മൺസൂണിൽ എല്ലാ ദിവസവും രാവിലെ എട്ടിന് ചാലക്കുടി റെസ്റ്റ് ഹൗസിൽനിന്നാണ് മഴയാത്ര ആരംഭിക്കുന്നത്. അതിരപ്പിള്ളി വെള്ളച്ചാട്ടം, ചാർപ്പ വെള്ളച്ചാട്ടം, പെരിങ്ങൽക്കുത്ത് ഡാം തുടങ്ങിയവ സന്ദർശിച്ച് തിരികെയെത്തുന്ന ഈ യാത്രയിൽ അദ്ഭുതങ്ങളേറെയാണ്...
വാർധക്യത്തെപ്പോലും യുവത്വത്തിലേക്ക് നയിക്കുന്ന ഒന്നാണ് മഴയാത്രകൾ. ഭൂമിയിൽ മനുഷ്യനുണ്ടായ കാലഘട്ടം മുതൽ യാത്രകളുണ്ട്. ഈ യാത്രകൾ ഇനിയും തുടർന്നുകൊണ്ടിരിക്കും. ജീവിക്കാൻവേണ്ടി മറുകരതേടുന്ന യാത്രകളോടൊപ്പം വിനോദയാത്രകളും കൂടി വരുന്നു. പട്ടണങ്ങളും നഗരങ്ങളും തേടിയുള്ള യാത്രകളായിരുന്നു കൂടുതൽ. എന്നാൽ, ഇന്ന് ഗ്രാമങ്ങളിലേക്കും കുന്നുകളിലേക്കും വനങ്ങളിലേക്കുമുള്ള യാത്ര ദിനംപ്രതി കൂടിവരികയാണ്. ജീവിതയാത്രയ്ക്കിടയിൽ ഉണ്ടാകുന്ന ടെൻഷൻ കളയാനും മാനസിക പിരിമുറുക്കത്തിൽനിന്ന് രക്ഷനേടാനും ആരോഗ്യസംരക്ഷണത്തിനും വേണ്ടിയാണ് കുടുംബസമേതമോ സുഹൃത്തുക്കൾക്കൊപ്പമോ ഉള്ള കൂട്ടായ യാത്രകൾ.
ദുഃഖങ്ങളും വേദനകളും അകറ്റാനും പോസിറ്റീവ് എനർജി വർധിപ്പിക്കാനും സഞ്ചാരങ്ങൾ സഹായിക്കുന്നു. മനസിന് സന്തോഷവും ശരീരത്തിന് ഉന്മേഷവും പ്രസരിപ്പിന്റെ എനർജിയും നൽകുന്ന ഒന്നാണ് മഴയാത്രകൾ.
ഞാനുൾപ്പെടെ എല്ലാവരും സന്തോഷിച്ചിട്ടുള്ളത് ചെറുപ്പകാലത്തെ വനസഞ്ചാരങ്ങളാണ്. കാറ്റും മഴയും കൊണ്ട് വനത്തിലൂടെ സഞ്ചരിക്കുന്പോഴുണ്ടാകുന്ന കുളിരിന്റെ തണുപ്പിന്റെ സുഖമൊന്ന് വേറെ. ശക്തമായ മഴയെത്തുന്പോൾ പാറക്കൂട്ടങ്ങൾക്കിടയിലുള്ള ചെറു ഗുഹകളിൽ അഭയംതേടി, മുകളിൽനിന്ന് തുള്ളിയായി വീഴുന്ന മഴവെള്ളത്തെ തട്ടിക്കളിച്ച് ഉല്ലസിക്കാത്തവർ കുറവായിരിക്കും. മഴയത്ത് തുള്ളിക്കളിക്കുന്ന കുട്ടികളെ പനിവരുമെന്നു പറഞ്ഞ് വലിച്ചുകയറ്റുന്ന മാതാപിതാക്കളെ ഇന്നും കാണാം.
ജംഗിൾ സഫാരി
മഴനനഞ്ഞാൽ കുളിച്ചുകയറിയാൽ മതിയെന്നാണ് ചൊല്ല്. മഴയുടെയും വനത്തിന്റെയും സൗന്ദര്യവും കുളിർമയും ആസ്വദിക്കാനായി മഴയാത്ര ആയാലോ. കാട് ചതിക്കില്ലെന്ന വിശ്വാസത്തിൽ വനത്തിലൂടെ മഴ നനഞ്ഞ് ഒരു മൺസൂൺ ജംഗിൾ സഫാരി. കാടിന്റെ വന്യതകളും നിഷ്കളങ്കതകളും ഒത്തിരി ഒത്തിരി ആസ്വദിച്ചുകൊണ്ടുള്ള ജംഗിൾ സഫാരി മഴയാത്ര ഒരുക്കുന്നത് ടൂറിസം വകുപ്പിന്റെ കീഴിലുള്ള തുന്പൂർമൂഴി ഡിഎംസിയാണ്.
മൺസൂൺ ആരംഭിച്ചതോടെ ടൂറിസം വകുപ്പിന്റെ മഴയുടെ വശ്യസൗന്ദര്യം മതിവരുവോളം ആസ്വദിക്കാൻ കഴിയുന്ന വനയാത്രയ്ക്ക് തുടക്കമായി. എല്ലാ ദിവസവും രാവിലെ എട്ടിന് ചാലക്കുടി റെസ്റ്റ് ഹൗസിൽനിന്നാണ് യാത്ര ആരംഭിക്കുന്നത്. പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ച് ചിന്തിക്കാനും പഠിക്കാനും ഒരു മരമെങ്കിലും നടണമെന്ന ചിന്ത ജനിപ്പിക്കാനും കഴിയുന്ന തുന്പൂർമൂഴിയാണ് ആദ്യ സന്ദർശനകേന്ദ്രം.
നൂറ്റന്പതിലേറെ ഇനത്തിൽപ്പെട്ട ശലഭങ്ങളെ ഇവിടെ കാണാൻ കഴിയും. വൻ മരങ്ങളും ചെറു മരങ്ങളും കുറ്റിച്ചെടികളും പുഷ്പച്ചെടികളും പരിസ്ഥിതിക്ക് അനുകൂലമായി വളരുന്നിടത്താണ് ശലഭങ്ങൾ കൂടുതലായി എത്തുന്നത്. അഞ്ചു ദിവസം മുതൽ രണ്ടു മാസം വരെ ആയുസുള്ള ശലഭങ്ങളിൽ സഞ്ചാരികളുമുണ്ട്. ബുദ്ധമയൂരി, വെള്ളവരയൻ, പൊന്തച്ചാടൻ, ചീനപ്പൊട്ടൻ, ഈറ്റശരശലഭം, വെള്ളച്ചാത്തൻ, വെള്ളിവാലൻ, പുൽനീലി, പൂച്ചക്കണ്ണി തുടങ്ങി നിരവധി ഇനങ്ങൾ. ഇവയെല്ലാം കണ്ണിനും മനസിനും കൗതുകം പകരുന്നവയാണ്.
ശലഭങ്ങളുടെ ചിറകുകളിലെ ചിത്രവേലകളും കലാകാരന്റെ സൃഷ്ടിപോലെ അദ്ഭുതക്കാഴ്ച നൽകുന്ന ചിറകുകളുടെ രൂപഭംഗിയും ആസ്വദിച്ച് പാറക്കെട്ടുകൾക്കിടയിലൂടെ തുള്ളിക്കളിച്ചുപോകുന്ന മഴവെള്ളപ്പാച്ചിലും കണ്ട് തൂക്കുപാലത്തിലൂടെ ഒരു സഞ്ചാരവും നടത്താം. ഇവിടെനിന്ന് പ്രഭാതഭക്ഷണം കഴിച്ച് അതിരപ്പിള്ളി വെള്ളച്ചാട്ടത്തിലേക്ക് യാത്ര തുടരുന്നു.
