സ്റ്റാൻലി പ്രൈംനാഥും ബ്രയാൻ ക്ലാർക്കും
ന്യൂയോർക്ക്: മരണത്തിന്റെ ഭീതിദമായ നിഴൽ വീണ അംബരചുംബിയായ കെട്ടിടം. ചുറ്റും പുകയും തകർന്നടിഞ്ഞ ചുവരുകളും മാത്രം. വിമാനം ഇടിച്ചുകയറിയ അതേ നിലയിൽനിന്ന്, മരണത്തെ തൊട്ടുരുമ്മി തിരിച്ചുവന്ന ആ രണ്ടു മനുഷ്യർ 25 വർഷങ്ങൾക്കിപ്പുറവും ആ അപൂർവ സൗഹൃദത്തിന്റെ ഊഷ്മളത പങ്കുവയ്ക്കുകയാണ്-സ്റ്റാൻലി പ്രൈംനാഥും ബ്രയാൻ ക്ലാർക്കും.
2001 സെപ്റ്റംബർ 11ന് ന്യൂയോർക്കിലെ വേൾഡ് ട്രേഡ് സെന്റർ ഭീകരാക്രമണത്തിൽ സൗത്ത് ടവറിലെ ‘ഇംപാക്ട് സോണിൽ’നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട നാലുപേരിൽ രണ്ടുപേരാണ് ഇവർ.
സൗത്ത് ടവറിന്റെ 81-ാം നിലയിലെ ഫുജി ബാങ്ക് ജീവനക്കാരനായിരുന്ന സ്റ്റാൻലിയുടെ ഓഫിസിലേക്കാണ് രണ്ടാമത്തെ വിമാനം നേരിട്ട് ഇടിച്ചുകയറിയത്. മേശയ്ക്കടിയിൽ അഭയം പ്രാപിച്ച സ്റ്റാൻലിയെ, പുക നിറഞ്ഞ തകർന്ന ചുമരുകൾക്കിടയിൽ നിന്ന് 84-ാം നിലയിലെ യുറോ ബ്രോക്കേഴ്സ് വൈസ് പ്രസിഡന്റായ ബ്രയാൻ ക്ലാർക്ക് ചേർത്തുപിടിക്കുകയായിരുന്നു.
തകർന്നുവീഴാറായ ആ കെട്ടിടത്തിന്റെ 1620 പടികൾ ഇരുവരും ഒരുമിച്ച് ഓടിയിറങ്ങി. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ മുറിവുകളിൽനിന്ന് ഉയർന്ന രക്തം അന്യോന്യം പുരണ്ടപ്പോൾ, "ഇനി നാം ജീവിതകാലം മുഴുവൻ രക്തബന്ധമുള്ള സഹോദരങ്ങളാണ്' എന്ന് ഇരുവരും ഉറപ്പിച്ചു പറഞ്ഞു. അവർ പുറത്തെത്തി മിനിറ്റുകൾക്കകം സൗത്ത് ടവർ പൂർണമായി നിലംപൊത്തി.
ദുരന്തത്തിനുശേഷമുള്ള ഈ കാൽ നൂറ്റാണ്ടിൽ ഇരുവരും പിരിയാത്ത സുഹൃത്തുക്കളായി ജീവിച്ചു. ഇപ്പോൾ 79 വയസുള്ള ബ്രയാൻ ക്ലാർക്ക് വിശ്രമജീവിതം നയിക്കുമ്പോൾ, 69 വയസുകാരനായ സ്റ്റാൻലി പ്രൈംനാഥ് പാസ്റ്ററായി സേവനമനുഷ്ഠിക്കുന്നു. സ്കൂളുകളിലും ടിവി ചാനലുകളിലുമായി ആയിരത്തിലധികം വേദികളിൽ ഇവർ തങ്ങളുടെ അതിജീവന കഥ ഇതിനകം പങ്കുവച്ചുകഴിഞ്ഞു.
"ദുരന്തമുഖത്ത് രാഷ്ട്രീയമോ വംശീയമോ ആയ യാതൊരു വേർതിരിവുകളും ഇല്ലായിരുന്നു. മനുഷ്യത്വം മാത്രമാണ് അന്ന് ഞങ്ങളുടെ ജീവൻ രക്ഷിച്ചത്''-25 വർഷത്തിനുശേഷവും ലോകത്തോടായി ഇരുവരും ഓർമിപ്പിക്കുന്നു.
Tags : RareFriendship Story Survival WorldTradeCentre Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash