SUNDAY DEEPIKA
പ്രഭാതവെയിലേറ്റ മൺവീടുകൾ സാക്ഷിയായി വിമാനം മരുഭൂമിയിലേക്ക് പറന്നിറങ്ങി. അബുദാബി ഷെയ്ഖ് സയീദ് വിമാനത്താവളം. മണലാരണ്യം അപ്പാടെ തണുപ്പിച്ചെടുത്ത കുളിരും പ്രൗഢിയും പകിട്ടുമുണ്ട് വിമാനത്താവളത്തിന്. ഇടനാഴികളിലൂടെ ഏറെ ദൂരം നടന്നാണ് പുറത്തു കടന്നത്. കവാടത്തിൽ പെഷവാറിൽ നിന്നുള്ള മുദാസർ അവാൻ ഒരു ആഡംബര വാഹനവുമായി കാത്തുനിൽപ്പുണ്ടായിരുന്നു.
പ്രാതൽ കഴിച്ച് ആദ്യം എത്തിയത് ഷെയ്ഖ് സെയ്ദ് ഗ്രാൻഡ് മോസ്കിലേക്ക്. വെണ്ണക്കല്ലുകളിൽ അത്ഭുതങ്ങൾ തീർക്കുന്ന മിനാരങ്ങളും കമാനങ്ങളും ചുമർചിത്രങ്ങളും, വിസ്മയപ്പെടുത്തുന്ന പരവതാനികളും ചില്ല് തൂക്കുവിളക്കുകളും കാണാൻ ലോകത്തിന്റെ നാനാഭാഗങ്ങളിൽനിന്നു ജനം ഒഴുകിയെത്തുന്നു. അബുദാബി നഗര പ്രദക്ഷിണം കാഴ്ചകൾക്ക് വിരുന്നൊരുക്കി. ആദ്യ പെട്രോൾ ഖനന യന്ത്രവും ബീച്ചും പച്ചത്തുരുത്തുകളും രാജാവിന്റെ കൊട്ടാരവും സുന്ദരവും ഗംഭീരവുമാണ്. സ്വാമി നാരായൺ ക്ഷേത്രത്തിലെ സൂക്ഷ്മമായ വെള്ള മാർബിൾ കൊത്തുപണികൾ മരുഭൂമിയിലെ മറ്റൊരു വിസ്മയമായി.
അബുദാബിയിൽ നിന്നു ദുബായിലേക്കുള്ള യാത്ര ഒരു മരുഭൂമി അംബരചുംബികൾ നിറഞ്ഞ വികസിത നഗരമായി പരിണമിക്കുന്നതിന്റെ സൗന്ദര്യം വിളിച്ചോതുന്നു. പല സ്ഥലങ്ങളിൽനിന്നു ജോലികഴിഞ്ഞു മടങ്ങുന്ന തൊഴിലാളികളെ കാണാം. വർഷങ്ങൾക്കുമുന്പ് ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ മരുഭൂമിയിലെത്തിയ മലയാളികളെ ഒരുനിമിഷം ഓർത്തു.
പ്രഭാതം നന്മകളാൽ സമൃദ്ധം
പുലരിക്കു മുന്പേ ദുബായ് നഗരം പ്രവർത്തനനിരതമായിക്കഴിഞ്ഞു. ജോലിക്കു പോകാൻ തയാറെടുക്കുന്ന തൊഴിലാളികളാണ് എങ്ങും. കടകൾ എല്ലാം തുറന്നുവച്ചിരിക്കുന്നു. സ്കൂളിലേക്ക് പോകാൻ ഒരുങ്ങിനിൽക്കുന്ന കുട്ടികൾ. അവരെ യാത്രയയയ്ക്കാൻ നിൽക്കുന്ന അമ്മമാർ. പ്രഭാത സവാരിക്കിറങ്ങിയവർ.
ചായക്കപ്പും എരിയുന്ന സിഗരറ്റുമായി മൊബൈൽ നോക്കുന്നവർ. എങ്ങുനിന്നൊക്കെയോ മുറിഞ്ഞുവീഴുന്ന മലയാളം വാമൊഴികൾ. തണുത്ത ഒരിളം കാറ്റടിക്കുന്നു. ചായമക്കാനിക്കു മുന്നിൽ ബായി ബായി പറഞ്ഞിരിക്കുന്നവരിൽ ഇന്ത്യനും പാക്കിസ്ഥാനിയും സുഡാനിയും യമനിയും ഫിലിപ്പിനോയും ചീനനും ജോർദാനിയുമുണ്ട്.
സഹിഷ്ണുതയുടെ നഗരം
സഹിഷ്ണുതയുടെ നഗരമെന്നാണ് ദുബായ് അറിയപ്പെടുന്നത്. വംശ-വർണ-മത-രാഷ്ട്ര-ഭേദമെന്യേ എല്ലാവരെയും സമഭാവനയോടെ ക്ഷണിച്ചിരുത്തി വിരുന്നൂട്ടുന്ന നഗരം. മരുഭൂമിയിലൂടെ അലഞ്ഞു നടന്നിരുന്ന 240 പൂർവികർ ദൈറ കടലിടുക്കിനടുത്ത് താമസമാരംഭിച്ചിടത്തുനിന്നാണ് ഈ നഗരത്തിന്റെ ചരിത്രം തുടങ്ങുന്നത്. 1950കളിലെ പെട്രോളിന്റെ കണ്ടുപിടുത്തം രാജ്യത്തെ വികസനക്കുതിപ്പിലെത്തിച്ചു.
യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്ന പേരിൽ അബുദാബി തലസ്ഥാനമായി നിലകൊള്ളുന്ന ഏഴ് സ്വതന്ത്ര സംസ്ഥാനങ്ങളിൽ ഏറ്റവും വലിയ നഗരം ദുബായ് ആണ്. പൗരാണിക അറബ് വാസ്തുവിലധിഷ്ഠിതമാണ് ദുബായിലെ നഗരാസൂത്രണം. ആധുനികമായ കെട്ടിടങ്ങളും അശ്രാന്തപരിശ്രമങ്ങളിലൂടെ തീർക്കുന്ന നിറങ്ങളുടെ വർണപരവതാനികളായ പൂന്തോപ്പുകളും ഒരു മരുനഗരം എന്ന സങ്കൽപ്പത്തെ മാറ്റിമറിക്കുന്നു.
ഗരിമയാർജിച്ച എത്രയെത്ര കെട്ടിടങ്ങൾ. പെട്ടികൾ അടുക്കിവച്ചപോലെ, ആയത്തുകൾ എഴുതിയ കാൽച്ചിലമ്പു പോലെ, ആകാശത്തേക്ക് പിരിയുന്ന വൃത്താകാര തൂൺപോലെ, വായ് തുറന്ന ചിപ്പി പോലെ, പള്ള വീർത്ത ഭരണിപോലെ, ചെത്തിയ മുളങ്കമ്പുപോലെ, പൂണ്ട മാമ്പഴം പോലെ, വിടർന്നുതുടങ്ങുന്ന പുഷ്പംപോലെ... രൂപങ്ങളുടെ എത്രയെത്ര വിസ്മയങ്ങൾ. ലോകത്തെ അമ്പരപ്പിച്ച ബുർജ് ഖലീഫ, ഫ്യൂച്ചർ മ്യൂസിയം, അറ്റ്ലാന്റിസ്, ബുർജ് അൽ അറബ്, ദുബായ് ഫ്രെയിം തുടങ്ങിയ നിർമിതികൾ അതിശയംതീർക്കും. തലങ്ങും വിലങ്ങും നഗരത്തെ ചുറ്റിപ്പിണയുന്ന ആകാശപാതകളിലൂടെ മെട്രോയും ട്രാമും വാഹനങ്ങളും ചീറിപ്പായുന്നു.
നിരനിരയായ ഈന്തപ്പനകൾ മനസിൽ വന്യമായ മണലാരണ്യ ചിന്തകൾ ഉണർത്തുന്നു. വൃത്തിയും വെടിപ്പുമുള്ള തെരുവുകൾ. കർശനമായ നിയമങ്ങളുടെ പിൻബലമുള്ള ചിട്ടയായ ഗതാഗതനിയന്ത്രണ സംവിധാനങ്ങൾ. എങ്കിലും വാഹനബാഹുല്യം പലപ്പോഴും നഗരത്തിൽ ഗതാഗതക്കുരുക്കുകൾ സൃഷ്ടിക്കുന്നുണ്ട്. എല്ലാത്തരം ആധുനിക വേഷധാരികളെയും നിങ്ങളിവിടെ കണ്ടുമുട്ടും.
ദുബായ് പൈതൃക ഗ്രാമം
ദുബായ് പൈതൃക ഗ്രാമത്തിലേക്കായിരുന്നു ആദ്യയാത്ര. ഒരു കടലിടുക്കിന്റെ അപ്പുറവും ഇപ്പുറവും പഴയ-പുതിയ നഗരങ്ങൾ. ഒരു മേഖലയാകെ കളിമണ്ണിൽ സൃഷ്ടിച്ചെടുത്ത ഗ്രാമീണ വീടുകൾ. പഴയകാലത്തെ അതേപടി പുനർനിർമിച്ച ഒട്ടനവധി കെട്ടിടങ്ങൾ. തടിയിൽ തീർത്ത ഒരു വലിയ യാനം പൗരാണികതപേറി മുന്നിലുള്ള ജലപാതയിലൂടെ പതിയെ സഞ്ചരിച്ചുകൊണ്ടിരുന്നു.
കടലിനടിയിലൂടെയുള്ള തുരങ്കത്തിലൂടെയാണ് ഈന്തപ്പനയുടെ രൂപത്തിലുള്ള പാം ജുമൈറയിലെത്തിയത്. പാം ജുമൈറയിലാണ് അറ്റ്ലാന്റിസ് ഹോട്ടൽ. ഇവിടെ ലോസ്റ്റ് വേൾഡ് അക്വേറിയത്തിലും ഈസ്റ്റ് വെസ്റ്റ് ടവറിലും എൻഫ്യുക്കൊവിലും സീ ഫയറിലും ലോകത്തിലെ ഏറ്റവും മികച്ച വിനോദ കാഴ്ചകൾ നിങ്ങൾക്കുമുന്നിലെത്തുന്നു. മുൻവശത്തുള്ള വിശാലമായ കടൽപ്പരപ്പിൽ വാട്ടർ സ്കൂട്ടറുകളിലും സ്പീഡ് ബോട്ടുകളിലും അരങ്ങേറുന്ന പലതരം ജലകേളികൾ.
ഡെസർട്ട് സഫാരി
ഉച്ചയ്ക്കു ശേഷമായിരുന്നു ഡെസർട്ട് സഫാരി. നഗര പ്രാന്തങ്ങൾ പിന്നിട്ടതും വിജനമായ മരുഭൂമികൾ മാത്രമായി. മരുപ്പറമ്പുകൾക്കുമധ്യേ ഫുജൈറയിലേക്കുനീളുന്ന വിശാല ഹൈവേ മുന്നിൽ നീണ്ടു കിടന്നു. ഇടയ്ക്കിടെ ചുണ്ണാന്പു മലകളും ചെമ്മണൽ കുന്നുകളും ഈന്തപ്പനത്തോട്ടങ്ങളും കാഴ്ചകളെ വ്യത്യസ്തമാക്കുന്നു.
പ്രധാനപാതവിട്ട് മണൽമലകളിലൂടെയായി യാത്ര. ഇപ്പോൾ ചുറ്റിലും ചെമ്പിന്റെ നിറമുള്ള അനന്തമായ മണൽക്കുന്നുകൾ മാത്രം. വളവുകളും തിരിവുകളും ചെങ്കുത്തായ കയറ്റിറക്കങ്ങളും ചെരിഞ്ഞും പിരിഞ്ഞും പിന്നിടുന്ന സാഹസികയാത്ര. വലിയൊരു മണൽമലയുടെ മുകളിൽ വാഹനങ്ങൾ നിന്നു. എല്ലാവരും പുറത്തിറങ്ങി. നല്ല തണുത്ത കാറ്റ് വീശുന്നു. ചുറ്റിലും വിശാലമായ മണൽപ്പരപ്പുകൾ മാത്രം. ദൂരെ ചെമ്പട്ടുടുത്ത സൂര്യൻ മണലാരണ്യത്തിലേക്ക് താഴുവാൻ തുടങ്ങുന്നു. മരുഭൂമിയിലെ അസ്തമയം.
ആറു കിലോമീറ്റർ ദൂരം പിന്നെയും മരുഭൂമിയിലൂടെ സഞ്ചരിച്ചാണ് അത്താഴം ഒരുക്കിയിരുന്ന വിജനമായ ഡെസർട്ട് ക്യാമ്പിൽ എത്തിയത്. മരുഭൂമിയിലെ രാത്രിവന്യത അടുത്തറിഞ്ഞ യാത്ര. ടൂറിസ്റ്റുകൾക്കായി കമനീയമായി അലങ്കരിച്ച ഒരു നിശാതാവളം. എത്ര കണ്ടാലും എത്ര അറിഞ്ഞാലും പുതിയ പുതിയ ചമയങ്ങൾ എടുത്തണിഞ്ഞു പുഞ്ചിരിക്കുകയാണ് ദുബായ്.
ദുബായ് ഫ്രെയിം
ദുബായ് നഗരത്തെ അടയാളപ്പെടുത്തുന്ന ഒരു വിസ്മയനിർമിതിയിലേക്കായി അടുത്ത പ്രഭാതത്തിൽ യാത്ര. ദുബായ് ഫ്രെയിം. നഗരത്തിലൂടെ കടന്നുപോകുമ്പോൾ പലവട്ടം കണ്ടതാണ്, ഫോട്ടോ ഫ്രെയിം പോലെ നിൽക്കുന്ന ഒരു സ്വർണചതുരം. 150 മീറ്റർ ഉയരത്തിൽ 90 മീറ്റർ നീളത്തിൽ സ്വർണം പൊതിഞ്ഞൊരു ഇരുമ്പുകൂട്. അടിത്തട്ടിൽ പുരാതന ദുബായ് മുതൽ ആധുനിക ദുബായ് വരെയുള്ള വികാസം പലവിധ മാധ്യമങ്ങളിലൂടെ വിശദീകരിക്കുന്നു.
ലിഫ്റ്റ് ഉയരുന്നതോടെ നഗരത്തിന്റെ ആകാശചിത്രങ്ങൾ പക്ഷിക്കണ്ണിൽനിന്നെന്ന പോലെ ലഭിച്ചുതുടങ്ങും. വശങ്ങളിലുള്ള കാഴ്ചകളിൽ ഒന്ന് പഴയ ദുബായ് ആണെങ്കിൽ മറുവശം ആധുനിക ദുബായ്. അടിവശത്തെ ചില്ലുനിലത്തിലൂടെ ദൃശ്യമാകുന്നത് 150 മീറ്റർ താഴ്ചയിലെ വ്യക്തതയുള്ള ചിത്രങ്ങൾ.
ദുബായ് മിറാക്കിൾ ഗാർഡൻ
മരുഭൂമിയിലെ ജലദൗർലഭ്യം എന്ന സമസ്യയെ മാറ്റിമറിക്കുന്നതാണ് ദുബായ് മിറാക്കിൾ ഗാർഡൻ എന്ന പൂന്തോട്ടം. വർണപ്പൂക്കളുടെ മായാലോകം. ഒരു പ്രദേശമാകെ എങ്ങനെയൊക്കെ പൂക്കൾകൊണ്ട് അലങ്കരിച്ച് ആകർഷകമാക്കാമോ അതിന്റെയെല്ലാം അപ്പുറമാണ് ദുബായ് മിറാക്കിൾ ഗാർഡൻ. പുഞ്ചിരിക്കുന്ന പൂക്കൾകൊണ്ട് അണിയിച്ചൊരുക്കിയ വിമാനവും കുതിരകളും കൊട്ടാരങ്ങളും നർത്തകിമാരും പക്ഷികളും ചിത്രശലഭങ്ങളും സന്ദർശകരെ സ്വപ്നലോകത്തെത്തിക്കുന്നു.
ദുബായ് ഗ്ലോബൽ വില്ലേജ്
ലോകമൊരു ഗ്രാമം എന്ന സങ്കല്പത്തിൽനിന്നാണ് ദുബായ് ഗ്ലോബൽ വില്ലേജ് എന്ന സംരംഭത്തിന്റെ ഉത്ഭവം. പൂക്കളുടെ ലോകത്തുനിന്ന് നേരേയെത്തിയത് ഗ്ലോബൽ വില്ലേജിലേക്കായിരുന്നു. മുപ്പതോളം രാഷ്ട്രങ്ങൾ തയാറാക്കിയ തനതു പൈതൃകം പറയുന്ന പവലിയനുകളാണ് ഗ്ലോബൽ വില്ലേജ്. വിവിധ രാഷ്ട്രങ്ങളിൽനിന്നുള്ള പരമ്പരാഗത ഉത്പന്നങ്ങളുടെ വിപണനസ്റ്റാളുകൾ ഇവിടെയുണ്ട്.
വിവിധ രാഷ്ട്രങ്ങളിൽനിന്നുള്ള മനുഷ്യരെയും അവരുടെ ജീവിതരീതികളെയും പ്രകൃതിവിഭവങ്ങളെയും മരുഭൂമിയിലൊരിടത്തുവച്ച് പരിചയപ്പെടുവാനുള്ള അസുലഭ അവസരമാണ് ഗ്ലോബൽ വില്ലേജിലെത്തുന്ന സന്ദർശകർക്കു ലഭിക്കുന്നത്. മാനവികതയുടെ മാന്ത്രിക ഭാവങ്ങൾ ഇവിടെ തുടികൊട്ടുന്നു. സന്തോഷത്തോടെ, അതിലേറെ ഒരുമയോടെ പലവിധ രാജ്യക്കാർ ആർത്തുല്ലസിക്കുന്ന പാരിടം. കുവൈറ്റ് പവലിയനിൽനിന്നാണ് തുടക്കം.
തുടർന്ന് മൊറോക്കോ, ഈജിപ്ത്, ഇറാൻ, യമൻ, ഇന്ത്യ, റഷ്യ, ജോർദാൻ, തുർക്കി, പലസ്തീൻ, പാക്കിസ്ഥാൻ പവലിയനുകൾ. പൊതു സ്ഥലങ്ങളിലെ ആഘോഷങ്ങളും അർമാദങ്ങളും പ്രകടനങ്ങളും ഭക്ഷ്യ സ്റ്റാളുകളും പലവിധ വേഷഭൂഷാദികൾ അണിഞ്ഞ വിവിധ ദേശക്കാരും ഗ്ലോബൽ വില്ലേജിനെ ഒരു സംഭവമാക്കി മാറ്റുന്നു.
ഫ്യൂച്ചർ മ്യൂസിയം
2071 ഫെബ്രുവരി രണ്ട് എന്ന ദിവസത്തെ മനസിൽക്കണ്ടു വേണം ദുബായിയിലെ ഫ്യൂച്ചർ മ്യൂസിയത്തിലേക്കു പ്രവേശിക്കാൻ. അകവും പുറവും ആയത്തുകൾ ആലേഖനംചെയ്ത വെള്ളിക്കാൽച്ചിലമ്പിന്റെ മാതൃകയിലാണ് മ്യൂസിയം. 2071ൽ ദുബായിലും ലോകത്തും സംഭവിക്കാനിരിക്കുന്ന ശാസ്ത്ര മുന്നേറ്റങ്ങളും ഇന്നത്തെ മനുഷ്യകുലം അതിനായി സ്വീകരിക്കേണ്ട മുൻകരുതലുകളും ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് അവതരിപ്പിക്കുകയാണിവിടെ.
ശൂന്യാകാശത്തേക്കുയരുന്ന ഒരു ഉപഗ്രഹപേടകത്തിൽ കയറിയാണ് നാലു നിലകളിലായുള്ള ഫ്യൂച്ചർ ലോകത്തേക്ക് കടന്നുചെന്നത്. ഏതു ഭാഷയിലും ഏതു സംശയങ്ങൾക്കും മറുപടി തരുന്ന യന്ത്രമനുഷ്യനും കാണികളെ കണ്ടറിഞ്ഞു നൃത്തംചെയ്യന്ന റോബോട്ടിക് ശുനകനും കൗതുകമുണർത്തും.
ബുർജ് ഖലീഫ
ഡൗൺടൗൺ ദുബായിലാണ് ലോകത്തേറ്റവും ഉയരമുള്ള കെട്ടിടം എന്ന ഖ്യാതി നേടിയ ബുർജ് ഖലീഫ. ദുബായ് മാളിലൂടെ പ്രവേശിച്ച് ഏറെനേരം വരിയിൽനിന്നാണ് ബുർജ് ഖലീഫയിലേക്ക് ഉയരുവാൻ കഴിഞ്ഞത്. കൃത്യം ഒരു മിനിറ്റുകൊണ്ട് 124-ാം നിലയിലെത്തിച്ച ലിഫ്റ്റ് നഗരത്തിന്റെ അനന്തവിഹായസിലേക്ക് കാഴ്ചകളെ തുറന്നുവിട്ടു. ആകാശത്തോട് ഒട്ടിനിന്ന് 360 ഡിഗ്രിയിൽ ദുബായ് നഗരം ഒരു വാങ്മയചിത്രംപോലെ ആസ്വദിക്കാം.
ബുർജ് ഖലീഫയുടെ അടിത്തട്ടിലുള്ള തടാകവും ദുബായ് ഫൗണ്ടനും ദുബായ് മാളും ലോകത്താകമാനമുള്ള മനുഷ്യരാശിയുടെ സംഗമവേദികളാണ്. കാഴ്ചകൾകൊണ്ട് നമ്മെ പൊറുതിമുട്ടിക്കും ദുബായ്! ഒരിക്കലെങ്കിലും കാണേണ്ട സ്ഥലം. നവംബർ മുതൽ ജനുവരി വരെയാണ് ദുബായ് സന്ദർശിക്കാൻ ഏറ്റവും ഉചിതമായ സമയം.
Movies
ദിലീപ് കുറ്റവിമുക്തൻ. എട്ടു വർഷത്തിനുശേഷം, വിചാരണക്കോടതിയിൽനിന്നു സുപ്രധാന വിധി വന്നിരിക്കുന്നു. നടി ആക്രമണക്കേസിൽ കുറ്റവിമുക്തനായി കോടതിയുടെ പുറത്തേക്കിറങ്ങിയ ദിലീപ് മാധ്യമങ്ങളോടു പ്രതികരിച്ചത് ഇങ്ങനെയാണ്- എനിക്കെതിരെ പോലീസ് നടത്തിയ ഗൂഢാലോചനയാണിത്..
2018ൽ ദിലീപ് റിമാൻഡിൽ കഴിയുന്പോൾ റിലീസ് ചെയ്ത രാമലീല എന്ന സിനിമയുടെ രംഗങ്ങളിലൊന്നിൽ പോലീസിനെതിരെ ദിലീപ് ഉപയോഗിക്കുന്ന ഡയലോഗുണ്ട്- എന്താണ് സാറെ പ്രതി ഞാൻ തന്നെയാകണമെന്ന് തീരുമാനിച്ചതുപോലെ..?
സ്വാഭാവികമായ രണ്ടുകാര്യങ്ങൾ. അതിന്റെ വിലയോ ഒരു നടന്റെ ജീവിതം..! നടി ആക്രമണക്കേസിൽ പ്രതിസ്ഥാനത്തുനിന്ന താരം വൻ ആരോപണങ്ങൾക്കാണിരയായത്. സമൂഹമാധ്യമങ്ങളിലും ന്യൂജെൻ മീഡിയകളിലും ദിലീപിനെതിരെ വൻ ആക്ഷേപങ്ങളും പ്രചരിക്കാൻ തുടങ്ങി. ആഴ്ചകൾക്കുള്ളിൽ ജനപ്രിയനാകൻ, ജനം ഏറ്റവും കൂടുതൽ വെറുക്കുന്ന നടനായി മാറി. അമ്മ ഉൾപ്പെടെ സിനിമയുമായി ബന്ധപ്പെട്ട സംഘടനകളിൽനിന്നു താരത്തെ പുറത്താക്കി. ജനപ്രിയ നായകന്റെ വീഴ്ചയായിരുന്നു പിന്നീട് സംഭവിച്ചത്. സുഹൃത്തുക്കളിൽനിന്നു പോലും ദിലീപ് ഒറ്റപ്പെട്ടു. താരത്തിനായി അണിയറയിൽ ഒരുങ്ങിയ പ്രോജക്ടുകൾ മുടങ്ങി. ചില താരങ്ങളും ടെക്നീഷന്മാരും ദിലീപിന്റെ പ്രോജക്ടുകളോടു സഹകരിക്കാതെയായി.
കോടികളുടെ സാറ്റലൈറ്റ് ബിസിനസ് ഉണ്ടായിരുന്ന താരത്തിന്റെ ചിത്രങ്ങൾക്ക് കുത്തനെ ഇടിവു സംഭവിച്ചു. സ്ത്രീപ്രേക്ഷകരുടെ ഭാഗത്തുനിന്നു ശക്തമായ എതിർപ്പുയർന്നു. രാമലീലയ്ക്കുശേഷം വന്ന ചിത്രങ്ങൾ തിയറ്ററുകളിൽ സാന്പത്തികനേട്ടം കൈവരിച്ചില്ല. നല്ല സിനിമ പോലും സമൂഹമാധ്യമങ്ങളിൽ ഇകഴ്ത്തിക്കാണിക്കപ്പെട്ടു. കുറ്റവാളിയോടെന്നപോലെ പകയോടെയാണ് പൊതുസമൂഹം ദിലീപിനോട് പെരുമാറിയത്. കമ്മാരസംഭവം, കോടതി സമക്ഷം ബാലൻ വക്കീൽ, ശുഭരാത്രി, ജാക്ക് ആൻഡ് ഡാനിയേൽ, മൈ സാന്റ, കേശു ഈ വീടിന്റെ നാഥൻ, വോയിസ് ഓഫ് സത്യനാഥൻ, ബാന്ദ്ര, തങ്കമണി, പവി കെയർ ടേക്കർ, പ്രിൻസ് ആൻഡ് ഫാമിലി എന്നിവയാണ് കേസിനുശേഷം പുറത്തിറങ്ങിയ ദിലീപ് ചിത്രം. പലതും മികച്ച സിനിമയായിരുന്നിട്ടും നെഗറ്റീവ് പ്രചരണത്തിൽ കൂപ്പുകുത്തുകയായിരുന്നു.
വെള്ളിത്തിരയിലും പിന്നിലും
പ്രമുഖ സംവിധായകൻ കമലിന്റെ സംവിധാന സഹായി ആയാണ് ദിലീപ് സിനിമാരംഗത്ത് എത്തുന്നത്. അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിക്കവെ എന്നോടിഷ്ടം കൂടാമോ എന്ന കമല് ചിത്രത്തിലൂടെ തന്നെയാണ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് മാത്തെ കൊട്ടാരം എന്ന ചിത്രത്തിൽ പ്രധാന വേഷം ചെയ്തു. ഖുശ്ബുവും സുരേഷ് ഗോപിയുമായിരുന്നു മറ്റു താരങ്ങൾ. തുടർന്ന്, ദിലീപിന്റെ കരിയർ ആകാശത്തോളം ഉയരുകയായിരുന്നു. അക്കാലത്തെ ജനപ്രിയ സിനിമകളുടെ വാണിജ്യചേരുവകളിലൊന്നായി ആലുവക്കാരൻ മാറി. സല്ലാപം എന്ന സിനിമയാണ് ദിലീപിന്റെ കരിയർതന്നെ മാറ്റിയത്. ഈ പുഴയും കടന്ന്, മീനത്തില് താലികെട്ട്, പഞ്ചാബി ഹൗസ്, ഈ പറക്കും തളിക, ജോക്കര് തുടങ്ങിയ ജനപ്രിയഹിറ്റുകൾ പുറത്തിറങ്ങി.
മഞ്ജുവുമായുള്ള വിവാഹം
മഞ്ജു വാര്യരുടെ വിവാഹശേഷം ദിലീപിന്റെ കരിയറിൽ വീണ്ടും വൻഹിറ്റുകൾ പിറന്നു. മഞ്ജുവിന്റെ ഭർത്താവ് എന്ന നിലയിലിൽ അവരുടെ ആരാധകരും ദിലീപിനെ സ്നേഹിച്ചു. നിർമാണമേഖലയിലും ദിലീപ് കൈവച്ചു. ചാന്തുപൊട്ട്, കുഞ്ഞിക്കൂനന്, പച്ചക്കുതിര, സൗണ്ട് തോമ, ചക്കരമുത്ത്, മായാമോഹിനി എന്നീ ചിത്രങ്ങളിൽ പരീക്ഷണകഥപാത്രങ്ങളായും താരം എത്തി. മിസ്റ്റർ മരുമകൻ, മീശമാധവൻ, ലയൺ, റൺവേ, സിഐഡി മൂസ, വെട്ടം, പാണ്ടിപ്പട തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളും ദിലീപിന്റെ താരസിംഹാസനം ഊട്ടിയുറപ്പിക്കുന്നതായിരുന്നു. താരസംഘടനയായ അമ്മയുടെ ധനശേഖരണാര്ഥം മലയാളത്തില താരങ്ങളെയെല്ലാം അണിനിരത്തി നിര്മിച്ച 20 -ട്വന്റി എന്ന ചിത്രം സിനിമാലോകത്തെ ദിലീപിന്റെ മേൽക്കോയ്മ ശക്തമാക്കി.
ഇനിയെന്ത്
താരം തന്റെ സുവർണത്തിളക്കത്തിൽ നിൽക്കുന്പോഴാണ് കേസിൽ അകപ്പെടുന്നത്. ഇപ്പോൾ കുറ്റവിമുക്തനായി തിരച്ചെത്തിയെങ്കിലും താരത്തിന്റെ ശത്രുതാകേന്ദ്രങ്ങളിൽനിന്നുള്ള നീക്കം ഭാവിസിനിമകളെയും ബാധിക്കുമോ എന്നു കാണേണ്ടതാണ്. ഭഭബ- ആണ് റിലീസിനായി ഒരുങ്ങുന്ന പുതിയ ചിത്രം. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാകുകയാണ്. ചിത്രത്തിന്റെ കോടതിയിൽ ഹാജരാകുന്നതിന്റെ തലേദിവസം രാത്രി ഡബ്ബിംഗ് ജോലികൾ ദിലീപ് പൂർത്തിയാക്കിയിരുന്നു. ഇനി താരത്തിന്റെ ഭാവി പ്രോജക്ടകൾ വരുംദിവസങ്ങളിൽ അറിയാൻ കഴിയും. കുറ്റവിമുക്തനായതിനെത്തുടർന്ന് വിവിധ സംഘടനകൾ താരത്തെ തിരിച്ചെടുക്കും.
SUNDAY DEEPIKA
ശതാഭിഷേക നിറവിലാണ് കഥകളി ആചാര്യൻ ഡോ. സദനം കൃഷ്ണൻകുട്ടി. കഥകളിക്കായി ജീവിതം ഉഴിഞ്ഞുവച്ചയാൾ. കഥകളിലോകത്ത് പരക്കേ സ്വീകാര്യനായ, നാടകവും ഫുട്ബോളും ഇഷ്ടപ്പെടുന്ന അദ്ദേഹവുമായി കഥകളി കലാകാരികൂടിയായ ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.ആർ. ബിന്ദു നടത്തുന്ന സംഭാഷണം...
കൃഷ്ണന്കുട്ടി ആശാൻ കഥകളിജീവിതം ആരംഭിച്ചിട്ട് എഴുപതുവർഷത്തോളമാകുന്നുവെന്നറിയാം. കഥകളിയിലേക്കെത്തിയത് എങ്ങനെയാണ്?
ഞാൻ ജനിച്ചത് പാലക്കാട് ജില്ലയിലെ ചെർപ്പുളശേരി എന്ന ഗ്രാമത്തിലാണ്. തൊട്ടടുത്തു വെള്ളിനേഴി, വാഴേങ്കട, കാറൽമണ്ണ എന്നീ സ്ഥലങ്ങൾ. ക്ഷേത്രസംബന്ധിയായ കലകളും നാടകവുമൊക്കെ നിറഞ്ഞ നാടുകൾ. ഇതിൽ കഥകളിക്കു പ്രാധാന്യംകൂടും. പ്രഗത്ഭരായ കലാകാരന്മാർ അണിനിരക്കുന്ന ഒന്നിലധികം ദിവസങ്ങളിലെ കഥകളി മിക്ക ക്ഷേത്രങ്ങളിലും സ്ഥിരമാണ്. ഇതെല്ലാം കണ്ടും കേട്ടുമാണ് ഞാൻ വളർന്നത്.
. പല പ്രമുഖരുടെയും കഥകളി പഠനത്തിനു നിദാനം ദാരിദ്ര്യാവസ്ഥയാണെന്ന് കേട്ടിട്ടുണ്ട്. ആശാന് അങ്ങനെയൊരു സാഹചര്യം ഉണ്ടായിരുന്നോ?
എന്റെ അച്ഛൻ പിലാശേരി രാവുണ്ണിനായർ, അമ്മ കിഴക്കേപ്പാട്ട് ജാനകിയമ്മ. ഞങ്ങൾ പത്തുമക്കൾ. ചെർപ്പുളശേരി സെന്ററിൽ ഒരു ചായക്കടയുണ്ടായിരുന്നു അച്ഛന്. സാമാന്യംതിരക്കുള്ള കട. കൂടാതെ സ്വന്തമായി ഇരുപ്പൂകൃഷിനിലവുമുണ്ടായിരുന്നു. വീട്ടിൽ സുഭിക്ഷതയുണ്ടായിരുന്നില്ലെങ്കിലും ദാരിദ്ര്യം ഉണ്ടായിരുന്നില്ല. ചുരുക്കിപ്പറഞ്ഞാൽ ഇഷ്ടംകൊണ്ടല്ലാതെ മറ്റൊന്നുംകൊണ്ടല്ല ഞാൻ കഥകളിയിലേക്കെത്തിയത്.
. കുടുംബത്തിലെ കലാപരമായ അന്തരീക്ഷം?
അച്ഛൻ പുല്ലാങ്കുഴൽ വായിച്ചിരുന്നു. സ്വന്തമായി പുല്ലാങ്കുഴൽ നിർമിച്ചാണ് വായിക്കുക. ഹാർമോണിയവും മീട്ടാനറിയും. അമ്മ കൈകൊട്ടിക്കളി കളിച്ചിരുന്നു. അതിന്റെ അപൂർവമായ പല പാട്ടുകളും ഹൃദിസ്ഥമായിരുന്നു. ഉത്സവകാലങ്ങളിൽ ഞങ്ങൾ മക്കളെയുംകൂട്ടി പരിപാടികൾ കാണാൻ ക്ഷേത്രത്തിലേക്കുപോകും. നൂറുശതമാനം കല ആസ്വദിച്ചിരുന്ന കുടുംബമായിരുന്നു.
. സ്കൂൾ പഠനകാലം എങ്ങനെ ഓർക്കുന്നു?
ചെർപ്പുളശേരി സ്കൂളിലാണ് ഞാൻ അഞ്ചാം ക്ലാസുവരെ പഠിച്ചിരുന്നത്. ആറുമുതൽ കാറൽമണ്ണ നരിപ്പറ്റമന വക ഹയർ എലമെന്ററി സ്കൂളിലേക്കുമാറി. കാറല്മണ്ണ സ്കൂൾ വിവിധ കലകളുടെ പഠനകേന്ദ്രം കൂടിയായിരുന്നു. അതിൽ പുൽപ്പായനെയ്ത്തും നാടകവും ഫുട്ബോളുമായിരുന്നു എനിക്ക് കമ്പം.
. ആശാനെപ്പോലെ മുതിര്ന്ന കലാകാരന് നാടകവും ഫുട്ബോളും ഇഷ്ടമായിരുന്നു എന്നത് അദ്ഭുതമാണ്?
കാറൽമണ്ണയും ചെർപ്പുളശേരിയുമൊക്കെ അന്നേ നാടകത്തിനും ഫുട്ബോളിനും പേരുകേട്ട സ്ഥലങ്ങളാണ്. പറ്റുന്ന കാര്യങ്ങളൊക്കെ കാണാനും അറിയാനും ഞാൻ ശ്രമിച്ചിരുന്നു. നാടകം കണ്ടിരുന്നു. പിന്നീട് സ്കൂൾ നാടകത്തിൽ അഭിനയിച്ചു. ഫുട്ബാൾ ഒരുപടികൂടി മുന്നോട്ടുപോയി. സ്കൂൾ ടീം ക്യാപ്റ്റൻവരെ ആയി. അന്നത്തെ മദിരാശിയിൽവരെപോയി കളിച്ചു. കപ്പും നേടിയിട്ടുണ്ട്. ഇപ്പോളും ഒഴിവുസമയങ്ങളിൽ ഫുട്ബാൾ കാണും. മറഡോണയാണ് ഇഷ്ട കളിക്കാരൻ.
. കഥകളി ആരംഭം എങ്ങനെയായിരുന്നു?
കഥകളിയോടുള്ള ഇഷ്ടം ക്രമേണ കൂടിക്കൂടിവന്നു. പഠനത്തിന്റെ ഒരു ഘട്ടമാണ് അന്ന് എട്ടാംക്ലാസ്. ഇഎസ്എൽസി എന്നാണ് പറയുക. മദിരാശി സർക്കാരിന്റെ എലമെന്ററി സ്കൂൾ ലീവിംഗ് സർട്ടിഫിക്കറ്റ് പരീക്ഷയാണ് ഫൈനൽ. അത് പാസായാൽ ടിടിസിക്കു പോകാം. എന്റെ ജ്യേഷ്ഠത്തി അതാണ് ചെയ്തത്. ഞാനും പരീക്ഷ ജയിച്ചതായി ഫലം വന്നു. സാമാന്യം മാർക്കും ഉണ്ടായിരുന്നു. പരീക്ഷയ്ക്ക് മുൻപുതന്നെ എന്റെ തുടർന്നുള്ള തീരുമാനം എന്താണെന്ന് അച്ഛനും അമ്മയും ചോദിച്ചു. കഥകളി മനസിൽ ഉറച്ചതുകൊണ്ട് ഇനി കഥകളി പഠിക്കാനാണ് ആഗ്രഹം എന്ന് ഞാൻ അറിയിച്ചു.
. അങ്ങനെ സദനത്തിൽ ചേരുകയായിരുന്നോ?
അല്ല. അച്ഛന്റെ സുഹൃത്തായിരുന്നു കഥകളി ആചാര്യൻ പദ്മശ്രീ വാഴേങ്കട കുഞ്ചുനായർ ആശാൻ. അച്ഛൻ ആശാനോട് കാര്യം പറയാമെന്നു പറഞ്ഞു. കുറച്ചുദിവസം ഞാൻ കാത്തു. അച്ഛൻ ഒന്നും പറയുന്നില്ല. ഒരുദിവസം സ്കൂൾ ഉച്ചഭക്ഷണസമയത്തു ഞാൻ നേരെ വാഴേങ്കടയ്ക്കു നടന്നു. ആശാനെ കണ്ടു കാര്യം പറഞ്ഞു. ആശാൻ അന്ന് കോട്ടയ്ക്കൽ പിഎസ്വി നാട്യസംഘത്തിൽ അധ്യാപകനായിരുന്നു. പക്ഷേ അവിടെ കുട്ടികളെ എടുത്തു. അതുകൊണ്ടു കലാമണ്ഡലത്തിൽ എന്നെ ചേർക്കണം എന്നാവശ്യപ്പെട്ടുകൊണ്ടു കലാമണ്ഡലം പദ്മനാഭൻനായരാശാന് ഒരു കത്തു തന്നു.
. പിന്നെ ആശാൻ എങ്ങനെ സദനം ആയി?
അന്ന് എന്റെ സഹോദരി പേരൂർ ഗാന്ധിസേവാ സദനത്തിൽ ടിടിസിക്കു പഠിക്കുകയായിരുന്നു. അവിടെ ഒരു കഥകളിവിഭാഗവും ആരംഭിച്ചിരുന്നു. ഒരുദിവസം കുഞ്ചുനായർ ആശാന്റെ നിർദേശപ്രകാരം ശിഷ്യരിലൊരാളായ കോട്ടയ്ക്കൽ ശങ്കരനാരായണൻ എമ്പ്രാന്തിരി ആശാൻ വീട്ടിലെത്തി. എന്നോട് സദനത്തിൽ വന്നു ചേരണം എന്ന് അറിയിച്ചു. 1956ൽ, പതിനഞ്ചാംവയസില് ഞാൻ സദനത്തിലെത്തി.
. ഗാന്ധിസേവാസദനം, കലാലോകത്ത് ആ പേരുതന്നെ വിചിത്രമാണല്ലോ?
അതേ. കുമാരേട്ടൻ എന്ന് എല്ലാവരും വിളിക്കുന്ന, സ്വാതന്ത്ര്യസമര സേനാനിയും ഗാന്ധിയനുമായ കെ. കുമാരൻ സ്ഥാപിച്ചതാണ് ഗാന്ധിസേവാസദനം. മഹാത്മാഗാന്ധിയുടെ നിർദേശപ്രകാരം പേരൂർ എന്ന ഗ്രാമത്തിലെത്തി സാധാരണക്കാർക്കുവേണ്ടി സ്ഥാപിച്ച പ്രസ്ഥാനമാണത്. വിവിധ തൊഴിലുകൾ അഭ്യസിപ്പിക്കുക, കലാപഠനം, സ്കൂൾ തുടങ്ങിയവ കുമാരേട്ടൻ ആരംഭിച്ചു. അതിലൊന്നാണ് കഥകളി വിദ്യാലയം. എല്ലാവരും എല്ലാം പഠിക്കണം. എല്ലാ തൊഴിലും ചെയ്യണം. തികച്ചും ഗാന്ധിയൻ ജീവിതരീതി.
. ഗാന്ധിസവും ആശാന്റെ ജീവിതത്തിൽ പകർത്തി അല്ലേ?
തീർച്ചയായും. സ്വതവേ എനിക്ക് എല്ലാ ജോലികളും ചെയ്യാനും അറിയാനും ഇഷ്ടമാണ്. പാത്രനിർമാണം, വസ്ത്രനിർമാണം, പാചകം, ഇലക്ട്രീഷ്യൻ വർക്ക് തുടങ്ങി കുമാരേട്ടൻ അക്കാലത്തു തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ ചുമരെഴുതാനും മൈക്ക് ഓപ്പറേറ്ററായുംവരെ ഞാൻ പോയിരുന്നു. ഇന്നും വീട്ടിൽ ഒരു ജോലി ആവശ്യംവന്നാൽ പരമാവധി ഞാൻ ശ്രമിച്ചശേഷമേ മറ്റൊരാളെ സഹായത്തിനു വിളിക്കൂ. അതോടൊപ്പം കഥകളി അഭ്യസിച്ചുവെന്നു പ്രത്യേകം പറയേണ്ടല്ലോ.
. അക്കാലത്തെ കഥകളിപഠനരീതി എങ്ങനെയായിരുന്നു?
പുലർച്ചെ മൂന്നുമുതൽ രാത്രി പത്തുവരെയാണ് പഠനം. മൂന്നിന് എഴുന്നേറ്റാൽ കണ്ണുസാധകം, കാൽസാധകം, ഉഴിച്ചിൽ ഏഴുമണിവരെ നീളും. തുടർന്ന് കുളി, ഭക്ഷണം കഴിഞ്ഞാൽ ഒൻപതുമുതൽ 12 വരെ ചൊല്ലിയാട്ടം. ഉച്ചഭക്ഷണം കഴിഞ്ഞാൽ രണ്ടുമുതൽ അഞ്ചുവരെ വീണ്ടും ചൊല്ലിയാട്ടം, കുളി, സന്ധ്യാപ്രാർഥനയൊക്കെ കഴിഞ്ഞാൽ ഏഴുമുതൽ വീണ്ടും ഒമ്പതുവരെ പഠനം. ഇതാണ് സാമാന്യേനയുള്ള ദിനചര്യ. പ്രധാന ഗുരുനാഥനായ തേക്കിൻകാട്ടിൽ രാവുണ്ണി നായാരാശാന് ഉറക്കം കുറവായിരുന്നു. പഠിപ്പിക്കാൻ തുടങ്ങിയാൽ സമയം നോക്കുകയില്ല. അതുകൊണ്ടു ഉച്ചയും രാത്രിയുമൊന്നും പലപ്പോഴും അറിയുകയില്ല. കഴിയുമ്പോൾ നിർത്തും അത്രമാത്രം.
. ആശാന്റെ അധ്യാപകരെക്കുറിച്ചു പറയൂ..
ആദ്യം അഭ്യസിപ്പിച്ചത് കോട്ടയ്ക്കൽ കൃഷ്ണൻകുട്ടി നായാരാശാനും കോട്ടയ്ക്കൽ ശങ്കരനാരായണൻ എമ്പ്രാന്തിരി ആശാനും. ആറുമാസം കഴിഞ്ഞപ്പോൾ തേക്കിൻകാട്ടിൽ രാവുണ്ണിനായാരാശാന് അഭ്യസിപ്പിക്കാനെത്തി. അഞ്ചുവര്ഷത്തോളം ആശാൻ തന്നെയായിരുന്നു. അഭ്യാസത്തിന്റെ അവസാനകാലം ആയപ്പോൾ ആശാന് ശാരീരികാസ്വാസ്ഥ്യം ആരംഭിച്ചു. പഠിപ്പിക്കൽ നിറുത്തിയ മട്ടായി. അപ്പോൾ ഞങ്ങൾ കുട്ടികൾ വെറുതെയിരിക്കരുത് എന്നുവച്ചു കുമാരേട്ടൻ കൂടിയാട്ട ആചാര്യൻ പദ്മശ്രീ മണി മാധവച്ചാക്യാരെ കൊണ്ടുവന്നു. അദ്ദേഹം ഞങ്ങളെ കണ്ണുസാധകം, അഭിനയം എന്നിവ അഭ്യസിപ്പിച്ചു. തുടർന്ന് പദ്മശ്രീ കീഴ്പടത്തിൽ കുമാരൻനായരാശാൻ അധ്യാപകനായെത്തി. അക്കാലത്താണ് എനിക്ക് കേന്ദ്ര സർക്കാരിന്റെ സ്കോളർഷിപ് കിട്ടിയത്. അതിൽ മൂന്നുകൊല്ലം ഞാൻ കുമാരൻനായരാശാന്റെ കീഴിൽ അഭ്യസിച്ചു. 1965ൽ പഠനം പൂർത്തിയാക്കി ഞാൻ പുറത്തിറങ്ങി.
. ആശാനെ എന്റെ കുട്ടിക്കാലത്തു കാണുന്നത് ഇരിങ്ങാലക്കുട ഉണ്ണായിവാരിയർ സ്മാരക കലാനിലയത്തിലെ അധ്യാപകനായാണ്. എങ്ങനെ കലാനിലയത്തിലെത്തി?
പഠനം കഴിഞ്ഞപ്പോൾ പിന്നെ വേണ്ടത് അധ്യാപന പരിചയമാണല്ലോ. ആദ്യം ഞാൻ കഥകളി പഠിപ്പിച്ചത് കേരള കലാമണ്ഡലത്തിൽ ലീവ് വേക്കൻസിയിലാണ്. അവിടെ പഠിപ്പിക്കുന്ന കാലത്താണ് ഉണ്ണായിവാര്യർ സ്മാരക കലാനിലയം ഭാരവാഹികൾ എന്നെ ഇവിടേക്ക് ക്ഷണിച്ചത്. അങ്ങനെ 1968ൽ ആയിരിക്കണം ഞാൻ ആദ്യമായി കലാനിലയത്തിൽ അധ്യാപകനായി.
. അന്നുമുതൽ ഇരിങ്ങാലക്കുടക്കാരനാണ്?
ഇവിടത്തെ അന്തരീക്ഷം എന്നെ ഇവിടെ പിടിച്ചുനിർത്തി. കൂടൽമാണിക്യം ക്ഷേത്രം. കലാനിലയത്തിലെ ജോലി, ധാരാളം കളികൾ, മികച്ച സഹപ്രവർത്തകർ, വിദ്യാർഥികൾ, നല്ല കഥകളി ആസ്വാദകർ എല്ലാം. കുറച്ചുകാലത്തിനുശേഷം ഞാൻ ജോലി ഉപേക്ഷിച്ചെങ്കിലും ഞാൻ ഈ നാട്ടിൽതന്നെ തുടർന്നു. കാലങ്ങൾക്കുശേഷം ഇവിടെനിന്നുതന്നെ വിവാഹവും കഴിച്ചു. സ്ഥിരതാമസവുമായി.
. പിന്നീട് സ്ഥാപനങ്ങളിൽ ജോലി ചെയ്തില്ലേ?
ഉവ്വ്. വീണ്ടും കലാമണ്ഡലത്തിൽ ഇടയ്ക്കുണ്ടാകും. സദനത്തിൽ കുമാരേട്ടൻ വിളിക്കുമ്പോൾ പോയി അഭ്യസിപ്പിക്കും. മൂന്നുവർഷത്തോളം പാറ്റ്ന നൃത്യകലാമന്ദിർ എന്ന സ്ഥാപനത്തിൽ പഠിപ്പിച്ചു. തുടർന്ന് 1983ൽ കൊല്ലം കഥകളി ക്ലബ്ബിന്റെ നേതൃത്തിൽ കളരി ആരംഭിച്ചപ്പോൾ ക്ഷണിച്ചതിനെ തുടർന്നു നാട്ടിൽ തിരിച്ചെത്തി. കുറച്ചുകാലം കഴിഞ്ഞപ്പോൾ ആ കളരി നിലച്ചെങ്കിലും 1990 വരെ കൊല്ലത്തുതന്നെ താമസിച്ചു. പിന്നെ ഇരിങ്ങാലക്കുടയിൽ തന്നെ. മൂന്നുവർഷമായി തിരുവനന്തപുരം മാർഗി കഥകളി വിദ്യാലയത്തിൽ ആചാര്യനാണ്.
. ഈ അനുഭവസമ്പത്ത് എങ്ങനെ ഉപകാരപ്പെട്ടു?
ഒരുവിധം എല്ലാ ശൈലികളും എനിക്ക് അഭ്യസിക്കാനായി എന്നതാണ് വാസ്തവം. അതു പലർക്കും സാധിച്ചിട്ടില്ല. സദനം, കലാമണ്ഡലം, കലാനിലയം, കൊല്ലം.. ഇവിടങ്ങളിലുള്ള സമ്പർക്കംകൊണ്ട് കഥകളിയുടെ വ്യത്യസ്ത വഴികൾ അറിയാൻ സാധിച്ചു. അതുപോലെ മറ്റൊന്നാണ് അരങ്ങനുഭവം. തുടക്കം മുതൽ വടക്കൻ നാടുകളിലും തെക്കൻ കേരളത്തിലും ഒരുപോലെ എനിക്ക് ക്ഷണം ലഭിക്കാറുണ്ട്. പ്രഗത്ഭരായ കലാകാരന്മാർ, ആസ്വാദകർ, വ്യത്യസ്ത കഥകൾ എന്നിവയെല്ലാം എനിക്കു നൽകിയ അറിവുകൾ അമൂല്യമാണ്.
. ആശാന്റെ ശിഷ്യരെക്കുറിച്ചുകൂടി പറയൂ..
ദീർഘകാലം എവിടെയും തുടരാത്തതിനാൽ പൂർണമായി ആരെയും അഭ്യസിപ്പിക്കാൻ എനിക്ക് സാധിച്ചില്ല. കലാമണ്ഡലത്തിലുള്ളപ്പോൾ രാമചന്ദ്രൻ ഉണ്ണിത്താൻ, കെ. ഗോപാലകൃഷ്ണൻ, ശശീന്ദ്രൻ, ഹരിദാസ് തുടങ്ങിയവരെ അഭ്യസിപ്പിച്ചു. കലാനിലയത്തിൽ എത്തിയപ്പോൾ ഗോപാലകൃഷ്ണൻ, ബാലകൃഷ്ണൻ, മോഹൻകുമാർ, ഗോപി തുടങ്ങിയവരായി ശിഷ്യർ. സദനത്തിൽ ഭാസിയടക്കം ചിലരുണ്ട്. ഇവരെല്ലാവരുംതന്നെ കഥകളിലോകത്ത് അംഗീകാരം നേടിയവരാണ് എന്നതിൽ എനിക്കും അഭിമാനിക്കാമല്ലോ.
. എല്ലാ കഥകളി അരങ്ങുകളിലും ആശാന്റെ പേര് കേൾക്കാം. എങ്ങനെയാണ് ഈ സ്വീകാര്യത ലഭിച്ചത്?
പഠിക്കുന്ന കാലത്തു സദനത്തിനു ധാരാളം കളികൾ ഉണ്ടായിരുന്നു. കുമാരൻനായരാശാൻ ട്രൂപ് കളികളിൽ ഞങ്ങൾ ശിഷ്യർക്ക് മുഖ്യവേഷം തീരുമാനിക്കും. ആശാൻ അതുകണ്ടു ഗുണദോഷം പറഞ്ഞുതരും. രാവുണ്ണിനായരാശാന് തെക്കൻ കേരളത്തിലും സ്ഥാനമുണ്ടായിരുന്നതിനാൽ ആശാൻ പോകുമ്പോൾ എന്നെയാണ് കൂട്ടുക. അപ്പോൾ അവിടെയും അക്കാലംമുതൽ പോകാനും വേഷങ്ങൾ കെട്ടാനും സാധിച്ചു. പിന്നെ പഠനം കഴിഞ്ഞതുമുതൽ എനിക്ക് അരങ്ങിൽ പ്രവർത്തിക്കണം എന്നതുമാത്രമായിരുന്നു ആഗ്രഹം. അപ്പോൾ കിട്ടുന്ന വേഷങ്ങൾ ഏതായാലും ആത്മാർഥമായി അവതരിപ്പിച്ചു. അതുകൊണ്ടു നാൾക്കുനാൾ അവസരം ലഭിച്ചു.
. ആശാന്റെ എനിക്ക് ഏറ്റവും ഇഷ്ടമുള്ള വേഷം ശ്രീകൃഷ്ണനാണ്. എല്ലാ വേഷങ്ങളും കെട്ടും എന്നുമറിയാം. ആശാന് ഇഷ്ടപ്പെട്ട വേഷം ഏതാണ്?
അതു പറയുകയില്ല. എല്ലാ വേഷങ്ങളും ഒരേ ആത്മാർഥതയോടെ അവതരിപ്പിക്കണം എന്നാണ് ആഗ്രഹം. അതാണ് ചെയ്യാറും. ആദ്യകാലത്തൊക്കെ കൂടുതൽ ശാരീരിക അധ്വാനമുള്ള വേഷങ്ങളാണ് എനിക്ക് സംഘാടകർ തീരുമാനിച്ചിരുന്നത്. ഏതായാലും സന്തോഷം മാത്രം. പിന്നെ ഏതു വേഷത്തിനുമിണങ്ങും എന്നൊക്കെ ആസ്വാദകർ പറയുന്നതിനു കാരണം ഈശ്വരാനുഗ്രഹമാണല്ലോ.
. നാട്ടിലും വിദേശത്തുമുള്ള അരങ്ങനുഭവവും ആസ്വാദനവും വ്യത്യസ്തമാണോ?
ശ്രദ്ധ അവിടെയും ഇവിടെയുമുണ്ട്. ഇവിടുള്ളവർക്ക് അറിയുന്നതു കഥകളും പുരാണങ്ങളുമാണല്ലോ. അറിയാത്തതുകൊണ്ട് വിദേശികൾക്കു ശ്രദ്ധ കൂടും. ആസ്വാദനത്തിൽ അച്ചടക്കവും കൂടും. കൃത്യനിഷ്ഠ അവിടത്തെ അരങ്ങുകളിൽ മുഖ്യമാണ്. മുൻപ് വിദേശത്തു വളരെ കുറഞ്ഞ സമയംകൊണ്ടാണ് കഥകളി അവതരിപ്പിച്ചിരുന്നത്. എന്നാൽ ഇന്ന് നാട്ടിലേതുപോലെ മുഴുരാത്രി, വിശദമായ അവതരണം എന്നിവ വിദേശത്തുമായി. നാട്ടിലേതുപോലെവേണം എന്നാണ് അവിടത്തെ പല സംഘാടകരും ആവശ്യപ്പെടുന്നത്.
. പ്രധാനപ്പെട്ട പല പുരസ്കാരങ്ങളും കിട്ടിയിട്ടുണ്ട്..
ഗുരുനാഥന്മാരുടെ അനുഗ്രഹം. 1978ലാണ് ആദ്യ പുരസ്കാരം. അതും കൊല്ലത്തുനിന്ന്. പിന്നീട് ഇന്നോളം ധാരാളം പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. കേന്ദ്ര സംഗീതനാടക അക്കാദമിയുടെ രത്ന അവാർഡ്, സംസ്ഥാന സർക്കാരിന്റെ പുരസ്കാരം, ടെക്സസ് യൂണിവേഴ്സിറ്റിയുടെ ടൈറ്റിൽ, തിരൂർ മലയാളം സർവകലാശാലയുടെ ഡി ലിറ്റ് എന്നിവയൊക്കെ കിട്ടി.
. ആശാന് കുടുംബം നൽകുന്ന പിന്തുണ?
തുടക്കം മുതൽ സ്ഥിരവരുമാനമില്ലാത്ത ജീവിതമായതിനാൽ കിട്ടുന്നത് ദുർവ്യയംചെയ്യുക പതിവില്ല. ജീവിതത്തിന്റെ ഓരോ ഘട്ടങ്ങൾ അനുസരിച്ചു വീട്, ഭാര്യ, കുട്ടികൾ തുടങ്ങിയ ഉത്തരവാദിത്വങ്ങൾ കൃത്യമായി നിറവേറ്റി എന്ന് വിശ്വസിക്കുന്നു. കുടുംബാംഗങ്ങൾക്കും കഥകളി എന്നാല് പ്രധാനമാണ്. മകന് പഠിച്ചിട്ടുണ്ട്, മകള് നര്ത്തകിയാണ്. അന്നും ഇന്നും കുടുംബം ഒഴിവാക്കി മറ്റൊരു ജീവിതം ഇല്ല.
. ഇതിനിടയിൽ സിനിമയിലും നായകനായി?
1989ൽ ആണത്. കാവാലം നാരായണപണിക്കർ രചിച്ച് ജി. അരവിന്ദൻ സംവിധാനംചെയ്ത മാറാട്ടം. ഷാജി എൻ. കരുൺ ആയിരുന്നു കാമറ. ഊർമിള ഉണ്ണി നായിക. കുറിയേടത്തു താത്രിയുടെ സ്മാർത്ത വിചാരം സംബന്ധിച്ച കഥ. കഥകളി കലാകാരനോട് തമ്പുരാട്ടിക്കു തോന്നുന്ന ഭ്രമം. എന്റെ കഥാപാത്രത്തെ അടിസ്ഥാനപ്പെടുത്തിയാണ് സിനിമ.
. ആശാൻ ഈ പ്രായത്തിലും അഭിനയിക്കുന്നു. തുടർച്ചയായ യാത്രകൾ, ഉറക്കമൊഴിച്ചുള്ള അവതരണം. ഞങ്ങൾക്ക് അദ്ഭുതമാണ്. ആശാൻ എങ്ങനെ സ്വയം നോക്കിക്കാണുന്നു?
പഠിക്കുന്ന കാലംമുതൽ വേഷംകെട്ടുക എന്നതുമാത്രമായിരുന്നു ഒരേയൊരു ആഗ്രഹം. ബാക്കിയൊന്നും അന്നും ഇല്ല ഇന്നുമില്ല. വേഷം, പ്രതിഫലം, സഹ കലാകാരന്മാർ എന്നീ വിഷയങ്ങൾ ഒന്നും എന്റെ മനസിലേക്ക് വരികയില്ല. കളിക്കു ക്ഷണിച്ചാൽ പോവുക അതുമാത്രം ആയിരുന്നു ഇത്രയുംകാലം. ഇപ്പോൾ പ്രായത്തിന്റെതായ ചില നിബന്ധനകൾ വയ്ക്കാറുണ്ടെങ്കിലും അതും ഈ അടുത്തുമാത്രം തുടങ്ങിയതാണ്. ആ മനസ് നിലനിര്ത്താന് കഴിഞ്ഞു. പിന്നെ ആരോഗ്യം അതും ഉത്തരവാദിത്വത്തോടെ നിലനിര്ത്തുക. മനസിനും ആരോഗ്യത്തിനും ദോഷമായി ഭവിക്കുന്ന ഒന്നും ചെയ്യുകയോ, ഉപയോഗിക്കുകയോ ഇല്ല.
. ഞാൻ ചെറുപ്പത്തിൽ കഥകളിവേഷം കെട്ടിയിരുന്നപ്പോൾ ആശാൻ കാണാൻ വന്നിരുന്നു. ഇടവേളയ്ക്കുശേഷം രണ്ടുവർഷം മുൻപ് കെട്ടിയപ്പോഴും ആശാൻ മുഴുവനിരുന്നു കണ്ടു. ആശാൻ ഒരു നല്ല ഒരു കഥകളി പ്രേക്ഷകൻ കൂടിയാണ്്?
കഥകളി കാണാൻ അവസരമുള്ളിടത്തോളം കാണും. ആരുടെ എന്നില്ല. ഞാനുള്ള പരിപാടിയാണെങ്കിൽ എന്റെ വേഷത്തിനുമുമ്പുള്ളതും കഴിഞ്ഞുള്ളതും കാണും. ബിന്ദു എന്ന കുട്ടിയുടെ വേഷം കണ്ട അതേ കൗതുകം രണ്ടുവർഷം മുൻപ് മന്ത്രി കളിച്ചപ്പോഴും എനിക്കുണ്ട്. ഒന്നാംദിവസം ദമയന്തിയാണല്ലോ ടീച്ചർ അവതരിപ്പിച്ചത്. ഒട്ടും ചെറിയ ഒരു വേഷമല്ല. രണ്ടുമണിക്കൂറോളം നീളുന്ന ഒറ്റ രംഗം. വിവിധ ഭാവങ്ങൾ അവതരിപ്പിക്കുകയും വേണം. പദം, മുദ്ര, കലാശങ്ങള്. ഈ തിരക്കിനിടയിലും അതെല്ലാം ഒട്ടും പിഴയ്ക്കാതെ അവതരിപ്പിച്ചത് കണ്ടപ്പോൾ ആശ്ചര്യമാണ് തോന്നിയത്. തികച്ചും അഭിനന്ദനാർഹമാണ്.
. പുതിയ തലമുറയ്ക്ക് നൽകാനുള്ള ഉപദേശം?
കല എന്നതൊരു സംസ്കാരമാണ്. മറ്റുള്ളവരെ ആനന്ദിപ്പിക്കാൻ അവസരം ലഭിക്കുന്നവരാണ് കലാകാരന്മാർ. അതിനാദ്യം സ്വയം പാകമാവണം. മറ്റുള്ളവരോടുള്ള ഉത്തരവാദിത്വം നിറവേറ്റണം. കഴിയുന്നത്ര വിദ്യാഭ്യാസം നേടണം. കുടുംബത്തിനു ദോഷംവരുന്ന രീതിയിൽ ജീവിക്കരുത്. സർവോപരി ആത്മാർഥമായി കലയിൽ പ്രവർത്തിക്കണം. ബാക്കിയെല്ലാം തേടിയെത്തിക്കൊള്ളും.
SUNDAY DEEPIKA
ഒരു പോസ്റ്റ് ഓഫീസാണ് രംഗം. ഒരുദിവസം രാവിലെ ഒരു സ്ത്രീ കോപാകുലയായി കൗണ്ടറിലെത്തി. ""എന്താണ് പ്രശ്നം?'' ജീവനക്കാരി ശാന്തയായി ചോദിച്ചു. ""ഞാൻ ഷോപ്പിംഗിനു പോയിരിക്കുകയായിരുന്നു.'' ആ സ്ത്രീ പറഞ്ഞുതുടങ്ങി. ""വീട്ടിൽ മടങ്ങിയെത്തിയപ്പോൾ ഞങ്ങളുടെ വാതിലിനു മുന്നിൽ ഒരു കാർഡ് കണ്ടു. പോസ്റ്റ്മാൻ ഒരു പാഴ്സൽ എത്തിക്കാൻ വന്നിരുന്നുവെന്നും എന്നാൽ വീട്ടിൽ ആരും ഇല്ലായിരുന്നെന്നും അതിൽ എഴുതിയിരുന്നു.''
