National
പെരിയകുളം: അണ്ണാ ഡിഎംകെയിലേക്കു മടങ്ങാൻ തയാറാണെന്ന് മുൻ മുഖ്യമന്ത്രി ഒ. പനീർശെൽവം.
അതേസമയം, പനീർശെൽവത്തിന്റെ തിരിച്ചുവരവിനെ താൻ സ്വാഗതം ചെയ്യില്ലെന്ന് അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമി പറഞ്ഞു.
അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിതയുടെ ഉറ്റ അനുയായി ആയിരുന്ന പനീർശെൽവത്തെ എടപ്പാടിയാണ് പാർട്ടിയിൽനിന്നു പുറത്താക്കിയത്.
National
ചെന്നൈ: തമിഴ്നാട്ടിൽ ഡിഎംകെയുമായുള്ള സഖ്യത്തിൽ അടിയുറച്ചു നിൽക്കുമെന്ന് ടിഎൻസിസി അധ്യക്ഷൻ കെ. സെൽവപെരുതഗൈ.
കോൺഗ്രസ്-ഡിഎംകെ സഖ്യത്തിന് യാതൊരു ഭീഷണിയുമില്ലെന്നും അന്തസുറ്റ രീതിയിൽ സീറ്റ് ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ആസ്ഥാനമായ സത്യമൂർത്തി ഭവനിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നടൻ വിജയിന്റെ പാർട്ടിയായ ടിവികെയുമായി സഖ്യമുണ്ടാക്കണമെന്നു ചില കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തെക്കുറിച്ചു ചോദിച്ചപ്പോൾ, അത്തരം ചർച്ചകളൊന്നും ഉണ്ടായില്ലെന്നായിരുന്നു സെൽവപെരുതഗൈയുടെ മറുപടി.
ടിവികെയുമായി സഖ്യമുണ്ടാക്കില്ലെന്ന് തമിഴ്നാടിന്റെ ചുമതലയുള്ള ഗിരീഷ് ചോദാൻകർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പിനുശേഷം അധികാരം പങ്കിടണമെന്ന് കോൺഗ്രസ് എംപി മാണിക്കം ടാഗോർ ആവശ്യപ്പെട്ടിരുന്നു.
National
ചെന്നൈ: തമിഴ്നാട്ടിൽ ഭരണകക്ഷിയായ ഡിഎംകെയെ പ്രതിരോധത്തിലാക്കി വീണ്ടും ‘ജോലിക്ക് കോഴ’ ആരോപണം. തമിഴ്നാട് മുനിസിപ്പൽ ഭരണവകുപ്പിൽ 25 ലക്ഷം മുതൽ 35 ലക്ഷം രൂപവരെ കൈക്കൂലി വാങ്ങി നിയമനം നടത്തിയെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കണ്ടെത്തൽ.
അസിസ്റ്റന്റ് എൻജിനിയർ, ടൗൺ പ്ലാനിംഗ് ഓഫീസർ, ജൂനിയർ എൻജിനിയർ, ശുചീകരണ വിഭാഗം ഇൻസ്പെക്ടർ തുടങ്ങി 2,538 തസ്തികകളിലാണ് ക്രമക്കേട് നടന്നത്. നിയമന ഉത്തരവുകൾ ഓഗസ്റ്റ് ആറിന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനാണ് കൈമാറിയത്.
പ്രവേശന പരീക്ഷയിൽ വ്യാപക ക്രമക്കേട് നടന്നതായും ഇഡി കണ്ടെത്തിയിട്ടുണ്ട്. വിഷയത്തിൽ കേസെടുക്കാൻ ഡിജിപിക്ക് ഇഡി കത്ത് നൽകിയിരിക്കുകയാണ്. പരീക്ഷ നടത്തിയ അണ്ണാ സർവകലാശാലയിലെ ഉദ്യോഗസ്ഥർക്കെതിരെയും ഇ.ഡി അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.
മുനിസിപ്പൽ ഭരണമന്ത്രി കെ.എൻ. നെഹ്റുവിന്റെ സഹോദരൻ എൻ. രവിചന്ദ്രന്റെ ഉടമസ്ഥതയിലുള്ള റിയൽ എസ്റ്റേറ്റ് കമ്പനിയിൽ നടത്തിയ റെയ്ഡിലാണ് ഈ നിയമന ക്രമക്കേടുകൾക്ക് തെളിവുകൾ ലഭിച്ചതെന്ന് ഇഡി വ്യക്തമാക്കുന്നു.