പി.എ. മുഹമ്മദ് റിയാസ്
കോഴിക്കോട്: മാസപ്പടി കേസില്‍ സംസ്ഥാന സര്‍ക്കാരിനോടു കേസെടുക്കാന്‍ നിര്‍ദേശിച്ച ഇഡി നീക്കത്തിനെതിരേ ആഞ്ഞടിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.എ. മുഹമ്മദ് റിയാസ് എംഎല്‍എ. മാധ്യമങ്ങള്‍ക്കും കോണ്‍ഗ്രസുകാര്‍ക്കും ഇഡിയെ ഭയമുണ്ടാകാം. എന്നാല്‍, കമ്മ്യൂണിസ്റ്റുകാര്‍ക്ക് അതില്ലെന്നും ശക്തമായി അവസാന ശ്വാസംവരെ പ്രതിരോധിക്കുമെന്നും റിയാസ് പറഞ്ഞു.
‘മൊഴി എന്ന പേരില്‍ പുറത്തുവന്നതെല്ലാം പച്ചക്കള്ളമാണ്. ആരോപണം ഉയര്‍ന്ന കമ്പനിക്കു സേവനംനല്കിയിട്ടില്ലെന്നു വീണ പറഞ്ഞതായാണു പുറത്തുവരുന്ന വാര്‍ത്ത. വീണ എന്റെ ഭാര്യയാണ്. വീണ അങ്ങനെ ഒരു മൊഴി നല്‍കിയിട്ടില്ല. വ്യക്തിഹത്യ നടത്തുക എന്നതില്‍ കവിഞ്ഞ് മറ്റൊന്നുമില്ല. ഏത് കള്ളമൊഴി ആരെ പേടിപ്പിച്ചെടുത്താലും സത്യം മാത്രമേ ജയിക്കുകയുള്ളൂ’- അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
‘വീണയുടെ അക്കൗണ്ടിൽ പണം വന്നത് സേവനം ചെയ്തതിന്റെ ഭാഗമായിട്ടാണ്. സേവനം നൽകിയിട്ടില്ലെന്നു പറയുന്നത് തെറ്റാണ്. മാസപ്പടി വാങ്ങിയെന്നു ചിത്രീകരിക്കാൻ ബോധപൂർവമായ ശ്രമമാണു നടക്കുന്നത്. ദുബായിൽ പലപ്പോഴായും വീണയും ഞാനും പോയിട്ടുണ്ട്. കേരളത്തിൽ ഒരുപാട് രാഷ്ട്രീയ നേതാക്കന്മാർ ദുബായിൽ പോയിട്ടുണ്ട്. അവരൊക്കെ പോകുന്നത് ഹവാലപ്പണം കടത്താനാണോ ? അന്വേഷണത്തിലെ മൊഴിയെന്നു പറഞ്ഞ് ഇഡി നടത്തുന്നത് കള്ളപ്രചാരണമാണ്.
സ്വാഭാവിക നടപടിക്രമങ്ങളുടെ ഭാഗമായി പേപ്പറിൽ ഒപ്പിട്ടതെല്ലാം മൊഴിയെന്ന് പറഞ്ഞ് കഥയുണ്ടാക്കുകയാണ് ’- റിയാസ് പറഞ്ഞു.‘ബിസിനസുമായി ബന്ധപ്പെട്ട് പിണറായി വിജയന്റെ ഇടപാടുണ്ടെന്നു പറയാനാണ് എന്റെ സുഹൃത്തിനോട് ഇഡി ആദ്യം ആവശ്യപ്പെട്ടത്. പറയില്ലെന്നറിയിച്ചപ്പോൾ വീണയുടെ ഇടപാടാണെന്നു പറയാൻ പറഞ്ഞു. ഇതും വിസമ്മതിച്ചതോടെ 22 വയസുള്ള മകളെ പണമിടപാടുമായി ബന്ധപ്പെടുത്തി പ്രതിചേർക്കുമെന്ന് പറഞ്ഞു.
പിണറായി വിജയൻ, വീണ, റിയാസ് എന്നിവരുടെ പേരോ അല്ലെങ്കിൽ ഒരാളുടെ പേരോ പറയണമെന്നു പറഞ്ഞ് ടൈപ്പ് ചെയ്യുകയും പിന്നീട് എന്റെ പേര് എഴുതി ഒപ്പിടുവിക്കുകയുമായിരുന്നു. ഞാൻ സത്യസന്ധമായാണ് രാഷ്ട്രീയ പ്രവർത്തനം നടത്തിയത്. ഒരാളെയും കാലാകാലം പാർലമെന്ററി രംഗത്തോ സംഘടനാ രംഗത്തോ സിപിഎം നിർത്തില്ല. മന്ത്രിയാക്കിയത് ഞാൻ വ്യക്തിപരമായി കൈപൊക്കിയിട്ടല്ല. പാർട്ടി തീരുമാനിച്ചത് പ്രകാരമാണ്’- അദ്ദേഹം കൂട്ടിച്ചേർത്തു.
വീണ പ്രതികരിക്കുമോ?;അഭിഭാഷകരുമായി ആലോചിച്ചു തീരുമാനമെന്ന് റിയാസ്
മൊഴിയെന്ന പേരില്‍ ഇഡി കള്ള പ്രചാരണം നടത്തുന്നുവെന്ന് ആരോപണമുയരുമ്പോള്‍ വീണ പ്രതികരിക്കാതിരിക്കുന്നതിനെ ന്യായീകരിച്ച് റിയാസ്. ‘വീണ മിണ്ടാതിരിക്കുന്നത് ഭരണഘടനാപരമായ അവകാശമാണ്. പ്രതികരിക്കാനുള്ള അവകാശമുള്ളതുപോലെതന്നെ പ്രതികരിക്കാതിരിക്കാനുള്ള അവകാശവുമുണ്ട്.
ഒരു തെറ്റും ചെയ്തിട്ടില്ലെന്ന ഉറച്ച വിശ്വാസമുണ്ടെങ്കിൽ പ്രതികരിക്കാം, പ്രതികരിക്കാതിരിക്കാം. ഇനി പ്രതികരണം എങ്ങനെയാകണമെന്ന കാര്യത്തില്‍ അഭിഭാഷകരുമായി ആലോചിച്ച് തീരുമാനമെടുക്കും. മാധ്യമങ്ങള്‍ അതു മുഴുവന്‍ കൊടുക്കാന്‍ തയാറാകുമോ? - റിയാസ് ചോദിച്ചു.
Tags : P.A. Mohammed Riyas Enforcement Directorate Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNew s InDepth NewsFlash