“ഇതു സിനിമയാണ്, നൂറായിരം കണ്ണുകൾ നമ്മളെ നിരീക്ഷിക്കുന്നുണ്ട് എന്നോർത്താണ് ഓരോ കാര്യവും ചെയ്യുന്നത്. മലയാളിപ്പെണ്ണാണു ഞാൻ. തമിഴിൽപോയി മഹി അതു ചെയ്തു, ഇതു ചെയ്തു എന്നെല്ലാം ഗോസിപ്പുകൾ ഉണ്ടായാൽ എന്റെ നാടിനുകൂടിയാണ് അപമാനം”
തമിഴിൽ ഒന്നാം നിര നായികയായി തുടരുന്പോഴും മാസ്റ്റർ പീസ്, മധുരരാജ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിലും സാന്നിധ്യം അറിയിച്ച മഹിമ നന്പ്യാർ സംസാരിക്കുന്നു...
കാത്തിരിപ്പിനൊടുവിൽ കൈവന്ന ഭാഗ്യത്തിൽ മനംനിറഞ്ഞ ആനന്ദത്തിലാണ് മഹിമ നന്പ്യാർ. 2010-ൽ ദിലീപ് നായകനായി എത്തിയ കാര്യസ്ഥനിലൂടെയാണ് മഹിമ വെള്ളിത്തിരയിൽ തുടക്കം കുറിക്കുന്നത്. സിനിമ വലിയ വിജയം നേടിയെങ്കിലും മലയാളത്തിൽ കൂടുതൽ അവസരങ്ങൾ ഈ നായികയെ തേടിയെത്തിയില്ല. എങ്കിലും തമിഴകം വാതിലുകൾ തുറന്നിട്ടു.
2012-ൽ സാട്ടൈ എന്ന ചിത്രത്തിൽ നായികയായി അരങ്ങേറ്റം കുറിച്ചതിനു പിന്നാലെ കുട്രം 23, കൊടി വീരൻ, ഇരവുക്കും ആയിരം കൺകൾ എന്നിങ്ങനെ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാൻ മഹിമയ്ക്കു സാധിച്ചു. ഇതിനിടയിൽ മാസ്റ്റർ പീസ്, മധുരരാജ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിലും സാന്നിധ്യം അറിയിക്കാൻ ഈ കലാകാരിക്കു സാധിച്ചു. മധുരരാജ നൂറുകോടി ക്ലബ്ബിലെത്തിയതിനു പിന്നാലെ തമിഴിൽ റിലീസായ മഹാമുനിയും സൂപ്പർഹിറ്റായപ്പോൾ തമിഴിലെ നന്പർ വണ് നായികയായി മഹിമയ്ക്കു തിരക്കേറുകയാണ്...
സിനിമയോട് ആഗ്രഹം
കാസർഗോഡ് ജില്ലയിലെ ഒരു ഗ്രാമത്തിലാണു ഞാൻ ജനിച്ചത്. സാധാരണ ഒരു കുടുംബം. സിനിമ കാണുന്നതിനപ്പുറം സിനിമ മേഖലയുമായി ഒരു ബന്ധവും വീട്ടുകാർക്കില്ലായിരുന്നു. ഞങ്ങളുടെ നാട്ടിൽതന്നെ സിനിമയിൽ പ്രവർത്തിക്കുന്നവരായി ആരുമില്ല. പക്ഷേ, കുട്ടിക്കാലം മുതൽതന്നെ അഭിനേത്രിയാവാനാണു ഞാൻ ആഗ്രഹിച്ചത്. ടിവിയിൽ വരുന്ന സിനിമകൾ ഒരെണ്ണംപോലും വിടാതെ കാണും. ശോഭന, ഉർവശി, മഞ്ജു വാര്യർ തുടങ്ങിയവരുടെ പ്രകടനങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കും.
ഒരു ദിവസം ഞാനും അഭിനയിച്ച സിനിമകൾ ഇങ്ങനെ ടിവിയിൽ കാണാമെന്ന് അമ്മയോടൊക്കെ പറയാറുണ്ടായിരുന്നു. നമ്മൾ ഒരു കാര്യം ആത്മാർഥമായി ആഗ്രഹിച്ചാൽ അതു നമ്മളെ തേടിയെത്തുമെന്ന് പൗലോ കെയ്ലോ പറഞ്ഞിട്ടുള്ളത് എന്റെ ജീവിതത്തിലും അക്ഷരംപ്രതി ശരിയായി. പിന്നെ, ചെറുപ്പം മുതൽ സംഗീതവും നൃത്തവും പഠിക്കുന്നുണ്ടായിരുന്നു. ഇതിനിടയിലും ഇഗ്ലീഷ് ലിറ്ററേച്ചറിൽ ബിരുദം നേടാൻ സാധിച്ചു.
മഹാമുനി എന്ന സൗഭാഗ്യം
മഹാമുനി എന്റെ കരിയർ മറ്റൊരു തലത്തിലേക്കെത്തിച്ചിരിക്കുന്നു. ഏഴുവർഷമായി ഫീൽഡിലുണ്ടെങ്കിലും ആദ്യമായിട്ടാണ് ഒരു ചിത്രത്തിലെ പ്രകടനത്തിന് ഇത്രയധികം അഭിനന്ദനങ്ങൾ ലഭിക്കുന്നത്. സത്യം പറഞ്ഞാൽ കഥപോലും കേൾക്കാതെയാണ് മഹാമുനിക്കു ഡേറ്റ് നൽകുന്നത്. മൗനഗുരു എന്ന ക്ലാസിക് ചിത്രം എടുത്ത ശാന്തകുമാർ സാറിന്റെ ചിത്രമെന്ന ആത്മവിശ്വാസം ഉണ്ടായിരുന്നു.
മഹാമുനിയിൽ ഓരോ ഷോട്ടിലും വളരെ സൂക്ഷ്മതയോടെയാണ് അദ്ദേഹം എന്നെ അവതരിപ്പിച്ചത്. ആര്യയായിരുന്നു മഹാമുനിയിലെ നായകൻ. ഞങ്ങളൊന്നിച്ച് ആദ്യമായിട്ടാണ് അഭിനയിക്കുന്നത്. നമ്മുടെ പ്രകടനവും ഭംഗിയാകണമെന്ന് ആഗ്രഹിക്കുന്ന താരമാണ് ആര്യ. കോന്പിനേഷൻ സീനുകളിൽ എന്റെ മുഖം കാമറ ഫോക്കസ് ചെയ്യുന്പോൾ സ്വാഭാവികമായും ഓപ്പസിറ്റ് നിൽക്കുന്ന ആൾ വെറുതെ നിന്നാൽ മതി. പക്ഷേ, അത്തരം സീനുകളിൽപോലും കാമറയിൽ പതിയുന്നില്ലെങ്കിലും ആര്യ അഭിനയിച്ചുകൊണ്ടിരിക്കും. എന്റെ അഭിനയം കൂടുതൽ മെച്ചപ്പെടാൻ വേണ്ടിയാണ് അത്.
ഗോസിപ്പുകൾക്കിടമില്ല
സിനിമയിലെത്തി വർഷം ഏഴു കഴിഞ്ഞുവെങ്കിലും എന്നെപ്പറ്റി ഗോസിപ്പുകൾ ഒന്നും വന്നിട്ടില്ല എന്നത് സന്തോഷമുള്ള കാര്യമാണ്. ഇതു സിനിമയാണ്, നൂറായിരം കണ്ണുകൾ നമ്മളെ നിരീക്ഷിക്കുന്നുണ്ട് എന്ന് ഓരോ നിമിഷവും ഓർത്താണ് ഓരോ കാര്യവും ചെയ്യുന്നത്. മലയാളിപ്പെണ്ണാണു ഞാൻ. വിവാഹവും കുടുംബജീവിതവും ബന്ധുക്കളുമെല്ലാം ഇവിടെയാണ്. തമിഴിൽപോയി മഹി അതു ചെയ്തു, ഇതു ചെയ്തു എന്നെല്ലാം ഗോസിപ്പുകൾ ഉണ്ടായാൽ എന്റെ നാടിനുകൂടിയാണ് അപമാനം. അതുകൊണ്ടുതന്നെ ഏറെ ശ്രദ്ധിച്ചാണ് ഓരോ ചുവടും വയ്ക്കുന്നത്.
പ്രതീക്ഷയുടെ നാളുകൾ
2019 കരിയറിലെ ഭാഗ്യവർഷമായി. മധുരരാജയിലെ മീനാക്ഷി മലയാളത്തിൽ ഒട്ടേറെ ആരാധകരെ നേടിത്തന്നു. മഹാമുനിയിലൂടെ തമിഴിലും നല്ല ഗ്രിപ്പ് ലഭിച്ചു. മഹാമുനിക്കുവേണ്ടി ഞാൻ തന്നെയാണ് ഡബ്ബ് ചെയ്തത്. ഇപ്പോൾ മലയാളം പോലെ സരളമായി തമിഴും സംസാരിക്കാൻ കഴിയുന്നുണ്ട്. അയ്യങ്കാരനാണ് തമിഴിലെ പുതിയ റിലീസ്. വിക്രം പ്രഭുവിനോടൊപ്പം അസുരഗുരുവാണ് ഇപ്പോൾ ചെയ്യുന്നത്. മലയാളത്തിലും തെലുങ്കിലും കന്നടത്തിലും ഓരോ ചിത്രം കരാറായിട്ടുണ്ട്.
തമിഴിൽനിന്നും ഒട്ടേറെ അവസരങ്ങൾ വന്നുകൊണ്ടിരിക്കുന്നു. നല്ല ചിത്രങ്ങൾ തെരഞ്ഞെടുത്ത് അഭിനയിക്കാനാണ് ആഗ്രഹം. മലയാളത്തിലും തമിഴിലുമാണു കൂടുതൽ ചിത്രങ്ങൾ ഇതുവരെ ചെയ്തത്. അഭിനേത്രിയാവണമെന്നേ ആഗ്രഹമുണ്ടായിരുന്നുള്ളു. ഇന്ന കഥാപാത്രം ചെയ്യണം, ഇന്നയാളുടെ നായികയാവണം എന്നൊന്നും ആഗ്രഹിച്ചിട്ടില്ല. അതുകൊണ്ടു തന്നെ നല്ല സിനിമയും നല്ല കഥാപാത്രങ്ങളും കിട്ടിയാൽ മതി. അതിലപ്പുറം ഡ്രീം റോൾ, ഡ്രീം ഹീറോ എന്നിങ്ങനെയുള്ള സങ്കൽപങ്ങളൊന്നും എനിക്കില്ല.
ഷിജീഷ് യു.കെ