പ്രതീകാത്മക ചിത്രം
പാലക്കാട്: കെഎസ്ആർടിസിയുടെ പ്രിയദർശിനി പദ്ധതിമൂലം നഷ്ടത്തിലായ സ്വകാര്യബസ് സർവീസുകളെ നിലനിർത്താൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നു കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ ആവശ്യപ്പെട്ടു.
ആവശ്യങ്ങൾ ഉന്നയിച്ച് ഇന്നുരാവിലെ 10.30ന് കളക്ടറേറ്റിലേക്ക് മാർച്ചും ധർണയും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്തുനിന്നാണ് മാർച്ച് ആരംഭിക്കുക. സ്വകാര്യബസ് മേഖലയെ സഹായിക്കുന്നതിനായി സർക്കാർ നിയോഗിച്ച മുൻ ട്രാൻസ്പോർട്ട് കമ്മിഷണർ സമർപ്പിച്ച റിപ്പോർട്ടിൽ ബസ് സർവീസുകളുടെ നിലനിൽപ്പിന് ആവശ്യമായ നടപടികളൊന്നും ശിപാർശ ചെയ്തിട്ടില്ലെന്നും ഭാരവാഹികൾ ആരോപിച്ചു.
വിദ്യാർഥികളുടെ മിനിമംചാർജ് കാലോചിതമായി പരിഷ്കരിക്കുക, യാത്രക്കാരിൽനിന്നുള്ള ചാർജ് പ്രവർത്തനചെലവിന് ആനുപാതികമായി വർധിപ്പിക്കുക, സ്വകാര്യബസുകളിൽ ഉപയോഗിക്കുന്ന ഡീസലിന് സംസ്ഥാനസർക്കാരിന് ലഭിക്കുന്ന നികുതി പൂർണമായും ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സംഘടന മുന്നോട്ടുവയ്ക്കുന്നത്.
ആവശ്യങ്ങൾ ഉടൻ നടപ്പാക്കാത്തപക്ഷം ഈമാസം അവസാനത്തോടെ സമാനചിന്താഗതിയുള്ള സംഘടനകളുമായി ആലോചിച്ച് സൂചനാസമരം സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. പത്രസമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ഗോകുലം ഗോകുൽദാസ്, സംസ്ഥാന സെക്രട്ടറി കെ. രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റ് കെ .ഐ. ബഷീർ, എൻ. ഷാജഹാൻ, കൃഷ്ണൻകുട്ടി നിർമാല്യം എന്നിവർ പങ്കെടുത്തു.