ശതാഭിഷേക നിറവിലാണ് കഥകളി ആചാര്യൻ ഡോ. സദനം കൃഷ്ണൻകുട്ടി. കഥകളിക്കായി ജീവിതം ഉഴിഞ്ഞുവച്ചയാൾ. കഥകളിലോകത്ത് പരക്കേ സ്വീകാര്യനായ, നാടകവും ഫുട്ബോളും ഇഷ്ടപ്പെടുന്ന അദ്ദേഹവുമായി കഥകളി കലാകാരികൂടിയായ ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.ആർ. ബിന്ദു നടത്തുന്ന സംഭാഷണം...
കൃഷ്ണന്‍കുട്ടി ആശാൻ കഥകളിജീവിതം ആരംഭിച്ചിട്ട് എഴുപതുവർഷത്തോളമാകുന്നുവെന്നറിയാം. കഥകളിയിലേക്കെത്തിയത് എങ്ങനെയാണ്?
ഞാൻ ജനിച്ചത് പാലക്കാട് ജില്ലയിലെ ചെർപ്പുളശേരി എന്ന ഗ്രാമത്തിലാണ്. തൊട്ടടുത്തു വെള്ളിനേഴി, വാഴേങ്കട, കാറൽമണ്ണ എന്നീ സ്ഥലങ്ങൾ. ക്ഷേത്രസംബന്ധിയായ കലകളും നാടകവുമൊക്കെ നിറഞ്ഞ നാടുകൾ. ഇതിൽ കഥകളിക്കു പ്രാധാന്യംകൂടും. പ്രഗത്ഭരായ കലാകാരന്മാർ അണിനിരക്കുന്ന ഒന്നിലധികം ദിവസങ്ങളിലെ കഥകളി മിക്ക ക്ഷേത്രങ്ങളിലും സ്ഥിരമാണ്. ഇതെല്ലാം കണ്ടും കേട്ടുമാണ് ഞാൻ വളർന്നത്.
. പല പ്രമുഖരുടെയും കഥകളി പഠനത്തിനു നിദാനം ദാരിദ്ര്യാവസ്ഥയാണെന്ന് കേട്ടിട്ടുണ്ട്. ആശാന് അങ്ങനെയൊരു സാഹചര്യം ഉണ്ടായിരുന്നോ?
എന്റെ അച്ഛൻ പിലാശേരി രാവുണ്ണിനായർ, അമ്മ കിഴക്കേപ്പാട്ട് ജാനകിയമ്മ. ഞങ്ങൾ പത്തുമക്കൾ. ചെർപ്പുളശേരി സെന്ററിൽ ഒരു ചായക്കടയുണ്ടായിരുന്നു അച്ഛന്. സാമാന്യംതിരക്കുള്ള കട. കൂടാതെ സ്വന്തമായി ഇരുപ്പൂകൃഷിനിലവുമുണ്ടായിരുന്നു. വീട്ടിൽ സുഭിക്ഷതയുണ്ടായിരുന്നില്ലെങ്കിലും ദാരിദ്ര്യം ഉണ്ടായിരുന്നില്ല. ചുരുക്കിപ്പറഞ്ഞാൽ ഇഷ്ടംകൊണ്ടല്ലാതെ മറ്റൊന്നുംകൊണ്ടല്ല ഞാൻ കഥകളിയിലേക്കെത്തിയത്.
. കുടുംബത്തിലെ കലാപരമായ അന്തരീക്ഷം?
അച്ഛൻ പുല്ലാങ്കുഴൽ വായിച്ചിരുന്നു. സ്വന്തമായി പുല്ലാങ്കുഴൽ നിർമിച്ചാണ് വായിക്കുക. ഹാർമോണിയവും മീട്ടാനറിയും. അമ്മ കൈകൊട്ടിക്കളി കളിച്ചിരുന്നു. അതിന്റെ അപൂർവമായ പല പാട്ടുകളും ഹൃദിസ്ഥമായിരുന്നു. ഉത്സവകാലങ്ങളിൽ ഞങ്ങൾ മക്കളെയുംകൂട്ടി പരിപാടികൾ കാണാൻ ക്ഷേത്രത്തിലേക്കുപോകും. നൂറുശതമാനം കല ആസ്വദിച്ചിരുന്ന കുടുംബമായിരുന്നു.
