സുപ്രീം കോടതി
ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത കുട്ടികൾ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ ചില സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തേണ്ടതുണ്ടെന്ന് വാക്കാൽ നിരീക്ഷിച്ച് സുപ്രീംകോടതി.
18 വയസിൽ താഴെയുള്ള കുട്ടികൾ സമൂഹമാധ്യമം ഉപയോഗിക്കുമ്പോൾ ആവശ്യമായ സംരക്ഷണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്രസർക്കാരിൽനിന്ന് പ്രതികരണം തേടിക്കൊണ്ടാണ് ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണം.
മറ്റ് രാജ്യങ്ങളിലേതുപോലെ കുട്ടികൾക്ക് സമൂഹമാധ്യമ ഉപയോഗത്തിന് ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ ആലോചിക്കുന്നതിനിടയിലാണ് ഈ നിരീക്ഷണമെന്നതും പ്രസക്തമാണ്.
ജസ്റ്റ് റൈറ്റ്സ് ഫോർ ചിൽഡ്രൻ അലയൻസ് എന്ന സംഘടനയാണ് കുട്ടികളുടെ സമൂഹമാധ്യമ ഉപയോഗത്തിന് നിയന്ത്രണങ്ങളും സുരക്ഷയും ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. 1872ലെ ഇന്ത്യൻ കോൺട്രാക്ട് ആക്ട് സെക്ഷൻ 11 പ്രകാരം കരാറുകളിൽ ഏർപ്പെടാൻ നിയമപരമായ അർഹത കുട്ടികൾക്കില്ല.
ഈ സാഹചര്യം നിലനിൽക്കെ യാതൊരു പ്രായനിയന്ത്രണവുമില്ലാതെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ സ്വതന്ത്രമായി അക്കൗണ്ടുകൾ തുറക്കാൻ കുട്ടികൾക്ക് സാധിക്കുന്നത് വിരോധാഭാസമായി ഹർജിയിൽ ചൂണ്ടിക്കാട്ടി.
രക്ഷിതാക്കളുടെ ഇ-കെവൈസി വഴിയുള്ള അനുമതിയില്ലാതെ കുട്ടികൾ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തുടങ്ങുന്നത് തടയാൻ ആവശ്യമായ നിയമഭേദഗതി കൊണ്ടുവരാനും ഹർജിക്കാർ ആവശ്യപ്പെട്ടു.
കുട്ടികളെ ഡിജിറ്റൽ ലോകത്തുനിന്ന് പൂർണമായും ഒഴിവാക്കണമെന്നല്ല മറിച്ച് സുരക്ഷിതമായ, നിയമപരമായ സംവിധാനങ്ങളിലൂടെ അവരുടെ പ്രവേശനം ഉറപ്പാക്കുകയാണ് വേണ്ടതെന്നും ഹർജിക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടി. തുടർന്നാണ് സുപ്രീംകോടതി വിഷയത്തിൽ കേന്ദ്രസർക്കാരിന്റെ നിലപാട് തേടിയത്.
സമാന രീതിയിലുള്ള ഹർജികൾ ഇതിനുമുമ്പും സുപ്രീംകോടതിയുടെ പരിഗണനയിൽ എത്തിയിട്ടുണ്ട്. എന്നാൽ അന്തിമ തീരുമാനം പുറപ്പെടുവിച്ചിട്ടില്ല.
വിഷയത്തിൽ നയപരമായ തീരുമാനമാണ് വേണ്ടതെന്നും പാർലമെന്റ് നിയമനിർമാണം നടത്തട്ടെ എന്നുമായിരുന്നു കോടതി പൊതുവെ സ്വീകരിച്ച നിലപാട്. അതേസമയം കൃത്യമായ പ്രായപരിശോധനയും രക്ഷിതാക്കളുടെ നിയന്ത്രണവും ഉറപ്പാക്കണമെന്ന് പലപ്പോഴായി സുപ്രീംകോടതി നിരീക്ഷിച്ചിട്ടുണ്ട്.
Tags : SocialMedia SupremeCourt children Safty Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash