്രോഗ്രസീവ് റോക്ക് ബാൻഡിന്റെ ലീഡ് സിംഗർ.
ഡ്രൈവറല്ല, ഗുണ്ടയുമല്ല
ഹരീഷിന്റെ ചില പാട്ടുകൾ ഇപ്പോൾ ഫേസ്ബുക്കിലും മറ്റു സോഷ്യൽ പ്ലാറ്റ്ഫോമുകളിലും തരംഗമാണ്. കർണാടക സംഗീതജ്ഞൻ, ബാൻഡ് അംഗം എന്നീ നിലകളിൽ ഹരീഷിനുള്ള ശ്രോതാക്കൾക്കപ്പുറം ആ പാട്ടുകളെത്തി. അദ്ദേഹത്തെക്കുറിച്ച് ഒരറിവുമില്ലാത്ത ബഹുഭൂരിപക്ഷം ആളുകളാണ് ഇപ്പോൾ ആ പാട്ടുകൾ കേൾക്കുന്നത്. പാടാനുണ്ടായ സാഹചര്യവും തുടർന്നുള്ള സംഭവങ്ങളും രസകരമായിരുന്നു. അതേക്കുറിച്ച് ഹരീഷ് പറയുന്നു: ബംഗളുരുവിൽ ഞാൻ സുഹൃത്തുക്കളുമായി ചേർന്ന് ക്രെഡ് എന്ന സ്റ്റാർട്ടപ്പ് നടത്തുകയാണ്. ക്രെഡിറ്റ് കാർഡ് മാനേജ്മെന്റ് ചെയ്യുന്ന കന്പനിയാണത്. ആറുമാസമായി അതിന്റെ പുറകെയാണ്. നാലു മലയാളി സുഹൃത്തുക്കളുണ്ട്് ടീമിൽ. ഒരുപാടു ജോലിയുണ്ടായിരുന്ന ഒരു ദിവസം രാവിലെ എട്ടുമണിക്കു വന്ന് രാത്രി പതിനൊന്നര, പന്ത്രണ്ടുവരെ നിർത്താതെ ജോലിചെയ്തു. വീട്ടിൽപ്പോകാനിറങ്ങിയപ്പോൾ അതിലൊരു സുഹൃത്തായ വിമൽ പറഞ്ഞു, ഞാൻ കൊണ്ടുവിടാം., നമുക്ക് ഒരുമിച്ചു ഡ്രൈവ് ചെയ്യാം. അങ്ങനെ സുഹൃത്തുക്കളുമൊത്ത് പാർക്കിംഗ് സ്പേസിൽ വന്നു. അവിചാരിതമായി ഞാനൊരു കമന്റ് പറഞ്ഞു- എടാ, ഇവിടെ നല്ല റിവേർബ് ആണല്ലോ. അടിപൊളി സസ്റ്റെയിനും നല്ല ഡീക്കേയും! അപ്പൊ മറ്റൊരു സുഹൃത്ത് ഹരി പറഞ്ഞു- എന്നാ ഭായി ഒരു പാട്ടുപാട്. അങ്ങനെ ഒരു പാട്ട് പാടി, വീണ്ടും ഒരു പാട്ടുപാടി, അതുകഴിഞ്ഞ് വീണ്ടും ഒരു പാട്ടുപാടി. അങ്ങനെ ഏഴെട്ടു പാട്ടുപാടി.
ചില ദിവസങ്ങൾ അങ്ങനെയാണ്. നമുക്കീ പാട്ടുകളോടൊക്കെയുള്ള സ്നേഹംകൊണ്ടു പാടുന്നതാണ്. ഞാൻ ആ പാടിയ എല്ലാ പാട്ടുകളും എനിക്ക് ഭയങ്കര ഇഷ്ടമുള്ളതാണ്. അതു ഞാൻ എങ്ങനെ പാടിയാലും എനിക്കതു വിഷയമല്ല, എനിക്കതു നന്നായിട്ടു പാടാൻ പറ്റുമെന്ന പ്രതീക്ഷയൊന്നുമില്ല. അന്നതു കേൾക്കാൻ കൂട്ടുകാർ മാത്രമേയുള്ളൂ. പാർക്കിംഗ് സ്പേസിൽ ആരുമില്ല. ആകെയൊരു സെക്യൂരിറ്റി ഗാർഡും ഞങ്ങളും മാത്രം. രണ്ടുമൂന്നു കാറും ഒരു ബൈക്കും. അതാണവിടത്തെ സെറ്റപ്പ്. അങ്ങനെ പാടിയതാണ്. പാടാനുള്ള പ്ലാനിലേ പാടിയതല്ല.
ഹൃദയസരസ്സിലെ.., ആജ് ജാനേ കി സിദ് നാ കരോ.., പാതിരാവായില്ല..., ദേവീ ആത്മരാഗമേകാൻ.., പത്തുവെളുപ്പിന്.., മധുരം ജീവാമൃതബിന്ദു..., പ്രാണസഖി ഞാൻ.., അനുരാഗലോലഗാത്രി.. തുടങ്ങിയ പാട്ടുകളാണ് അനുപമമായ ഇംപ്രൊവൈസേഷനുകളുമായി ഹരീഷ് പാടിയത്. സോഷ്യൽമീഡിയയിൽ പങ്കുവച്ചതോടെ ഹരീഷിനെ അറിയാത്തവർ ആരാണീ ഗായകൻ എന്ന ചോദ്യവുമായെത്തി. താടിയും മുടിയും നീട്ടി ഒരയഞ്ഞ ടീഷർട്ടിട്ട് കഴുത്തിലൊരു ചരടും തലേക്കെട്ടും കെട്ടി ഇത്രയും മനോഹരമായി പാടാൻ ഇയാളാര് എന്നായിരുന്നു പലരുടെയും സംശയം. അദ്ദേഹത്തിന്റെ സംഗീതപശ്ചാത്തലം കമന്റുകളായി പലരും പങ്കുവച്ചെങ്കിലും ആരാണിയാൾ എന്ന കൗതുകം തുടർന്നു. അതിനെ പിൻപറ്റി വീഡിയോകൾ ഷെയർചെയ്ത് കുറെയേറെ പോസ്റ്റുകൾ വന്നു. മലയാളി കൂട്ടായ്മകളിൽ വന്നത് പലതും വളരെ രസകരമായിരുന്നു. ഒന്നിങ്ങനെ- ബംഗളുരുവിലുള്ള ഒരു ഡ്രൈവറുണ്ട്. നന്നായിട്ടൊക്കെ പാടുന്നുണ്ട്. പറ്റുകയാണെങ്കിൽ ഒന്നു പ്രോത്സാഹിപ്പിക്കണം! മറ്റൊന്ന് ഇങ്ങനെയായിരുന്നു- ഇയാൾ മാനസാന്തരപ്പെട്ട ഒരു ഗുണ്ടയാണ്. നന്നായിട്ടു പാടുന്നു, ഷെയർ ചെയ്ത് സഹായിക്കണം!!
ഹരീഷ് ഇത്തരം പോസ്റ്റുകളെ ക്രിയാത്മകമായാണ് സമീപിക്കുന്നത്. ആളുകളുടെയുള്ളിൽ ഒരു നന്മ ഇപ്പോഴുമുണ്ട് എന്നതിന്റെ തെളിവാണ് ഇതൊക്കെ. സ്വാഭാവികമായും ഒരു കലാകാരനു വേണ്ടത് അംഗീകാരമാണല്ലോ- ഹരീഷ് പറയുന്നു.
വിമർശനവും വേണ്ടുവോളം
പാട്ടുകൾ സ്വന്തം മിനുക്കലുകളോടെ പാടുന്നതിന് ഹരീഷിന് ഇഷ്ടംപോലെ വിമർശനവും കിട്ടുന്നുണ്ട്. സംഗീതസംവിധായകരും ഗായകരും ഓരോ പാട്ടിനും വേണ്ട സംഗതികൾ നിശ്ചയിച്ചാണ് ഒരുക്കുന്നത്. അവ കൂടുതൽ പാടി നശിപ്പിക്കരുതെന്നാണ് വിമർശകരുടെ പക്ഷം. അവർക്കുള്ള ഹരീഷിന്റെ മറുപടി ലളിതമാണ്: ഞാനീ പാടിയ പാട്ടുകൾ എനിക്കുവേണ്ടിത്തന്നെ കുറഞ്ഞത് ആയിരംതവണ പാടിയിട്ടുണ്ടാകും. പ്രാണസഖിയെന്ന പാട്ട്, എനിക്കൊരു ഏഴെട്ടു വയസുള്ളപ്പോഴായിരിക്കും ടേപ്പ് റെക്കോർഡറിൽ കേട്ടത്. എനിക്കിപ്പോൾ 39 വയസുണ്ട്. 32 കൊല്ലം ഞാൻ ബാബുക്കയുടെ പാട്ടു കേട്ടിട്ടുണ്ട്. ബാബുക്കയുടെ പാട്ടിൽ എന്തൊക്കെയാണ് ഉള്ളത്, എന്തൊക്കെയാണ് യേശുദാസ് പാടിയിട്ടുള്ളത്, എന്തൊക്കെയാണ് ബാബുക്ക പാടിയിട്ടുള്ളത്, രാഗത്തിന്റെ സാധ്യതകൾ എന്താണ്, ഇതൊക്കെ ഒരു ചെറിയ കുട്ടിയെപ്പോലെ ഞാൻ കാണുന്നതാണ്.
