മാനന്തവാടി: എരുമത്തെരുവിൽ തെരുവുനായശല്യം രൂക്ഷമാകുന്നതായി ആരോപണം. എരുമത്തെരുവിലും പരിസര പ്രദേശങ്ങളിലും തെരുവുനായകളുടെ എണ്ണം കൂടുന്നതാണ് യാത്രക്കാരെയും പ്രദേശവാസികളെയും ഭീതിയിലാക്കുന്നത്.
അതിരാവിലെ സ്കൂളുകളിലേക്കും മദ്രസകളിലേക്കും പോകുന്ന വിദ്യാർഥികൾക്കാണ് തെരുവുനായ്ക്കൾ ഏറ്റവും വലിയ ഭീഷണിയുയർത്തുന്നത്. കൂട്ടമായി എത്തുന്ന നായ്ക്കളുടെ ആക്രമണം ഏതു നിമിഷവും ഉണ്ടാകാമെന്ന ഭീതിയിലാണിവർ. പ്രദേശത്ത് നായശല്യം വർധിച്ചിട്ടും അധികൃതരുടെ ഭാഗത്തുനിന്നും നടപടികളുണ്ടാകുന്നില്ലെന്നും ആരോപണമുണ്ട്.
മാസങ്ങൾക്ക് മുന്പ് പാണ്ടിക്കടയുൾപ്പടെയുള്ള ഭാഗങ്ങളിൽ തെരുവുനായ ആക്രമണത്തിൽ ആളുകൾക്ക് പരിക്കേറ്റിരുന്നു. എരുമത്തെരുവുൾപ്പെടെയുള്ള വിവിധ ഭാഗങ്ങളിൽ നായകളുടെ എണ്ണം വർധിച്ചത് ആശങ്കക്കിടയാക്കുന്നുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനവും അധികൃതരും അടിയന്തരമായി ഇടപെട്ട് തെരുവുനായ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
Tags : Nattuvishesham Districtnews Stray dog