ഏഷ്യാകപ്പ് സെമിയിൽ ഇന്ത്യ ബംഗ്ലാദേശ് മത്സരത്തിൽ നിന്ന്.
ദുബായി: ബംഗ്ലാദേശിനെ വീഴ്ത്തി ഇന്ത്യ വനിതാ ഏഷ്യാകപ്പ് ഫൈനലിൽ പ്രവേശിച്ചു. ആവേശകരമായ സെമിഫൈനലിൽ ബംഗ്ലാകടുവകളെ 40 റൺസിന് പരാജയപ്പെടുത്തിയാണ് ഇന്ത്യൻ വനിതകൾ കിരീടപ്പോരിന് ടിക്കറ്റെടുത്തത്. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ശ്രീലങ്ക-പാകിസ്ഥാൻ സെമിഫൈനൽ വിജയിയാകും ഇന്ത്യയുടെ എതിരാളികൾ.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 149 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 109 റൺസ് മാത്രമാണ് നേടാനായത്. ഓപ്പണർ ഷെഫാലി വർമയുടെ തകർപ്പൻ അർധസെഞ്ചറിയാണ് (40 പന്തിൽ 64) ഇന്ത്യൻ ഇന്നിംഗ്സിന് കരുത്തായത്.
ഹർമൻപ്രീത് കൗർ (24), റിച്ച ഘോഷ് (21), പ്രതിക റാവൽ (20) എന്നിവരും നിർണായക സംഭാവന നൽകി. ബംഗ്ലാദേശിനായി സുൽത്താന ഖാത്തൂൻ രണ്ട് വിക്കറ്റെടുത്തു. മറൂഫ അക്തർ, നഹിദ അക്തർ, റബേയ ഖാത്തൂൻ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.150 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശിനായി ഷൊർണ അക്തർ 18 പന്തിൽ പുറത്താകാതെ 22 റൺസ് നേടി ടോപ് സ്കോററായി.
ദിലാറ അക്തർ (21), നിഗർ സുൽത്താന (19), ശോഭന മൊസ്താരി (18) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചെങ്കിലും ഇന്ത്യൻ ബൗളിങ്ങിന് മുന്നിൽ ബംഗ്ലാദേശിന് പിടിച്ചു നിൽക്കാനായില്ല. ഇന്ത്യയ്ക്കായി ദീപ്തി ശർമ മൂന്നും നന്ദിനി ശർമ രണ്ടും ശ്രീചരണിക്കും പ്രേമ റാവത്തിനും ഓരോ വിക്കറ്റ് വീതം ലഭിച്ചു. ഈ ജയത്തോടെ ഇന്ത്യ തുടർച്ചയായ പത്താം തവണയാണ് ഏഷ്യാ കപ്പ് ഫൈനലിലെത്തുന്നത്.
Tags : Womens Asia Cup Cricket India Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNew s InDepth NewsFlash