Kerala
തിരുവനന്തപുരം: ആലപ്പുഴയിൽ നവകേരള സദസിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഗൺമാൻമാർ മർദിച്ച കേസ് അട്ടിമറിക്കാൻ എഡിജിപി ശ്രമിച്ചെന്ന വിവാദത്തിൽ സാങ്കേതിക വാദങ്ങളുമായി മുഖ്യമന്ത്രി വി.ഡി.സതീശൻ. കേസിൽ എസ്ഐടിഅന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകിയിട്ടും എഡിജിപി എം.ആർ.അജിത്കുമാറിനെതിരേ നടപടിയുണ്ടാകാത്തതിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
നടപടികൾ പൂർത്തിയാകുമ്പോൾ മാധ്യമങ്ങൾ അറിഞ്ഞാൽ മതിയെന്ന് മുഖ്യമന്ത്രി തുറന്നടിച്ചു. പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ട് നിലവിൽ സംസ്ഥാന പോലീസ് മേധാവിയുടെ പരിഗണനയിലാണെന്നാണ് മുഖ്യമന്ത്രി നൽകിയ വിശദീകരണം.
ആഭ്യന്തരമന്ത്രിക്കോ മുഖ്യമന്ത്രിയുടെ ഓഫീസിനോ റിപ്പോർട്ട് ഇതുവരെ ഔദ്യോഗികമായി ലഭിച്ചിട്ടില്ല. കൈയിൽ കിട്ടാത്ത റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആഭ്യന്തരവകുപ്പിന് നടപടിയെടുക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി ന്യായീകരിച്ചു.
കേസിൽ പല കാരണങ്ങൾ കൊണ്ടും പലർക്കും പലതരത്തിലുള്ള ധൃതിയും താൽപ്പര്യങ്ങളും ഉണ്ടാകാമെന്നും, എന്നാൽ കൃത്യമായ നിയമപരവും ഭരണപരവുമായ നടപടിക്രമങ്ങൾ പാലിച്ചേ സർക്കാരിന് മുന്നോട്ടുപോകാൻ കഴിയൂ എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കുറ്റക്കാർക്കെതിരെ നടപടിയെടുക്കേണ്ടത് മാധ്യമങ്ങളല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Kerala
കണ്ണൂർ: കുടിയാന്മലയിൽ അതിഥി തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. ആസാം സ്വദേശി ഫിലിപ്പാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ സഹോദരി ഭർത്താവ് രമേശനെ പോലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്ത് വരികയാണ്.
കെട്ടിട നിർമാണവുമായി ബന്ധപ്പെട്ടാണ് ഫിലിപ്പും രമേശനും അടക്കമുള്ളവർ കണ്ണൂരിൽ എത്തിയത്. നേരത്തെ തന്നെ ഇരുവരും തമ്മിൽ കുടുബപ്രശ്നങ്ങൾ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയിൽ ഇരുവരും തമ്മിൽ മദ്യപാനത്തിനിടെ തർക്കമുണ്ടാകുകയും ഫിലിപ്പിനെ രമേശൻ വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു
കുളിമുറിയിൽ കഴുത്ത് അറുത്ത നിലയിൽ ഫിലിപ്പിന്റെ മൃതദേഹം കണ്ടെത്തിയ മറ്റ് അതിഥി തോഴിലാളികൾ ആണ് പോലീസിനെ വിവരമറിയിച്ചത്. ഉടൻ സ്ഥലത്ത് എത്തിയ പോലീസ് രമേശിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാൾ കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും പോലീസ് കണ്ടെത്തിയിട്ടുണ്ട്.