Kerala
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടി മറികടക്കാനും പാര്‍ട്ടിക്കു പുതിയ ഊര്‍ജം പകരാനും ലക്ഷ്യമിട്ട് കോഴിക്കോട്ട് ഈ മാസം 13 മുതൽ ചേരുന്ന മൂന്നു ദിവസത്തെ സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 307 പ്രതിനിധികളാണു പങ്കെടുക്കുക. കോഴിക്കോട് കണ്ണൂര്‍ റോഡിലെ എകെജി ഓഡിറ്റോറിയത്തിലാണു സംസ്ഥാന കമ്മിറ്റി നടക്കുക.
സമാപനം കോഴിക്കോട് ബീച്ചില്‍ ഫ്രീഡം സ്ക്വയറില്‍ നടക്കുന്ന ഒരു ലക്ഷം പേര് അണിനിരക്കുന്ന റാലിയോടെയാണ്. വിപുലീകൃത സംസ്ഥാന കമ്മിറ്റിയുടെ ഭാഗമായി 271 ലോക്കല്‍ കമ്മിറ്റികളിലും കുടുംബയോഗങ്ങള്‍ സംഘടിപ്പിച്ചു. അവശേഷിക്കുന്ന കുടുംബസംഗമങ്ങള്‍ ഇന്നും നാളെയുമായി നടക്കുമെന്നു നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കേരളത്തിൽനിന്നുള്ള പിബി അംഗങ്ങളായ എം.എ. ബേബി, പിണറായി വിജയൻ, എം.വി. ഗോവിന്ദൻ, എ. വിജയരാഘവൻ എന്നിവർക്കു പുറമേ കെ. ബാലകൃഷ്ണൻ, ബി.വി. രാഘവുലു, അശോക് ധാവ്ളെ, വിജു കൃഷ്ണൻ, യു. വാസുകി എന്നീ അഞ്ച് പിബി അംഗങ്ങൾ വിശാല സംസ്ഥാന സമിതിയിൽ നിരീക്ഷകരായി പങ്കെടുക്കും. കേരളത്തിലെ കേന്ദ്ര കമ്മിറ്റി അംഗങ്ങൾ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങൾ, സംസ്ഥാന സമിതി അംഗങ്ങൾ, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾ, വർഗ ബഹുജന സംഘടനാ ഭാരവാഹികൾ എന്നിവരാകും വിശാല സംസ്ഥാന സമിതി യോഗത്തിൽ പങ്കെടുക്കുക. ബീച്ചില്‍ നടക്കുന്ന സമാപനറാലിയോടനുബന്ധിച്ച് ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തും.
പണപ്പിരിവ് കേഡര്മാരില് നിന്നുമാത്രം
കോഴിക്കോട്: തെരഞ്ഞെടുപ്പിലെ വലിയ തിരിച്ചടിക്ക് പിന്നാലെ ചേരുന്ന സിപിഎം വിപുലീകൃത സംസ്ഥാന കമ്മറ്റി യോഗ ചെലവുമായി ബന്ധപ്പെട്ട് പിരിവ് ഭാരം മറ്റുള്ളവരില്‍നിന്ന് ഒഴിവാക്കാന്‍ സിപിഎം. ഇത്തവണ ജില്ലയിലെ പാര്‍ട്ടി കേഡര്മാരില്നിന്നു മാത്രം നൂറില്‍ കുറയാത്ത തുക സംഭാവനയായി സ്വീകരിച്ചാല്‍ മതിയെന്നാണു തീരുമാനം.
പാര്‍ട്ടിക്കു പുറത്തുനിന്നുള്ള വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍നിന്നു പണം സ്വീകരിക്കില്ല. ജില്ലയില്‍ സിപിഎമ്മിന് ഒരു ലക്ഷം പാര്‍ട്ടി അംഗങ്ങളുണ്ട്. ആഡംബരങ്ങളും നക്ഷത്ര ഹോട്ടല്‍ താമസവും ഒഴിവാക്കി സമ്മേളനച്ചെലവുകള്ക്കായി അംഗങ്ങളില്‍ നിന്ന് മാത്രം തുക ഈടാക്കാനാണ് തീരുമാനം.
Kerala
കൊച്ചി: സംസ്ഥാനത്തെ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷനുകളില്‍ 229 പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്ന കാര്യത്തിലെ തീരുമാനം നാലാഴ്ചയ്ക്കകമുണ്ടാകുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഉപഭോക്തൃ കമ്മിഷനുകളുടെ അടിസ്ഥാനസൗകര്യ വികസനത്തിന്റെ ഭാഗമായി മതിയായ ജീവനക്കാരെ നിയമിക്കുന്നതടക്കം നടപടിക്കു നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് അഡ്വ. ജെ. സൂര്യ നല്കിയ ഹര്‍ജിയിലാണ് സര്‍ക്കാരിന്റെ വിശദീകരണം.
വിഷയം ധനവകുപ്പിന്റെ അനുമതിക്കായി വിട്ടിരിക്കുകയാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഇക്കാര്യത്തിലെ പുരോഗതി വിശദീകരിച്ച് സത്യവാംഗ്മൂലം സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ച ചീഫ് ജസ്റ്റീസ് സൗമന്‍ സെന്‍, ജസ്റ്റീസ് വി.എം. ശ്യാം കുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് ഹര്‍ജി വീണ്ടും ഒക്ടോബര്‍ എട്ടിന് പരിഗണിക്കാന്‍ മാറ്റി.
Kerala
തിരുവനന്തപുരം: വൈദ്യുതി മുടങ്ങുന്ന സമയം ഉപഭോക്താക്കളെ മുന്‍കൂട്ടി അറിയിക്കുന്നതിനായി പവര്‍കട്ട് അലര്‍ട്ട് സംവിധാനം നിലവില്‍വരുമെന്നു വൈദ്യുതിമന്ത്രി സണ്ണി ജോസഫ്. സംസ്ഥാനത്ത് രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയെത്തുടര്‍ന്നുളള നിയന്ത്രണങ്ങള്‍ തുടരുമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് അറിയിച്ചു.
വൈകുന്നേരം 6.30 മുതല്‍ പുലര്‍ച്ചെ ഒന്നു വരെയുള്ള സമയത്താണ് നിലവില്‍ നിയന്ത്രണം ബാധകമാക്കിയിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളില്‍ ആയിരം മെഗാവാട്ടിനോട് അടുത്ത വൈദ്യുതിയുടെ കുറവാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. ചൂട് കൂടുമ്പോൾ ഉപയോഗം കൂടുന്നു. മഴ കുറയുന്പോൾ ഉത്പാദനം കുറയുന്നു.
ഉത്തരേന്ത്യയിൽനിന്നും വൈദ്യുതി ലഭിക്കുന്നില്ല. കൽക്കരി ക്ഷാമവും കാലാവസ്ഥയും പ്രതിസന്ധി സൃഷ്ടിക്കുന്നു. പകൽ വൈദ്യുതി നല്കാൻ കമ്പനികളുണ്ട്. രാത്രിയിലാണ് നമുക്ക് ആവശ്യം. പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങൾ സർക്കാർ നടത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പവര്‍ എക്സ്ചേഞ്ച് വഴിയുള്ള വൈദ്യുതി ലഭ്യതയില്‍ ചെറിയ തോതിലുണ്ടായ വര്‍ധന ആശ്വാസകരമാണ്. മഴ ലഭിക്കാനുള്ള സാധ്യതയുമള്ളതിനാല് അതെല്ലാം ആശ്വാസകരമാണ്. എത്രയും വേഗം പ്രതിസന്ധി പരിഹരിക്കാനുള്ള തീവ്രശ്രമത്തിലാണ് കെഎസ്ഇബിയെന്നും അദ്ദേഹംപറഞ്ഞു.
Kerala
മൂന്നാർ: മധ്യകേരളത്തിലെ കത്തോലിക്കാ ബിഷപ്പുമാരുടെ സമ്മേളനത്തിന് മൂന്നാറിൽ തുടക്കം. വിജയപുരം രൂപത ആതിഥേയത്വം വഹിക്കുന്ന സമ്മേളനത്തിൽ വിവിധ രൂപതകളിൽ നിന്നുള്ള 13 ബിഷപ്പുമാരാണ് പങ്കെടുക്കുന്നത്. മൂന്നാർ കാർമൽ ടോപ്പ് സെന്ററിൽ നടക്കുന്ന സമ്മേളനം ഇന്നു സമാപിക്കും.
ഇന്നലെ രാവിലെ മൂന്നാർ ബസിലിക്കയിൽ പൊന്തിഫിക്കൽ കുർബാനയോടെയായിരുന്നു തുടക്കം. പുനലൂർ ബിഷപ് ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ ദിവ്യബലിയിൽ മുഖ്യ കാർമികത്വം വഹിച്ചു. ചങ്ങനാശേരി ആർച്ച്ബിഷപ് മാർ തോമസ് തറയിൽ , മാർ ജോസഫ് കല്ലറങ്ങാട്ട്, മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, മാർ ജോസ് പുളിക്കൽ, മാർ ജോൺ നെല്ലിക്കുന്നേൽ, ബിഷപ് ഗീവർഗീസ് മാർ അപ്രേം, ബിഷപ് യൂഹാനോൻ മാർ തിയഡോഷ്യസ്, ബിഷപ് ഡോ. സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ, ബിഷപ് ജോഷ്വ മാർ ഇഗ്നാത്തിയോസ്, മാർ ജോർജ് പുന്നക്കോട്ടിൽ ഉൾപ്പടെ പതിമൂന്ന് ബിഷപ്പുമാരാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.
മൂന്നാം സഹസ്രാബ്ദത്തിലേക്ക് പ്രവേശിക്കുന്ന സഭയെ ആത്മീയതയുടെ ആഴങ്ങളിലേക്ക് നയിക്കുകയും ഊർജസ്വലമാക്കുകയും ചെയ്യുന്ന കർമപദ്ധതികൾ സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനാണ് സമ്മേളനം നടത്തുന്നത്.
International
ബെയ്റൂട്ട്: തെക്കൻ ലബനനിലെ അലി അൽ-താഹിർ മലനിരകളിൽ ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണത്തിൽ ഹിസ്ബുള്ളയ്ക്ക് കനത്ത നാശം. ഹിസ്ബുള്ള നിർമിച്ച വൻ തുരങ്ക ശൃംഖലകളും മിസൈലുകളും റോക്കറ്റുകളും തകർത്തതായി ഇസ്രയേൽ വ്യോമസേന വ്യക്തമാക്കി.
വ്യാഴാഴ്ച രാത്രിയുണ്ടായ ശക്തമായ സ്ഫോടന പരമ്പരകളിലൂടെയാണ് ഇവ തകർത്തതെന്നും സൈന്യം അറിയിച്ചു. ഇറാന്റെ സാമ്പത്തിക പിന്തുണയോടെയും ആസൂത്രണത്തോടെയും കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ഹിസ്ബുള്ള വികസിപ്പിച്ചെടുത്ത പ്രധാന ആയുധ-സൈനിക അടിസ്ഥാന സൗകര്യമാണ് തകർത്തത്
തുരങ്കങ്ങൾ തകർത്തതോടെ അലി അൽ-താഹിർ മലനിരകളുടെ മുകളിലും ഭൂഗർഭ മേഖലയിലും തങ്ങളുടെ നിയന്ത്രണം ശക്തമാക്കിയതായും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. ലബനനിലെ നബാത്തിയ മേഖലയിലെ മലനിരകളിൽ നടന്ന സ്ഫോടനങ്ങളുടെ പ്രകമ്പനം കിലോമീറ്ററുകൾ അകലെ വരെ അനുഭവപ്പെട്ടതായി വാർത്താ ഏജൻസിയായ എൻഎൻഎ റിപ്പോർട്ട് ചെയ്തു.
ഭൂമിക്കടിയിൽ നിന്ന് ശക്തമായ സ്ഫോടന ശബ്ദങ്ങൾ കേട്ടതായും റിപ്പോർട്ടുകളുണ്ട്. ഇസ്രയേൽ സൈന്യത്തിന്റെ കണക്കനുസരിച്ച് ഭൂമിക്കടിയിൽ രണ്ട് കിലോമീറ്ററിലധികം നീളത്തിൽ വ്യാപിച്ചുകിടന്ന വൻ തുരങ്ക സമുച്ചയമാണ് തകർത്തത്. ഹിസ്ബുള്ളയുടെ പ്രധാന ആയുധശേഖരവും സൈനിക സംവിധാനങ്ങളും ഇവിടെ പ്രവർത്തിച്ചിരുന്നത്.
