സുകൃതദീപ്തമായ പ്രഭാവലയങ്ങളാൽ ഒരു കാലഘട്ടത്തെ ആപാദചൂഢം പ്രകാശമാനമാക്കി ആ അനശ്വരതേജസിനാൽ കാലദേശാദിസീമകളെ ഉല്ലംഘിച്ച ഒരു മഹാവ്യക്തിയാണ് വിശുദ്ധ ചാവറ കര്യാക്കോസ് ഏലിയാസച്ചൻ. തൃണസമാനമായ ജീവിതത്തെ ഈശ്വരോപാസനയാൽ അനശ്വരമാക്കി ആ അനശ്വരതയുടെ ചിനപ്പുകൾ സ്വകർമത്താൽ മാനവഹൃദയങ്ങളിൽ തെളിയിച്ച് താൻ ഉൾപ്പെട്ട ലോകത്തിന് ആദ്ധ്യാത്മിക പ്രഭാപൂരം വർഷിച്ച മഹാവ്യക്തിത്വങ്ങളിൽ അദ്വിതീയനാണ് അദ്ദേഹം.
തന്റെ 65 വർഷത്തെ ജീവിതത്തിനിടയിൽ ആത്മീയവും ഭൗതികവുമായ സത്ഫലങ്ങൾ ഉളവാക്കുന്ന അനേകം പ്രവർത്തനങ്ങൾക്ക് ആരംഭം കുറിക്കുവാൻ അദ്ദേഹത്തിനു കഴിഞ്ഞു. അവയിൽവച്ച് ഏറെ ദൂരവ്യാപകമായ ഫലം ഉളവാക്കിയ ഒരു കാര്യമാണ് സ്ത്രീകൾക്കായി 1866 ഫെബ്രുവരി 13-ന് ഇറ്റാലിയൻ മിഷനറിയായിരുന്ന ലെയോപ്പോൾദ് ബക്കാറൊ എന്ന കർമ്മലീത്താവൈദികന്റെ സഹകരണത്തോടെ സ്ഥാപിച്ച കന്യാസ്ത്രീമഠം. ഏറിയനാൾ മുൻപിനാലെ സത്യവേദം നടന്നുവരുന്ന ഈ മലയാളത്തിൽ കൊവേന്തകളും കന്യാസ്ത്രീമഠങ്ങളും ഉണ്ടാകാതെയും ഈ പുണ്യങ്ങളുടെ കേൾവിയല്ലാതെ ഒരു നല്ല പുണ്യ കണ്ടുപഠിത്തവും കൂടാതെയും ... സ്ത്രീ വർഗത്തിന് വിവാഹം കൈക്കൊണ്ട് സംസാരികൾ ആക എന്നല്ലാതെ കന്നിത്വം കാത്തിരിപ്പാൻ മനസുള്ളവരുണ്ടായാലും ആയതിന് ഒരു പോംവഴിയും നൃവാഹം കൂടാതെ ഈ ദുഃഖത്തിൽത്തന്നെ ദീർഘകാലമായി നടന്നുവന്ന...’’ എന്നുള്ള ചാവറയച്ചന്റെ ദുഃഖത്തിന്‍് ശമനം വന്നത് സ്ത്രീകൾക്കായുള്ള ഈ ആദ്യസന്യാസിനീഭവനം കൂനമ്മാവിൽ സ്ഥാപിച്ചപ്പോഴാണ്.
പെണ്‍പൈതങ്ങൾക്ക് ഒരു പുണ്യസങ്കേതം സ്ത്രീജന്മത്തെ ഒരു ഭാരമായോ, ബാദ്ധ്യതയായോ, ശാപമായോ, ദുഃഖമായോ കണ്ടിരുന്ന 19-ാം നൂറ്റാണ്ടിന്റെ സാമൂഹിക-സാംസ്കാരിക പശ്ചാത്തലത്തിൽ സ്ത്രീത്വത്തിന് മഹത്വവും ദൗത്യവും ഉണ്ടെന്നും, പരിഗണനയും പരിശീലനവും നല്കിയാൽ അവർ ശക്തിയും മുക്തിയും പ്രാപിച്ച് മാനവരാശിയുടെ തന്നെ സന്പന്നതയ്ക്കും സാഫല്യത്തിനും ഹേതുവാകുമെന്നും സ്വമാതാവിന്റെ ജീവിതശൈലിയിലൂടെ ചാവറപ്പിതാവ് തിരിച്ചറിഞ്ഞു. ഈ തിരിച്ചറിവാണ്് മലയാളത്തിലെ പെണ്‍പൈതങ്ങൾക്ക് ഒരു പുണ്യസങ്കേതവും വേദകാര്യങ്ങളെ പഠിക്കുന്നതിനും നല്ല ക്രിസ്ത്യാനിപ്പൈതങ്ങളായി വളരുന്നതിനും ഒരു കന്യാസ്ത്രീമഠം ഉണ്ടാക്കുവാൻ’’ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. വേദകാര്യങ്ങളുടെ പഠനം, വിശ്വാസരൂപീകരണം, വിദ്യാഭ്യാസം, തൊഴിലഭ്യസനം എന്നിവയിലൂടെ ആദ്ധ്യാത്മികവും ഭൗതികവുമായ തലങ്ങളിൽ സ്ത്രീസമുദ്ധാരണ-ശക്തീകരണ പ്രവർത്തനങ്ങൾക്ക് അദ്ദേഹം പദ്ധതിയൊരുക്കി.
വൈധവ്യത്തെ ശാപമായി കരുതിയിരുന്ന ആ കാലഘട്ടത്തിൽ, ശിഷ്ടകാലം കന്യകാത്വം കാത്ത് ജീവിക്കാൻ ആഗ്രഹിച്ചിരുന്ന രണ്ട് വിധവകളേയും നാട്ടുനടപ്പനുസരിച്ച് സർവ്വസാധാരണമായ വിവാഹജീവിതം വേണ്ടെന്നുവച്ച് കന്യകാത്വം കാത്ത് ജീവിക്കാൻ ആഗ്രഹിച്ചിരുന്ന രണ്ട് യുവതികളേയും ചേർത്ത് ആദ്യകന്യാസ്ത്രീമഠത്തിന് ആരംഭമിട്ടപ്പോൾ സ്ത്രീസമുദ്ധാരണത്തിനും ശക്തീകരണത്തിനുമുള്ള കാഹളം മുഴങ്ങുകയായി; വാതിൽ തുറക്കപ്പെടുകയായി. അവരുടെ ആത്മകാര്യങ്ങൾ വെടിപ്പായി നടക്കുന്നതുകൂടാതെ നമസ്കാരം മുതലായ പുണ്യങ്ങളും കുസ്തൂരമുതലായ കൈവേലകളും പഠിപ്പിക്കണം’’ എന്ന് തീരുമാനിച്ച് ആദ്ധ്യാത്മികവും ഭൗതികവുമായ ഉന്നമനത്തിനുതകുന്ന പരിശീലനവും അവർക്ക് അവിടെ നല്കപ്പെട്ടു. ക്രിസ്തീയവിശ്വാസത്തിൽ അവരെ ആഴപ്പെടുത്തുന്നതിനും, എഴുത്തും വായനയും പഠിപ്പിക്കുന്നതിനും വിവിധ ഭാഷകൾ പഠിപ്പിക്കുന്നതിനും കൈവേലകളായ തയ്യൽപണി, റേന്തപണി, കൊന്തകെട്ട്, അലങ്കാരപ്പണികൾ, തോട്ടപ്പണികൾ തുടങ്ങിയ തൊഴിൽപരമായ പഠനങ്ങളും പരിശീലനങ്ങളും അവർക്കു നല്‍കുന്നതിനും അദ്ദേഹം ഒൗത്സുക്യം പ്രദർശിപ്പിച്ചു.
സ്ത്രീവർഗത്തിന്റെ സമുദ്ധാരണം
കന്യാസ്ത്രീമഠംവഴി കന്യാസ്ത്രീകളാകുന്നവരുടെ ആത്മീയകാര്യങ്ങൾ ഭംഗിയായിട്ടു നടത്തുക എന്നതു മാത്രമായിരുന്നില്ല ചാവറയച്ചന്റെ ലക്ഷ്യം; പിന്നെയോ സമർപ്പിതരായ സ്ത്രീകളിലൂടെ സ്ത്രീവർഗത്തെ സമുദ്ധരിക്കുക എന്നതായിരുന്നു. ഈ ലക്ഷ്യം സഫലമാക്കാൻ, കന്യാസ്ത്രീമഠസ്ഥാപനത്തെത്തുടർന്ന് ആത്മീയമായി മാത്രമല്ല, ബൗദ്ധികമായും സാംസ്കാരികമായും സന്പന്നമായ ഒരു സ്ത്രീസമൂഹത്തെ രുപപ്പെടുത്തിയെടുക്കാൻ, ഗുരുകുലവിദ്യാഭ്യാസംപോലെ പെണ്‍കുട്ടികളെ മഠത്തിന്റെ പശ്ചാത്തലത്തിൽത്തന്നെ താമസിപ്പിച്ച് പെണ്‍കുട്ടികൾക്ക് വ്യവസ്ഥാപിതമായ വിദ്യാഭ്യാസവും സമഗ്രമായ പരിശീലനവും നല്കാൻ, എദുക്കുന്താത്തിനാണ് (ബോർഡിംഗ്) പിന്നീട് രൂപം കൊടുത്തത്. വിദൂരങ്ങളിൽനിന്നുപോലും പെണ്‍കുട്ടികൾ അവിടെവന്നു താമസിച്ചു പരിശീലനം നേടി.
തൊഴിലധിഷ്ഠിതവിദ്യാഭ്യാസം
എല്ലാവരേയും കന്യാസ്ത്രീകളാക്കുക എന്നതായിരുന്നില്ല ബോർഡിംഗ് സ്കൂളിലെ പരിശീലനത്തിന്റെ ലക്ഷ്യം. പ്രത്യുത നല്ല വിശ്വാസചൈതന്യമുള്ള, സമഗ്രവ്യക്തിത്വമുള്ള കുടുംബിനികളെ രൂപപ്പെടുത്തുക എന്നതുകൂടിയായിരുന്നു. കന്യാസ്ത്രീകളാകാൻ വന്നവരെ പഠിപ്പിച്ചിരുന്ന ആത്മികവും വിദ്യാഭ്യാസപരവും തൊഴിൽപരവുമായ കാര്യങ്ങൾ ബോർഡിംഗിലെ കുട്ടികളെയും പഠിപ്പിക്കാനും പിതാക്കന്മാർ നിഷ്കർഷിച്ചിരുന്നു. തൊഴിലധിഷ്ഠിതവിദ്യാഭ്യാസം ഈ 21-ാം നൂറ്റാണ്ടിലും വേണ്ടത്ര യാഥാർഥ്യമാക്കാൻ കഴിഞ്ഞിട്ടില്ല എന്നതു മനസിലാകുന്പോഴാണ് ചാവറയച്ചന്റെ ദീർഘവീക്ഷണവും ഉൾക്കാഴ്ചയും വ്യക്തമാകുന്നത്.
സാന്പത്തികമായി പിന്നോക്കം നിന്നിരുന്ന ഒരു ജനവിഭാഗത്തെ സ്വയം പര്യാപ്തതയിലെത്തിക്കാൻ, അലസരായി വീടുകളിൽ കഴിഞ്ഞിരുന്നവരെ അദ്ധ്വാനശീലരാക്കി സ്വന്തംകാലിൽ നില്ക്കാൻ പഠിപ്പിക്കാൻ, അതിലുപരി സ്വന്തം വീടിന്റെ നാലുഭിത്തികൾക്കുള്ളിൽ ഒതുങ്ങിക്കൂടിയിരുന്ന സ്ത്രീകളെ പൊതുരംഗത്തേക്കാനയിക്കാൻ തക്കവിധം അവരെ സാംസ്കാരികപ്രബുദ്ധതയുള്ളവരാക്കാൻ, നല്ല കുടുംബിനികളെ വാർത്തെടുക്കാൻ, വിവരവും വിദ്യാഭ്യാസവും നല്കി അവരുടെ ആത്മാഭിമാനം വളർത്താൻ, കന്യാസ്ത്രീകൾതന്നെ അതിന് ആദ്യം പ്രാപ്തരാകണമെന്നും പെണ്‍കുട്ടികളെ അതിനവർ പ്രാപ്തരാക്കണമെന്നും അദ്ദേഹം ഉദ്ദർശനം ചെയ്തിരുന്നു. പരിശീലനം സ്വീകരിക്കുകയും സ്വീകരിച്ചവ ഉടൻതന്നെ പങ്കുവയ്ക്കുകയും ചെയ്തുകൊണ്ട് സിസ്റ്റേഴ്സ് സന്യാസപരിശീലനവും പ്രേഷിതപരിശീലനവും ഒന്നിച്ചു നേടുകയായിരുന്നു. അങ്ങനെ സമർപ്പിതരായ കന്യാസ്ത്രീകളിലൂടെ സാധാരണ സ്ത്രീകളുടെ സമുദ്ധാരണവും ശക്തീകരണവും എന്ന അദ്ദേഹത്തിന്റെ ദർശനം ഭാരതസഭയിൽ ഒരു യാഥാർഥ്യമായി.
