നിങ്ങൾ ഉറങ്ങുകയാണ്.., നിങ്ങളുടെ പിന്നിൽനിന്ന് ആളുകൾ മുന്നോട്ടു വരികയും ചെയ്യുന്നു- സംവിധായകൻ മഹേഷ് ഭട്ട് ഒരിക്കൽ ഒരു സംഗീതസംവിധായകനോടു പറഞ്ഞതാണ് മുകളിൽ വായിച്ചത്. മികവുണ്ടായിട്ടും നല്ല അവസരങ്ങളിൽനിന്നു പിന്നോക്കം പോകേണ്ടിവന്ന സംഗീതസംവിധായകന്റെ അവസ്ഥയെ സൂചിപ്പിക്കുകയായിരുന്നു മഹേഷ് ഭട്ട്. പിന്നീടു ചിന്തിച്ചപ്പോൾ അതു ശരിയാണെന്ന് സംഗീതസംവിധായകനു ബോധ്യമായി. അദ്ദേഹം ഓർമിക്കുന്നു: ആരെക്കുറിച്ചാണ് താങ്കൾ പറയുന്നതെന്ന് ഞാൻ മഹേഷ് ഭട്ടിനോടു ചോദിച്ചു. ഖയാമത് സേ ഖയാമത് തക്കിലെ ആനന്ദ്-മിലിന്ദ് ദ്വയത്തിന്റെ പാട്ടുകളെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. അതു ശരിയായിരുന്നു. അവർ മികച്ച ഈണങ്ങളുമായിവന്ന് എനിക്കു കിട്ടുമായിരുന്ന വലിയ സിനിമകൾ പെട്ടെന്ന് തട്ടിയെടുത്തു. ഞാനാണ് ഏറ്റവും മികച്ചയാൾ എന്നായിരുന്നു ഞാൻ കരുതിയിരുന്നത്. പക്ഷേ ഇപ്പോൾ സമ്മതിക്കാതെവയ്യ, ഞാൻ ഉറങ്ങുകയായിരുന്നു. അങ്ങനെ "ഉറങ്ങി'പ്പോയതുകൊണ്ട് പിൻതള്ളപ്പെട്ട ആ സംഗീതസംവിധായകൻ രാജേഷ് റോഷനാണ്.
അരനൂറ്റാണ്ടിലേക്ക്
ഏതാനും വർഷങ്ങളെയുള്ളൂ രാജേഷ് റോഷൻ ഹിന്ദി സിനിമാസംഗീത രംഗത്ത് അരനൂറ്റാണ്ടു പൂർത്തിയാക്കാൻ. വിഖ്യാത സംഗീതകാരൻ റോഷന്റെ മകന് സിനിമാ രംഗത്തേക്കുള്ള വഴി വലിയ കഷ്ടപ്പാടുകളുടേതായിരുന്നില്ല. ജ്യേഷ്ഠ സഹോദരൻ രാകേഷ് റോഷനും സിനിമാരംഗത്ത് സ്വന്തം സ്ഥാനമുറപ്പിച്ചിരുന്നു. പുതിയ തലമുറയിലേക്കെത്തുന്പോൾ ആ കുടുംബത്തിൽനിന്ന് ഒരാളുടെകൂടി പേരു പറയാനുണ്ട്- ഹൃത്വിക് റോഷൻ, രാകേഷിന്റെ മകൻ. ഹൃത്വിക്കിന്റെ ആദ്യചിത്രം കഹോ നാ പ്യാർ ഹേയുടെ ഹൈലൈറ്റുകളിലൊന്ന് രാജേഷ് റോഷന്റെ ഈണത്തിലുള്ള പാട്ടുകളായിരുന്നു.
ആദ്യചിത്രമായ കുവാരാ ബാപ് (1974), ജൂലി (1975) എന്നീ ചിത്രങ്ങളിലൂടെ രാജേഷ് റോഷന്റെ പ്രതിഭയെ ചലച്ചിത്രരംഗം തിരിച്ചറിഞ്ഞു. കുവാരാ ബാപ്പിനുശേഷം പുറത്തിറങ്ങിയ ദേശ് പർദേശ്, മൻ പസന്ദ്, ലൂട്ട്മാർ എന്നീ ചിത്രങ്ങളും ഹിറ്റുകളായിരുന്നു. കിഷോർ കുമാറിന്റെ ശബ്ദത്തിൽ എത്തിയ മെലഡികൾ രാജേഷ് റോഷനെ ആരാധകർക്കു പ്രിയങ്കരനാക്കി. രാജേഷ് ഖന്ന, കിഷോർ കുമാർ ദ്വയത്തിനുവേണ്ടി സുന്ദരമായ ഗാനങ്ങളാണ് അദ്ദേഹം ഒരുക്കിയത്.
രാജേഷ് ഖന്നയെപ്പോലുള്ള സൂപ്പർതാരങ്ങൾക്ക് സംഗീതത്തോടുള്ള പ്രിയവും അദ്ദേഹം ഓർമിക്കുന്നു. ഞാൻ ലക്ഷ്മികാന്ത്ജിയുടെ സഹായിയായി പ്രവർത്തിച്ചിരുന്നകാലത്ത് രാജേഷ് ഖന്ന സംഗീതം കേൾക്കാനായിമാത്രം ജുഹുവിലെ അദ്ദേഹത്തിന്റെ ബംഗ്ലാവിൽ എത്തുമായിരുന്നു. ചിലപ്പോൾ ലുങ്കിയുടുത്താണ് അദ്ദേഹം വരിക. ബംഗ്ലാവിനു പുറത്ത് ഒട്ടേറെ ആരാധകർ തടിച്ചുകൂടും. ചിലർ മതിൽചാടി അകത്തെത്തും. രാജേഷ് ഖന്ന അവരെ നോക്കി മനോഹരമായ ചിരി സമ്മാനിക്കും. അദ്ദേഹത്തിന് പാട്ടുകളോട് അത്രയ്ക്കിഷ്ടമായിരുന്നു.
ദിൽ ക്യാ കരേ (ജൂലി), നസ്രോം സേ കെഹ്ദോ (ദുസരാ ആദ്മി), പർദേശിയാ (മിസ്റ്റർ നട്വർലാൽ), ഛൂകർ മേരേ മൻ കോ (യാരാനാ), ജബ് കോയി ബാത് ബിഗഡ് ജായേ (ജുർമ്), ജാത്തീ ഹു മേ (കരണ് അർജുൻ), ഘർ സേ നികൽതേ ഹീ (പാപ്പാ കെഹ്തേ ഹേ) തുടങ്ങിയവ രാജേഷ് റോഷന്റെ സൂപ്പർഹിറ്റുകളിൽ ചിലതാണ്.
സഹോദരനും മകനും
രാകേഷും ഞാനും ഒരുമിച്ചു കളിച്ചുവളർന്നവരാണ്. ഞങ്ങൾ സുഹൃത്തുക്കളെപ്പോലെയാണ്- രാജേഷ് പറയുന്നു. സംവിധാന രംഗത്തേക്കു തിരിഞ്ഞ രാകേഷിന്റെ ചിത്രങ്ങൾക്കു സംഗീതമൊരുക്കുന്പോൾ രാജേഷ് വലിയ ശ്രദ്ധാലുവായിരുന്നു. അദ്ദേഹത്തിനു മോഡേണ് മെലഡികൾ ഇഷ്ടമാണ്, പക്ഷേ വരികൾ ശുദ്ധവും സഭ്യവുമായിരിക്കണമെന്ന് വലിയ നിർബന്ധമുണ്ട്. ഷീലാ കി ജവാനി പോലൊരു പാട്ട് ഒരിക്കലും അദ്ദേഹം സ്വീകരിക്കില്ല. അത്തരം പാട്ടുകൾ സൂപ്പർ ഹിറ്റുകളാകുന്പോൾ അദ്ദേഹം അദ്ഭുതപ്പെടാറാണ് പതിവ്. എന്നാൽ എനിക്ക് അതുപോലുള്ള പാട്ടുകൾ ചെയ്യേണ്ടിവരും. ആരെങ്കിലും വന്ന് അത്തരമൊരു പാട്ട് ചെയ്യണമെന്നു പറഞ്ഞാൽ എനിക്കു പറ്റില്ലെന്നു പറയാനാവില്ല.