ബാബുക്കയുടെ, ദക്ഷിണാമൂർത്തിയുടെ, ജോണ്സണ് മാഷിന്റെപോലും പാട്ടുകൾ കേൾക്കാത്ത കുട്ടികൾ പുതിയ തലമുറയിലുണ്ട്. ശരത് സാറിനെ റിയാലിറ്റി ഷോയിലൂടെ മാത്രം അറിയുന്നവരുണ്ട്. അത്തരക്കാരിലേക്ക് ഈ പാട്ടുകൾ എത്തിച്ചാൽക്കൊള്ളാമെന്നുണ്ട്. ശരത് സാറിനെ റിയാലിറ്റി ഷോയുടെ പേരിൽ അറിയുന്നത് സംഗീതലോകത്തിനു തന്നെ വലിയ തോൽവിയാണ്. നമ്മളൊക്കെ ഗുരുസ്ഥാനത്തോ ഭഗവാന്റെ സ്ഥാനത്തോ കാണുന്നവരാണ്.
ഞാൻ പാടുന്നുണ്ട്- എന്നെ ചീത്തവിളിക്കാനാണെങ്കിലും പത്തുപേർ ആ പാട്ടുകൾ കേട്ടാൽ അതൊരു വിജയമാണല്ലോ. പാടി ഒരു വഴിക്കായപ്പോഴാണ് ആളുകൾ തിരിച്ചറിയാനൊക്കെ തുടങ്ങിയത്. പണ്ടൊക്കെ വാതുറന്നാൽ ചീത്തയായിരുന്നു. അതൊന്നും സാരമില്ല, പാട്ടുപാടുക എന്നത് നമ്മുടെ ജോലി. സമയമാവുന്പോൾ ആളുകൾ കേട്ടോളും എന്നുള്ള ഒരു വിശ്വാസമാണ് എനിക്ക്. എനിക്കൊരു ഗാനമേള ഓഡിയൻസിന് ഒന്നും കൊടുക്കാനില്ല. അവർ ആഗ്രഹിക്കുന്നത് കൊടുക്കാൻ എന്നെക്കൊണ്ടു സാധിക്കില്ല. രണ്ടാമതായി അവർ ആഗ്രഹിക്കുന്നത് എനിക്കു കൊടുക്കണമെന്നുമില്ല.
യേശുദാസ് സാർ പാടിയപോലെ പാടാൻ അദ്ദേഹമുണ്ട്. അദ്ദേഹത്തേക്കാൾ നന്നായിട്ടത് വേറെയാർക്കും പാടാനും പറ്റില്ല. അങ്ങനെ പാടാൻ ഞാൻ ആഗ്രഹിക്കുന്നുമില്ല.
ആത്യന്തികമായി എല്ലാ സംഗീതത്തിന്റെയും നെടുംതൂണ് ഇംപ്രൊവൈസേഷൻ തന്നെയാണ്. ഒരാൾ തന്റെ പരിപൂർണ അറിവോടെ ഒരു ഗാനം മാറ്റിപ്പാടുന്പോൾ അതിൽ ഒറിജിനൽ ഫീൽ അന്വേഷിക്കുന്നത് വിരോധാഭാസമാണ്. പിന്നെ, ഒറിജിനൽ ഗായകൻ എന്നൊന്നില്ല- കംപോസർ പാടുന്നതാണ് ഒറിജിനൽ. അതിനുശേഷം പാടുന്നതെല്ലാം കവർ വേർഷനുകളാണ്. അതുകൊണ്ടുതന്നെ ഒറിജിനലിനെ നശിപ്പിച്ചു എന്ന പ്രയോഗംതന്നെ അപ്രസക്തമാണ്.
കുടുംബം, പാരന്പര്യം, ബാൻഡ്
ഷൊർണൂർ സ്വദേശിയായ ഹരീഷ് നാലര വയസുമുതൽ ക്ലാസിക്കൽ മ്യൂസിക് പഠിക്കുന്നു. അച്ഛന്റെ കുടുംബം സംഗീത പാരന്പര്യമുള്ളവരാണ്. എസ് ബി ഐ ഉദ്യോഗസ്ഥനായിരുന്ന അച്ഛൻ മൃദംഗിസ്റ്റാണ്. ഹാർമോണിസ്റ്റായിരുന്ന മുത്തച്ഛൻ ഹസ്തഗിരി യേശുദാസിന്റെ പിതാവിനൊപ്പം നാടകങ്ങളിൽ പ്രവർത്തിച്ചിരുന്നു. അച്ഛന്റെ ബന്ധുക്കൾ കുറേപ്പേർ സംഗീതരംഗത്ത് പ്രശസ്തരാണ്. 1996 മുതൽ തിരുവനന്തപുരം ആകാശവാണിയിലെ ആർട്ടിസ്റ്റാണ് ഹരീഷ്. മുന്പ് അത്യാവശ്യം വയലിൻ വായിച്ചിരുന്നു. ഇപ്പോൾ റെക്കോർഡിംഗുകൾക്കു വായിക്കുമെങ്കിലും ലൈവ് പ്രോഗ്രാമുകൾക്കു കുറവാണ്. പാടുന്ന നിലവാരത്തിൽ തനിക്ക് വയലിൻ വായിക്കാൻ അറിയില്ലെന്ന് പറഞ്ഞൊഴിയുകയാണ് ഹരീഷ്.
രാജസ്ഥാനിലെ പ്രശസ്തമായ ബിറ്റ്സിൽനിന്ന് എൻജിനിയറിംഗ് ബിരുദംനേടിയശേഷം ബംഗളുരുവിൽ ജോലിചെയ്യുന്പോഴാണ് കോളജ് കാലത്തെ സുഹൃത്തുക്കളുമായി ചേർന്ന് അകം എന്ന ബാൻഡിനു രൂപം നൽകിയത്. 2010 മുതൽ ബാൻഡ് സജീവമായി രംഗത്തുണ്ട്. അടുത്തയിടെ തിരുവനന്തപുരത്തും കൊച്ചിയിലും തൃശൂരിലും സംഗീതപരിപാടി അവതരിപ്പിച്ചു.
നീണ്ട മുടിയും താടിയും തലേക്കെട്ടുമുള്ള തന്റെ രൂപത്തിന് ഒരു ഷോക്ക് വാല്യൂ ഉണ്ടെന്നാണ് ഹരീഷിന്റെ പക്ഷം. രണ്ടു കൈകളിലും ടാറ്റൂവുമുണ്ട്. ഈ രൂപത്തിൽ ശാസ്ത്രീയ സംഗീതക്കച്ചേരിക്കു ചെല്ലുന്പോൾ ആളുകൾ ഇവനാര് എന്ന രീതിയിലാണു നോക്കുക. പാടിത്തുടങ്ങുന്പോൾ അവർ അദ്ഭുതപ്പെടുന്നത് ഒരു രസമാണെന്ന് ഹരീഷ് പറയുന്നു.
അഡോബ്, ഫ്രീചാർജ്, സ്നാപ്ഡീൽ, ഗൂഗിൾ തുടങ്ങിയ കന്പനികളിൽ ജോലിചെയ്തശേഷമാണ് സ്വന്തമായി സ്റ്റാർട്ടപ്പിനു രൂപംനൽകിയത്. ഏതാണ്ട് 130 കോടി രൂപയുടെ ഫണ്ട് റെയ്സിംഗ് നടത്തിയാണ് കന്പനി തുടങ്ങിയത്. ചുരുങ്ങിയകാലംകൊണ്ട് മികച്ച പ്രവർത്തനശേഷി കൈവരിച്ചു. എട്ടുപേരുമായി തുടങ്ങിയ കന്പനിയിൽ ഇപ്പോൾ 45 പേരുണ്ട്.
ഇത്രയും തിരക്കുപിടിച്ച ജോലിക്കിടയിൽ പാട്ടുണ്ടാക്കാനും പാടാനുമൊക്കെ എങ്ങനെയാണ് സമയം കിട്ടുന്നത്? ചിരിച്ചുകൊണ്ടുള്ള ഹരീഷിന്റെ മറുപടി: സമയം കുറവാണ്. പക്ഷേ, നമുക്ക് പാട്ടു വിട്ടു കളിക്കാൻ പറ്റില്ലല്ലോ!.
ഹരിപ്രസാദ്