Education
തിരുവനന്തപുരം: 2026 മാർച്ച് മാസത്തിൽ നടന്ന രണ്ടാം വർഷ ഹയർസെക്കൻഡറി പരീക്ഷയുടെ പുനർമൂല്യനിർണയം സുക്ഷ്മപരിശോധന എന്നിവയുടെ ഫലം പ്രസിദ്ധീകരിച്ചു.
ഫലം പൊതുവിദ്യാഭ്യാസവകുപ്പിന്റെ (ഹയർസെക്കൻഡറി വിഭാഗം) പോർട്ടലിൽ (hseportal. kerala. gov.in) ലഭ്യമാണ്.
Education
കാസര്‍ഗോഡ്: കേരള കേന്ദ്രസര്‍വകലാശാലയില്‍ 2026-27 അധ്യയനവര്‍ഷത്തെ നാലു വര്‍ഷ ഓണേഴ്സ് ബിരുദ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് രജിസ്ട്രേഷന് ആരംഭിച്ചു. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ടിഎ) നടത്തിയ പൊതുപ്രവേശന പരീക്ഷയില്‍ (സിയുഇടി-യുജി) പങ്കെടുത്തവര്‍ക്ക് 17 വരെ സര്‍വകലാശാല വെബ്സൈറ്റ് www.cukerala.ac.in സന്ദര്‍ശിച്ച് രജിസ്റ്റര്‍ ചെയ്യാം.
ബിഎസ്സി (ഓണേഴ്സ്) ബയോളജി, ബികോം (ഓണേഴ്സ്) ഫിനാന്‍ഷ്യല്‍ അനലിറ്റിക്സ്, ബിസിഎ (ഓണേഴ്സ്), ബിഎ (ഓണേഴ്സ്) ഇന്റര്‍നാഷണല്‍ റിലേഷന്‍സ്, ബിഎസ്സി (ഓണേഴ്സ്) ഫിസിക്സ് (സെമികണ്ടക്ടര്‍), ബിഎസ്സി (ഓണേഴ്സ്) ഡാറ്റാ സയന്‍സ് ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നീ പ്രോഗ്രാമുകളാണ് സര്‍വകലാശാല നടത്തുന്നത്. ഇതില്‍ ബിഎ (ഓണേഴ്സ്) ഇന്റര്‍നാഷണല്‍ റിലേഷന്‍സ് തിരുവനന്തപുരം ക്യാപിറ്റല്‍ സെന്ററിലും മറ്റു പ്രോഗ്രാമുകള്‍ പെരിയ കാമ്പസിലുമാണ്.
ജനറല്‍, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗക്കാര്‍ക്ക് 500 രൂപയാണ് രജിസ്ട്രേഷന് ഫീസ്. 21, 22 തീയതികളിലായി പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. വിദ്യാര്‍ഥികള്‍ക്ക് admissions@cu kerala.ac.in എന്ന ഇ മെയിലില്‍ പരാതികള്‍ അറിയിക്കാം. ജൂലൈ 23ന് പരാതികള്‍ പരിഗണിച്ച് അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. ആദ്യഘട്ട പ്രവേശനം 24 മുതല്‍ 26 വരെയും രണ്ടാംഘട്ടം 27നും 28നും മൂന്നാം ഘട്ടം 29 മുതല്‍ 31 വരെയും നടക്കും. 29ന് ക്ലാസുകള്‍ ആരംഭിക്കും. ഹെല്‍പ്പ് ലൈൻ: 0467 2309467.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ 2026-27 അധ്യയന വർഷത്തെ തസ്തികാ നിർണയത്തിൽ തസ്തിക നഷ്ടം സംഭവിക്കുന്ന കലാ-കായികാധ്യാപകരെ നിലനിർത്തുന്നതിനായി അധ്യാപക വിദ്യാർഥി അനുപാതം പുനഃക്രമീകരിച്ച് ഉത്തരവിറക്കി.
ഇതു പ്രകാരം അധ്യാപക വിദ്യാർഥി അനുപാതം യുപി വിഭാഗത്തിൽ 1: 30 ആയിരിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു
National
ന്യൂഡൽഹി: ജുഡീഷറിയിലെ ക്രമക്കേടുകളെക്കുറിച്ചുള്ള പരാർശങ്ങളുടെ പേരിൽ വിവാദത്തിലായ എട്ടാം ക്ലാസ് സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിൽ മാറ്റങ്ങൾ വരുത്തി എൻസിഇആർടി.
ജുഡീഷറിയെക്കുറിച്ചുള്ള വിവാദ പരാമർശങ്ങൾ നീക്കം ചെയ്ത പരിഷ്കരിച്ച പതിപ്പിൽ 1947ലെ വിഭജനത്തിൽ കോൺഗ്രസിനെ നേരത്തേ കുറ്റപ്പെടുത്തിയതിൽ മാറ്റം വരുത്തിയിട്ടുണ്ട്.