ഹൃത്വിക് റോഷനെ അവതരിപ്പിക്കാൻ ജ്യേഷ്ഠൻ ഒരുക്കിയ കഹോ നാ പ്യാർ ഹേ സൂപ്പർഹിറ്റായി., രാജേഷ് ഈണമിട്ട പാട്ടുകളും. എന്നാൽ ആ സമയത്താണ് നിർഭാഗ്യവശാൽ രാജേഷിന് ഹൃദയാഘാതം വന്നത്. അതിനുശേഷം കുറച്ചു ചിത്രങ്ങൾക്കുവേണ്ടി പാട്ടുകൾ ചെയ്തെങ്കിലും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. കോയി മിൽ ഗയാ മാത്രമായിരുന്നു ഒരപവാദം. ഹിറ്റുകൾ അകന്നതോടെ സിനിമാരംഗം രാജേഷിനുമേൽ ഒരു ലേബലൊട്ടിച്ചു- സഹോദരന്റെ സിനിമകൾക്കു വേണ്ടി മാത്രമേ അദ്ദേഹം നല്ല പാട്ടുകൾ ഉണ്ടാക്കൂ! കഹോ നാ പ്യാർ ഹേയിലൂടെ മികച്ച സംഗീതസംവിധായകനുള്ള ഫിലിംഫെയർ അവാർഡ് രാജേഷ് റോഷൻ നേടി.
കഹോ നാ പ്യാർ ഹേയുടെ കാസറ്റുകളും സിഡികളും വില്പന നടത്തി എച്ച്എംവി നൂറു കോടിയോളം നേടിയിട്ടുണ്ട്. ആ ചിത്രത്തിനുശേഷം എന്റെ പ്രതിഫലം ഏതാണ്ട് പത്തുമടങ്ങ് വർധിക്കുകയും ചെയ്തു- രാജേഷ് ഒരിക്കൽ ഓർമിച്ചു. എന്നാൽ അദ്ദേഹത്തിന് ആ തരംഗത്തോടൊപ്പം വേഗത്തിൽ സഞ്ചരിക്കാനായില്ല.
കുട്ടിക്കുറുന്പനായിരുന്ന ഹൃത്വിക്കുമായി വലിയ അടുപ്പമായിരുന്നു രാജേഷിന്. വാശിപിടിച്ചിരിക്കുന്പോൾ രാകേഷ് അടിക്കാനെത്തും. ജ്യേഷ്ഠന്റെ കൈ പിടിച്ചുവച്ച് ഹൃത്വിക്കിന് ഓടാൻ അവസരമൊരുക്കിയിരുന്നത് രാജേഷായിരുന്നു. ഹൃത്വിക്കിന്റെ പ്രശസ്തമായ കൃഷ് സീരീസ് ചിത്രങ്ങൾക്കു സംഗീതമൊരുക്കിയതും രാജേഷ് റോഷനാണ്.
വിവാദം, ആരോപണം
ബോളിവുഡിലെ വിഖ്യാതമായ പാർട്ടികളിലൊന്നിലും രാജേഷ് റോഷന്റെ സാന്നിധ്യം ഉണ്ടാകാറില്ല. പാർട്ടികൾക്കുപോയി ചിരിച്ചുകാണിച്ച് മടങ്ങിപ്പോരാൻ തനിക്കു താത്പര്യമില്ല എന്നാണ് അദ്ദേഹത്തിന്റെ നിലപാട്. അതുകൊണ്ടുതന്നെ ആ സാഹചര്യങ്ങൾ ഒഴിവാക്കുകയാണ് പതിവ്.
പാശ്ചാത്യസംഗീതരംഗത്തെ കംപോസർമാരുടെ ഈണങ്ങൾ മോഷ്ടിക്കുന്നു എന്ന ആരോപണം രാജേഷ് റോഷനുനേരെ പലവട്ടം ഉയർന്നിരുന്നു. വിഖ്യാത ഗ്രീക്ക് സംഗീതജ്ഞനായ വാഞ്ചെലിസിന്റെ ഈണങ്ങളാണ് ഇത്തരത്തിൽ കോപ്പിയടിച്ചതെന്ന് വിമർശകർ പറയുന്നു. അതേസമയം തന്റെ ഒരു പാട്ട് റിമിക്സ് ചെയ്ത് പുറത്തിറക്കിയതിനെച്ചൊല്ലിയും രാജേഷ് വിവാദത്തിൽപ്പെട്ടു. 1978ൽ പുറത്തിറങ്ങിയ ഇൻകാർ എന്ന ചിത്രത്തിലെ മുങ്ഡാ എന്ന സൂപ്പർഹിറ്റ് പാട്ടാണ് അടുത്തയിടെ പുതിയ രൂപത്തിൽ ടോട്ടൽ ധമാൽ എന്ന ചിത്രത്തിൽ ഉപയോഗിച്ചത്. സംഗീതസംവിധായകർക്ക് സ്വന്തം സൃഷ്ടികൾക്കുമേൽ നിയമപരമായ ഒരധികാരവുമില്ലെന്നായിരുന്നു നിരാശയോടെ രാജേഷ് റോഷന്റെ പ്രതികരണം.
ഹരിപ്രസാദ്