തുരങ്കത്തിനുള്ളിൽ സൂക്ഷിച്ചിരുന്ന ഇറാൻ നിർമിത റോക്കറ്റുകളും മിസൈലുകളും ഡ്രോണുകളും മെഷീൻ ഗണ്ണുകളും ഉൾപ്പെടെയുള്ള ആയുധങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചതായും സൈന്യം അറിയിച്ചു. ഡസൻ കണക്കിന് ടാങ്ക് വിരുദ്ധ മിസൈലുകൾ, നൂറുകണക്കിന് ലാൻഡ് മൈനുകൾ, വൻതോതിലുള്ള സ്ഫോടക വസ്തുക്കൾ എന്നിവയും കണ്ടെത്തിയതായി ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു.
Kerala
തിരുവനന്തപുരം : ഇടുക്കി പാണ്ടിപ്പാറ സ്വദേശി ചിറത്തലയാട്ട് ചാക്കോച്ചന്റെ പട്ടയഭൂമിയിൽ നിന്ന് മരം മുറിച്ചതിന്റെ പേരിൽ വനം വകുപ്പ് രജിസ്റ്റർ ചെയ്ത കേസ് പിൻവലിച്ചു. അയ്യപ്പൻകോവിൽ റെയ്ഞ്ച് പരിധിയിലെ കാഞ്ചിയാർ ഫോറസ്റ്റ് സ്റ്റേഷനു കീഴിൽ കട്ടപ്പന സെക്ഷൻ ഓഫീസ് ഒആർ 21/2026 ആയി കേസ് രജിസ്റ്റർ ചെയ്തതു വലിയ വാർത്തയായിരുന്നു.
തുടർന്ന് കേസ് പരിശോധിച്ച മന്ത്രി ഷിബു ബേബി ജോൺ അടിയന്തരമായി പിൻവലിക്കാൻ നിർദേശം നൽകുകയായിരുന്നു. കണ്ടുകെട്ടിയ മരങ്ങളും ആയുധങ്ങളും ഉടമസ്ഥനു തിരികെ നൽകാനും മന്ത്രി ഉന്നത ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചിട്ടുണ്ട്. തങ്കമണി പാണ്ടിപ്പാറയിലെ സ്വന്തം സ്ഥലത്തുനിന്നു രണ്ട് പ്ലാവ്, ഒരു മാവ്, ഒരു പാദിരി എന്നീ മരങ്ങൾ മുറിച്ചതിനാണ് 4,000 രൂപ നഷ്ടം കണക്കാക്കി കട്ടപ്പന സെക്്ഷൻ ഓഫിസിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നത്.
15,607 രൂപയുടെ തടികളും 2,200 രൂപയുടെ ആയുധങ്ങളും വനം വകുപ്പ് കണ്ടുകെട്ടുകയും ചെയ്തിരുന്നു. 1993-ലെ പ്രത്യേക ഭൂമി പതിവ് ചട്ടപ്രകാരം ലഭിച്ച ഭൂമിയിൽ 1986-ലെ വൃക്ഷ സംരക്ഷണ നിയമപ്രകാരവും പട്ടയ ഷെഡ്യൂളിലെ 10 ഇനം മരങ്ങൾ മുറിക്കുമ്പോൾ മാത്രമാണ് വനംവകുപ്പിനു കേസ് രജിസ്റ്റർ ചെയ്യാൻ നിയമപരമായ അവകാശമുള്ളത്.
Kerala
കോഴിക്കോട്: മാസപ്പടി കേസില്‍ സംസ്ഥാന സര്‍ക്കാരിനോടു കേസെടുക്കാന്‍ നിര്‍ദേശിച്ച ഇഡി നീക്കത്തിനെതിരേ ആഞ്ഞടിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.എ. മുഹമ്മദ് റിയാസ് എംഎല്‍എ. മാധ്യമങ്ങള്‍ക്കും കോണ്‍ഗ്രസുകാര്‍ക്കും ഇഡിയെ ഭയമുണ്ടാകാം. എന്നാല്‍, കമ്മ്യൂണിസ്റ്റുകാര്‍ക്ക് അതില്ലെന്നും ശക്തമായി അവസാന ശ്വാസംവരെ പ്രതിരോധിക്കുമെന്നും റിയാസ് പറഞ്ഞു.
‘മൊഴി എന്ന പേരില്‍ പുറത്തുവന്നതെല്ലാം പച്ചക്കള്ളമാണ്. ആരോപണം ഉയര്‍ന്ന കമ്പനിക്കു സേവനംനല്കിയിട്ടില്ലെന്നു വീണ പറഞ്ഞതായാണു പുറത്തുവരുന്ന വാര്‍ത്ത. വീണ എന്റെ ഭാര്യയാണ്. വീണ അങ്ങനെ ഒരു മൊഴി നല്‍കിയിട്ടില്ല. വ്യക്തിഹത്യ നടത്തുക എന്നതില്‍ കവിഞ്ഞ് മറ്റൊന്നുമില്ല. ഏത് കള്ളമൊഴി ആരെ പേടിപ്പിച്ചെടുത്താലും സത്യം മാത്രമേ ജയിക്കുകയുള്ളൂ’- അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
‘വീണയുടെ അക്കൗണ്ടിൽ പണം വന്നത് സേവനം ചെയ്തതിന്റെ ഭാഗമായിട്ടാണ്. സേവനം നൽകിയിട്ടില്ലെന്നു പറയുന്നത് തെറ്റാണ്. മാസപ്പടി വാങ്ങിയെന്നു ചിത്രീകരിക്കാൻ ബോധപൂർവമായ ശ്രമമാണു നടക്കുന്നത്. ദുബായിൽ പലപ്പോഴായും വീണയും ഞാനും പോയിട്ടുണ്ട്. കേരളത്തിൽ ഒരുപാട് രാഷ്ട്രീയ നേതാക്കന്മാർ ദുബായിൽ പോയിട്ടുണ്ട്. അവരൊക്കെ പോകുന്നത് ഹവാലപ്പണം കടത്താനാണോ ? അന്വേഷണത്തിലെ മൊഴിയെന്നു പറഞ്ഞ് ഇഡി നടത്തുന്നത് കള്ളപ്രചാരണമാണ്.
സ്വാഭാവിക നടപടിക്രമങ്ങളുടെ ഭാഗമായി പേപ്പറിൽ ഒപ്പിട്ടതെല്ലാം മൊഴിയെന്ന് പറഞ്ഞ് കഥയുണ്ടാക്കുകയാണ് ’- റിയാസ് പറഞ്ഞു.‘ബിസിനസുമായി ബന്ധപ്പെട്ട് പിണറായി വിജയന്റെ ഇടപാടുണ്ടെന്നു പറയാനാണ് എന്റെ സുഹൃത്തിനോട് ഇഡി ആദ്യം ആവശ്യപ്പെട്ടത്. പറയില്ലെന്നറിയിച്ചപ്പോൾ വീണയുടെ ഇടപാടാണെന്നു പറയാൻ പറഞ്ഞു. ഇതും വിസമ്മതിച്ചതോടെ 22 വയസുള്ള മകളെ പണമിടപാടുമായി ബന്ധപ്പെടുത്തി പ്രതിചേർക്കുമെന്ന് പറഞ്ഞു.
പിണറായി വിജയൻ, വീണ, റിയാസ് എന്നിവരുടെ പേരോ അല്ലെങ്കിൽ ഒരാളുടെ പേരോ പറയണമെന്നു പറഞ്ഞ് ടൈപ്പ് ചെയ്യുകയും പിന്നീട് എന്റെ പേര് എഴുതി ഒപ്പിടുവിക്കുകയുമായിരുന്നു. ഞാൻ സത്യസന്ധമായാണ് രാഷ്ട്രീയ പ്രവർത്തനം നടത്തിയത്. ഒരാളെയും കാലാകാലം പാർലമെന്ററി രംഗത്തോ സംഘടനാ രംഗത്തോ സിപിഎം നിർത്തില്ല. മന്ത്രിയാക്കിയത് ഞാൻ വ്യക്തിപരമായി കൈപൊക്കിയിട്ടല്ല. പാർട്ടി തീരുമാനിച്ചത് പ്രകാരമാണ്’- അദ്ദേഹം കൂട്ടിച്ചേർത്തു.