ഒരുനിമിഷം ശ്വാസം വലിച്ചുവിട്ട് ആ സ്ത്രീ തുടർന്നു: ""എന്നാൽ ഞാൻ പറയുന്നു, എന്റെ ഭർത്താവ് ഇന്നു മുഴുവൻസമയവും വീട്ടിലുണ്ടായിരുന്നു. ആരും ബെൽ അടിച്ചതായി അദ്ദേഹം കേട്ടില്ല എന്നാണ് എന്നോടു പറഞ്ഞത്!'' ജീവനക്കാരി ഉടനെ ക്ഷമാപണംചെയ്ത് അകത്തുപോയി പാഴ്സൽ കൊണ്ടുവന്നു. അപ്പോൾ ആ സ്ത്രീയുടെ മുഖം തെളിഞ്ഞു. ""എത്ര നാളായി ഇതിനുവേണ്ടി ഞങ്ങൾ കാത്തിരിക്കുന്നു.'' ആ സ്ത്രീ പറഞ്ഞു.
അപ്പോൾ കൗതുകപൂർവം ജീവനക്കാരി ചോദിച്ചു: ""എന്താണ് ഈ പാഴ്സലിൽ?'' ഉടനെ അഭിമാനപൂർവം ആ സ്ത്രീ പറഞ്ഞു: ""എന്റെ ഭർത്താവിന്റെ പുതിയ ഹിയറിംഗ് എയ്ഡ്.'' ഒരു നിമിഷത്തെ നിശബ്ദത. എന്നിട്ട് ഒരു ചെറുപുഞ്ചിരിയോടെ ജീവനക്കാരി പറഞ്ഞു: ""ഇനി ആരെങ്കിലും ബെല്ലടിച്ചാൽ അദ്ദേഹം കേൾക്കും!''
ഈ കഥ രസകരമാണ്. എന്നാൽ ഇത് ഒരു കാര്യം നമ്മെ ഓർമിപ്പിക്കുന്നു. അതായത്, നാം പറയുന്ന കാര്യങ്ങൾ എല്ലാവരും എപ്പോഴും കേൾക്കണമെന്നില്ല. പ്രത്യേകിച്ചും ചെവി കേൾക്കുന്നതിനാവശ്യമായ ഉപകരണം ആവശ്യമുള്ളവർ. വേറൊരുകാര്യം- ചെവിയുള്ളതുകൊണ്ട് മറ്റുള്ളവർ നമ്മെ എപ്പോഴും കേൾക്കണമെന്നില്ല. കാരണം, ചില ആളുകൾക്ക് നമ്മെ കേൾക്കുവാൻ താല്പര്യം ഉണ്ടാവണമെന്നില്ല.
ദൈവത്തിന്റെ കാര്യവും ഇങ്ങനെയാണോ? നമ്മുടെ പ്രാർഥനയുടെ ഫലം ഉടനെ കാണാതെവരുന്പോൾ ചിലപ്പോൾ നാം സംശയിച്ചുപോയേക്കാം. എന്നാൽ സംശയിക്കേണ്ട. നമ്മുടെ പ്രാർഥന എപ്പോഴും ശ്രവിക്കുന്നവനാണ് ദൈവം. അതുമല്ല, നമ്മുടെ സ്നേഹമസൃണമായ പ്രാർഥനകൾ കേൾക്കാൻ എപ്പോഴും കാത്തിരിക്കുന്നവനുമാണ് അവിടുന്ന്.
എങ്ങനെയാണ് ദൈവത്തിന് എപ്പോഴും നമ്മുടെ പ്രാർഥന ശ്രവിക്കാൻ സാധിക്കുക? ദൈവത്തിന് ഒരു കാര്യത്തിലും പരിമിതികൾ ഇല്ല എന്നതുതന്നെ കാരണം. നമ്മെ കേൾക്കാൻ കഴിയാത്ത നിമിഷമോ ശ്രദ്ധ പതറിപ്പോകുന്ന സമയമോ നമ്മെ മറക്കുന്ന സമയമോ അവിടുത്തേക്കില്ല. ദൈവവചനം പറയുന്നു: ""അവരുടെ നിലവിളി കേൾക്കുന്നതിൽ അവിടത്തെ ചെവികൾ ശ്രദ്ധിക്കുന്നു'' (സങ്കീ 34:15)
അതുപോലെ ദൈവവചനം വീണ്ടും പറയുന്നു: ""പ്രാർഥിച്ചുതീരുംമുന്പേ ഞാൻ അതു കേൾക്കും'' (ഏശയ്യാ 65:24). ദൈവം നമ്മെ കേൾക്കുന്നത് നമ്മുടെ വാക്കുകളുടെ മഹത്വംകൊണ്ടല്ല. പ്രത്യുത, അവിടത്തെ സ്നേഹം മഹത്തായതുകൊണ്ടാണ്. ദൈവം നമ്മെ കേൾക്കുന്നത് നാം അതിന് അർഹരായതുകൊണ്ടല്ല. പ്രത്യുത, അവിടന്ന് നമ്മുടെ പിതാവായതുകൊണ്ടാണ്.
ദൈവം നമ്മെ കേൾക്കുന്നത് അവിടന്ന് സ്നേഹമായിരിക്കുന്നതുകൊണ്ടാണ്. കേൾക്കുക എന്നത് സ്നേഹത്തിന്റെ ഉന്നതമായ ഒരു പ്രവൃത്തിയാണ്. ദൈവം നമ്മെ കേൾക്കുന്നതിന്റെ മറ്റൊരു കാരണം നാം അവിടത്തേക്ക് വിലപ്പെട്ടവർ ആയതാണ്. നമ്മുടെ ""തലയിലെ ഓരോ മുടിയിഴയും എണ്ണിയിരിക്കുന്നു'' (മത്തായി 10:30). ദൈവം എത്ര കൂടുതലായി നമ്മുടെ കണ്ണീർ കാണുകയും പ്രാർഥനകൾ കേൾക്കുകയും ചെയ്യും!
ദൈവം നമ്മെ കേൾക്കുന്നതിന്റെ മറ്റൊരു കാരണം നമ്മുടെ വിശ്വാസം അവിടത്തെ സന്തുഷ്ടനാക്കുന്നു എന്നതാണ്. അതുകൊണ്ടല്ലേ ""വിശ്വാസമില്ലാതെ ദൈവത്തെ പ്രസാദിപ്പിക്കുക അസാധ്യമാണ്'' എന്നു ഹെബ്രായ ലേഖനത്തിൽ നാം വായിക്കുന്നത് (11:6).
എന്നാൽ വിശ്വാസത്തോടുകൂടെ നാം പ്രാർഥിക്കുന്പോഴും ചിലപ്പോൾ നാം പ്രാർഥിക്കുന്നതുപോലെ കാര്യങ്ങൾ നടക്കാതെപോകുന്നു. എന്തായിരിക്കാം അതിനു കാരണം? ഒരുപക്ഷേ നമ്മുടെ പ്രശ്നത്തിന്റെ ചെറിയൊരു ഭാഗം മാത്രമേ നാം കാണുന്നുണ്ടാവൂ. എന്നാൽ ദൈവം അതിന്റെ പൂർണചിത്രം വ്യക്തമായി കാണുന്നു. അതിനാൽ നമ്മുടെ ഭാവിജീവിതം മുഴുൻ കണ്മുന്നിൽ കണ്ടുകൊണ്ടാണ് അവിടന്ന് തീരുമാനങ്ങൾ എടുക്കുന്നത്.
പ്രാർഥനകൾക്ക് നാം ആഗ്രഹിക്കുന്ന ഉത്തരം ലഭിക്കാതിരിക്കുന്നത് ചിലപ്പോൾ വിശ്വാസത്തിൽ നമ്മെ ആഴപ്പെടുത്താനോ, നമ്മെ കൂടുതൽ ശക്തിയുള്ളവരും നന്ദിയുള്ളവരും വിശുദ്ധിയുള്ളവരുമൊക്കെയായി മാറ്റിയെടുക്കാനോ വേണ്ടിയായിരിക്കണം. അതുപോലെ ദൈവത്തിന്റെ മൗനത്തിൽപ്പോലും അർഥമുണ്ട് എന്നത് നാം മറക്കരുത്. ദൈവത്തെ സ്നേഹിക്കുന്നവരെ സംബന്ധിച്ചിടത്തോളം അവിടന്ന് എല്ലാം നമ്മുടെ നന്മയ്ക്കായി ഭവിപ്പിക്കുന്നു എന്നല്ലേ ദൈവവചനം പഠിപ്പിക്കുന്നത്? (റോമാ 8:28).
അപ്പോൾപ്പിന്നെ പ്രാർഥിക്കാൻ നാം മടിക്കേണ്ട. വിശുദ്ധ പൗലോസ് അപ്പോസ്തലൻ പറയുന്നു: ""ഒന്നിനെക്കുറിച്ചും ആകുലരാകേണ്ട. പ്രാർഥനയിലൂടെയും അപേക്ഷയിലൂടെയും കൃതജ്ഞതാ സ്തോത്രങ്ങളോടെ നിങ്ങളുടെ യാചനകൾ ദൈവസന്നിധിയിൽ അർപ്പിക്കുവിൻ'' (ഫിലിപ്പി 4:9). ദൈവപുത്രനായ യേശു നമ്മെ പഠിപ്പിക്കുന്നു: ""ചോദിക്കുവിൻ നിങ്ങൾക്കു ലഭിക്കും. അന്വേഷിക്കുവിൻ നിങ്ങൾ കണ്ടെത്തും. മുട്ടുവിൻ നിങ്ങൾക്ക് തുറന്നുകിട്ടും'' (മത്തായി 7:7). ഭഗ്നാശരാകാതെ എപ്പോഴും പ്രാർഥിക്കണമെന്ന് ന്യായാധിപന്റെയും വിധവയുടെയും ഉപമയിലൂടെ അവിടന്ന് നമ്മെ ഓർമപ്പെടുത്തുന്നുമുണ്ട് (ലൂക്കാ 18:1-8).
