വെള്ളൂർ: വെള്ളൂർ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ തമ്പടിച്ചിരിക്കുന്ന തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായിരിക്കുകയാണെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.
പഞ്ചായത്തിലാകെ ആയിരത്തോളം തെരുവുനായ്ക്കളുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം.
കഴിഞ്ഞ ദിവസം വീട്ടമ്മയടക്കം മൂന്ന് പേർക്ക് കടിയേറ്റ മടത്തേടം, പള്ളിക്കുന്ന് ഭാഗത്തുതന്നെ നൂറിലധികം തെരുവുനായ്ക്കളുണ്ട്. വെള്ളൂർ പമ്പ് ഹൗസ്, കമ്പനിപ്പടി, കേന്ദ്ര വിദ്യാലയം റോഡ്, പോലീസ് സ്റ്റേഷൻപടി, ആളൊഴിഞ്ഞ കമ്പനിയുടെ ക്വാർട്ടേഴ്സുകൾ, ഇഎസ്എ ആശുപത്രി പരിസരം തുടങ്ങിയ ഭാഗങ്ങളൊക്കെ തെരുവുനായ്ക്കൾ താവളമാക്കിയിരിക്കുകയാണ്.
നാളുകളായി വെള്ളൂർ പമ്പ് ഹൗസ്, കമ്പനിപ്പടി, കേന്ദ്ര വിദ്യാലയം റോഡ്, പോലീസ് സ്റ്റേഷൻപടി തുടങ്ങിയ ഭാഗങ്ങളിൽ തെരുവു വിളക്കുകൾ തെളിയുന്നില്ല.
ഇരുൾ മൂടിയ ഈ ഭാഗങ്ങളിൽ രാത്രികാലങ്ങളിൽ വാഹനങ്ങളിൽ ജൈവ മാലിന്യമടക്കം തള്ളുന്നതിനാൽ തെരുവുനായ്ക്കൾ ഇവിടെ പെരുകുകയാണ്.
ജനജീവിതത്തിന് കടുത്ത ഭീഷണിയായി തെരുവുനായ്ക്കൾ മാറിക്കഴിഞ്ഞതിനാൽ തെരുവുവിളക്കുകൾ തെളിക്കുന്നതിനും മാലിന്യം തള്ളലിനെതിരെ നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.