കേരളത്തിൽ മൂന്നിലൊരാൾക്ക് രക്തസമ്മർദ്ദവും അഞ്ചിലൊരാൾക്ക് പ്രമേഹവുമെന്നുള്ള റിപ്പോർട്ടുകൾ നമ്മൾ കേരളീയർ വേണ്ടത്ര ഗൗരവത്തിലെടു ത്തിട്ടുണ്ടോ എന്നു സംശയമാണ്. മാത്രമല്ല കഴിഞ്ഞ ജൂലൈ അഞ്ചിനു നിയമസഭയിൽ ഡി.കെ. മുരളി എം.എൽ.എ യുടെ ചോദ്യത്തിന് ആരോഗ്യ മന്ത്രി ശ്രീമതി ഷൈലജ ടീച്ചർ പറഞ്ഞ മറുപടി കേരളത്തിൽ കഴിഞ്ഞ 2018-19 വർഷത്തിൽ ആകെ 57,727 പേർ അർബുദ ബാധിതരായി പുതിയതായി രജിസ്റ്റർ ചെയ്തുവെന്നാണ്. അതായത് ഒരു ദിവസം ഏകദേശം 150 പേർ കേരളത്തിൽ അർബുദ ബാധിതരാവുന്നുവെന്നർഥം.! യഥാർഥത്തിൽ നമ്മുടെ അശ്രദ്ധയുടേയും അലസതയുടേയും മൂർത്തഭാവങ്ങളെല്ലേ ഈ രോഗങ്ങൾ. ഇവിടെയാണ് ആയുർവേദം അനുശാസിക്കുന്ന ജീവിതരീതികൾക്ക് പ്രസക്തിയേറി വരുന്നത്. ഏറ്റവും പ്രധാനമായ രോഗ നിവാരണ മാർഗ്ഗം പ്രതിരോധം തന്നെയാണ്.
ഈ രോഗനിവാരണമാർഗ്ഗങ്ങൾ സ്വീകരിക്കുന്നതിന് ഉത്തമമായ ഒരു മാസമായ കർക്കടകമാണിത്. വിവിധ രോഗങ്ങളുള്ളവർക്ക് വിശിഷ്യാ വാതരോഗികൾക്ക് പ്രയാസങ്ങളേറുന്നത് ഈ മാസമായതിനാൽ ഏറെ ശ്രദ്ധിച്ച് ആഹാരം, ദിനചര്യകൾ മുതലായവ ക്രമീകരിക്കേണ്ടതാണ്. ശരീരത്തിന്റെ ഉപാപചയ പ്രവർത്തനങ്ങൾ മന്ദീഭവിക്കുന്ന കാലമായതിനാൽ കർക്കടകം രോഗാതുരത കളുടെ കാലം കൂടിയാണ്. വാതരോഗ ചികിത്സയ്ക്ക് കർക്കടകം നല്ല കാലമാണെങ്കിലും രോഗീബലത്തിനും രോഗാവസ്ഥയ്ക്കുമനുസരിച്ച് ഏതു കാലത്തും അഭൃംഗാദി കർമ്മങ്ങളും പഞ്ചകർമ്മങ്ങളും ചെയ്യുന്നത് രോഗത്തെ സാധ്യാവസ്ഥയിൽ ജയിക്കുന്നതിനു സഹായിക്കും.
നമ്മുടെ സമൂഹത്തിൽ വളർന്നു വരേണ്ടത് കോടികൾ മുതൽമുടക്കുള്ള സൂപ്പർ സ്പെഷാലിറ്റി ആശുപത്രികളല്ല , മറിച്ച് ആരോഗ്യ വിചിന്തനത്തിനും രോഗപ്രതിരോധ മാർഗനിർദേശങ്ങൾക്കുമുള്ള കൗൺസലിംഗ് കേന്ദ്രങ്ങളാണ്.ഇവ വാർഡുതലം മുതൽ പ്രാവർത്തികമാക്കിയാൽ വരുന്ന തലമുറയെങ്കിലും ജീവിതശൈലീ രോഗങ്ങളെന്ന ദുരന്തത്തിൽനിന്നു രക്ഷപ്പെടും.
ആഹാരത്തിലും കർമ്മങ്ങളിലും വേണ്ട മാറ്റങ്ങൾ വരുത്തി സ്വാസ്ഥ്യം നിലനിർത്തി ജീവിക്കാനാണ് വിവിധ ഋതുചര്യകൾ നിർദ്ദേശിച്ചിരിക്കുന്നത്.ഉണർന്നെഴുന്നേല്ക്കുമ്പോൾ തുടങ്ങി ഉറങ്ങാൻ കിടക്കുന്നതു വരെ എന്തെല്ലാം കർമ്മങ്ങളാണ് ചെയ്യേണ്ടതെന്നുള്ള നിർദേശതത്വങ്ങളാണ് ദിനചര്യയിൽ വിവരിക്കുന്നത്.
ശിശിരം, വസന്തം, ഗ്രീഷ്മം, വർഷം ,ശരത്, ഹേമന്തം ഇവയാണ് ആറ് ഋതുക്കൾ .കേരളത്തിലെ ഇപ്പോഴത്തെ കാലാവസ്ഥയിൽ ഈ ഷഡ് ഋതുക്കളെ വേർതിരിച്ചറിയുക പ്രയാസമാണ്. എങ്കിലും വർഷകാലം നമുക്ക് വളരെയധികം അനുഭവവേദ്യമാണ്. കർക്കടകമെന്നും പഞ്ഞമാസമെന്നും തമിഴ് നാട്ടിൽ ആടിമാസമെന്നും അറിയപ്പെടുന്ന ഈ മാസത്തിൽ വാതരോഗങ്ങൾ വർദ്ധിക്കുമെന്നതിനാൽ വാതരോഗികൾ കൂടുതൽ ചിട്ടയോടെ ആഹാരവിഹാരങ്ങൾ ക്രമീകരിക്കേണ്ടതുണ്ട്.
അതിരാവിലെ ഉണരുക
പ്രഭാതത്തിൽ നേരത്തെയുള്ള ഉറക്കമുണരൽ നമ്മുടെ ശരീരത്തിന്റെയും മനസിന്റെയും രക്ഷയ്ക്ക് കാരണമാകുന്നു. ഈ സമയത്തെ ബ്രാഹ്മമുഹൂർത്തമെന്നാണ് ആയുർവേദത്തിൽ വിവരിക്കുന്നത്.ഇവിടെ ബ്രാഹ്മമെന്നാൽ അറിവ് എന്നാണർത്ഥം. സാമൂഹ്യ പരിഷ്കർത്താവായ ശ്രീനാരായണ ഗുരുവിന്റെ വാക്കുകൾ ഇവിടെ വളരെ പ്രസക്തമാണ്. "വൈകി ഉണരുന്നതുകൊണ്ട് ജീവിതത്തിലെ ഏറ്റവും മികച്ച മനോഹരമായ സന്ദർഭങ്ങളിൽ ഒന്നാണ് നിങ്ങൾ നഷ്ടപ്പെടുത്തുന്നത്. സൂര്യോദയം പോലെ ഇത്രമാത്രം ഭംഗിയുള്ള ഒരു സന്ദർഭം ജീവിതത്തിൽ വേറെ ഇല്ല. ദിവ്യതയുടെ ആ എഴുന്നള്ളത്ത് കണ്ടനുഭവിക്കേണ്ടതു തന്നെയാണ്. ജ്ഞാനോദയത്തിനും അത് സഹായകമാവും'. ഗുരുദേവന്റെ ഈ ആപ്തവാക്യങ്ങൾ നല്ലൊരു ദിനത്തേക്കു മാത്രമല്ല ഒരു ആരോഗ്യ സംസ്കാരത്തേക്കുള്ള കാൽവയ്പുകൂടിയാണ്.
ദന്തശുചീകരണം
ദന്തധാവനം പല്ലുകളുടെ മാത്രമല്ല ദഹനവ്യവസ്ഥയ്ക്കുകൂടി സഹായകമാകുന്ന കർമ്മമാണ്. ഇതിനായി ദശനകാന്തി പോലുള്ള ചൂർണ്ണങ്ങൾ ഉപയോഗിക്കാവുന്നതാണ്. ശേഷം അഞ്ജനം, നസ്യം മുതലായവ അവസ്ഥാനുസരണം ശീലിക്കുന്നതും ദിനചര്യയുടെ ഭാഗമാണ്.
എണ്ണതേപ്പ്
എണ്ണതേപ്പ് അല്ലെങ്കിൽ അഭ്യംഗം നിത്യവും ശീലിക്കുന്നത് വാർദ്ധക്യത്തെ അകറ്റാനും തളർച്ചയെ മാറ്റാനും വാതരോഗങ്ങളെ തടയുന്നതിനും കാഴ്ചശക്തി വർദ്ധിപ്പിക്കുന്നതിനും ശരീര പുഷ്ടിക്കും ദീർഘായുസിനും നല്ല ഉറക്കം പ്രദാനം ചെയ്യുന്നതിനും ത്വക്കിന്റെ തെളിമയ്ക്കും ശരീര ദൃഢതയ്ക്കും സഹായിക്കുന്നു. തൈലങ്ങൾ വൈദ്യ നിർദേശ പ്രകാരം ഉപയോഗിക്കുന്നത് ഉത്തമമാണ്.
വ്യായാമം
വ്യായാമം ശരീര ശക്തിക്കനുസരിച്ച് ചെയ്യണമെന്നും നിത്യേന ശീലമാക്കുന്നതു കൊണ്ട് ശരീരത്തിനു ലാഘവവും കർമ്മ സാമർത്ഥ്യവും ആഹാര പചന ശക്തി വർദ്ധനവും ശരീരത്തിലടിഞ്ഞു കൂടുന്ന ദുർമ്മേദസിനു ക്ഷയവും വടിവൊത്ത ശരീരവും പ്രദാനം ചെയ്യുന്നു.വ്യായാമത്തോടൊപ്പം പ്രാണായാമം, യോഗ മുതലായവ ശീലമാക്കുന്നത് ശരീരത്തിന്റെയും മനസിന്റെയും സ്വാസ്ഥ്യം സാധ്യമാക്കുകയും ചെയ്യുന്നു.
കുളി
സ്നാനം നിത്യേന ശീലിക്കുന്നതു കൊണ്ട് അഗ്നിദീപ്തി ദഹനശക്തി വർദ്ധിച്ച് ആഹാരപചനവും വിശപ്പും സാധ്യമാവുകയും ആയുസ്സിനെ നിലനിർത്തുന്നതിനും മനസ്സിനും ശരീരത്തിനും ഉൻമേഷം നല്കി ശരീരരക്ഷയ്ക്ക് സഹായകമാവുകയും ചെയ്യുന്നു.
ഭക്ഷണം ആവശ്യത്തിനു മാത്രം
നമ്മുടെ പ്രാചീനർ രണ്ടു നേരം മാത്രമായിരുന്നു ഭക്ഷണം ശീലിച്ചിരുന്നത്. അത്താഴവും മുത്താഴവും.എന്നാൽ ആധുനിക സമൂഹം നേരിടുന്ന ഏറ്റവും വലിയ ഭീഷണി അമിതാഹാരത്തിൽ നിന്നാണ്. അതിന്റെ കൂടെ അഹിതാഹാരവും വിരുദ്ധാഹാരവും കുടി ആകുമ്പോൾ ആരോഗ്യം കൂടുതൽ അപകടാവസ്ഥയിലേക്ക് നീങ്ങുന്നു. നേരത്തെ കഴിച്ച ഭക്ഷണം ദഹിച്ച ശേഷമാണ് അടുത്ത ആഹാരം കഴിക്കേണ്ടത്. ഫാസ്റ്റ്ഫുഡിനോടും സംസ്കരിച്ച ഭക്ഷണത്തിനോടുമുളള നമ്മുടെ ആഭിമുഖ്യം കൂടിവരുന്നത് ജീവിത ശൈലീ രോഗങ്ങളിലേക്കുള്ള വാതായനം തുറന്നിടുന്നതു പോലെയാണ്.
നല്ല ഉറക്കം
നിദ്ര അല്ലെങ്കിൽ ഉറക്കത്തെ ഭൂതധാത്രി ജീവികളുടെ അമ്മ എന്നാണ് വിവരിക്കുന്നത്. വേണ്ടത്ര ഉറങ്ങാതിരിക്കുന്നതു നമ്മുടെ ശരീരാവയവങ്ങൾക്ക് വിശ്രമമില്ലാതാവുകയും കാലക്രമേണ വിവിധ മാനസിക ശാരീരിക വ്യാധികൾക്ക് അടിമപ്പെടുകയും ചെയ്യുന്നു. രാത്രി ഉറക്കമൊഴിക്കേണ്ടി വന്നാൽ പിറ്റേന്നു രാവിലെ ഭക്ഷണത്തിനു മുമ്പ് , ഉറക്കമൊഴിഞ്ഞതിന്റെ പകുതി സമയമെങ്കിലും തുടർച്ചയായി ഉറങ്ങിയിരിക്കണം.ആഹാരവും നിദ്രയും ബ്രഹ്മചര്യവുമാണ് ജീവിതത്തെ നിലനിർത്തുന്ന മൂന്നു തൂണുകളായി ആയുർവേദ ശാസ്ത്രം വിവക്ഷിക്കുന്നത്. ഇവിടെ ബ്രഹ്മചര്യമെന്നാൽ മിതമായ ലൈംഗിക ജീവിതം എന്നാണർത്ഥമാക്കുന്നത്. എല്ലാ പ്രവൃത്തികളിലും മധ്യമമായ രീതിയാണ് ജീവികളുടെ നിലനില്പിന്നാധാരം.
മനസിനെ ശാന്തമാക്കുക
ശരീരവും മനസ്സും തമ്മിലുള്ള ബന്ധം അഭേദ്യമാണ്. ഈ ബന്ധത്തെ കുറിച്ച് പൂർവ്വികാചാര്യന്മാർ ഒരു പാത്രത്തിലിരിക്കുന്ന നെയ്യിനോടാണ് ഉപമിച്ചിരിക്കുന്നത്. ചൂടുള്ള പാത്രം നെയ്യുരുകാൻ കാരണമാകുന്നതു പോലെ ശാരീരികാസ്വാസ്ഥ്യങ്ങൾ മാനസികാസ്വാസ്ഥ്യങ്ങൾക്കും ,ചൂടുള്ള നെയ്യ് പാത്രത്തെ എപ്രകാരം ചൂടാക്കുന്നുവോ അതുപോലെ അസ്വസ്ഥമായ മനസ്സ് ശാരീരികവ്യാധികൾക്കും കാരണമാകുന്നു. നമ്മുടെ ജീവിതത്തിൽ മനസിന്റെ സ്വസ്ഥതയ്ക്കും സന്തോഷത്തിനും കാരണമാകേണ്ടവ അനുവർത്തിക്കേണ്ടത് അത്യാവശ്യമാണ്. നിത്യേനയുള്ള പ്രാർത്ഥന, ശുഭചിന്ത, പ്രാണായാമം, യോഗ മുതലായവ ശീലമാക്കുന്നത് നമ്മുടെ ദുഷ്ചിന്തകളേയും ദുഷ്പ്രവൃത്തികളേയും നിയന്ത്രിക്കുന്ന ഒരു കടിഞ്ഞാണായി മാറുമെന്നതിൽ സംശയമില്ല.
അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയെ സംബന്ധിച്ച് ഒട്ടും സന്തോഷം നല്കാത്ത മറ്റൊരു റിപ്പോർട്ടും കഴിഞ്ഞ മാർച്ചിൽ യുണൈറ്റഡ് നേഷൻസ് പുറത്തുവിടുകയുണ്ടായി. ലോകസന്തോഷസൂചികയിൽ ഇന്ത്യ മുൻ വർഷത്തേക്കാൾ ഏഴു സ്ഥാനങ്ങൾ പിറകോട്ടു പോയി നൂറ്റി നാല്പതാം സ്ഥാനത്തെത്തിയിരിക്കുന്നു.ആകെ 156 രാഷ്ട്രങ്ങളുടെ റാങ്കിംഗിലാണ് ഇതെന്നോർക്കുമ്പോൾ നമ്മൾ കൂടുതൽ വിഷമത്തിലാവും. ഇവിടെ അവസാന സ്ഥാനത്തെത്തിയ തെക്കൻ സുഡാനിലേക്കുള്ള ഭാരതത്തിന്റെ ദൂരം കുറയാതെ നോക്കേണ്ടത് സർക്കാരിന്റെയല്ല നമ്മുടെ തന്നെ ഉത്തരവാദിത്തമാണ്.
കർക്കടക കാലത്തെന്നല്ല എല്ലാ കാലത്തും രസായന ചികിത്സയ്ക്ക് യോഗ്യരാകേണ്ടതിനായി ശീലിക്കേണ്ടവ ഇപ്രകാരം ആയുർവേദത്തിൽ പ്രതിപാദിക്കുന്നു...
സത്യവാദിന മക്രോധം
ആധ്യാത്മ പ്രവണേന്ദ്രിയം
ശാന്തം സദ് വൃത്ത നിരതം
വിദ്യാദ് നിത്യരസായനം
സത്യം പറയുക, ദേഷ്യം ഉപേക്ഷിക്കുക, ശരീരേന്ദ്രിയങ്ങളേയും മനസിനെയും നിയന്ത്രിക്കുക, ശാന്തചിത്തനായിരിക്കുക, സദാസമയവും സദ്വൃത്തികളിലേർപ്പെടുക ഇവ ശീലിക്കുന്നതാണ് ആരോഗ്യകരമായ സന്തോഷജീവിതത്തിനുളള പ്രധാന നിത്യരസായനം. നമ്മുക്കതിനായി പ്രയത്നിക്കാം.
ഡോ.ഹേമചന്ദ്രൻ,
സീനിയർ ഫിസിഷ്യൻ,
കോട്ടയ്ക്കൽ ആര്യവൈദ്യശാല,
കോട്ടയം ബ്രാഞ്ച്.