ലോകത്തിലെ ഏറ്റവും വലിയ പടിക്കിണർ
അജിത് ജി. നായർ
Saturday, June 28, 2025 8:42 PM IST
13 നിലകളിലായി സ്ഥിതി ചെയ്യുന്ന സങ്കീര്‍ണമായ ഈ പടിക്കിണര്‍ എങ്ങനെ അക്കാലത്ത് പണികഴിപ്പിച്ചുവെന്നത് ഇന്നത്തെ വാസ്തുവിദഗ്ധരെപോലും അന്പരപ്പിക്കുന്നു.
മഹത്തായ സാംസ്കാരിക പൈതൃകം പേറുന്ന ഇന്ത്യയുടെ അഭിമാനമാണ് താജ്മഹല്‍, ഖജുരാഹോ ക്ഷേത്രങ്ങള്‍ തുടങ്ങിയ വാസ്തു വിസ്മയങ്ങള്‍.
അതേസമയം, അത്രയും പ്രശസ്തമല്ലെങ്കിലും അദ്ഭുത നിര്‍മിതികളുടെ ഗണത്തിൽപെടുത്താവുന്ന വേറെയും നിർമിതികൾ ഇന്ത്യയിലുണ്ട്. അതില്‍ പടിക്കിണറുകളുടെ സ്ഥാനം പ്രമുഖമാണ്. കാരണം ലോകത്തു പടിക്കിണറുകള്‍ അതിന്റെ പൂര്‍ണതയില്‍ സ്ഥിതി ചെയ്യുന്ന ഏക സ്ഥലം ഇന്ത്യയാണ്.
മുമ്പ് പാക്കിസ്ഥാനിലെ പഞ്ചാബ്, സിന്ധ് പ്രവിശ്യകളില്‍നിന്നു പടിക്കിണറുകളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇറാന്, അഫ്ഗാനിസ്ഥാന് തുടങ്ങിയ പ്രദേശങ്ങളിലും പടിക്കിണറുകളുടെ പ്രൗഢിയില്ലാത്ത മാതൃകകള്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇന്ത്യയിലെ പടിക്കിണറുകള്‍ തുലനം ചെയ്യാനാവാത്ത വാസ്തു വിസ്മയങ്ങളാണ്.പടിക്കിണറുകളില്‍ ഏറ്റവും പ്രശസ്തം നമ്മുടെ 100 രൂപ നോട്ടില്‍ ആലേഖനം ചെയ്തിരിക്കുന്ന 'റാണി കി വാവ്' ആണ്.
എന്നാല്‍, ലോകത്തെ ഏറ്റവും വലിയ പടിക്കിണർ അതല്ല. ആ വിസ്മയം രാജസ്ഥാനിലെ ആഭാനേരി ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ചാന്ദ് ബാവ്ടിയാണ്. നികുംബ രാജവംശത്തിലെ രാജാവായിരുന്ന ചന്ദ രാജാവ് ഒമ്പതാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച ഈ പടിക്കിണര്‍ ഇന്നും അദ്ഭുത നിർമിതിയായ നിലകൊള്ളുന്നു.
13 നിലകൾ
13 നിലകളിലായി സ്ഥിതി ചെയ്യുന്ന സങ്കീര്‍ണമായ ഈ പടിക്കിണര്‍ എങ്ങനെ അക്കാലത്ത് പണികഴിപ്പിച്ചുവെന്നത് ഇന്നത്തെ വാസ്തുവിദഗ്ധരെപോലും അന്പരപ്പിക്കുന്നു. മറ്റേത് പടിക്കിണറുകളെയും പോലെ ജലസേചനത്തിനും മറ്റ് ദൈനംദിന ആവശ്യങ്ങള്‍ക്കുമായാണ് ചാന്ദ് ബാവ് ടിയും പണികഴിപ്പിക്കുന്നത്.
പടിക്കിണറിന്റെ അകത്തളങ്ങള്‍ ജനങ്ങള്‍ക്ക് ഒത്തുകൂടാനും മരുഭൂമിയുടെ ചൂടില്‍നിന്നു രക്ഷനേടാനുമുള്ള ഒരു ഇടമായി മാറുകയും ചെയ്തു. നിർമിക്കാൻ മുൻകൈയെടുത്ത ചന്ദ രാജാവിന്റെ പേരില്‍നിന്നാണ് പടിക്കിണറിന് ചന്ദ് ബാവ്ടി എന്ന പേര് ലഭിച്ചത്. ബാവ്ടി എന്നാല്‍ ഹിന്ദിയില്‍ പടിക്കിണര്‍ എന്നർഥം.
3500 പടികൾ
പടിക്കിണറിന്റെ ഏറ്റവും താഴെ ഭാഗത്ത് എത്തണമെങ്കില്‍ 3,500 പടികള്‍ ഇറങ്ങണമെന്നത് ഈ നിര്‍മിതിയുടെ ബാഹുല്യം വെളിവാക്കുന്നു. ഇത്രയധികം പടികളുള്ള മറ്റൊരു പടിക്കിണര്‍ ലോകത്തു വേറെയില്ല. ഇതിലെ ജലാശയത്തിന് 20 മീറ്ററാണ് ആഴം.
ഓരോ വശത്തിനും 35 മീറ്റര്‍ വീതിയുമുണ്ട്. ചാന്ദ് ബാവ്ടിയുടെ അനിതരസാധാരണമായ വാസ്തുവിദ്യയെക്കുറിച്ച് ഇന്നും പഠനങ്ങള്‍ നടക്കുന്നുണ്ട്. ഒരു സഹസ്രാബ്ദത്തിനു മുകളിലുള്ള കാലഘട്ടത്തെ അതിജീവിച്ചു നിലകൊള്ളുന്ന ചാന്ദ് ബാവ്ടി പലതവണ പുതുക്കിപ്പണിയലിനും വിധേയമായി. 2019ലാണ് ഏറ്റവും അവസാനമായി മിനുക്കുപണികള്‍ നടത്തിയത്.
ഓരോ നിലയും വലുപ്പത്തിലും പടികളുടെ എണ്ണത്തിലും വ്യത്യാസപ്പെട്ടിരിക്കുന്നു. ജലം തടസമില്ലാതെ അടിത്തട്ടിലേക്ക് ഒഴുകും വിധമാണ് പടികളുടെ നിര്‍മാണ രീതി. ഹൈന്ദവ പുരാണങ്ങളിലെ മുഹൂര്‍ത്തങ്ങളും ചരിത്രസംഭവങ്ങളും ആലേഖനം ചെയ്തിരിക്കുന്ന കൊത്തുപണികളോടുകൂടിയ മനോഹരമായ തൂണുകളും ആര്‍ച്ചുകളും പടിക്കിണറിന്റെ മനോഹാരിത കൂട്ടുന്നു.
നിര്‍മാണത്തിലെ പ്രത്യേകതയാല്‍ പുറത്തെ ചൂടിന്റെ ഒരംശം മാത്രമേ അകത്ത് അനുഭവപ്പെടുകയുള്ളൂ. പടിക്കിണറിനുള്ളിലെ നിരവധിയായ അറകളും മുറികളും അക്കാലത്തു മുഖ്യമായും സംഭരണത്തിനും വാസത്തിനുമായാണ് ഉപയോഗിച്ചിരുന്നത്. ചില അറകള്‍ ധ്യാനത്തിനും മതപരമായ ചടങ്ങുകള്‍ക്കുമായി ഉപയോഗിച്ചു പോന്നു.
സിനിമകളിലും
ചുവരുകളിലും ഹൈന്ദവ ഇതിഹാസങ്ങളിലെ സംഭവങ്ങളെ സൂചിപ്പിക്കുന്ന കൊത്തുപണികളുണ്ട്. ഇന്ത്യന്‍ എൻജിനിയറിംഗ് വൈദഗ്ധ്യത്തിന്റെ മകുടോദാഹരണങ്ങളിലൊന്നായി നിലകൊള്ളുന്ന ഈ പടിക്കിണറിനെക്കുറിച്ചടുത്തറിയാന് ലോകത്തിന്റെ നാനാഭാഗത്തുനിന്ന് ഇന്ന് ആളുകള്‍ ഇവിടേക്ക് എത്തുന്നുണ്ട്. ചില ലോകപ്രശസ്ത സിനിമകള്‍ക്കു പശ്ചാത്തലമായതും ചാന്ദ് ബാവ്ടിയുടെ പ്രശസ്തി ആഗോളതലത്തില്‍ വർധിപ്പിച്ചു.
ക്രിസ്റ്റഫര്‍ നോളന് സംവിധാനം ചെയ്ത ലോകപ്രശസ്ത ബാറ്റ്മാന് സിനിമ ദി ഡാര്‍ക്ക് നൈറ്റ് റൈസസ്, മലയാളത്തിലെ എക്കാലത്തെയും ക്ലാസിക്കുകളിലൊന്നായ മണിച്ചിത്രത്താഴിന്റെ ഹിന്ദി വകഭേദമായ ഭൂല്‍ ഭൂലയ്യ, പഹേലി തുടങ്ങിയ സിനിമകള്‍തന്നെ ഉദാഹരണം. പുരാതന ഇന്ത്യയുടെ വാസ്തുവൈദഗ്ധ്യത്തിന്റെ ഉദാത്ത മാതൃക കൂടിയാണ് ചാന്ദ് ബാവ്ടി. ചരിത്രപ്രേമികളും വിദ്യാര്‍ഥികളും തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട ഒരിടം.