കവിയും പാട്ടെഴുത്തുകാരനും നടനും മാത്രമായിരുന്നില്ല മുല്ലനേഴി. അസ്സലായി മിമിക്രിയും കാണിക്കുമായിരുന്നു അദ്ദേഹം. പ്രിയപ്പെട്ടവരെ പ്രിയപ്പെട്ടവർക്കുമുന്നിൽ ശബ്ദവും ഭാവവുമടക്കം രസംചോരാതെ അനുകരിച്ചുകാട്ടും. ഒരിക്കൽ ദേവരാജൻ മാസ്റ്ററെ അനുകരിച്ചത് ഓർക്കുകയാണ് മുല്ലനേഴിയുടെ മകനും സംവിധായകനുമായ പ്രദീപൻ. ദേവരാജൻ മാസ്റ്ററുടെ ഡയലോഗ് ഏതാണ്ട് ഇപ്രകാരമായിരുന്നു: എടോ മുല്ലനേഴീ, നിങ്ങളുണ്ടല്ലോ, നിങ്ങള് ഒരു പാട്ടെഴുത്തുകാരൻ മാത്രമല്ല, നല്ലൊരു കവികൂടിയാ. അതുകൊണ്ടാ ഈ മൂക്കറ്റം ചാരായവും കുടിച്ച്, എന്റെ മുഖത്തേക്ക് പുകയുമൂതി വന്ന നിങ്ങളെയൊക്കെ ഇവിടെ ഇരുത്തുന്നത്. അല്ലെങ്കിലുണ്ടല്ലോ, ദാ കണ്ടോ ആ പടി, അതിനു പുറത്തേ നിറുത്തത്തുള്ളൂ. ഞാൻ വരാൻ പറഞ്ഞത് എന്തിനാണെന്നറിയുമോ, നിങ്ങളുടെ പാട്ടിന് ഞാൻ മൂന്നു തരത്തിൽ സംഗീതമുണ്ടാക്കിയിട്ടുണ്ട്. സാധാരണ ഞാൻ ഒന്നുതന്നെയേ ഉണ്ടാക്കാറുള്ളൂ. ഇതിപ്പോൾ എനിക്കു മൂന്നു തരത്തിൽ ഉണ്ടാക്കാൻ തോന്നി. മുല്ലനേഴി ഒന്നു കേട്ടിട്ട്, ഏതാ ഇഷ്ടപ്പെട്ടതെന്നു പറ!.
അതൊരു യഥാർഥ സംഭവത്തിൽനിന്ന് അടർത്തിയെടുത്ത സന്ദർഭമായിരുന്നു. കഥ ഇങ്ങനെ:
പാട്ടിന്റെ സൗരയൂഥം
തൃശൂരിൽ അധ്യാപകനായിരുന്ന മുല്ലനേഴി നീലകണ്ഠൻ അന്ന് പാട്ടെഴുത്തിനുവേണ്ടി അവധിയൊക്കെയെടുത്ത് മദ്രാസിലാണ്. 1985ലാണ് ഹരിഹരൻ വെള്ളം എന്ന ചിത്രമൊരുക്കുന്നത്. വരികളെഴുതാൻ മുല്ലനേഴിയെ ചുമതലപ്പെടുത്തി. സംഗീതം ദേവരാജൻ മാസ്റ്ററാണ്. വരികൾ എഴുതിക്കൊടുത്തശേഷം നിനച്ചിരിക്കാതെയാണ് മുല്ലനേഴിക്ക് മാസ്റ്ററുടെ അറിയിപ്പെത്തുന്നത്- കാർ കൊടുത്തയയ്ക്കുന്നു, വീട്ടിലേക്കു വരണം.
മുല്ലനേഴി പതിവുപോലെ അല്പസ്വല്പം ലഹരിയിലാണ്. അതുകൊണ്ടുതന്നെ ദേവരാജൻ മാസ്റ്ററുടെ വീട്ടിലേക്കു പോകണോ എന്നു സംശയിച്ചു. എന്തായാലും രണ്ടു ചീത്ത കേട്ടാലും കുഴപ്പമില്ല, പോകാം എന്നുറപ്പിച്ചാണ് മാസ്റ്ററുടെ വീട്ടിലെത്തിയത്. അദ്ദേഹത്തോടൊപ്പം ആദ്യമായാണ് ഒരുമിച്ചു പ്രവർത്തിക്കുന്നതും.
