ന്യൂയോർക്കിലെ ദുരന്തഭൂമിയിൽ പുതിയ കെട്ടിടസമുച്ചയം
ന്യൂയോർക്ക്: തകർന്നടിഞ്ഞ ‘ഗ്രൗണ്ട് സീറോ’യിൽനിന്ന് അമേരിക്കൻ കരുത്തിന്റെയും അതിജീവനത്തിന്റെയും പ്രതീകമായി പുതിയ വേൾഡ് ട്രേഡ് സെന്റർ സമുച്ചയം തലയുയർത്തി നിൽക്കുന്നു. ഇരട്ട ഗോപുരങ്ങൾ നിലംപൊത്തിയ മണ്ണിൽ ഇന്ന് അത്യാധുനിക അംബരചുംബികളായ കെട്ടിടങ്ങളും ചരിത്രസ്മാരകങ്ങളും സാംസ്കാരിക കേന്ദ്രങ്ങളുമാണ് പുനർജനിച്ചിരിക്കുന്നത്.
ദുരന്തഭൂമി വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കണോ അതോ സ്മാരകമാക്കണമോ എന്നതിനെച്ചൊല്ലിയുള്ള തർക്കങ്ങൾ നിർമാണത്തെ അല്പം വൈകിച്ചിരുന്നു. ഒടുവിൽ വാണിജ്യ സൗകര്യങ്ങളും സ്മരണകളും സമന്വയിപ്പിച്ച് ‘വൺ വേൾഡ് ട്രേഡ് സെന്റർ’പടുത്തുയർത്താൻ അധികൃതർ ധാരണയിലെത്തുകയായിരുന്നു.
ഇരട്ട ഗോപുരങ്ങൾ നിലംപൊത്തിയ 17 ഏക്കറിൽ അഞ്ച് അംബരചുംബികളായ കെട്ടിടങ്ങൾ, മ്യൂസിയം, കൂറ്റൻ കൃത്രിമ അരുവികൾ, സാംസ്കാരികകേന്ദ്രം, അത്യാധുനിക റെയിൽവേ ടെർമിനൽ എന്നിവയാണ് നിർമിച്ചിട്ടുള്ളത്. ആറാമത്തെ ബഹുനില മന്ദിരത്തിന്റെ നിർമാണം പുരോഗമിക്കുകയാണ്.
ഭീകരാക്രമണത്തിന്റെ കറുത്ത ഓർമകളിൽനിന്നു മാറി, പ്രതിരോധത്തിന്റെയും പുനർനിർമാണത്തിന്റെയും ആഗോള മാതൃകയായി ന്യൂയോർക്കിലെ ദുരന്ത ഭൂമി ഇന്ന് മാറിയിരിക്കുന്നു.
'ഫ്രീഡം ടവർ’
ആക്രമണത്തിൽ തകർന്ന ഇരട്ട ഗോപുരങ്ങൾക്കു പകരമായി നിർമിച്ച വൺ വേൾഡ് ട്രേഡ് സെന്റർ അഥവ ‘ഫ്രീഡം ടവർ’ആണ് പുനർനിർമാണത്തിലെ പ്രധാന ആകർഷണം. അമേരിക്കൻ സ്വാതന്ത്ര്യ വർഷമായ 1776നെ ഓർമിപ്പിച്ചുകൊണ്ട് 1776 അടി (541 മീറ്റർ) ഉയരത്തിലാണ് ഈ കെട്ടിടം പണിതുയർത്തിയിരിക്കുന്നത്. 2006ൽ നിർമാണം ആരംഭിച്ച് 2014 നവംബർ മൂന്നിന് ഉദ്ഘാടനം ചെയ്ത ഈ 104 നില കെട്ടിടസമുച്ചയം നിലവിൽ അമേരിക്കയിലെയും പാശ്ചാത്യ അർധഗോളത്തിലെയും ഏറ്റവും ഉയരം കൂടിയ കെട്ടിടമാണ്.
ഓർമകളുറങ്ങുന്ന സ്മാരകവും മ്യൂസിയവും
ആക്രമണത്തിൽ ജീവൻ പൊലിഞ്ഞവരുടെ സ്മരണ നിലനിർത്താൻ നിർമിച്ച ‘നാഷണൽ 9/11 മെമ്മോറിയൽ ആൻഡ് മ്യൂസിയം’ ലോകശ്രദ്ധയാകർഷിക്കുന്ന കേന്ദ്രമാണ്.തകർന്നുവീണ പഴയ ഇരട്ട ഗോപുരങ്ങൾ നിലനിന്നിരുന്ന കൃത്യമായ സ്ഥലത്തു നിർമിച്ചിരിക്കുന്ന കൂറ്റൻ കൃത്രിമ തടാകങ്ങളായ റിഫ്ലക്ടിംഗ് പൂളുകൾ ഏവരെയും ആകർഷിക്കുന്നു. ഇതിന്റെ വശങ്ങളിലെ വെങ്കല ഫലകങ്ങളിൽ ആക്രമണത്തിൽ കൊല്ലപ്പെട്ട മുഴുവൻ ആളുകളുടെയും പേരുകൾ കൊത്തിവച്ചിട്ടുണ്ട്.
ആക്രമണത്തിൽ തകർന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങളും തകർന്ന ഫയർ എൻജിനുകളും ഇരയായവരുടെ സ്മരണകളും സൂക്ഷിച്ചിരിക്കുന്ന ഭൂഗർഭ മ്യൂസിയം 2014ലാണ് പൊതുജനങ്ങൾക്കായി തുറന്നത്.
വാസ്തുവിദ്യാ വിസ്മയം ‘ദ ഒക്കുലസ്’
പ്രശസ്ത ആർക്കിടെക്ട് സാന്റിയാഗോ കാലാട്രാവ രൂപകല്പന ചെയ്ത ‘ദ ഒക്കുലസ്’വേൾഡ് ട്രേഡ് സെന്റർ ട്രാൻസ്പോർട്ടേഷൻ ഹബ്ബ് ദുരന്തഭൂമിയിലെ പ്രധാന ഗതാഗതകേന്ദ്രമാണ്. ഒരു കുട്ടിയുടെ കൈകളിൽനിന്ന് പറന്നുയരുന്ന വെള്ളപ്പക്ഷിയുടെ ആകൃതിയിൽ നിർമിച്ചിരിക്കുന്ന ഈ മനോഹര സമുച്ചയം റെയിൽവേ/മെട്രോ ശൃംഖലകളെ ബന്ധിപ്പിക്കുന്നതോടൊപ്പം വലിയൊരു ഷോപ്പിംഗ് ഹബ്ബുകൂടിയാണ്.
പുതിയ ഗോപുരങ്ങൾ
പഴയ കെട്ടിടങ്ങൾക്കു പകരം 7 ഡബ്യുടിസി (2006), 4 ഡബ്യുടിസി (2013), 3 ഡബ്യുടിസി (2018) എന്നീ ആധുനിക വാണിജ്യ സമുച്ചയങ്ങൾ നിർമാണം പൂർത്തിയാക്കി പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞു. ഇതിനുപുറമെ 2000 പേർക്ക് ഇരിക്കാവുന്ന പെർഫോമിംഗ് ആർട്സ് സെന്റർ, ആക്രമണത്തിൽ തകർന്നതിനെത്തുടർന്ന് പുനർനിർമിച്ച സെന്റ് നിക്കോളാസ് ഗ്രീക്ക് ഓർത്തഡോക്സ് പള്ളി, ലിബർട്ടി പാർക്ക് എന്നിവയും ദുരന്തഭൂമിക്ക് പുതിയ മുഖം നൽകുന്നു.
തകർന്ന ഇരട്ട ഗോപുരങ്ങളിൽ രണ്ടാമത്തേതിനു പകരം നിർമിക്കുന്ന ‘2 വേൾഡ് ട്രേഡ് സെന്റർ’നിർമാണത്തിന്റെ പുതിയ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. സാമ്പത്തിക-വാണിജ്യ കേന്ദ്രമായ ലോവർ മാൻഹാട്ടൻ പുനർവികസനത്തിലെ അവസാനത്തെ പ്രധാന ഘടകമാണ് ഈ കെട്ടിടം.
55 നിലകളിലായി 1226 അടി ഉയരത്തിൽ നിർമിക്കുന്ന ഈ അംബരചുംബി പ്രമുഖ സാമ്പത്തിക സേവന കമ്പനിയായ ‘അമേരിക്കൻ എക്സ്പ്രസി’ന്റെ ആഗോള ആസ്ഥാനമായി മാറും. 2031ഓടെ കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Tags : Disaster Symbol willpower WorldTradeCentre Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash