മന്ത്രി ഷിബു ബേബി ജോൺ
തിരുവനന്തപുരം : ഇടുക്കി പാണ്ടിപ്പാറ സ്വദേശി ചിറത്തലയാട്ട് ചാക്കോച്ചന്റെ പട്ടയഭൂമിയിൽ നിന്ന് മരം മുറിച്ചതിന്റെ പേരിൽ വനം വകുപ്പ് രജിസ്റ്റർ ചെയ്ത കേസ് പിൻവലിച്ചു. അയ്യപ്പൻകോവിൽ റെയ്ഞ്ച് പരിധിയിലെ കാഞ്ചിയാർ ഫോറസ്റ്റ് സ്റ്റേഷനു കീഴിൽ കട്ടപ്പന സെക്ഷൻ ഓഫീസ് ഒആർ 21/2026 ആയി കേസ് രജിസ്റ്റർ ചെയ്തതു വലിയ വാർത്തയായിരുന്നു.
തുടർന്ന് കേസ് പരിശോധിച്ച മന്ത്രി ഷിബു ബേബി ജോൺ അടിയന്തരമായി പിൻവലിക്കാൻ നിർദേശം നൽകുകയായിരുന്നു. കണ്ടുകെട്ടിയ മരങ്ങളും ആയുധങ്ങളും ഉടമസ്ഥനു തിരികെ നൽകാനും മന്ത്രി ഉന്നത ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചിട്ടുണ്ട്. തങ്കമണി പാണ്ടിപ്പാറയിലെ സ്വന്തം സ്ഥലത്തുനിന്നു രണ്ട് പ്ലാവ്, ഒരു മാവ്, ഒരു പാദിരി എന്നീ മരങ്ങൾ മുറിച്ചതിനാണ് 4,000 രൂപ നഷ്ടം കണക്കാക്കി കട്ടപ്പന സെക്്ഷൻ ഓഫിസിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നത്.
15,607 രൂപയുടെ തടികളും 2,200 രൂപയുടെ ആയുധങ്ങളും വനം വകുപ്പ് കണ്ടുകെട്ടുകയും ചെയ്തിരുന്നു. 1993-ലെ പ്രത്യേക ഭൂമി പതിവ് ചട്ടപ്രകാരം ലഭിച്ച ഭൂമിയിൽ 1986-ലെ വൃക്ഷ സംരക്ഷണ നിയമപ്രകാരവും പട്ടയ ഷെഡ്യൂളിലെ 10 ഇനം മരങ്ങൾ മുറിക്കുമ്പോൾ മാത്രമാണ് വനംവകുപ്പിനു കേസ് രജിസ്റ്റർ ചെയ്യാൻ നിയമപരമായ അവകാശമുള്ളത്.
Tags : Tree Felling Controversy Patta Land shibu baby john Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNew s InDepth NewsFlash