അതേ, എപ്പോഴും നമ്മുടെ പ്രാർഥന ശ്രവിക്കുന്നവനാണ് ദൈവം. നാം ചോദിക്കുന്ന കാര്യങ്ങൾ അപ്പോൾതന്നെ ലഭിക്കുന്നില്ലെങ്കിലും പ്രാർഥനയിലൂടെ മനസ് ദൈവത്തിലേക്കുയർത്തുന്ന ഓരോ നിമിഷവും സമൃദ്ധമായി പരിശുദ്ധാത്മാവിനെ അവിടന്ന് നമുക്കു നൽകുമെന്നല്ലേ യേശു പഠിപ്പിച്ചിരിക്കുന്നത്? (ലൂക്കാ 11:13). നമ്മുടെ എല്ലാ പ്രാർഥനകളോടും ദൈവം പ്രതികരിക്കുകയും പരിശുദ്ധാത്മാവിനെ നൽകി നമ്മെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു എന്നു സാരം.
SUNDAY DEEPIKA
തൊണ്ണൂറുകളുടെ തുടക്കത്തിൽ 150 രൂപ ദിവസക്കൂലി വാങ്ങിയിരുന്ന ജൂണിയർ ബാക്ക്ഗ്രൗണ്ട് പെർഫോർമർ. ഇന്ന് അയാളുടെ മൂല്യം 157 കോടി രൂപ!. "ഇന്ത്യയുടെ സുവർണ ശബ്ദം' എന്നാണ് ഇപ്പോൾ അയാൾ അറിയപ്പെടുന്നത്..
"ജോ ജീത്താ വോ ഹി സിക്കന്ദർ' സൂപ്പർഹിറ്റായ ഒരു സിനിമയാണ്. അതിലെ മനോഹരമായ പാട്ടുകൾ ഇന്നും സംഗീതപ്രേമികളുടെ ഹൃദയങ്ങളിലുണ്ട്. പറയുന്നത് ആ പാട്ടുകളെക്കുറിച്ചല്ല. ചിത്രത്തിലൊരിടത്ത് പാട്ടുകളുടെ ഒരു മെഡ്ലേയുണ്ട്. ഒരു നിമിഷം ഒരു യുവാവ് സാക്സഫോൺ വായിച്ച് സ്ക്രീനിൽ മിന്നിമറിയുന്നു. ഒരുപക്ഷേ അയാൾക്കുപോലും സ്വയം തിരിച്ചറിയാൻ പ്രയാസമായിട്ടുണ്ടാവും. ജൂണിയർ ആർട്ടിസ്റ്റിന്റെ പണിക്ക് അന്നയാൾക്ക് ദിവസേന 150രൂപയാണ് പ്രതിഫലംകിട്ടുക.
അതിലയാൾ സംതൃപ്തനായിരുന്നു. തന്റെ നല്ലസമയം വരുമെന്ന് ഉറച്ചുവിശ്വസിച്ചു. ആത്മവിശ്വാസം നിറഞ്ഞ പുഞ്ചിരി മുഖത്തുനിന്ന് ഒരിക്കലും മാഞ്ഞില്ല. അത് ഇപ്പോഴും അയാളുടെ മുഖത്ത് തിളങ്ങുന്നുണ്ട്. ചെറിയൊരു വ്യത്യാസംമാത്രം. ജൂണിയർ പെർഫോർമർ എന്ന മേൽവിലാസം മാറിയിരിക്കുന്നു. ഗോൾഡൻ വോയ്സ് ഓഫ് ഇന്ത്യ എന്നാണ് അയാളിപ്പോൾ അറിയപ്പെടുന്നത്. 150 രൂപ ദിവസക്കൂലിയിൽനിന്ന് അയാളുടെ മൊത്തം മൂല്യം 157 കോടി രൂപയായി ഉയർന്നിരിക്കുന്നു. അയാളാണ് ശന്തനു മുഖർജി.., ആരാധകരുടെ പ്രിയപ്പെട്ട ഷാൻ!
കാതിൽ തേൻമഴയായ്
ഷാനിന്റെ സൂപ്പർഹിറ്റുകളെക്കുറിച്ച് പറയുംമുന്പ് മറ്റൊരു പാട്ടു കേൾക്കണം. യുട്യൂബിൽ കാതിൽ തേൻമഴയായ് ബൈ ഷാൻ എന്നു സെർച്ച് ചെയ്യുക. കേരളത്തിൽ ഒരു ചാനലിന്റെ അവാർഡ് നൈറ്റിൽ ഷാൻ പാടിയതാണ് സലിൽ ചൗധരിയുടെ ഈണത്തിലുള്ള ആ സുന്ദരഗാനം. ഒരു ബംഗാളി സംഗീതസംവിധായകന്റെ ഈണത്തിലുള്ള മലയാളം പാട്ട് ബംഗാളി വേരുകളുള്ള ഗായകൻ പാടുന്നു! അതും മലയാളത്തിനെ ഒട്ടും നോവിക്കാതെ. ഭാവവും ഉച്ചാരണവും ഇത്രയും മനോഹരമാക്കാൻ മലയാളമറിയാത്ത ഒരു ഗായകനു കഴിയുമോ എന്ന് അദ്ഭുതപ്പെടുന്നു കേൾവിക്കാർ. യേശുദാസും ചിത്രയും പാടിവച്ച പാട്ടിനെ മറ്റൊരു തലത്തിലേക്ക് എത്തിക്കാൻ ഷാനിനു കഴിഞ്ഞു. ഒരു ഗസൽപോലെ മനോഹരമെന്ന് കമന്റുകൾ നിറയുന്നു.
പരസ്യജിംഗിളുകൾ പാടിയാണ് ഷാൻ സംഗീതരംഗത്തേക്കുവന്നത്. ഒപ്പം റീമിക്സുകളും കവർ വേർഷനുകളും പാടി. സഹോദരിയുമായി ചേർന്ന് മാഗ്നാസൗണ്ട് റെക്കോർഡിംഗ് കന്പനിയിലൂടെ ഏതാനും ആൽബങ്ങൾ പുറത്തിറക്കിയത് ശ്രദ്ധിക്കപ്പെട്ടു. തൻഹാ ദിൽ എന്ന ആൽബത്തിലെ അതേ വരികളുള്ള പാട്ട് സൂപ്പർ ഹിറ്റായി. 1999ൽ പുറത്തിറങ്ങിയ പ്യാർ മേ കഭീ കഭീ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി. മുസു മുസു ഹാസി എന്ന പാട്ടിന് ഇന്നും ആരാധകരുണ്ട്. തുടർന്നങ്ങോട്ട് ഒട്ടേറെ മികച്ച ഗാനങ്ങൾ ഷാനിന്റെ ശബ്ദത്തിൽ കേട്ടു.
റൊമാന്റിക് മെലഡികൾക്കും ഡാൻസ് നന്പറുകൾക്കും കണ്ണുനനയിക്കുന്ന ഗാനങ്ങൾക്കും ഇണങ്ങുന്നതാണ് ഷാനിന്റെ സ്വരം. ദാസ്താ- എ- ഓം ശാന്തി ഓം, ചാന്ദ് സിഫാരിഷ്, ബെഹ്തി ഹവാ സാ ഥാ വോ, മേ ഹൂ ഡോണ്, വോ ലഡ്കീ ഹേ കഹാം തുടങ്ങിയ പാട്ടുകൾക്ക് ഭാഷയുടെ അതിർത്തിക്കപ്പുറം ആരാധകരുണ്ടായി. കണ്ണഞ്ചിപ്പിക്കുന്ന മികവുമായാണ് ഷാനിന്റെ ലൈവ് ഷോകൾ അരങ്ങേറുക. ഒരു സിനിമാ പാട്ടിന് മൂന്നു ലക്ഷം വരെയും ലൈവ് പെർഫോർമൻസുകൾക്ക് 22 ലക്ഷം മുതൽ ഒരു കോടി രൂപ വരെയുമാണ് ഷാനിന്റെ പ്രതിഫലമെന്ന് റിപ്പോർട്ടുകൾ പറയുന്നു.
കിഷോർ ആരാധകൻ
ഏറ്റവും "കിറുക്കനായ' കിഷോർ കുമാർ ആരാധകനാണ് താനെന്ന് ഷാൻ പറയാറുണ്ട്. ""ശബ്ദം, വ്യക്തിത്വം എന്നിവയിലെ അനന്യതയ്ക്ക് അപ്പുറം അദ്ദേഹത്തിന്റെ ജീവിതമൊന്നാകെ പ്രചോദനം തരുന്നതാണ്. സ്വന്തം കൊട്ടാരത്തിലെ രാജാവായിരുന്നു കിഷോർദാ. ഒരാൾക്കും അദ്ദേഹത്തിന്റെ ലെവലിൽ എത്താൻ സാധിക്കില്ല.
വളരെ ചെറുപ്പത്തിൽതന്നെ ഞാനൊരു കാര്യം മനസിലാക്കി- ഒരുവിധത്തിലും എന്റെ ശബ്ദം അദ്ദേഹത്തിന്റേതുപോലെയാവില്ല. ആ ശബ്ദം അനുകരിക്കാനോ ഒരു ജൂണിയർ കിഷോർ കുമാർ ആവാനോ കഴിയില്ല. അങ്ങനെയാണ് അദ്ദേഹം പാട്ടുകൾക്കു നൽകുന്ന ജീവനും ഉൗർജവും പഠിച്ചെടുക്കാൻ തീരുമാനിച്ചത്. പാട്ടുകൾ വെള്ളംപോലെ ഒഴുകിവരണം. ആളുകൾ ആസ്വദിക്കണം''- ഷാൻ പറയുന്നു.
മുന്നേറണമെന്ന ആഗ്രഹവും, ഒരിക്കലും അവസാനിക്കാത്ത പരിശ്രമവുമുണ്ടെങ്കിൽ വിജയിക്കാമെന്നതിനുള്ള തെളിവാണ് ഷാനിന്റെ സംഗീതജീവിതം.
Passion Project
സ്വന്തം സ്വതന്ത്ര മ്യൂസിക് ലേബലായ ഷാൻ മ്യൂസിക്കിലൂടെയാണ് ഷാനിന്റെ പുതിയ പാട്ട് തേരാ ഹോ രഹാ പുറത്തിറക്കിയത്. ഷാൻ മ്യൂസിക്കിനെ ഒരു ബിസിനസായല്ല, പാഷൻ പ്രോജക്ട് ആയാണ് അദ്ദേഹം കാണുന്നത്.
""ലാഭം നോക്കിയല്ല ഇതു ചെയ്യുന്നത്. ഓരോ റിലീസും കേൾവിക്കാർ ഇഷ്ടപ്പെടുന്നു, അതുവഴി അവരുമായുള്ള ബന്ധം നിലനിൽക്കുന്നു എന്നതെല്ലാം ഉറപ്പുവരുത്താൻ ഞാൻ ആഗ്രഹിക്കുന്നുണ്ട്. സ്വാഭാവികമായും യുവതലമുറയിലേക്ക് പാട്ടുകൾ എത്തണമെന്നും ആഗ്രഹിക്കുന്നു. പുതിയ പ്രതിഭകളെ എന്റെ ലേബലിലൂടെ ഉറപ്പായും അവതരിപ്പിക്കുകയും ചെയ്യും.''