. സ്കൂൾ പഠനകാലം എങ്ങനെ ഓർക്കുന്നു?
ചെർപ്പുളശേരി സ്കൂളിലാണ് ഞാൻ അഞ്ചാം ക്ലാസുവരെ പഠിച്ചിരുന്നത്. ആറുമുതൽ കാറൽമണ്ണ നരിപ്പറ്റമന വക ഹയർ എലമെന്ററി സ്കൂളിലേക്കുമാറി. കാറല്‍മണ്ണ സ്കൂൾ വിവിധ കലകളുടെ പഠനകേന്ദ്രം കൂടിയായിരുന്നു. അതിൽ പുൽപ്പായനെയ്ത്തും നാടകവും ഫുട്ബോളുമായിരുന്നു എനിക്ക് കമ്പം.
. ആശാനെപ്പോലെ മുതിര്‍ന്ന കലാകാരന് നാടകവും ഫുട്ബോളും ഇഷ്ടമായിരുന്നു എന്നത് അദ്ഭുതമാണ്?
കാറൽമണ്ണയും ചെർപ്പുളശേരിയുമൊക്കെ അന്നേ നാടകത്തിനും ഫുട്ബോളിനും പേരുകേട്ട സ്ഥലങ്ങളാണ്. പറ്റുന്ന കാര്യങ്ങളൊക്കെ കാണാനും അറിയാനും ഞാൻ ശ്രമിച്ചിരുന്നു. നാടകം കണ്ടിരുന്നു. പിന്നീട് സ്കൂൾ നാടകത്തിൽ അഭിനയിച്ചു. ഫുട്ബാൾ ഒരുപടികൂടി മുന്നോട്ടുപോയി. സ്കൂൾ ടീം ക്യാപ്റ്റൻവരെ ആയി. അന്നത്തെ മദിരാശിയിൽവരെപോയി കളിച്ചു. കപ്പും നേടിയിട്ടുണ്ട്. ഇപ്പോളും ഒഴിവുസമയങ്ങളിൽ ഫുട്ബാൾ കാണും. മറഡോണയാണ് ഇഷ്ട കളിക്കാരൻ.
. കഥകളി ആരംഭം എങ്ങനെയായിരുന്നു?
കഥകളിയോടുള്ള ഇഷ്ടം ക്രമേണ കൂടിക്കൂടിവന്നു. പഠനത്തിന്റെ ഒരു ഘട്ടമാണ് അന്ന് എട്ടാംക്ലാസ്. ഇഎസ്എൽസി എന്നാണ് പറയുക. മദിരാശി സർക്കാരിന്റെ എലമെന്ററി സ്കൂൾ ലീവിംഗ് സർട്ടിഫിക്കറ്റ് പരീക്ഷയാണ് ഫൈനൽ. അത് പാസായാൽ ടിടിസിക്കു പോകാം. എന്റെ ജ്യേഷ്ഠത്തി അതാണ് ചെയ്തത്. ഞാനും പരീക്ഷ ജയിച്ചതായി ഫലം വന്നു. സാമാന്യം മാർക്കും ഉണ്ടായിരുന്നു. പരീക്ഷയ്ക്ക് മുൻപുതന്നെ എന്റെ തുടർന്നുള്ള തീരുമാനം എന്താണെന്ന് അച്ഛനും അമ്മയും ചോദിച്ചു. കഥകളി മനസിൽ ഉറച്ചതുകൊണ്ട് ഇനി കഥകളി പഠിക്കാനാണ് ആഗ്രഹം എന്ന് ഞാൻ അറിയിച്ചു.
. അങ്ങനെ സദനത്തിൽ ചേരുകയായിരുന്നോ?
അല്ല. അച്ഛന്റെ സുഹൃത്തായിരുന്നു കഥകളി ആചാര്യൻ പദ്മശ്രീ വാഴേങ്കട കുഞ്ചുനായർ ആശാൻ. അച്ഛൻ ആശാനോട് കാര്യം പറയാമെന്നു പറഞ്ഞു. കുറച്ചുദിവസം ഞാൻ കാത്തു. അച്ഛൻ ഒന്നും പറയുന്നില്ല. ഒരുദിവസം സ്കൂൾ ഉച്ചഭക്ഷണസമയത്തു ഞാൻ നേരെ വാഴേങ്കടയ്ക്കു നടന്നു. ആശാനെ കണ്ടു കാര്യം പറഞ്ഞു. ആശാൻ അന്ന് കോട്ടയ്ക്കൽ പിഎസ്വി നാട്യസംഘത്തിൽ അധ്യാപകനായിരുന്നു. പക്ഷേ അവിടെ കുട്ടികളെ എടുത്തു. അതുകൊണ്ടു കലാമണ്ഡലത്തിൽ എന്നെ ചേർക്കണം എന്നാവശ്യപ്പെട്ടുകൊണ്ടു കലാമണ്ഡലം പദ്മനാഭൻനായരാശാന് ഒരു കത്തു തന്നു.
. പിന്നെ ആശാൻ എങ്ങനെ സദനം ആയി?
അന്ന് എന്റെ സഹോദരി പേരൂർ ഗാന്ധിസേവാ സദനത്തിൽ ടിടിസിക്കു പഠിക്കുകയായിരുന്നു. അവിടെ ഒരു കഥകളിവിഭാഗവും ആരംഭിച്ചിരുന്നു. ഒരുദിവസം കുഞ്ചുനായർ ആശാന്റെ നിർദേശപ്രകാരം ശിഷ്യരിലൊരാളായ കോട്ടയ്ക്കൽ ശങ്കരനാരായണൻ എമ്പ്രാന്തിരി ആശാൻ വീട്ടിലെത്തി. എന്നോട് സദനത്തിൽ വന്നു ചേരണം എന്ന് അറിയിച്ചു. 1956ൽ, പതിനഞ്ചാംവയസില്‍ ഞാൻ സദനത്തിലെത്തി.
. ഗാന്ധിസേവാസദനം, കലാലോകത്ത് ആ പേരുതന്നെ വിചിത്രമാണല്ലോ?
അതേ. കുമാരേട്ടൻ എന്ന് എല്ലാവരും വിളിക്കുന്ന, സ്വാതന്ത്ര്യസമര സേനാനിയും ഗാന്ധിയനുമായ കെ. കുമാരൻ സ്ഥാപിച്ചതാണ് ഗാന്ധിസേവാസദനം. മഹാത്മാഗാന്ധിയുടെ നിർദേശപ്രകാരം പേരൂർ എന്ന ഗ്രാമത്തിലെത്തി സാധാരണക്കാർക്കുവേണ്ടി സ്ഥാപിച്ച പ്രസ്ഥാനമാണത്. വിവിധ തൊഴിലുകൾ അഭ്യസിപ്പിക്കുക, കലാപഠനം, സ്കൂൾ തുടങ്ങിയവ കുമാരേട്ടൻ ആരംഭിച്ചു. അതിലൊന്നാണ് കഥകളി വിദ്യാലയം. എല്ലാവരും എല്ലാം പഠിക്കണം. എല്ലാ തൊഴിലും ചെയ്യണം. തികച്ചും ഗാന്ധിയൻ ജീവിതരീതി.
. ഗാന്ധിസവും ആശാന്റെ ജീവിതത്തിൽ പകർത്തി അല്ലേ?
തീർച്ചയായും. സ്വതവേ എനിക്ക് എല്ലാ ജോലികളും ചെയ്യാനും അറിയാനും ഇഷ്ടമാണ്. പാത്രനിർമാണം, വസ്ത്രനിർമാണം, പാചകം, ഇലക്ട്രീഷ്യൻ വർക്ക് തുടങ്ങി കുമാരേട്ടൻ അക്കാലത്തു തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ ചുമരെഴുതാനും മൈക്ക് ഓപ്പറേറ്ററായുംവരെ ഞാൻ പോയിരുന്നു. ഇന്നും വീട്ടിൽ ഒരു ജോലി ആവശ്യംവന്നാൽ പരമാവധി ഞാൻ ശ്രമിച്ചശേഷമേ മറ്റൊരാളെ സഹായത്തിനു വിളിക്കൂ. അതോടൊപ്പം കഥകളി അഭ്യസിച്ചുവെന്നു പ്രത്യേകം പറയേണ്ടല്ലോ.
. അക്കാലത്തെ കഥകളിപഠനരീതി എങ്ങനെയായിരുന്നു?
പുലർച്ചെ മൂന്നുമുതൽ രാത്രി പത്തുവരെയാണ് പഠനം. മൂന്നിന് എഴുന്നേറ്റാൽ കണ്ണുസാധകം, കാൽസാധകം, ഉഴിച്ചിൽ ഏഴുമണിവരെ നീളും. തുടർന്ന് കുളി, ഭക്ഷണം കഴിഞ്ഞാൽ ഒൻപതുമുതൽ 12 വരെ ചൊല്ലിയാട്ടം. ഉച്ചഭക്ഷണം കഴിഞ്ഞാൽ രണ്ടുമുതൽ അഞ്ചുവരെ വീണ്ടും ചൊല്ലിയാട്ടം, കുളി, സന്ധ്യാപ്രാർഥനയൊക്കെ കഴിഞ്ഞാൽ ഏഴുമുതൽ വീണ്ടും ഒമ്പതുവരെ പഠനം. ഇതാണ് സാമാന്യേനയുള്ള ദിനചര്യ. പ്രധാന ഗുരുനാഥനായ തേക്കിൻകാട്ടിൽ രാവുണ്ണി നായാരാശാന് ഉറക്കം കുറവായിരുന്നു. പഠിപ്പിക്കാൻ തുടങ്ങിയാൽ സമയം നോക്കുകയില്ല. അതുകൊണ്ടു ഉച്ചയും രാത്രിയുമൊന്നും പലപ്പോഴും അറിയുകയില്ല. കഴിയുമ്പോൾ നിർത്തും അത്രമാത്രം.
. ആശാന്റെ അധ്യാപകരെക്കുറിച്ചു പറയൂ..
ആദ്യം അഭ്യസിപ്പിച്ചത് കോട്ടയ്ക്കൽ കൃഷ്ണൻകുട്ടി നായാരാശാനും കോട്ടയ്ക്കൽ ശങ്കരനാരായണൻ എമ്പ്രാന്തിരി ആശാനും. ആറുമാസം കഴിഞ്ഞപ്പോൾ തേക്കിൻകാട്ടിൽ രാവുണ്ണിനായാരാശാന് അഭ്യസിപ്പിക്കാനെത്തി. അഞ്ചുവര്‍ഷത്തോളം ആശാൻ തന്നെയായിരുന്നു. അഭ്യാസത്തിന്റെ അവസാനകാലം ആയപ്പോൾ ആശാന് ശാരീരികാസ്വാസ്ഥ്യം ആരംഭിച്ചു. പഠിപ്പിക്കൽ നിറുത്തിയ മട്ടായി. അപ്പോൾ ഞങ്ങൾ കുട്ടികൾ വെറുതെയിരിക്കരുത് എന്നുവച്ചു കുമാരേട്ടൻ കൂടിയാട്ട ആചാര്യൻ പദ്മശ്രീ മണി മാധവച്ചാക്യാരെ കൊണ്ടുവന്നു. അദ്ദേഹം ഞങ്ങളെ കണ്ണുസാധകം, അഭിനയം എന്നിവ അഭ്യസിപ്പിച്ചു. തുടർന്ന് പദ്മശ്രീ കീഴ്പടത്തിൽ കുമാരൻനായരാശാൻ അധ്യാപകനായെത്തി. അക്കാലത്താണ് എനിക്ക് കേന്ദ്ര സർക്കാരിന്റെ സ്കോളർഷിപ് കിട്ടിയത്. അതിൽ മൂന്നുകൊല്ലം ഞാൻ കുമാരൻനായരാശാന്റെ കീഴിൽ അഭ്യസിച്ചു. 1965ൽ പഠനം പൂർത്തിയാക്കി ഞാൻ പുറത്തിറങ്ങി.
. ആശാനെ എന്റെ കുട്ടിക്കാലത്തു കാണുന്നത് ഇരിങ്ങാലക്കുട ഉണ്ണായിവാരിയർ സ്മാരക കലാനിലയത്തിലെ അധ്യാപകനായാണ്. എങ്ങനെ കലാനിലയത്തിലെത്തി?
