District News
വെള്ളൂർ: വെള്ളൂർ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ തമ്പടിച്ചിരിക്കുന്ന തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായിരിക്കുകയാണെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.
പഞ്ചായത്തിലാകെ ആയിരത്തോളം തെരുവുനായ്ക്കളുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം.
കഴിഞ്ഞ ദിവസം വീട്ടമ്മയടക്കം മൂന്ന് പേർക്ക് കടിയേറ്റ മടത്തേടം, പള്ളിക്കുന്ന് ഭാഗത്തുതന്നെ നൂറിലധികം തെരുവുനായ്ക്കളുണ്ട്. വെള്ളൂർ പമ്പ് ഹൗസ്, കമ്പനിപ്പടി, കേന്ദ്ര വിദ്യാലയം റോഡ്, പോലീസ് സ്റ്റേഷൻപടി, ആളൊഴിഞ്ഞ കമ്പനിയുടെ ക്വാർട്ടേഴ്സുകൾ, ഇഎസ്എ ആശുപത്രി പരിസരം തുടങ്ങിയ ഭാഗങ്ങളൊക്കെ തെരുവുനായ്ക്കൾ താവളമാക്കിയിരിക്കുകയാണ്.
നാളുകളായി വെള്ളൂർ പമ്പ് ഹൗസ്, കമ്പനിപ്പടി, കേന്ദ്ര വിദ്യാലയം റോഡ്, പോലീസ് സ്റ്റേഷൻപടി തുടങ്ങിയ ഭാഗങ്ങളിൽ തെരുവു വിളക്കുകൾ തെളിയുന്നില്ല.
ഇരുൾ മൂടിയ ഈ ഭാഗങ്ങളിൽ രാത്രികാലങ്ങളിൽ വാഹനങ്ങളിൽ ജൈവ മാലിന്യമടക്കം തള്ളുന്നതിനാൽ തെരുവുനായ്ക്കൾ ഇവിടെ പെരുകുകയാണ്.
ജനജീവിതത്തിന് കടുത്ത ഭീഷണിയായി തെരുവുനായ്ക്കൾ മാറിക്കഴിഞ്ഞതിനാൽ തെരുവുവിളക്കുകൾ തെളിക്കുന്നതിനും മാലിന്യം തള്ളലിനെതിരെ നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
Kerala
മലപ്പുറം: കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ബസിനടിയില്‍ കിടന്ന തെരുവുനായ ഡ്രൈവറെ ആക്രമിച്ചു. കഴിഞ്ഞ ദിവസം മലപ്പുറത്തുനിന്നു കോഴിക്കോട്ടേക്കുള്ള ആദ്യ ട്രിപ്പ് എടുക്കാനായി എത്തിയ ഡ്രൈവര്‍ അജ്മല്‍ ബാബുവിനാണ് നായയുടെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റത്. ഇദ്ദേഹത്തെ സഹപ്രവര്‍ത്തകര്‍ ഉടന്‍തന്നെ മലപ്പുറം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അജ്മൽ ബസിനടുത്തേക്കു ചെന്നു ഡോര്‍ തുറക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ബസിനടിയില്‍ കിടന്ന നായ ചാടിവീണത്. ഇദ്ദേഹത്തിന്റെ ശരീരത്തില്‍ ആഴത്തില്‍ മുറിവേല്‍പ്പിക്കുകയും ധരിച്ചിരുന്ന വസ്ത്രങ്ങള്‍ കടിച്ചു കീറുകയും ചെയ്തു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന് അടിയന്തര പ്രതിരോധ കുത്തിവയ്പ്പുകള്‍ നല്‍കിയിട്ടുണ്ട്. ഓഫീസ് സമയങ്ങളില്‍ കോഴിക്കോട് റൂട്ടില്‍ യാത്രക്കാര്‍ സ്ഥിരമായി ആശ്രയിക്കുന്ന പ്രധാന സര്‍വീസായിരുന്നു ഇത്. അധ്യാപകരും സ്ഥിരം യാത്രക്കാരും ബസ് സ്റ്റാന്‍ഡില്‍ ഉണ്ടായിരുന്നു. എന്നാല്‍, ഡ്രൈവര്‍ക്ക് പരുക്കേറ്റതോടെ ഈ സര്‍വീസ് പൂര്‍ണമായി റദ്ദാക്കേണ്ടി വന്നു.
കഴിഞ്ഞ ദിവസം രാത്രിയില്‍ ഡിപ്പോയില്‍ വച്ച് യാത്രക്കാരിക്കും തൊട്ടുമുന്നിലെ ചായക്കടയ്ക്കു സമീപം മറ്റൊരു ഡ്രൈവര്‍ക്കും തെരുവുനായുടെ കടിയേറ്റിരുന്നു. ജില്ലാ ആസ്ഥാനത്തെ പ്രധാന ജംഗ്ഷനായ കുന്നുമ്മലിലും പരിസരത്തും തെരുവുനായ്ക്കളുടെ എണ്ണം വര്‍ധിച്ചിരിക്കുകയാണ്. ഡിപ്പോയിലെ തെരുവുനായ ശല്യത്തിന് അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം നഗരസഭയ്ക്ക് കത്ത് നല്‍കിയതായി ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ പറഞ്ഞു. കൂടാതെ, ഡിപ്പോ പരിസരത്ത് നായ്ക്കള്‍ക്കു ഭക്ഷണം നല്‍കുന്നത് ഒഴിവാക്കണമെന്നും അതീവ ജാഗ്രത പാലിക്കണമെന്നും ജീവനക്കാര്‍ക്കു കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
National
ജയ്പൂർ: രാജസ്ഥാനിലെ ബൂന്ദിയിൽ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ ഒമ്പത് വയസുകാരി മരിച്ചു. മൂന്നാം ക്ലാസ് വിദ്യാർഥിനി റിങ്കു ഭീലാണ് മരിച്ചത്. വീടിന് സമീപമുള്ള വയലിൽ നിൽക്കുമ്പോഴായിരുന്നു ഒരു കൂട്ടം തെരുവുനായ്ക്കൾ ചേർന്ന് റിങ്കുവിനെ ആക്രമിച്ചത്.
ശരീരത്തിന്റെ പല ഭാഗങ്ങളിലും നായ്ക്കൾ കടിച്ചുകീറി. റിങ്കുവിന്റെ നിലവിളി കേട്ട് ഓടിയെത്തിയ വീട്ടുകാർ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വിവരമറിഞ്ഞ് ലോക്സഭാ സ്പീക്കർ ഓം ബിർള പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിച്ചിക്കുകയും ഒരു ലക്ഷം രൂപ കൈമാറുകയും ചെയ്തു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംഭവത്തിൽ പോലീസ് മേൽനടപടികൾ സ്വീകരിച്ചിട്ടുണ്ട്.