വലുതും ചെറുതുമായ കാട്ടിലെ വൃക്ഷങ്ങൾക്കിടയിലൂടെ യാത്ര. ചാറ്റൽമഴയും കൊണ്ട് പാറക്കെട്ടുകളിലൂടെ സഞ്ചരിച്ച് കേരളത്തിലെ മനോഹരമായ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ തണുത്ത കാറ്റിൽ ശരീരം ഈറനണിയുന്ന സുന്ദര നിമിഷങ്ങൾ. മൺസൂൺ കാലത്തെ തണുത്ത കാറ്റിന് ഔഷധഗുണമുണ്ടെന്നാണ് പഴമക്കാർ പറയുന്നത്.
മനസും ശരീരവും മനംകുളിർക്കെ തണുത്തത്തിനുശേഷമാണ് ചാർപ്പ വെള്ളച്ചാട്ടത്തിലേക്കു പോകുന്നത്. മഴക്കാലത്തു മാത്രം ദൃശ്യമാകുന്ന ഒരു വെള്ളച്ചാട്ടമാണിത്. ഇവിടെനിന്നും വനത്തിന്റെ ഘടനയുടെ ഒരു ചെറു രൂപം പഠിക്കാൻ കഴിയുന്ന തരത്തിൽ വനപാലകർ സംരക്ഷിച്ചുനിർത്തിയിരിക്കുന്ന വാഴച്ചാലിലെത്താം. ഭക്ഷണസാധനങ്ങൾ കൈയിലുണ്ടെങ്കിൽ സൂക്ഷിക്കുക. അക്രമികൾ എപ്പോൾ വേണമെങ്കിലും ചാടിവീഴാം. കുരങ്ങുകൾ ശല്യക്കാരാണെങ്കിലും അവയുടെ കേളികൾ കാണാൻ രസമാണ്.
പെരിങ്ങൽക്കുത്ത് ഡാം
ഉച്ചയോടെ ആർക്കും പ്രവേശനം അനുവദിക്കാത്ത ഇലക്ട്രിസിറ്റി ബോർഡിന്റെ നിയന്ത്രണത്തിലുള്ള പെരിങ്ങൽക്കുത്ത് ഡാമിലെത്താം. ഡാം സന്ദർശനത്തിനുശേഷം വനത്തിനു നടുവിലായി സമുദ്രനിരപ്പിൽനിന്ന് 1800 അടി ഉയരത്തിലുള്ള മലമുകളിലെ ബംഗ്ലാവിലെത്താം. ബ്രിട്ടീഷുകാരുടെ കാലത്തു നിർമിച്ച ഈ ബംഗ്ലാവ് ഇന്ന് ഇലക്ട്രിസിറ്റി ബോർഡിന്റെ നിയന്ത്രണത്തിലാണ്. ഏതുസമയത്തും കോടയുണ്ടാകും. ചിലപ്പോൾ തണുപ്പ് സഹിക്കാവുന്നതിലേറെയാകാം. ഇവിടെനിന്നാൽ കാടു മുഴുവൻ കാണാം. വേഴാന്പൽ ഉൾപ്പെടെ നൂറിലേറെ ഇനം പക്ഷികൾ. കാട്ടുമൃഗങ്ങളെയും കാണാം. മനസിൽനിന്ന് ഒരിക്കലും മായാത്ത ദൃശ്യങ്ങളാണ് ഈ വനമേഖല നൽകുന്നത്.
ജൈവവൈവിധ്യങ്ങളെക്കുറിച്ച് കാണാനും പഠിക്കാനും അവയെ കൂടുതൽ അടുത്തറിയാനും സാധിക്കുന്നു. യാത്രകളിൽ ക്ഷീണമുണ്ടാകാതിരിക്കാനുള്ളതൊക്കെ കാട് നമുക്കായി ഒരുക്കുന്നുണ്ട്. തേനും വിവിധതരം പഴങ്ങളുമൊക്കെ കാട്ടിലെ യാത്രയുടെ പ്രത്യേകതകളാണ്. വനം വകുപ്പും പരിസ്ഥിതി പ്രവർത്തകരുമൊക്കെ കാട്ടിലെ മൃഗങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്താൻ ശ്രമിക്കുന്നുണ്ട്.
കാട് മനുഷ്യന് ചെയ്യുന്ന നന്മകൾ കണ്ടറിയാൻ ജംഗിൾ മഴയാത്ര സഹായിക്കുന്നു. ഇവിടെ നമുക്ക് ദുഃഖവും വേദനയും തോന്നുന്ന ഒരു കാര്യമുണ്ട്. മാലിന്യങ്ങളും കടന്നുകയറ്റങ്ങളും മൃഗങ്ങളുടെ വഴിത്താരകൾ ഇല്ലാതാക്കുന്നതോടൊപ്പം വനനശീകരണവും നടക്കുന്നു. ഇത് കാലാവസ്ഥയിൽ ഉണ്ടാക്കുന്ന മാറ്റങ്ങളാണ് മഴക്കുറവും ചൂട് കൂടുതലും.
ഒന്നു മഴനനയണം
വിനോദവും ഉല്ലാസവും നൽകുന്ന ഈ യാത്രയിൽ ഉച്ചഭക്ഷണത്തിനുശേഷം മഴയാത്രയാണ്. കാടിന്റെ എല്ലാ ഗുണങ്ങളും അനുഭവിച്ചറിഞ്ഞ് മഴത്തുള്ളികളിൽ കുളിരണിഞ്ഞ് ഒരു യാത്ര. ഒരു ചെറിയ സമൂഹത്തോടൊപ്പം മഴ നനയുന്പോൾ കിട്ടുന്ന മാനസിക ഉല്ലാസം ഒറ്റപ്പെട്ട യാത്രകളിൽ കിട്ടില്ല. യാത്രകൾ പ്രിയവും രസമുള്ളതുമാകുന്നത് കൂട്ടുകാരോടൊപ്പമുള്ള യാത്രകളിലാണ്. പ്രിയരോടപ്പമുള്ള ഒരു യാത്രയുടെ അനുഭൂതി അനുഭവിച്ചുകൊണ്ട് ആനക്കയവും ഷോളയാർ ഡാമും കണ്ട് മടക്കം. രാത്രി ഏഴിന് തിരിച്ചെത്തുന്ന യാത്രയ്ക്ക് ആയിരം രൂപയാണ് ടൂറിസം വകുപ്പ് ഈടാക്കുന്നത്.
പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, കപ്പപുഴുങ്ങിയതും ചമ്മന്തിയും, കരുപ്പെട്ടിക്കാപ്പിയും ഇതിൽ ഉൾപ്പെടും. കൂടാതെ കർക്കിടകമരുന്ന്, കുട ഉൾപ്പെടുന്ന ഒരു ഗിഫ്റ്റ് ബാഗും ലഭ്യമാണ്. കാടും കാട്ടിലെ മഴയാത്രകളും കുറെ നന്മയുടെ പാഠങ്ങൾ നമ്മെ പഠിപ്പിക്കുന്നു. പരിസ്ഥിതിയെ നശിപ്പിക്കുന്നതിന്റെ ദൂഷ്യങ്ങൾ മനസിലാക്കാനും പരിസ്ഥിതിയുടെ ഗുണങ്ങൾ തിരിച്ചറിയാനും ഈ യാത്രകൾ സഹായകമാകുന്നു. നമ്മെ നന്മയുള്ളവരാക്കാൻ സഹായിക്കുന്നതാണ് ഓരോ യാത്രകളും. ജംഗിൾ മഴയാത്രയിൽ പങ്കെടുക്കാൻ 04802769888, 9497069888 എന്നീ നന്പറിൽ ടൂറിസം വകുപ്പുമായി ബന്ധപ്പെടുക.
നെല്ലി ചെങ്ങമനാട്