ചെന്നപ്പോൾ മാസ്റ്ററുടെ സ്വീകരണം വളരെ ഉൗഷ്മളം., മദ്യപിച്ചതും ബീഡി വലിച്ചതുമൊന്നും പ്രശ്നമേയല്ല എന്ന മട്ടിൽ! മുല്ലനേഴിക്ക് അദ്ഭുതമായി. ശങ്കയോടെതന്നെ മാസ്റ്ററോട് മുല്ലനേഴി ചോദിച്ചു: മാഷേ ഞാനൊരു കാര്യം ചോദിക്കട്ടെ. മാഷ് സാധാരണഗതിയിൽ പാട്ടെഴുത്തുകാരോടും മറ്റുമൊക്കെ അല്പം പരുക്കനായാണ് പെരുമാറുക. അവരെ വകവയ്ക്കില്ല. മാഷുടെ ഇഷ്ടംപോലെയെ ചെയ്യൂ. അങ്ങനെ കേട്ടിട്ടുണ്ടല്ലോ. പിന്നെ ഈ എന്നോടെന്തിനാ ഇത്ര സൗമനസ്യത്തോടെ പെരുമാറുന്നത്?
അതിനുള്ള ദേവരാജൻ മാസ്റ്ററുടെ ഉത്തരം മുല്ലനേഴി അനുകരിച്ചു കേൾപ്പിച്ചതാണ് മുകളിൽ കണ്ടത്. മുല്ലനേഴിയിലെ കവിയെ ദേവരാജൻ മാസ്റ്റർ അത്രയ്ക്ക് ഇഷ്ടപ്പെട്ടിരുന്നതിനാലാവണം ഒരു പാട്ടിന് മൂന്നു തരത്തിൽ സംഗീതം ഒരുക്കി കേൾപ്പിച്ചത്. കവിക്ക് ഇഷ്ടപ്പെട്ട ഈണംതന്നെയാണ് സിനിമയിൽ ഉപയോഗിച്ചതും. അതുതന്നെ അങ്ങു റെക്കോർഡ് ചെയ്തേക്കാം അല്ല്യോ എന്നായിരുന്നു മാസ്റ്ററുടെ തീരുമാനം.
പാട്ടുകേട്ട് മാസ്റ്ററുടെ വീട്ടിൽനിന്ന് തിരിച്ചുപോരുന്നതിനിടെ പെട്ടെന്നാണ് മുല്ലനേഴിക്ക് പദങ്ങൾ കൂട്ടിച്ചേർത്തതിലെ ഒരു അഭംഗി മനസിൽ തെളിഞ്ഞത്. രണ്ടു പദങ്ങൾക്കിടയ്ക്ക്് ഒരു മ്യൂസിക്കൽ കോമ ഉണ്ടെങ്കിലേ അർഥവും ഭാവവും വ്യക്തമാകൂ എന്നൊരു തോന്നൽ. ഉടനെ വണ്ടി തിരിച്ചുവിടാൻ ആവശ്യപ്പെട്ട് മാസ്റ്ററുടെ അടുത്തെത്തി. മാഷേ, ചെറിയൊരു പ്രശ്നമുണ്ട്. ഇതിങ്ങനെയായാലേ ഭംഗിയാകൂ എന്നൊരു നിർദേശവും മുല്ലനേഴി മുന്നോട്ടുവച്ചു.
ആ, ഇതൊക്കെ പറയാനാ കവിയെ വിളിപ്പിച്ചത്. ടേപ്പിലായിക്കഴിഞ്ഞാൽ അതൊന്നും മാറ്റാനൊക്കത്തില്ല എന്നായിരുന്നു ദേവരാജൻ മാസ്റ്ററുടെ സ്നേഹപൂർവമുള്ള മറുപടി. കവിയുടെ നിർദേശമടക്കം കണക്കിലെടുത്ത് പൂർണമാക്കിയ ആ പാട്ടാണ് യേശുദാസിന്റെ സുന്ദരശബ്ദത്തിൽ കേട്ട സൗരയൂഥ പഥത്തിലെന്നോ സംഗമ പൂ വിരിഞ്ഞു... മേഘദൂതും രാമഗിരിയുമൊക്കെ തെളിയുന്ന പ്രേമസുരഭില ഗാനം!
കവിയിലെ മനുഷ്യൻ
മുല്ലനേഴി അന്ന് കോടന്പാക്കത്തെ ഒരു മുറിയിലാണ് താമസം. സിനിമാ മേഖലയിലെ ഏറ്റവും ചെറിയ ജോലികളുമായി കഴിയുന്ന, അവഗണിക്കപ്പെട്ടവരാണ് ചുറ്റും. എല്ലാവരും സുഹൃത്തുക്കൾ. അങ്ങനെയിരിക്കേയാണ് മലയാളത്തിലെ പ്രശസ്തനായൊരു സംവിധായകനും നിർമാതാവും മുല്ലനേഴിയെ കാണാനെത്തിയത്. മുറിയിൽ കയറി വാതിലടച്ചയുടനേ സംവിധായകൻ പറഞ്ഞു: എന്താ മുല്ലനേഴീ ഈ കാണിക്കുന്നത്. ഇത്തരക്കാരുമായുള്ള കൂട്ടൊന്നും പാടില്ല. നമുക്കത് ദോഷമേയുണ്ടാക്കൂ. അവരെയൊക്കെ ഒഴിവാക്കണം. നമുക്കൊരു സ്റ്റാറ്റസില്ലേ, അതു നോക്കണം. കള്ളിമുണ്ടുടുത്ത്, തലേക്കെട്ടുകെട്ടി നിന്ന മുല്ലനേഴിയുടെ മറുപടി പെട്ടെന്നായിരുന്നു: എന്റെ സ്റ്റാറ്റസ് അളക്കാനല്ലല്ലോ നിങ്ങളിപ്പൊ വന്നത്, കാര്യം പറയൂ.
പാട്ടെഴുത്തിന് അഡ്വാൻസ് തുക നൽകാൻ വന്നതാണ് രണ്ടുപേരും. വെറ്റിലയും അടയ്ക്കുമായി കിഴക്കോട്ടു തിരിഞ്ഞുനിന്ന് പണം കൈമാറാമെന്നായി അവർ. കിഴക്കോട്ടായാലും വടക്കോട്ടായാലും വിരോധല്യ, എല്ലാം നന്നായാൽ മതിയെന്നു കവി. (തെക്കുന്നു വന്നാലും വടക്കുന്നു വന്നാലും തെയ്യത്തിനു ചെമ്മാനപ്പന്തല് എന്നെഴുതിയ കവിയാണ്!). വിശ്വാസങ്ങളോടുണ്ടെങ്കിലും അന്ധവിശ്വാസങ്ങളോട് ഒട്ടും പഥ്യമില്ല എന്നുതന്നെ സാരം.
അഡ്വാൻസ് തുക നൽകി നിർമാതാവ് മാറിയപ്പോഴേക്കും സംവിധായകന്റെവക ഉപദേശം വന്നു: മുല്ലനേഴിയായതുകൊണ്ട് പറയുകയാണ്, പാട്ടില് അങ്ങനെ വലിയ കട്ടിയുള്ള പദങ്ങളൊന്നും വേണ്ട. ആൾക്കാൾക്ക് കേൾക്കാൻ ബുദ്ധിമുട്ടുള്ള സാഹിത്യമൊക്കെ ഒഴിവാക്കി മണിമണിയായുള്ള പദങ്ങൾ മതി.
ഒരു നിമിഷംപോലും വൈകാതെ അഡ്വാൻസ് തുക നിർമാതാവിനു തിരിച്ചുകൊടുത്ത് മുല്ലനേഴി പറഞ്ഞു: സുഹൃത്തേ, ഇതു കൈയിൽവയ്ക്കൂ. നിങ്ങളു പറയുന്നപോലെ പാട്ടെഴുതുന്ന ഒരുപാടാളുകൾ കോടന്പാക്കം തെരുവിലുണ്ടാകും. അതുകണ്ടിട്ട് എന്നോടു പറയരുത്. എനിക്ക് നിങ്ങളോട് ഒരു വിഷമവുമില്ല. ഈ സംവിധായകൻ തന്റെ ഓരോ സിനിമയിലും നിലവാരമുള്ള നല്ല പാട്ടുകൾ ഉണ്ടാകണമെന്ന് വിചാരിക്കേണ്ട കക്ഷിയാണ്. ഇയാൾക്ക് ആ വിചാരമില്ലെങ്കിൽ എനിക്ക് ഈ സിനിമയിൽ പാട്ടെഴുതാൻ താത്പര്യമില്ല!
സ്വന്തം നിലപാടിന്റെ സൗരയൂഥത്തിൽനിന്ന് വരികളിൽ സൗന്ദര്യം നിറച്ച കവിയായിരുന്നു മുല്ലനേഴി.
ഹരിപ്രസാദ്