പടർന്നു പന്തലിച്ച സിഎംസി
കൂനമ്മാവിലാരംഭിച്ച സമർപ്പിതസമൂഹത്തിന്റെ പിൻതുടർച്ചക്കാരായ സിഎംസി സന്യാസിനികളുടെ സാന്നിദ്ധ്യം ഇന്ന് കേരളത്തിലും ഇന്ത്യയിലും മാത്രമല്ല, ആഫ്രിക്ക, വടക്കെ അമേരിക്ക, തെക്കെ അമേരിക്ക, യൂറോപ്പ് എന്നീ ഭൂഖണ്ഡങ്ങളിലും ഇറാക്കിലും തുടരുന്നു. സ്ഥാപകപിതാവായ വിശുദ്ധ ചാവറയച്ചൻ തുടങ്ങിവച്ച സ്ത്രീസമുദ്ധാരണസംരംഭങ്ങൾ കാലദേശാദികൾക്കനുസരിച്ച് നവംനവങ്ങളായ രൂപത്തിലും ഭാവത്തിലും സുവിശേഷപ്രഘോഷണം, ക്രിസ്തീയരൂപീകരണം, വിദ്യാഭ്യാസം, ആതുരശുശ്രൂഷ, സാമൂഹികസേവനം, തൊഴിൽപരിശീലനം, മാധ്യമപ്രേഷിതത്വം തുടങ്ങിയവയിലൂടെ തുടരുന്നു. ഗർഭാവസ്ഥയിലായിരിക്കുന്ന ഒരു ശിശു മുതൽ മരണക്കിടക്കയിലായിരിക്കുന്ന വ്യക്തിവരെയുള്ള വിവിധപ്രായത്തിലും അവസ്ഥയിലുമായിരിക്കുന്നവരെയും ഭിന്നശേഷിയുള്ളവരേയും എയ്ഡ്സ് രോഗികളേയും ട്രാൻസ്ജെൻഡേഴ്സിനേയും അനീതിക്കും ചൂഷണത്തിനും ഇരയാകുന്നവരേയും, ആരും ശ്രദ്ധിക്കാനില്ലാതെ അലഞ്ഞുതിരിഞ്ഞുനടക്കുന്നവരേയും ഇതരസംസ്ഥാനതൊഴിലാളികളേയും ക്രിസ്തുസ്നേഹത്തെപ്രതിയും സ്ഥാപകപിതാവിനെപ്പോലെ അവരുടെ ആത്മാക്കളുടെ രക്ഷയെ മുന്നിൽകണ്ടു സ്നേഹിക്കുന്നതിലും ശുശ്രൂഷിക്കുന്നതിലും സിഎംസി മക്കൾ വ്യാപൃതരാണ്.
ഏറ്റവും സമുദ്ധരിക്കപ്പെട്ട സ്ത്രീയായ പരിശുദ്ധ അമ്മയുടെ സംരക്ഷണയിൽ, സമഗ്രവിമോചകനും സമുദ്ധാരകനുമായ മിശിഹായുടെ മാതൃക പിൻചെന്നുകൊണ്ട്, ഒന്നരനൂറ്റാണ്ടുമുന്പുവരേയും അടിമകളെപ്പോലെ അടുക്കളയുടെ അകത്തളങ്ങളിൽ കെട്ടപ്പെട്ടുകിടന്ന സ്ത്രീകളെ അൾത്താരവരെ ഉയർത്താൻ തക്കവിധം സ്ത്രീകളെ സമുദ്ധരിച്ച് പ്രവാചകധീരതയോടെ കാലത്തിനുമുന്‍പേ നടന്നുനീങ്ങിയ ചാവറ പുണ്യപിതാവിന് ഭാരതസഭയിലെ സകല സമർപ്പിത സ്ത്രീകളുടേയും, പ്രത്യേകിച്ച്, സ്വന്തം പെണ്മക്കളായ സിഎംസി മക്കളുടെയും പ്രണാമം! നമോവാകം!
സിസ്റ്റർ സിബി സിഎംസി
സുപ്പീരിയർ ജനറൽ