ജയ്റാം രമേശ്
ന്യൂഡൽഹി: അടുത്ത വർഷം നടക്കാനിരിക്കുന്ന സെൻസസ് പ്രക്രിയയെ വിമർശിച്ച് കോൺഗ്രസ്. ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുള്ള ചില പുതിയ ചോദ്യങ്ങൾ വലിയ ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ടെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് ആരോപിച്ചു.
സെൻസസിലൂടെ ശേഖരിക്കുന്ന വിവരങ്ങൾ ദേശീയ പൗരത്വ രജിസ്റ്റർ, ദേശീയ ജനസംഖ്യാ രജിസ്റ്റർ എന്നിവ തയാറാക്കാൻ ഉപയോഗിച്ചേക്കാമെന്ന് മുൻ സെൻസസ് ഉദ്യോഗസ്ഥർ നൽകുന്ന മുന്നറിയിപ്പുകൾ അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒരു വ്യക്തിയുടെ മാതാപിതാക്കളുടെ ജനനസ്ഥലം, മതം തുടങ്ങിയ അധിക വിവരങ്ങൾ പുതിയ സെൻസസിൽ ചോദിക്കുന്നത് ദുരൂഹമാണ്.
സെൻസസ് വിവരങ്ങൾ അതീവരഹസ്യമായി സൂക്ഷിക്കേണ്ടതാണെന്നും അവ സ്ഥിതിവിവരക്കണക്കുകൾ ശേഖരിക്കാൻ മാത്രമായിരിക്കണം ഉപയോഗിക്കേണ്ടതെന്നും മുൻ ഡെപ്യൂട്ടി രജിസ്ട്രാർ ജനറൽ കെ. നാരായണൻ ഉണ്ണിയെ ഉദ്ധരിച്ചുകൊണ്ട് ജയ്റാം രമേശ് വ്യക്തമാക്കി.
നിലവിലെ നീക്കങ്ങൾ സെൻസസിന്റെ യഥാർഥ ഉദ്ദേശ്യത്തെത്തന്നെ സംശയനിഴലിലാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Tags : Census Congress Concern Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash