വാളുകളുടെ ശീൽക്കാരവും ജനക്കൂട്ടത്തിന്റെ ഗർജനവും ഒന്നിച്ചുചേർന്നിരുന്ന വേദി... വിനോദത്തിന് രക്തത്തിന്റെ നിറംപൂണ്ടിരുന്ന ഇടം... റോമിലെ കൊളോസിയം. ഗർജനങ്ങളകന്ന് രക്തമുണങ്ങി മറ്റേതോ നിർമിതികൾക്കായി കല്ലുകൾ എടുത്തുകൊണ്ടുപോയി അവശേഷിക്കുന്ന നിർമിതി. അകത്തളങ്ങളുടെ വീരപരിവേഷമായിരുന്നില്ല ആകർഷണം. ഓർമവന്നത് ടിവിയും മൊബൈലും ഒന്നും പ്രചാരത്തിലാവാതിരുന്നകാലത്ത് മധ്യവേനൽ അവധിദിനങ്ങളെ അർഥപൂർണമാക്കാൻ വായിച്ചിരുന്ന ചിത്രകഥാ പുസ്തകങ്ങളാണ്.
സഹാനുഭൂതിയുടെ ആദ്യപാഠങ്ങൾ പഠിപ്പിച്ച ആൻഡ്രോക്ലിസ് എന്ന അടിമയും, തന്നെ കാർന്നുതിന്നിരുന്ന മുള്ളുതറച്ച വേദനയിൽനിന്ന് രക്ഷിച്ചതിന് നന്ദിസൂചകമായി വർഷങ്ങൾക്കിപ്പുറം ആയിരങ്ങളെ സാക്ഷിയാക്കി കൊളോസിയത്തിനു നടുവിൽവച്ച് അദ്ദേഹത്തെ സ്നേഹപൂർവം പുണർന്ന സിംഹവും! എന്തൊരനുഭവം!!
സഹജീവികളോടുള്ള കരുണ മനസിലുറപ്പിച്ചുവച്ചത് കൊളോസിയത്തിലെ ഈ കഥയാണ്. ഏതുസമയത്തും ജനസഹസ്രങ്ങൾ ഒഴുകിയെത്തുന്ന ഈ ലോകാത്ഭുതം മായുംമുന്പ് ഒരിക്കൽ കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും ഇതുവരെ അതൊരു സ്വപ്നംമാത്രമായിരുന്നു. അകത്തളങ്ങളിൽ ഭൂമിക്കടിയിലെ ഇരുണ്ട ഇടനാഴികളിൽനിന്ന് ഇപ്പോഴും ഗദ്ഗദങ്ങൾ കേൾക്കുന്നുണ്ടോ..
ഒരുവേള എത്രയുംവേഗം അതിനുള്ളിൽനിന്ന് ഓടിപ്പോരണമെന്നു തോന്നി. വൃത്താകൃതിയിൽ ചുറ്റിപ്പിണഞ്ഞ ഇരിപ്പിടങ്ങൾക്കിടയിൽ ചക്രവർത്തിമാരുടെ ഉഗ്രശാസന ഇപ്പോഴും വട്ടംകറങ്ങുന്നുണ്ട്. മടങ്ങുന്പോൾ വീണ്ടും വീണ്ടും തിരിഞ്ഞുനോക്കി. ഉഗ്രപ്രതാപകാലം വെറും കൽക്കൂനകളായി പരിണമിക്കാൻ കാലം മാറുകയേ വേണ്ടൂ!
റോമൻ ഫോറത്തിൽ
ഒരുകാലത്ത് ജനാധിപത്യത്തിന്റെ ശ്വാസവും നിയമത്തിന്റെ നടുവേദിയും ആയിരുന്ന ഇടം- റോമൻ ഫോറം. അഗ്നിപടർന്നപ്പോൾ തടഞ്ഞുനിർത്താനാവാതെ അടിയറവു പറയേണ്ടിവന്ന ആ ഇടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിലൂടെ നടന്നു. വർഷങ്ങൾക്കുമുമ്പ് റോമാസാമ്രാജ്യം കൈവരിച്ചിരുന്ന വാസ്തുശില്പ നൈപുണി അദ്ഭുതപ്പെടുത്തുന്നു.
രണ്ടായിരംവർഷം വെയിലും മഴയുമേറ്റിട്ടും കാലാതിവർത്തിയായ ഒരു സൃഷ്ടി- റോമൻ പാന്തെയോൺ. മധ്യത്തിലെ ഓക്കുലസ്. ഓട്ടയടച്ചിട്ടില്ലാത്ത ആകാശത്തിന്റെ കണ്ണുവഴി സൂര്യകിരണങ്ങൾ താഴെ പ്രാർഥനയായി പതിക്കുന്ന മനോഹര കാഴ്ച! വിവരണാതീതം എന്ന ചെറുവാക്കുകൊണ്ടു മാത്രമേ അതിനെ വിശേഷിപ്പിക്കാനാവൂ. ആ കൂറ്റൻ തൂണുകൾക്കു താഴെ നിൽക്കുന്ന ഉറുമ്പുകൾപോലെയുള്ള മനുഷ്യരെ കാണുമ്പോൾ ഓർത്തുപോകേണ്ടതും അതുതന്നെയാവണം- എത്ര ചെറുതാണ് മനുഷ്യൻ!
പാന്തെയോൺ പിന്നിട്ട് റോമിന്റെ ഇടുങ്ങിയ തെരുവുകളിലൂടെ ഒരു ലെമൺ സോർബറ്റും രുചിച്ച് എത്തിച്ചേർന്നത് കൗതുകം പകരുന്ന മറ്റൊരു കാഴ്ചയിലേക്കാണ്. സമുദ്രദേവന്റെ ശില്പത്തിനുചുറ്റുമുള്ള മനോഹരമായ പാറക്കൂട്ടങ്ങളിൽനിന്ന് ഒഴുകിവരുന്ന വെള്ളത്തിലേക്ക് നാണയങ്ങൾ പിന്നോട്ട് തിരിഞ്ഞെറിയുന്ന ഒരാൾക്കൂട്ടത്തിലേക്ക്. ഫൊന്താനാ ദി ത്രേവി. ഒരു നാണയം തിരിഞ്ഞുനിന്ന് എറിഞ്ഞ് ഒരിക്കൽക്കൂടി റോമിലേക്കുവരാമെന്ന നിശബ്ദ വാഗ്ദാനവുമായി റോമിൽനിന്ന് വത്തിക്കാനിലേക്ക്..
മനുഷ്യനും ദൈവവും
ഒരു വിളിപ്പാടകലെ അതിരുകളില്ലാത്ത ഒരു കൊച്ചു-വലിയ രാജ്യം- വത്തിക്കാൻ. സെന്റ് പീറ്റേഴ്സ് സ്ക്വയറിൽനിന്ന് ബസിലിക്കയുടെ വാതിലിലൂടെ ഉള്ളിലേക്ക്. പ്രാർഥനയും ചുറ്റുമുള്ള മഹത്തായ കലാസൃഷ്ടികളും ഒരേസമയം ഹൃദയംതൊടുന്നു. മാർപാപ്പയെ തെരഞ്ഞെടുക്കുന്നത് അറിയിക്കാൻ വെള്ളപ്പുക ഉയരുന്ന കുഴൽ എവിടെയെന്നായിരുന്നു എന്റെ അന്വേഷണം. വായിച്ചറിഞ്ഞ കാര്യങ്ങളുടെ ഉറവിടങ്ങൾ തേടിയാണല്ലോ എന്റെ ഇത്തവണത്തെ യാത്ര.
വത്തിക്കാൻ മ്യൂസിയത്തിലൂടെ നടന്നപ്പോൾ ഭിത്തികളും ഉത്തരങ്ങളും കലാസൃഷ്ടികളാവുന്ന അപൂർവ കാഴ്ച! അവസാനം സിസ്റ്റൈൻ ചാപ്പലിൽ ഒരുനിമിഷം. തലയുയർത്തി നോക്കുന്പോൾ മൈക്കലാഞ്ചലോ എന്ന അപൂർവ പ്രതിഭയ്ക്കു മുന്നിൽ മുട്ടുകുത്തി വണങ്ങണമെന്നു തോന്നാത്തവർ ചുരുക്കമാവും. "ആദാമിന്റെ സൃഷ്ടി' - മനുഷ്യനെ ദൈവം സ്പർശിക്കുന്ന ആ ഒരു നിത്യനിമിഷം എത്ര മനോഹരമായി ആവിഷ്കരിച്ചിരിക്കുന്നു!.
ജലനഗരത്തിൽ
ഇനി ഞാൻ ഏറെക്കാലമായി കാത്തിരുന്ന, എന്നും കൊതിപ്പിച്ചിരുന്ന ഒരു നഗരത്തിലേക്കാണ്. അന്റോണിയോയും ബസാനിയോയും ബുദ്ധിമതിയായ പോർഷ്യയും (ദ മർച്ചന്റ് ഓഫ് വെനീസ് - ഷേക്സ്പിയർ) നടന്ന നഗരം -ജലനഗരമായ വെനീസ്. കാലചക്രം എവിടെയോ നിലച്ചുപോയ ഇടംപോലെ. ഗൊണ്ടോളയെന്ന ചെറുവഞ്ചിയിൽ അരമണിക്കൂറിന് ഒമ്പതിനായിരം രൂപ കൊടുത്ത് യാത്രചെയ്യുമ്പോൾ ഏതോ ചരിത്രത്തിന്റെ ഭാഗമായി ഒഴുകുകയാണെന്നു തോന്നി.