വീണ പ്രതികരിക്കുമോ?;അഭിഭാഷകരുമായി ആലോചിച്ചു തീരുമാനമെന്ന് റിയാസ്
മൊഴിയെന്ന പേരില്‍ ഇഡി കള്ള പ്രചാരണം നടത്തുന്നുവെന്ന് ആരോപണമുയരുമ്പോള്‍ വീണ പ്രതികരിക്കാതിരിക്കുന്നതിനെ ന്യായീകരിച്ച് റിയാസ്. ‘വീണ മിണ്ടാതിരിക്കുന്നത് ഭരണഘടനാപരമായ അവകാശമാണ്. പ്രതികരിക്കാനുള്ള അവകാശമുള്ളതുപോലെതന്നെ പ്രതികരിക്കാതിരിക്കാനുള്ള അവകാശവുമുണ്ട്.
ഒരു തെറ്റും ചെയ്തിട്ടില്ലെന്ന ഉറച്ച വിശ്വാസമുണ്ടെങ്കിൽ പ്രതികരിക്കാം, പ്രതികരിക്കാതിരിക്കാം. ഇനി പ്രതികരണം എങ്ങനെയാകണമെന്ന കാര്യത്തില്‍ അഭിഭാഷകരുമായി ആലോചിച്ച് തീരുമാനമെടുക്കും. മാധ്യമങ്ങള്‍ അതു മുഴുവന്‍ കൊടുക്കാന്‍ തയാറാകുമോ? - റിയാസ് ചോദിച്ചു.
Sports
ദുബായി: ബംഗ്ലാദേശിനെ വീഴ്ത്തി ഇന്ത്യ വനിതാ ഏഷ്യാകപ്പ് ഫൈനലിൽ പ്രവേശിച്ചു. ആവേശകരമായ സെമിഫൈനലിൽ ബംഗ്ലാകടുവകളെ 40 റൺസിന് പരാജയപ്പെടുത്തിയാണ് ഇന്ത്യൻ വനിതകൾ കിരീടപ്പോരിന് ടിക്കറ്റെടുത്തത്. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ശ്രീലങ്ക-പാകിസ്ഥാൻ സെമിഫൈനൽ വിജയിയാകും ഇന്ത്യയുടെ എതിരാളികൾ.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 149 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 109 റൺസ് മാത്രമാണ് നേടാനായത്. ഓപ്പണർ ഷെഫാലി വർമയുടെ തകർപ്പൻ അർധസെഞ്ചറിയാണ് (40 പന്തിൽ 64) ഇന്ത്യൻ ഇന്നിംഗ്സിന് കരുത്തായത്.
ഹർമൻപ്രീത് കൗർ (24), റിച്ച ഘോഷ് (21), പ്രതിക റാവൽ (20) എന്നിവരും നിർണായക സംഭാവന നൽകി. ബംഗ്ലാദേശിനായി സുൽത്താന ഖാത്തൂൻ രണ്ട് വിക്കറ്റെടുത്തു. മറൂഫ അക്തർ, നഹിദ അക്തർ, റബേയ ഖാത്തൂൻ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.150 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശിനായി ഷൊർണ അക്തർ 18 പന്തിൽ പുറത്താകാതെ 22 റൺസ് നേടി ടോപ് സ്കോററായി.
ദിലാറ അക്തർ (21), നിഗർ സുൽത്താന (19), ശോഭന മൊസ്താരി (18) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചെങ്കിലും ഇന്ത്യൻ ബൗളിങ്ങിന് മുന്നിൽ ബംഗ്ലാദേശിന് പിടിച്ചു നിൽക്കാനായില്ല. ഇന്ത്യയ്ക്കായി ദീപ്തി ശർമ മൂന്നും നന്ദിനി ശർമ രണ്ടും ശ്രീചരണിക്കും പ്രേമ റാവത്തിനും ഓരോ വിക്കറ്റ് വീതം ലഭിച്ചു. ഈ ജയത്തോടെ ഇന്ത്യ തുടർച്ചയായ പത്താം തവണയാണ് ഏഷ്യാ കപ്പ് ഫൈനലിലെത്തുന്നത്.