പ്രതിപക്ഷ നേതാവ് പിണറായി വിജയൻ
തിരുവനന്തപുരം: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരേ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഡിജിപിക്കു നൽകിയ കത്തിൽ അന്വേഷണ തീരുമാനം നീളുന്നു.
മാസപ്പടി കേസിൽ പിണറായി വിജയനെയും മന്ത്രിയായിരുന്ന മുഹമ്മദ് റിയാസിനെയും പ്രതി ചേർത്ത് കേസെടുക്കാൻ ഇവർക്കെതിരേ നേരിട്ടുള്ള മൊഴികളും തെളിവുകളും ഇല്ലെന്നാണ് അഡ്വക്കേറ്റ് ജനറൽ (എജി) ആഭ്യന്തര വകുപ്പിനെ അറിയിച്ചിട്ടുള്ളത്.
വിശദമായി പരിശോധിച്ചാൽ മാത്രമേ ഇതു സംബന്ധിച്ചു കൂടുതൽ തെളിവുകൾ ഉണ്ടോ എന്നു വ്യക്തമാകുകയുള്ളൂവെന്നും ഇതിനായി ഏതാനും ദിവസങ്ങൾ കൂടി വേണ്ടിവരുമെന്നുമാണ് എജി അറിയിച്ചിട്ടുള്ളത്.
സിഎംആർഎല്ലിൽ നിന്നു മാസപ്പടി വാങ്ങിയതിൽ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനും മന്ത്രിയായിരുന്ന മുഹമ്മദ് റിയാസിനുമെതിരേ പ്രത്യക്ഷത്തിൽ തെളിവുകൾ ഇല്ലെന്നാണ് പ്രാഥമിക അനുമാനം. എജിയുടെ നിയമപരിശോധനയ്ക്കു ശേഷം മാത്രമേ ഇക്കാര്യത്തിൽ തുടർ നടപടി സ്വീകരിക്കാനാകൂ. നേരത്തേ കണ്ടെത്തി കോടതിയിൽ ഹാജരാക്കിയ തെളിവുകളും മൊഴികളുമാണ് ഇഡിയുടെ കത്തിലുള്ളത്.
മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളിൽനിന്നു പിടിച്ചെടുത്തതെന്നു പറയുന്ന റെഡ് ബുക്കിലെ വിവരങ്ങൾ ഇഡി നേരത്തേ കോടതിയിൽ ഹാജരാക്കിയിരുന്നു. വീണയുടെ ബാങ്ക് സ്റ്റേറ്റ്മെന്റുകളിൽ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിയാസിന്റെ സുഹൃത്തുക്കളുടെ കോഴിക്കോട്ടെ വീടുകളിൽ ഇഡി അന്നു പരിശോധന നടത്തിയത്. ഇതിൽനിന്നു കണ്ടെത്തിയ വിവരങ്ങളാണ് റെഡ് ബുക്കിലേതെന്ന് ഇപ്പോൾ സർക്കാരിനു കൈമാറിയ കത്തിലും പറയുന്നു. ഇതുസംബന്ധിച്ച വിവരങ്ങൾ ഇഡി നേരത്തേ കോടതിയിലും ഹാജരാക്കിയിരുന്നു.
സിഎംആർഎല്ലിൽനിന്നു പലപ്പോഴായി ടി. വീണ കൈപ്പറ്റിയ 3.28 കോടി രൂപ ബാങ്ക് വഴിയാണ് റിയാസിന്റെ സുഹൃത്തുക്കൾക്ക് കൈമാറിയത്. ഈ തുക മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനും മന്ത്രിയായിരുന്ന റിയാസിനും വേണ്ടി വീണ കൈപ്പറ്റിയതെന്നാണ് ഇഡിയുടെ അനുമാനം. എന്നാൽ, ഇത് പിണറായിക്കു വേണ്ടിയുള്ളതാണെന്നു തെളിയിക്കാനുള്ള തെളിവുകളും മൊഴികളും കത്തിൽ ഇല്ലെന്നാണ് വിവരം.
സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ മൊഴിയിലും പിണറായി വിജയനു വേണ്ടിയാണ് വീണയ്ക്ക് തുക കൈമാറിയതെന്നു പറയുന്നില്ല. കന്പനിയുടെ മുൻ ചീഫ് ഫിനാൻസ് ഓഫീസറായിരുന്ന സുരേഷിന്റെ മൊഴിയിൽ മാത്രമാണ് പിണറായി വിജയനും റിയാസിനും വേണ്ടിയാണ് വീണയ്ക്ക് മാസപ്പടി നൽകിയതെന്നു വ്യക്തമാക്കുന്നത്.
തെളിവുകളും മൊഴികളും അനുകൂലമല്ലാത്തതാണ് വിജിലൻസ് കേസെടുത്ത് അന്വേഷണം നടത്താനുള്ള നിയമോപദേശം നീളാൻ കാരണമാകുന്നത്. എന്നാൽ, നിയമോപദേശത്തിനു ശേഷം മാത്രമേ സർക്കാർ തുടർ തീരുമാനം എടുക്കുകയുള്ളൂ. വിജിലൻസിന്റെ പ്രാഥമിക പരിശോധനയ്ക്കാകും സാധ്യത ഏറെയുള്ളത്.
എന്നാൽ, മാസപ്പടി കേസിൽ ഇഡി നൽകിയ കത്ത് അതീവ ഗൗരവമുള്ളതാണെന്നും അന്വേഷണം നടത്താതിരിക്കാൻ സർക്കാരിനു കഴിയില്ലെന്നും കെപിസിസി യോഗത്തിലും മുഖ്യമന്ത്രി വി.ഡി. സതീശൻ ആവർത്തിച്ചു. ശശിധരൻ കർത്തയുടെ മാസപ്പടി ഡയറിയിൽ ഇപ്പോഴത്തെ ചില മന്ത്രിമാരുടെ പേരുള്ളതിനാൽ വിജിലൻസിന്റെ കേസെടുത്തുള്ള അന്വേഷണത്തിനെ പലരും എതിർക്കുന്ന സാഹചര്യവുമുണ്ട്.
Tags : ED Pinarayi Letter Investigation Continues Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash