റിയാദ്: പശ്ചിമേഷ്യയിൽ സംഘർഷം കടുക്കുന്നതിനിടെ സൗദി അറേബ്യയിലെ സൈനിക താവളത്തിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ അമേരിക്കൻ വ്യോമസേനയുടെ ഇ-3 സെൻട്രി വിമാനത്തിന് ഗുരുതരമായ കേടുപാടുകൾ. ശത്രുക്കളുടെ നീക്കങ്ങൾ മുൻകൂട്ടി അറിയാൻ സഹായിക്കുന്ന 'എയർബോൺ വാണിംഗ് ആൻഡ് കൺട്രോൾ സിസ്റ്റം' സാങ്കേതികവിദ്യയുള്ള ഈ വിമാനം തകർന്നത് മേഖലയിലെ അമേരിക്കൻ സൈനിക നീക്കങ്ങൾക്ക് വലിയ തിരിച്ചടിയാണ്. ഇറാൻ അനുകൂല ഗ്രൂപ്പുകളാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
അമേരിക്കൻ വ്യോമസേനയുടെ 'പറക്കുന്ന റഡാർ' എന്നാണ് ഇ-3 സെൻട്രി അറിയപ്പെടുന്നത്. വിമാനത്തിന് മുകളിൽ ഘടിപ്പിച്ചിട്ടുള്ള കൂറ്റൻ റഡാർ ഉപയോഗിച്ച് 400 കിലോമീറ്ററിലധികം ദൂരെയുള്ള ശത്രു വിമാനങ്ങളെയും മിസൈലുകളെയും ഒരേസമയം നിരീക്ഷിക്കാൻ ഇതിന് സാധിക്കും. യുദ്ധഭൂമിയിൽ സ്വന്തം സൈന്യത്തിന് കൃത്യമായ നിർദ്ദേശങ്ങൾ നൽകാനും ശത്രുക്കളുടെ നീക്കങ്ങൾ തത്സമയം അറിയിക്കാനും ഈ വിമാനം അത്യന്താപേക്ഷിതമാണ്. ഒരു കമാൻഡ് ആൻഡ് കൺട്രോൾ സെന്ററായി പ്രവർത്തിക്കുന്ന ഈ വിമാനം തന്ത്രപ്രധാനമായ ആസ്തിയായാണ് പെന്റഗൺ കണക്കാക്കുന്നത്.
ആക്രമണത്തിന് പിന്നാലെ സൗദിയിലെ തങ്ങളുടെ സൈനിക താവളങ്ങളുടെ സുരക്ഷ വർദ്ധിപ്പിക്കാനും കൂടുതൽ പ്രതിരോധ സംവിധാനങ്ങൾ ഒരുക്കാനും അമേരിക്ക തീരുമാനിച്ചു. വരും ദിവസങ്ങളിൽ ഇതിന് തിരിച്ചടിയുണ്ടാകുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.