പഠനം കഴിഞ്ഞപ്പോൾ പിന്നെ വേണ്ടത് അധ്യാപന പരിചയമാണല്ലോ. ആദ്യം ഞാൻ കഥകളി പഠിപ്പിച്ചത് കേരള കലാമണ്ഡലത്തിൽ ലീവ് വേക്കൻസിയിലാണ്. അവിടെ പഠിപ്പിക്കുന്ന കാലത്താണ് ഉണ്ണായിവാര്യർ സ്മാരക കലാനിലയം ഭാരവാഹികൾ എന്നെ ഇവിടേക്ക് ക്ഷണിച്ചത്. അങ്ങനെ 1968ൽ ആയിരിക്കണം ഞാൻ ആദ്യമായി കലാനിലയത്തിൽ അധ്യാപകനായി.
. അന്നുമുതൽ ഇരിങ്ങാലക്കുടക്കാരനാണ്?
ഇവിടത്തെ അന്തരീക്ഷം എന്നെ ഇവിടെ പിടിച്ചുനിർത്തി. കൂടൽമാണിക്യം ക്ഷേത്രം. കലാനിലയത്തിലെ ജോലി, ധാരാളം കളികൾ, മികച്ച സഹപ്രവർത്തകർ, വിദ്യാർഥികൾ, നല്ല കഥകളി ആസ്വാദകർ എല്ലാം. കുറച്ചുകാലത്തിനുശേഷം ഞാൻ ജോലി ഉപേക്ഷിച്ചെങ്കിലും ഞാൻ ഈ നാട്ടിൽതന്നെ തുടർന്നു. കാലങ്ങൾക്കുശേഷം ഇവിടെനിന്നുതന്നെ വിവാഹവും കഴിച്ചു. സ്ഥിരതാമസവുമായി.
. പിന്നീട് സ്ഥാപനങ്ങളിൽ ജോലി ചെയ്തില്ലേ?
ഉവ്വ്. വീണ്ടും കലാമണ്ഡലത്തിൽ ഇടയ്ക്കുണ്ടാകും. സദനത്തിൽ കുമാരേട്ടൻ വിളിക്കുമ്പോൾ പോയി അഭ്യസിപ്പിക്കും. മൂന്നുവർഷത്തോളം പാറ്റ്ന നൃത്യകലാമന്ദിർ എന്ന സ്ഥാപനത്തിൽ പഠിപ്പിച്ചു. തുടർന്ന് 1983ൽ കൊല്ലം കഥകളി ക്ലബ്ബിന്റെ നേതൃത്തിൽ കളരി ആരംഭിച്ചപ്പോൾ ക്ഷണിച്ചതിനെ തുടർന്നു നാട്ടിൽ തിരിച്ചെത്തി. കുറച്ചുകാലം കഴിഞ്ഞപ്പോൾ ആ കളരി നിലച്ചെങ്കിലും 1990 വരെ കൊല്ലത്തുതന്നെ താമസിച്ചു. പിന്നെ ഇരിങ്ങാലക്കുടയിൽ തന്നെ. മൂന്നുവർഷമായി തിരുവനന്തപുരം മാർഗി കഥകളി വിദ്യാലയത്തിൽ ആചാര്യനാണ്.
. ഈ അനുഭവസമ്പത്ത് എങ്ങനെ ഉപകാരപ്പെട്ടു?
ഒരുവിധം എല്ലാ ശൈലികളും എനിക്ക് അഭ്യസിക്കാനായി എന്നതാണ് വാസ്തവം. അതു പലർക്കും സാധിച്ചിട്ടില്ല. സദനം, കലാമണ്ഡലം, കലാനിലയം, കൊല്ലം.. ഇവിടങ്ങളിലുള്ള സമ്പർക്കംകൊണ്ട് കഥകളിയുടെ വ്യത്യസ്ത വഴികൾ അറിയാൻ സാധിച്ചു. അതുപോലെ മറ്റൊന്നാണ് അരങ്ങനുഭവം. തുടക്കം മുതൽ വടക്കൻ നാടുകളിലും തെക്കൻ കേരളത്തിലും ഒരുപോലെ എനിക്ക് ക്ഷണം ലഭിക്കാറുണ്ട്. പ്രഗത്ഭരായ കലാകാരന്മാർ, ആസ്വാദകർ, വ്യത്യസ്ത കഥകൾ എന്നിവയെല്ലാം എനിക്കു നൽകിയ അറിവുകൾ അമൂല്യമാണ്.
. ആശാന്റെ ശിഷ്യരെക്കുറിച്ചുകൂടി പറയൂ..
ദീർഘകാലം എവിടെയും തുടരാത്തതിനാൽ പൂർണമായി ആരെയും അഭ്യസിപ്പിക്കാൻ എനിക്ക് സാധിച്ചില്ല. കലാമണ്ഡലത്തിലുള്ളപ്പോൾ രാമചന്ദ്രൻ ഉണ്ണിത്താൻ, കെ. ഗോപാലകൃഷ്ണൻ, ശശീന്ദ്രൻ, ഹരിദാസ് തുടങ്ങിയവരെ അഭ്യസിപ്പിച്ചു. കലാനിലയത്തിൽ എത്തിയപ്പോൾ ഗോപാലകൃഷ്ണൻ, ബാലകൃഷ്ണൻ, മോഹൻകുമാർ, ഗോപി തുടങ്ങിയവരായി ശിഷ്യർ. സദനത്തിൽ ഭാസിയടക്കം ചിലരുണ്ട്. ഇവരെല്ലാവരുംതന്നെ കഥകളിലോകത്ത് അംഗീകാരം നേടിയവരാണ് എന്നതിൽ എനിക്കും അഭിമാനിക്കാമല്ലോ.
. എല്ലാ കഥകളി അരങ്ങുകളിലും ആശാന്റെ പേര് കേൾക്കാം. എങ്ങനെയാണ് ഈ സ്വീകാര്യത ലഭിച്ചത്?
പഠിക്കുന്ന കാലത്തു സദനത്തിനു ധാരാളം കളികൾ ഉണ്ടായിരുന്നു. കുമാരൻനായരാശാൻ ട്രൂപ് കളികളിൽ ഞങ്ങൾ ശിഷ്യർക്ക് മുഖ്യവേഷം തീരുമാനിക്കും. ആശാൻ അതുകണ്ടു ഗുണദോഷം പറഞ്ഞുതരും. രാവുണ്ണിനായരാശാന് തെക്കൻ കേരളത്തിലും സ്ഥാനമുണ്ടായിരുന്നതിനാൽ ആശാൻ പോകുമ്പോൾ എന്നെയാണ് കൂട്ടുക. അപ്പോൾ അവിടെയും അക്കാലംമുതൽ പോകാനും വേഷങ്ങൾ കെട്ടാനും സാധിച്ചു. പിന്നെ പഠനം കഴിഞ്ഞതുമുതൽ എനിക്ക് അരങ്ങിൽ പ്രവർത്തിക്കണം എന്നതുമാത്രമായിരുന്നു ആഗ്രഹം. അപ്പോൾ കിട്ടുന്ന വേഷങ്ങൾ ഏതായാലും ആത്മാർഥമായി അവതരിപ്പിച്ചു. അതുകൊണ്ടു നാൾക്കുനാൾ അവസരം ലഭിച്ചു.
. ആശാന്റെ എനിക്ക് ഏറ്റവും ഇഷ്ടമുള്ള വേഷം ശ്രീകൃഷ്ണനാണ്. എല്ലാ വേഷങ്ങളും കെട്ടും എന്നുമറിയാം. ആശാന് ഇഷ്ടപ്പെട്ട വേഷം ഏതാണ്?
അതു പറയുകയില്ല. എല്ലാ വേഷങ്ങളും ഒരേ ആത്മാർഥതയോടെ അവതരിപ്പിക്കണം എന്നാണ് ആഗ്രഹം. അതാണ് ചെയ്യാറും. ആദ്യകാലത്തൊക്കെ കൂടുതൽ ശാരീരിക അധ്വാനമുള്ള വേഷങ്ങളാണ് എനിക്ക് സംഘാടകർ തീരുമാനിച്ചിരുന്നത്. ഏതായാലും സന്തോഷം മാത്രം. പിന്നെ ഏതു വേഷത്തിനുമിണങ്ങും എന്നൊക്കെ ആസ്വാദകർ പറയുന്നതിനു കാരണം ഈശ്വരാനുഗ്രഹമാണല്ലോ.
. നാട്ടിലും വിദേശത്തുമുള്ള അരങ്ങനുഭവവും ആസ്വാദനവും വ്യത്യസ്തമാണോ?
ശ്രദ്ധ അവിടെയും ഇവിടെയുമുണ്ട്. ഇവിടുള്ളവർക്ക് അറിയുന്നതു കഥകളും പുരാണങ്ങളുമാണല്ലോ. അറിയാത്തതുകൊണ്ട് വിദേശികൾക്കു ശ്രദ്ധ കൂടും. ആസ്വാദനത്തിൽ അച്ചടക്കവും കൂടും. കൃത്യനിഷ്ഠ അവിടത്തെ അരങ്ങുകളിൽ മുഖ്യമാണ്. മുൻപ് വിദേശത്തു വളരെ കുറഞ്ഞ സമയംകൊണ്ടാണ് കഥകളി അവതരിപ്പിച്ചിരുന്നത്. എന്നാൽ ഇന്ന് നാട്ടിലേതുപോലെ മുഴുരാത്രി, വിശദമായ അവതരണം എന്നിവ വിദേശത്തുമായി. നാട്ടിലേതുപോലെവേണം എന്നാണ് അവിടത്തെ പല സംഘാടകരും ആവശ്യപ്പെടുന്നത്.
. പ്രധാനപ്പെട്ട പല പുരസ്കാരങ്ങളും കിട്ടിയിട്ടുണ്ട്..
ഗുരുനാഥന്മാരുടെ അനുഗ്രഹം. 1978ലാണ് ആദ്യ പുരസ്കാരം. അതും കൊല്ലത്തുനിന്ന്. പിന്നീട് ഇന്നോളം ധാരാളം പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. കേന്ദ്ര സംഗീതനാടക അക്കാദമിയുടെ രത്ന അവാർഡ്, സംസ്ഥാന സർക്കാരിന്റെ പുരസ്കാരം, ടെക്സസ് യൂണിവേഴ്സിറ്റിയുടെ ടൈറ്റിൽ, തിരൂർ മലയാളം സർവകലാശാലയുടെ ഡി ലിറ്റ് എന്നിവയൊക്കെ കിട്ടി.
. ആശാന് കുടുംബം നൽകുന്ന പിന്തുണ?
തുടക്കം മുതൽ സ്ഥിരവരുമാനമില്ലാത്ത ജീവിതമായതിനാൽ കിട്ടുന്നത് ദുർവ്യയംചെയ്യുക പതിവില്ല. ജീവിതത്തിന്റെ ഓരോ ഘട്ടങ്ങൾ അനുസരിച്ചു വീട്, ഭാര്യ, കുട്ടികൾ തുടങ്ങിയ ഉത്തരവാദിത്വങ്ങൾ കൃത്യമായി നിറവേറ്റി എന്ന് വിശ്വസിക്കുന്നു. കുടുംബാംഗങ്ങൾക്കും കഥകളി എന്നാല്‍ പ്രധാനമാണ്. മകന് പഠിച്ചിട്ടുണ്ട്, മകള്‍ നര്‍ത്തകിയാണ്. അന്നും ഇന്നും കുടുംബം ഒഴിവാക്കി മറ്റൊരു ജീവിതം ഇല്ല.
. ഇതിനിടയിൽ സിനിമയിലും നായകനായി?
1989ൽ ആണത്. കാവാലം നാരായണപണിക്കർ രചിച്ച് ജി. അരവിന്ദൻ സംവിധാനംചെയ്ത മാറാട്ടം. ഷാജി എൻ. കരുൺ ആയിരുന്നു കാമറ. ഊർമിള ഉണ്ണി നായിക. കുറിയേടത്തു താത്രിയുടെ സ്മാർത്ത വിചാരം സംബന്ധിച്ച കഥ. കഥകളി കലാകാരനോട് തമ്പുരാട്ടിക്കു തോന്നുന്ന ഭ്രമം. എന്റെ കഥാപാത്രത്തെ അടിസ്ഥാനപ്പെടുത്തിയാണ് സിനിമ.
. ആശാൻ ഈ പ്രായത്തിലും അഭിനയിക്കുന്നു. തുടർച്ചയായ യാത്രകൾ, ഉറക്കമൊഴിച്ചുള്ള അവതരണം. ഞങ്ങൾക്ക് അദ്ഭുതമാണ്. ആശാൻ എങ്ങനെ സ്വയം നോക്കിക്കാണുന്നു?
പഠിക്കുന്ന കാലംമുതൽ വേഷംകെട്ടുക എന്നതുമാത്രമായിരുന്നു ഒരേയൊരു ആഗ്രഹം. ബാക്കിയൊന്നും അന്നും ഇല്ല ഇന്നുമില്ല. വേഷം, പ്രതിഫലം, സഹ കലാകാരന്മാർ എന്നീ വിഷയങ്ങൾ ഒന്നും എന്റെ മനസിലേക്ക് വരികയില്ല. കളിക്കു ക്ഷണിച്ചാൽ പോവുക അതുമാത്രം ആയിരുന്നു ഇത്രയുംകാലം. ഇപ്പോൾ പ്രായത്തിന്റെതായ ചില നിബന്ധനകൾ വയ്ക്കാറുണ്ടെങ്കിലും അതും ഈ അടുത്തുമാത്രം തുടങ്ങിയതാണ്. ആ മനസ് നിലനിര്‍ത്താന്‍ കഴിഞ്ഞു. പിന്നെ ആരോഗ്യം അതും ഉത്തരവാദിത്വത്തോടെ നിലനിര്‍ത്തുക. മനസിനും ആരോഗ്യത്തിനും ദോഷമായി ഭവിക്കുന്ന ഒന്നും ചെയ്യുകയോ, ഉപയോഗിക്കുകയോ ഇല്ല.
. ഞാൻ ചെറുപ്പത്തിൽ കഥകളിവേഷം കെട്ടിയിരുന്നപ്പോൾ ആശാൻ കാണാൻ വന്നിരുന്നു. ഇടവേളയ്ക്കുശേഷം രണ്ടുവർഷം മുൻപ് കെട്ടിയപ്പോഴും ആശാൻ മുഴുവനിരുന്നു കണ്ടു. ആശാൻ ഒരു നല്ല ഒരു കഥകളി പ്രേക്ഷകൻ കൂടിയാണ്്?
കഥകളി കാണാൻ അവസരമുള്ളിടത്തോളം കാണും. ആരുടെ എന്നില്ല. ഞാനുള്ള പരിപാടിയാണെങ്കിൽ എന്റെ വേഷത്തിനുമുമ്പുള്ളതും കഴിഞ്ഞുള്ളതും കാണും. ബിന്ദു എന്ന കുട്ടിയുടെ വേഷം കണ്ട അതേ കൗതുകം രണ്ടുവർഷം മുൻപ് മന്ത്രി കളിച്ചപ്പോഴും എനിക്കുണ്ട്. ഒന്നാംദിവസം ദമയന്തിയാണല്ലോ ടീച്ചർ അവതരിപ്പിച്ചത്. ഒട്ടും ചെറിയ ഒരു വേഷമല്ല. രണ്ടുമണിക്കൂറോളം നീളുന്ന ഒറ്റ രംഗം. വിവിധ ഭാവങ്ങൾ അവതരിപ്പിക്കുകയും വേണം. പദം, മുദ്ര, കലാശങ്ങള്‍. ഈ തിരക്കിനിടയിലും അതെല്ലാം ഒട്ടും പിഴയ്ക്കാതെ അവതരിപ്പിച്ചത് കണ്ടപ്പോൾ ആശ്ചര്യമാണ് തോന്നിയത്. തികച്ചും അഭിനന്ദനാർഹമാണ്.
. പുതിയ തലമുറയ്ക്ക് നൽകാനുള്ള ഉപദേശം?
കല എന്നതൊരു സംസ്കാരമാണ്. മറ്റുള്ളവരെ ആനന്ദിപ്പിക്കാൻ അവസരം ലഭിക്കുന്നവരാണ് കലാകാരന്മാർ. അതിനാദ്യം സ്വയം പാകമാവണം. മറ്റുള്ളവരോടുള്ള ഉത്തരവാദിത്വം നിറവേറ്റണം. കഴിയുന്നത്ര വിദ്യാഭ്യാസം നേടണം. കുടുംബത്തിനു ദോഷംവരുന്ന രീതിയിൽ ജീവിക്കരുത്. സർവോപരി ആത്മാർഥമായി കലയിൽ പ്രവർത്തിക്കണം. ബാക്കിയെല്ലാം തേടിയെത്തിക്കൊള്ളും.
Tags : Kadhakali Stages Krishnagadha story R.Bindu