വാഹനങ്ങളുടെ നീണ്ട ഹോണടികളില്ലാതെ, എന്തിനോവേണ്ടി തിരക്കുപിടിച്ചോടുന്ന മനുഷ്യരില്ലാത്ത, എല്ലാം ശാന്തമായിരിക്കുന്ന ഒരിടമാണിത്. ഒരുകാലത്തും തിരിച്ചുപോരാതെ അവിടെത്തന്നെ ജീവിക്കാൻ ആയിരുന്നെങ്കിലെന്ന് മനസു തുടിക്കും.
ഭാരം കൂടുതലുള്ള വസ്തുക്കൾ വേഗത്തിൽ വീഴുമെന്ന അരിസ്റ്റോട്ടിലിന്റെ വാദത്തെ വെല്ലുവിളിക്കാൻ ഗലീലിയോ വ്യത്യസ്ത ഭാരമുള്ള വസ്തുക്കളുമായി കയറിയതെന്ന് വിശ്വസിക്കപ്പെടുന്ന ലോകാത്ഭുതങ്ങളിൽ ഒന്നായ പിസായിലെ ചെരിഞ്ഞ ഗോപുരമായിരുന്നു അടുത്ത ലക്ഷ്യം. പുതിയകാല എൻജിനിയറിംഗ് വൈദഗ്ധ്യത്തിന്റെ കഴിവുകൊണ്ട് കൂടുതൽ ചെരിയാതെ കാത്തുസൂക്ഷിക്കപ്പെട്ട ഗോപുരം. കുറച്ചധികം യാത്രയുണ്ട് അവിടേക്ക്. എങ്കിലും അമൂല്യമായ സമ്മാനമാണ് ആ കാഴ്ച.
മൊണാലിസ എവിടെ ?
ഇറ്റലിയിലെ രുചിഭേദങ്ങളായ പിസയും പാസ്തയും പനിനീയും ജെലാറ്റോയും തിറാമിസുവും എല്ലാം വിവിധ നേരങ്ങളിൽ യഥാവിധി രുചിച്ചറിഞ്ഞ് പാരീസിലേക്ക്. ലൂവ്റ് മ്യൂസിയത്തിൽ സിനിമാക്കഥയെ വെല്ലുന്ന ഒരു കവർച്ചനടന്നിട്ട് അധികനാൾ ആവാത്തതുകൊണ്ട് മ്യൂസിയം തുറക്കാതിരിക്കുമോ എന്നു സംശയമുണ്ടായിരുന്നു. ഭാഗ്യം തുണച്ചു, തുറന്നിട്ടുണ്ട്! ഡാൻ ബ്രൗണിന്റെ ഡാവിഞ്ചി കോഡ് വായിച്ചിട്ടുള്ള ഭ്രമം ഉള്ളിലുണ്ട്.
നിഗൂഢമായ പുഞ്ചിരികൊണ്ട് ലോകത്തെ മുഴുവൻ ആകർഷിച്ച ഡാവിഞ്ചിയുടെ സ്വന്തം "മൊണാലിസ' സൂക്ഷിച്ചിരിക്കുന്നത് ഇവിടെയായതുകൊണ്ടുകൂടിയാണ് മ്യൂസിയത്തിലേക്ക് ആകർഷിക്കപ്പെട്ടത്. ഒരിക്കൽ കളവുപോയി തിരിച്ചുകിട്ടിയ അമൂല്യനിധി. വൻ സുരക്ഷാസന്നാഹങ്ങളോടെയാണ് മൊണാലിസയുടെ മ്യൂസിയത്തിലെ സ്ഥാനം. മാസങ്ങളോളം കാണാനുള്ള അമൂല്യവസ്തുക്കളുള്ള മ്യൂസിയമാണെങ്കിലും പ്രധാന പ്രവേശന കവാടമായ ഗ്ലാസ് കൊണ്ടുള്ള പിരമിഡ് കടന്നുവരുന്ന എല്ലാവരും ആദ്യം ചോദിക്കുന്നത് മൊണാലിസ എവിടെ എന്നാണ്!
സ്പാർക്കിളിംഗ് ഈഫൽ ടവറും ടവറിന്റെ സമ്മിറ്റിൽനിന്ന് പ്രകാശത്തിന്റെ നഗരമായ പാരീസിന്റെ കാഴ്ചയും- യാത്രയിൽ മകൾ ആകാംക്ഷയോടെ കാത്തിരുന്നത് ഇവയ്ക്കായിരുന്നു. ഫ്രഞ്ച്് ദേശീയപതാകയുടെ നിറങ്ങളായ നീല, വെള്ള, ചുവപ്പ് എന്നിവയാൽ പ്രകാശിതമായി അതാ ഈഫൽ ടവർ! ഓരോ മണിക്കൂറിലും അഞ്ചുമിനിറ്റ് വീതം ഈവിധം മിന്നിത്തിളങ്ങുന്നു. പാരീസിന്റെ സൗന്ദര്യംനശിപ്പിക്കുന്ന ഇരുമ്പുകൂമ്പാരമെന്ന് ഒരിക്കൽ വിമർശനമേറ്റുവാങ്ങിയ നിർമിതിയാണ് ആ നഗരത്തിന്റെ സൗന്ദര്യവും അഭിമാനവുമായി നിൽക്കുന്നത്. 1889ൽ വേൾഡ് ഫെയറിനു നിർമിച്ച് 20 വർഷത്തിനുശേഷം പൊളിച്ചുകളയാനിരുന്നതായിരുന്നു ഈ ഗോപുരം എന്നുകേൾക്കുമ്പോൾ ഇപ്പോൾ അവിശ്വസനീയമായി തോന്നും.
അസാധ്യം ഒരു ഫ്രഞ്ച് വാക്കല്ല!
അവസാനമായി പാരിസിൽ ഞാൻ കൊതിച്ചുകാത്തിരുന്ന ദിവസമെത്തി. പൃഥ്വിരാജിന്റെ ശബ്ദത്തിൽ ഒരു ഡയലോഗ് മനസിൽ മന്ത്രിക്കുന്നുണ്ട്- കർണൻ, നെപ്പോളിയൻ, ഭഗത് സിംഗ് ഇവർ മൂന്നു പേരുമാണ് എന്റെ ഹീറോസ്! അസാധ്യമായി ഒന്നുമില്ലെന്ന് ചെറുപ്പത്തിലേ പഠിപ്പിച്ച, ലോകം തന്റെ കാൽക്കീഴിലാവുമെന്ന് ഉറച്ചുവിശ്വസിച്ച, ഫ്രാൻസിനെ ആകാശത്തോളം ഉയർത്തിയ, വാട്ടർലൂവിൽമാത്രം അടിപതറിയ ഒരു അഞ്ചടിക്കാരൻ സ്വപ്നം കണ്ട ആർക്ക് ഡി ട്രയംഫ് എന്ന നിർമിതി കൺമുന്നിൽ.
ഫ്രഞ്ച് സൈന്യത്തിന്റെ ധൈര്യവും വിജയങ്ങളും അനശ്വരസ്മൃതിയാക്കാൻ നിർമാണമാരംഭിച്ചതും, നെപ്പോളിയൻ 1815ൽ പരാജയപ്പെട്ടതോടെ നിർമാണംനിലച്ച് പിന്നീട് ലൂയി ഫിലിപ്പ് രാജാവ് പൂർത്തീകരിച്ചതുമായ വിജയ കമാനം. ഇന്ത്യാ ഗേറ്റിന്റെ നിർമാണത്തിനു പ്രചോദനമായ ആ കൂറ്റൻ കമാനത്തിനടുത്ത് നിൽക്കുമ്പോൾ വെറുമൊരു പടയാളിയായിവന്ന് കരയും കടലും ജയിച്ച, അരികുകളഞ്ഞ തൊപ്പിവച്ച ആ വെള്ളക്കുപ്പായക്കാരന്റെ സാന്നിധ്യം അനുഭവപ്പെടുന്നതുപോലെ...
യാത്ര അവസാനിപ്പിച്ച് തിരിച്ചു വിമാനമേറുമ്പോൾ രണ്ടു ലോകാത്ഭുതങ്ങൾ ഒരു യാത്രയിൽ കണ്ടതിനേക്കാൾ സന്തോഷിപ്പിച്ചത് വായിച്ചുമറന്ന ഒരായിരം കഥകളും ചരിത്രവും പത്രവാർത്തകളും കഥാപാത്രങ്ങളും ആശ്ചര്യത്തോടെ മനസിൽ തെളിഞ്ഞതാണ്. അടുത്ത യാത്രവരെ ഒഴുകിനടക്കാൻ ഈ ഊർജം ധാരാളം...
Tags : walked through story sunday deepika