ഒരു ദേശം മുഴുവൻ വൈറസിനെതിരേ പോരാട്ടം നടത്തിയതിന്റെ കാഴ്ച പോയ വർഷം മലയാളികളിൽ വെള്ളിത്തിരയിൽ കണ്ടതാണ്. നിപ വൈറസ് സൃഷ്ടിച്ച ഭീകരതയും അതിൽ നിസഹായരായ മനുഷ്യരും അതിനെതിരേ ജീവിൻ പണയം വെച്ചു പോരാടിയവരുടെയും കഥയായിരുന്നു ആഷിഖ് അബു സംവിധാനം ചെയ്ത വൈറസിന്റേത്. 2018-ൽ കോഴിക്കോടും പരിസര പ്രദേശങ്ങളിലും നേരിട്ട നിപ വൈറസ് ഭീകരത ആ ദേശത്തിന്റെ അതിർത്തികൾക്കപ്പുറം മനസിലാക്കിയെടുത്തതും ഈ ചിത്രത്തിലൂടെയായിരുന്നു.
ഭയം, പോരാട്ടം, അതിജീവനം... ഈ മൂന്നു കാര്യങ്ങളിലൂടെ നമ്മുടെ ദേശം നിപയെ പിടിച്ചു കെട്ടിയത് മലയാളികൾ കണ്ടതാണ്. ഇനിയും അത്തരമൊരു കാലം ആവർത്തിക്കരുതെന്നു ആഗ്രഹിച്ചപ്പോഴാണ് കൊറോണ വൈറസ് നാടിനെ പിടിച്ചു കുലുക്കുന്നത്. സഹാനുഭൂതിയോടെ നമ്മുടെ ഭരണകൂടവും ആരോഗ്യപ്രവർത്തകരും നടത്തിയ ധീരമായ പോരാട്ടത്തിനു വീണ്ടും സാക്ഷിയാവുകയാണ് ഈ ദിവസങ്ങളിലും. അതിന്റെ ബാക്കി പത്രമെന്നവണ്ണം സുരക്ഷാ ക്രമീകരണങ്ങളും ജാഗ്രതയും മുൻ കരുതലുകളും എല്ലായിടങ്ങളിലും സജ്ജമാക്കിയിട്ടുണ്ട്.
ആൽക്കൂട്ടം ഒഴിവാക്കാനും വൈറസ് കൂടുതൽ പേരിലേക്കു വ്യാപിക്കാതിരിക്കാനും സ്വീകരിച്ച മുൻ കരുതൽ എന്ന നിലയിലാണ് സിനിമാ ശാലകളുടെ പ്രവർത്തനം സർക്കാർ നിർദ്ദേശത്തെത്തുടർന്നു നിർത്തിവെച്ചിരിക്കുന്നത്. കോവിഡ്- 19 പശ്ചാത്തലത്തിൽ ആളുകൾ ഒത്തുചേരുന്ന സിനിമാ ശാലകൾ എല്ലാം താല്കാലികമായി അടച്ചിട്ടിരിക്കുകയാണ്. സിനിമാ സംഘടനകളും അതിനൊപ്പം പിന്തുണ നൽകിയതോടെ ഈ മാസം 31വരെ കേരളത്തിലെ എല്ലാ തിയറ്ററുകളും അടച്ചിട്ടിരിക്കുന്നത്. സിനിമാ മേഖലയ്ക്കു താത്കാലിക പ്രതിസന്ധി സൃഷ്ടിക്കുമെങ്കിലും ജനങ്ങളുടെ സുരക്ഷയ്ക്കായി സിനിമകളുടെ റിലീസിംഗ് മാറ്റിനിശ്ചയിക്കുന്നത് ഇന്നത്തെ സാഹചര്യത്തിൽ ഉചിതമെന്നാണ് സിനിമാ പ്രവർത്തകരും വിലയിരുത്തിയത്...
പ്രതീക്ഷകൾ തകിടം മറിയുന്പോൾ
മലയാള സിനിമ കണ്ട എക്കാലത്തെയും ബ്രഹ്മാണ്ഡ സിനിമയായി ലോകത്താകമാനം 5000-ൽ അധികം തിയറ്ററിൽ റിലിസ് ചെയ്യാനിരുന്ന മരയ്ക്കാർ: അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ റിലീസിനെയാണ് ഈ പ്രതിസന്ധി ഏറെ ബാധിച്ചിരിക്കുന്നത്. 50ലേറെ വിദേശ രാജ്യങ്ങളിലായി അഞ്ചു ഭാഷകളിലായാണ് 26നു മരയ്ക്കാർ തിയറ്ററിലെത്താൻ ഒരുങ്ങിയത്. കേരളത്തിലെ തിയറ്ററുകളിൽ 90 ശതമാനവും മരയ്ക്കാർ റിലീസിനായി ഒരുങ്ങിയിരുന്നതാണ്. ഇനി തിയറ്ററുകളിലേക്കു ആളുകൾ എത്തിത്തുടങ്ങിയാൽ മാത്രമേ ഇനി ചിത്രത്തിന്റെ റിലീസ് പോലും തീരുമാനിക്കാൻ സാധിക്കു.
ഈ ചിത്രത്തിനു പുറമേ തിയറ്റർ അടച്ചിട്ടതോടെ ഒരുപിടി ചിത്രങ്ങളുടെ റിലീസിംഗാണ് മാറ്റിവെക്കേണ്ടി വന്നിരിക്കുകയാണ്. ടോവിനോ തോമസ് നായകനായി എത്തുന്ന റോഡ് മൂവി കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്, സംവിധായകൻ വി.കെ. പ്രകാശിന്റെ മകൾ ആദ്യമായി സംവിധാനം ചെയ്തു പെണ്ണിന്റെ ആഗ്രഹങ്ങളുടെ കഥ പറയുന്ന വാങ്ക്, നവാഗതനായ ജബ്ബാർ ചെമ്മാട് സംവിധാനം ചെയ്ത മീസാൻ എന്നീ ചിത്രങ്ങൾ ഈ വാരങ്ങളിൽ തിയറ്ററിലെത്താൻ തയാറായ ചിത്രങ്ങളായിരുന്നു. ഈ ചിത്രങ്ങളൊക്കെ തിയറ്ററുകൾ പ്രവർത്തനം പുനരാരഭിച്ചു കഴിഞ്ഞാൽ ഏപ്രിൽ ആദ്യ വാരം തിയറ്ററിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഏപ്രിൽ ഒൻപതിനു റിലീസ് നിശ്ചയിച്ചിരിക്കുന്ന വിജയ് നായകനായി എത്തുന്ന തമിഴ് ചിത്രം മാസ്റ്ററിന്റെ കേരളത്തിലെ റിലീസിംഗും ആശങ്കയിലാണ്. അതിനു മുന്പ് കോവിഡ് ഭീഷണി മാറുമെന്നും തിയറ്റർ തുറക്കാനാകുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകരും സിനിമാ പ്രവർത്തകരും.
2020: മലയാള സിനിമയുടെ മികച്ച തുടക്കം
2020നെ സംബന്ധിച്ചു മലയാള സിനിമയ്ക്കു മികച്ച തുടക്കമായിരുന്നു ആദ്യ മൂന്നു മാസങ്ങളിലേത്. ഒരുപിടി ഹിറ്റ് ചിത്രങ്ങൾ ഈ കാലയളവിലെത്തി. ഫോറൻസിക്, കപ്പേള, ട്രാൻസ്, അയ്യപ്പനും കോശിയും, വരനെ ആവശ്യമുണ്ട് എന്നീ പ്രേക്ഷക പിന്തുണ നേടിയ ചിത്രങ്ങളൊക്കെ തിയറ്ററിൽ നിന്നും പിൻവലിക്കേണ്ട സാഹചര്യം വന്നു. തിയറ്ററുകളിലേക്കു ഈ ചിത്രങ്ങൾ തിരികെ എത്തുന്പോൾ പുതിയ റിലീസുകളുടെ തള്ളിക്കയറ്റത്തിൽ എത്രത്തോളം കളക്ഷൻ നേടാനാകും എന്നതും നിർമാതാക്കളും ആശങ്കപ്പെടുത്തുന്നു.
ചിത്രീകരണം ഇപ്പോഴും സജീവം
കൊറോണ ഭീഷണി നേരിട്ടു തിയറ്ററുകൾ അടച്ചിട്ടപ്പോഴും ഷൂട്ടിംഗ് തുടരണോ എന്നുള്ള തീരുമാനം സംവിധായകനും നിർമാതാവിനുമാണ് സിനിമാ സംഘടനകൾ വിട്ടത്. അതുകൊണ്ടു തന്നെ സിനിമാ നിർമാണത്തെ കോവിഡ് 19 ബാധിച്ചില്ല എന്നു പറയാം. ഇപ്പോഴും ഒരുപിടി ചിത്രങ്ങളുടെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. സുരേഷ് ഗോപിയെ നായകനാക്കി നിതിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്യുന്ന കാവൽ കട്ടപ്പനയിലും, ദിലീപ്- നാദിർഷാ ടീമിന്റെ കേശു ഈ വീടിന്റെ നാഥൻ, കുഞ്ചാക്കോ ബോബനെ നാകയനാക്കി മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചിത്രം, വി.കെ. പ്രകാശ് നവ്യ നായരെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കുന്ന ഒരുത്തി, അർജുൻ അശോകൻ നായകനാകുന്ന മെന്പർ രമേശൻ ഒന്പതാംവാർഡ് എന്നീ ചിത്രങ്ങൾ എറണാകുളത്തിന്റെ വിവിധ പ്രദേശങ്ങളിലും സുരാജ് വെഞ്ഞാറമ്മൂട്- ധ്യാൻ ശ്രീനിവാസൻ എന്നിവർ നായകന്മാരാകുന്ന ഹിഗ്വിറ്റ കണ്ണൂരിലും ഇപ്പോൾ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതം ജോർദാനിലും പ്രണവ് മോഹൻലാൽ-കല്യാണി പ്രിയദർശൻ ജോഡിയെ അണിനിരത്തി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഹൃദയം ചെന്നൈയിലും ഷൂട്ടിഗ് നടക്കുന്നുണ്ട്. ഇന്ദ്രൻസ്, ചന്ദ്രാ ലക്ഷ്മണൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം.ആർ. അജയൻ സംവിധാനം ചെയ്യുന്ന ദി ഗോസ്റ്റ് റൈഡർ തൊടുപുഴയിലും ആന്റണി വർഗീസ്, ഷൈൻ ടോം ചാക്കോ, ആൻ ശീതൾ എന്നിവരെ അണിനിരത്തി നഹാസ് ഹിദയത്ത് സംവിധാനം ചെയ്യുന്ന ആരവം ഈരാറ്റുപേട്ടയിലും വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി വി.സി. അഭിലാഷ് സംവിധാനം ചെയ്യുന്ന സുഭാഷ് ചന്ദ്രബോസ് കൊല്ലങ്കോടും ഷൂട്ടിംഗ് നടക്കുകയാണ്.
അനൂപ് മേനോൻ, മുരളി ഗോപി, രഞ്ജിത്ത്, ബൈജു സന്തോഷ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി രാഗേഷ് ഗോപൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ക്വിറ്റ് ഇന്ത്യയും കാളിദാസ് ജയറാം- മിയ ജോർജ് എന്നിവരെ ജോഡികളാക്കി വിനിൽ വർഗീസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രവും ഈ വാരം ഷൂട്ടിംഗ് ആരംഭിക്കാനൊരുങ്ങുകയാണ്. മൊത്തത്തിൽ കോവിഡ് 19 ഭീഷണി സിനിമ ചിത്രീകരണത്തിൽ വലിയ വെല്ലുവിളി സൃഷ്ടിച്ചിട്ടില്ല എന്നു പറയാം.
വരും ദിവസങ്ങൾ നിർണായകം
പല ചിത്രങ്ങളുടെയും ഷൂട്ടിംഗ് ഈ ദിവസങ്ങളിൽ നിർത്തിവയ്ക്കുമെന്നും റിപ്പോർട്ടുണ്ട്. ആൾക്കൂട്ടങ്ങൾ കൂടുന്നതിൽ നിയന്ത്രണമുള്ളതിനാൽ ചിത്രീകരണം മുന്നോട്ടു പോകാനാവാത്ത അവസ്ഥയാണുള്ളത്. മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ദി പ്രീസ്റ്റ് അടക്കമുള്ള ചില ചിത്രങ്ങൾ ഷൂട്ടിംഗ് ഇടവേളയെടുക്കുന്നത് വൈറസ് വ്യാപനത്താലല്ലെന്നും മുൻ പ്ലാൻ ചെയ്തതുപോലെ ഷെഡ്യൂൾ മാറ്റമാണെന്നും സിനിമാ പ്രവർത്തകർ അറിയിക്കുന്നുണ്ട്. ഗതാഗത സൗകര്യം, ആർട്ടിസ്റ്റുകളെ ഒരു കുടക്കീഴിൽ സംഘടിപ്പിക്കുക, മറ്റു സൗകര്യങ്ങൾ ഒരുക്കുക എന്നത് ഈ സാഹചര്യത്തിൽ ഷൂട്ടിംഗ് തുടരുന്നതിൽ വെല്ലുവിളി സൃഷ്ടിക്കുമെന്നതിൽ തർക്കമില്ല. അതുകൊണ്ടു തന്നെ സാങ്കേതിക കാരണങ്ങളാൽ ഷൂട്ടിംഗ് തുടരുന്ന ചിത്രങ്ങളും അടുത്ത ദിവസങ്ങളിൽ നിർത്തിവയ്ക്കേണ്ട അവസ്ഥയാണ് സംജാതമാകുന്നത്. റിലീസിംഗ് മാറ്റിവച്ചതുകൊണ്ടു തന്നെ ഈ കാലയളവിൽ സംഭവിക്കുന്ന സാന്പത്തിക നഷ്ടത്തിന്റെ തോത് ഷൂട്ടിംഗ് നിർത്തിവയ്ക്കേണ്ടിവരുന്നതോടെ കൂടുതലാകുമെന്നാണ് സിനിമാ മേഖലയിലുള്ളവർ കണക്കുകൂട്ടുന്നത്.
അല്ലെങ്കിലും സിനിമയെ പോലെ ഇന്നത്തെ സമൂഹത്തെ ഇത്രമേൽ സ്വാധീനിച്ച മറ്റൊരു വിനോദമേഖലയുണ്ടോ? അതുകൊണ്ടു തന്നെ പൊതുസമൂഹം ഇത്രവലിയ അത്യാപത്തു നേരിടുന്പോൾ സിനിമാ സമൂഹവും അതിനോടു സഹകരിച്ചു മാത്രമേ നിൽക്കുകയുള്ളു എന്നാണ് സിനിമാ പ്രവർത്തകരും പറയുന്നത്.