ചെന്നൈ: ഇന്ത്യ സഖ്യ യോഗം ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ച ഡിഎംകെയുടെ അടുത്ത രാഷ്ട്രീയ നീക്കങ്ങളെ ചുറ്റിപ്പറ്റി ദേശീയ-സംസ്ഥാന രാഷ്ട്രീയത്തിൽ ആകാംക്ഷയേറുന്നു. പ്രതിപക്ഷ സഖ്യത്തിൽ തൃണമൂൽ കോൺഗ്രസ് വീണ്ടും സജീവമാകാൻ ശ്രമിക്കുമ്പോൾ, മറുവശത്ത് ബിജെപി പാളയത്തിലേക്ക് കൂടുമാറണമോ എന്ന കാര്യത്തിൽ ഡിഎംകെ നേതൃത്വത്തിൽ ഭിന്നത രൂക്ഷമാണെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, എൻഡിഎ സഖ്യത്തിലേക്ക് നീങ്ങാൻ ആലോചിക്കുന്ന ഡിഎംകെയ്ക്ക് ജഗൻ മോഹൻ റെഡ്ഡിയുടെ വൈഎസ്ആർസിപിയുടെ തകർച്ച ചൂണ്ടിക്കാട്ടി കടുത്ത മുന്നറിയിപ്പ് നൽകുകയാണ് കോൺഗ്രസ്.
പിന്നിൽ നിന്ന് കുത്തിയ കോൺഗ്രസിനൊപ്പം ഇനി ഒരു യോഗത്തിനുമില്ലെന്ന ഉറച്ച നിലപാടിലാണ് ഡിഎംകെ നേതൃത്വം. 2029-ലെ ലോക്സഭാ തെരഞ്ഞെടുപ്പ് വരെ തമിഴക വെട്രി കഴകവുമായി സഖ്യമുണ്ടാക്കുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചതോടെയാണ് തമിഴ്നാട്ടിൽ ഡിഎംകെ-കോൺഗ്രസ് ബന്ധം ഉലഞ്ഞത്. ഇതോടെ, എൻഡിഎ പാളയത്തിൽ ചേരുകയല്ലാതെ പാർട്ടിക്ക് മുന്നിൽ മറ്റ് വഴികളില്ലെന്ന ചോദ്യം എം.കെ. സ്റ്റാലിന്റെ പാർട്ടിയിൽ ഇപ്പോൾ ശക്തമായി ഉയരുന്നുണ്ട്.
നിലവിൽ ലോക്സഭയിൽ 22-ഉം രാജ്യസഭയിൽ 8-ഉം എംപിമാരുള്ള സുപ്രധാന ശക്തിയാണ് ഡിഎംകെ. അതുകൊണ്ടുതന്നെ ഭരണഘടനാ ഭേദഗതികൾ ഉൾപ്പെടെയുള്ള നിർണായക ഘട്ടങ്ങളിൽ ഡിഎംകെയുടെ പിന്തുണ ലഭിക്കുന്നത് ബിജെപിക്ക് വലിയ നേട്ടമാകും. എന്നാൽ, തമിഴ്നാട്ടിലെ രാഷ്ട്രീയ സാഹചര്യത്തിൽ ബിജെപി ബന്ധം വലിയ ബാധ്യതയാകുമെന്ന് ഉറപ്പുള്ളതിനാൽ, പെട്ടെന്നൊരു തീരുമാനമെടുക്കാതെ പ്രാദേശിക പാർട്ടികളുടെ ഒരു മൂന്നാം മുന്നണി സാധ്യത പരിശോധിക്കാനും ഡിഎംകെ ലക്ഷ്യമിടുന്നുണ്ട്. ഇതിനായി സമാജ്വാദി പാർട്ടി, രാഷ്ട്രീയ ജനതാദൾ എന്നീ പാർട്ടികളിലാണ് സ്റ്റാലിന്റെ പ്രതീക്ഷ.
Tags : Speculation DMK INDIA bloc Latest News