ശ്രീനഗർ: ഇന്ത്യയിൽനിന്നു കടന്നുകളഞ്ഞ ലഷ്കർ ഇ തൊയ്ബ ഭീകരൻ സൗദി അറേബ്യയിലുണ്ടെന്ന് റിപ്പോർട്ട്. ഖർഗോഷ് എന്ന് അറിയപ്പെടുന്ന ഉമർ ഹാരിസ് സൗദി അറേബ്യയിൽ ഉണ്ടെന്നാണ് രഹസ്യാന്വേഷണ ഏജൻസികൾ പുറത്തുവിടുന്ന വിവരം.
രാജസ്ഥാൻ സ്വദേശിയായ സജ്ജാദിന്റെ പേരിലുള്ള പാസ്പോർട്ടിലാണ് ഇയാൾ ഇന്ത്യയിൽനിന്നു കടന്നതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
വ്യാജപേരിലാണ് ഇയാൾ സൗദിയിൽ തുടരുന്നതെന്നും അന്വേഷണ ഏജൻസികൾ കരുതുന്നു.
ഏപ്രിൽ ആദ്യവാരം ജമ്മു കാഷ്മീർ പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയാണ് ഉമർ ഹാരിസ്. ഈ കേസ് പിന്നീട് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഏറ്റെടുക്കുകയായിരുന്നു.
എൻഐഎ വിവിധ രഹസ്യാന്വേഷണ ഏജൻസികളുമായി ചേർന്നുനടത്തിയ അന്വേഷണത്തിലാണ് ഉമർ ഹാരിസ് സൗദിയിലുണ്ടെന്നു കണ്ടെത്തിയത്. സൗദിയിലേക്ക് കടക്കുന്നതിനു മുമ്പ് ഇയാൾ ഇന്തോനേഷ്യയിലേക്ക് കടന്നതായും വിവരമുണ്ട്.
പാക്കിസ്ഥാനിലെ ഖൈബർ പക്തൂൺഖ്വായിൽനിന്നുള്ളയാളാണ് ഹാരീസ്. ലഷ്കർ ഇ തൊയ്ബയുടെ ഭാഗമായ ഹാരീസ് 2012ലാണ് ജമ്മു കഷ്മീരിലേക്ക് നുഴഞ്ഞുകയറുന്നത്.
ബന്ദിപ്പോരയിലും ശ്രീനഗറിലും ഭീകരവാദ പ്രവർത്തനങ്ങളുടെ ഭാഗമായ ഹാരീസ്, ലഷ്കർ അംഗമായ മറ്റൊരാളുടെ മകളെയാണ് വിവാഹം കഴിച്ചത്. ജയ്പുരിലാണ് വിവാഹം നടന്നത്. സജ്ജാദ് എന്ന് പേരിലായിരുന്നു വിവാഹം.
ഈ പേരിലാണ് വ്യാജപാസ്പോർട്ട് ഉണ്ടാക്കി വിദേശത്തേക്കു കടന്നെന്നാണ് അന്വേഷണ ഏജൻസികൾ കരുതുന്നത്.