ജാതി, മതം, വംശം, വർഗം, ശാരീരികപരിമിതി, ശാരീരികരൂപം, ലൈംഗികത, ലിംഗഭേദം എന്നീ വിവേചനങ്ങൾക്കുപുറമെ സാമ്പത്തികസ്ഥിതിയുടെ പേരിൽ മോശമായി പെരുമാറുന്നതും വിവേചനമാണെന്ന് പുതുക്കിയ പതിപ്പിൽ കൂട്ടിച്ചേർത്തിട്ടുണ്ട്.
പരിഷ്കരിച്ച പാഠപുസ്തത്തിൽ 1947ലെ വിഭജനത്തെ ഇന്ത്യൻ നാഷണൽ കോൺഗ്രസും വ്യാപകമായി എതിർത്തിരുന്നുവെന്നും അതു സ്വീകരിക്കുന്നതു മാത്രമാണോ മുന്നോട്ടുപോകാനുള്ള ഏക പോംവഴി എന്നത് ഇപ്പോഴും സംവാദവിഷയമാണെന്നുമാണ് പരാമർശമുള്ളത്. മുന്‍പുണ്ടായിരുന്ന ഹിറ്റ്ലർ പരാമർശങ്ങൾ നീക്കം ചെയ്ത പുതിയ പുസ്തകം വി.ഡി. സവർക്കറുടെ പേര് പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്.
National
ന്യൂഡൽഹി: ഉന്നത വിദ്യാഭ്യാസ മേഖലയിൽ സമഗ്ര മാറ്റങ്ങൾ നിർദേശിക്കുന്ന വികസിത് ഭാരത് ശിക്ഷാ അധിഷ്ഠൻ ബില്ല് സംബന്ധിച്ച സംയുക്ത പാർലമെന്ററി സമിതി റിപ്പോർട്ട് വർഷകാല സമ്മേളനത്തിൽ പാർലമെന്റിൽ സമർപ്പിച്ചേക്കും.
നിലവിലുള്ള യുജിസി, ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യുക്കേഷൻ, നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എഡ്യുക്കേഷൻ എന്നിവയ്ക്കുപകരം ഉന്നതവിദ്യാഭ്യാസ മേഖലയിലാകെ ഒരൊറ്റ നിയന്ത്രണ സംവിധാനം (സിംഗിൾ റഗുലേറ്റർ) കൊണ്ടുവരാൻ ലക്ഷ്യമിടുന്ന ബില്ല് കഴിഞ്ഞ വർഷം ഡിസംബറിലാണ് ലോക്സഭയിൽ അവതരിപ്പിച്ചത്.
എന്നാൽ പ്രതിപക്ഷ പ്രതിഷേധത്തെത്തുടർന്ന് കൂടുതൽ പരിശോധനയ്ക്കായി ജെപിസിക്കു കൈമാറാൻ തീരുമാനിക്കുകയായിരുന്നു. ബിജെപി എംപി ദഗ്ഗുബതി പുരന്ദേശ്വരി അധ്യക്ഷയായ 31 അംഗ പാർലമെന്ററി സമിതി ഈമാസം 17ന് ചേരുന്ന യോഗത്തിൽ ഈ കരട് റിപ്പോർട്ട് അംഗീകരിക്കുമെന്നാണ് സൂചന.
ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്വയംഭരണാധികാരത്തെ തകർക്കുമെന്ന് പ്രതിപക്ഷം
ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്വയംഭരണാധികാരത്തെ തകർക്കുന്നതും കേന്ദ്രീകരണത്തിന് വഴിതുറക്കുന്നതുമാണ് പുതിയ ബില്ലിലെ പല വ്യവസ്ഥകളുമെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. കഴിഞ്ഞദിവസം ചേർന്ന ജെപിസി യോഗത്തിൽ സംസ്ഥാനങ്ങളുടെ അധികാരങ്ങളിലുള്ള കടന്നുകയറ്റം, സർവകലാശാലകൾക്കു ഫണ്ട് അനുവദിക്കുന്നതിനുള്ള കൃത്യമായ മാനദണ്ഡങ്ങളുടെ അഭാവം തുടങ്ങിയ വിഷയങ്ങൾ പ്രതിപക്ഷ എംപിമാർ ഉന്നയിച്ചിരുന്നു.
നിലവിലെ സംവിധാനത്തിൽനിന്നു വിഭിന്നമായി പുതിയ കമ്മീഷന് സർവകലാശാലകൾക്കു നേരിട്ട് ഫണ്ട് അനുവദിക്കാനുള്ള അധികാരമുണ്ടായിരിക്കില്ല. ഫണ്ടിംഗ് സംബന്ധിച്ച തീരുമാനങ്ങൾ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കുമെന്നും ബില്ലിൽ വ്യവസ്ഥയുണ്ട്. ഇതടക്കമുള്ള വിഷയം ജെപിസിയിലെ പ്രതിപക്ഷ എംപിമാർ ഉന്നയിച്ചിരുന്നു.
കൂടാതെ രാജ്യത്തു പ്രവർത്തിക്കുന്ന വിദേശ സർവകലാശാലകളുടെ ഫീസ് ഘടനയിലെ സുതാര്യത ഉറപ്പാക്കാനും ഗുണനിലവാരം നിലനിർത്താനും പ്രത്യേക സംവിധാനം വേണമെന്നും സമിതിയിൽ ആവശ്യമുയർന്നിട്ടുണ്ട്. എന്നാൽ നിലവിലുള്ള നിരവധി സമിതികളുടെ പ്രവർത്തനങ്ങളിലെ ആവർത്തനങ്ങളും തടസങ്ങളും ഒഴിവാക്കാനാണ് പുതിയ ബില്ലിലൂടെ ലക്ഷ്യമിടുന്നതെന്നാണ് കേന്ദ്രസർക്കാർ വാദം.
Kerala
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കായി നോളജ് വാലി പദ്ധതി പ്രഖ്യാപിച്ചു. സ്വകാര്യ മേഖലയുടെ സഹകരണത്തോടെയാവും പദ്ധതി നടപ്പാക്കുക. ഇതിനായി 100 കോടി വിലയിരുത്തി. വിദേശ സർവകലാശാലകളുമായി സഹകരണം ശക്തമാക്കും.
വിദേശ സർവകലാശാലകളിലേക്ക് പോകാതെ തന്നെ വിദ്യാർഥികൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠനം ഉറപ്പാക്കുക ലക്ഷ്യമിട്ടാണ് പദ്ധതി.
ലോകത്തെ മുൻനിര വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും വിദേശ സർവകലാശാലകളുമായും സഹകരിച്ച് ഏറ്റവും മികച്ച അക്കാഡമിക് പ്രോഗ്രാമുകൾ കേരളത്തിൽ കൊണ്ടുവരും. ആധുനിക കാലത്തിനനുസരിച്ചുള്ള കോഴ്സുകളും മികച്ച തൊഴിലവസരങ്ങളും മുൻനിര സ്ഥാപനങ്ങളുടെ പങ്കാളിത്തവും വഴി കേരളത്തെ ഒരു ആഗോള വിദ്യാഭ്യാസ കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി.
ഉന്നതവിദ്യാഭ്യാസ രംഗത്ത് കൂടുതൽ നിക്ഷേപങ്ങളും വികസനവും സാധ്യമാക്കുന്നതിനായി സ്വകാര്യ സർവകലാശാല ബില്ലിൽ ആവശ്യമായ പരിഷ്കരണങ്ങൾ വരുത്തും. വയനാട് ട്രൈബൽ യൂണിവേഴ്സിറ്റിയുടെ വികസനത്തിനായി 50 കോടി രൂപ ബജറ്റിൽ വകയിരുത്തിയതായും മുഖ്യമന്ത്രി അറിയിച്ചു.
Kerala
പാലക്കാട്: ജില്ലയില്‍ താപനില ഉയരുന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഫിസിക്കൽ ക്ലാസുകൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ ജില്ലാ കളക്ടറുടെ നിര്‍ദേശം.
സ്കൂളുകൾ, പ്രഫഷണൽ/ടെക്നിക്കൽ ഉൾപ്പെടെയുള്ള കോളജുകൾ, കോച്ചിംഗ് സെന്ററുകൾ തുടങ്ങി എല്ലാ വിദ്യഭ്യാസ സ്ഥാപനങ്ങളിലെയും ഫിസിക്കൽ ക്ലാസുകൾ ഇന്ന് മുതൽ താൽക്കാലികമായി നിർത്തിവയ്ക്കാനാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപഴ്സൻ കൂടിയായ ജില്ലാ കളക്ടർ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
നിലവില്‍ ജില്ലയിലെ താപനില 40.1 ഡിഗ്രി സെൽഷ്യസ് ആണ്. അതേസമയം, അനുഭവഭേദ്യമായ ചൂട് 45 ഡിഗ്രി സെല്‍സ്യസ് വരെയാണ്. ഉയർന്ന അള്‍ട്രാ വയലറ്റ് ഇന്‍ഡക്സ്, സൂര്യാതപം, സൂര്യാഘാതം, ഡീഹൈഡ്രേഷൻ എന്നിവയ്ക്ക് സാധ്യതയുമുണ്ട്.
ഈ സാഹചര്യത്തില്‍ ക്ലാസ് മുറികളിലെ താപനില, വെന്റിലേഷൻ സൗകര്യങ്ങളുടെ അഭാവം, താപനില കുറയാനുള്ള സാധ്യത കുറവ് എന്നിവ പരിഗണിച്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
Kerala
തൃശൂർ: സംസ്ഥാനത്തെ സ്കൂളുകളിലെ രണ്ടാംപാദ വാർഷിക പരീക്ഷാഫലങ്ങളുടെ അടിസ്ഥാനത്തിൽ അക്കാദമികനിലവാരം മെച്ചപ്പെടുത്തുന്നതിനായി അടിയന്തരനടപടികൾ സ്വീകരിക്കാൻ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി നിർദേശം നൽകി.
വിദ്യാഭ്യാസ ഉദ്യോഗസ്ഥരായ എഇഒ, ഡിഇഒ, ഡിഡി, ആർഡിഡി, വിഎച്ച്എസ്ഇ എഡി, എസ്എസ്കെ - ഡിപിസി എന്നിവരുടെ തൃശൂരിൽ ചേർന്ന യോഗത്തിലാണ് നിർദേശം. പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി കെ. വാസുകി, പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ. ഉമേഷ് തുടങ്ങിയവരും പങ്കെടുത്തു.
അഞ്ചുമുതൽ ഉത്തരക്കടലാസുകൾ വിതരണംചെയ്ത് ക്ലാസ് പിടിഎ യോഗങ്ങൾ ചേർന്ന് രക്ഷിതാക്കളുമായി കുട്ടികളുടെ പഠനനിലവാരം ചർച്ചചെയ്യണം. അഞ്ചുമുതൽ ഒന്പതുവരെ ക്ലാസുകളിൽ നടപ്പിലാക്കിയ സബ്ജക്ട് മിനിമം (30% മാർക്ക്) പദ്ധതി കുട്ടികൾക്കു നീതിയുക്തമായി ഗുണംചെയ്തോ എന്നു വിലയിരുത്തണം. പിന്നാക്കംനിൽക്കുന്ന കുട്ടികൾക്കു പത്താം ക്ലാസ് മാതൃകയിൽ പ്രത്യേക ക്ലാസുകൾ നൽകണം.
കുട്ടികളുടെ സ്കോറുകൾ സമഗ്ര പ്ലസ് പോർട്ടലിൽ രേഖപ്പെടുത്തി താഴ്ന്ന ഗ്രേഡ് നേടിയവർക്കായി പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കണം.എസ്ടി വിദ്യാർഥികൾക്കുള്ള എൻറിച്ച്മെന്റ് പ്രോഗ്രാം, ഇതരസംസ്ഥാനതൊഴിലാളികളുടെ കുട്ടികൾക്കുള്ള വോളന്റിയർ ക്ലാസുകൾ എന്നിവയുടെ പുരോഗതി ഉറപ്പാക്കണം.
കുട്ടികളിൽ മൂല്യബോധം, സഹിഷ്ണുത, പ്രകൃതിസ്നേഹം എന്നിവ വളർത്തുന്നതിനും ലഹരിവിരുദ്ധ അവബോധം സൃഷ്ടിക്കുന്നതിനുമായി പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ നേതൃത്വത്തിൽ സ്നേഹം എന്ന പുതിയ പദ്ധതി നടപ്പിലാക്കും.
Kerala
തിരുവനന്തപുരം: കേന്ദ്ര ഫണ്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ വീണ്ടും പ്രതികരണവുമായി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. കേന്ദ്രാവിഷ്കൃത പദ്ധതികൾ വഴി സംസ്ഥാനങ്ങൾക്ക് ലഭിക്കുന്ന ഫണ്ട് കേരളത്തിന്റെ അവകാശമാണെന്ന് ശിവൻകുട്ടി പറഞ്ഞു.
കേന്ദ്ര ഫണ്ട് ആരുടെയും ഔദാര്യമല്ല. ഈ ഫണ്ട് ഉപയോഗിക്കുന്നത് ഭിന്നശേഷി കുട്ടികൾ, പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾ തുടങ്ങിയ അർഹതപ്പെട്ടവർക്ക് വേണ്ടിയാണ്. ഈ ഫണ്ടിനായി ശ്രമിക്കുന്നത് സംസ്ഥാനത്തിന്റെ ഭരണഘടനാപരമായ കടമയും ജനങ്ങളോടുള്ള പ്രതിബദ്ധതയുമാണെന്നും മന്ത്രി പറഞ്ഞു.
പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവയ്ക്കാനുള്ള ആദ്യഘട്ട ശ്രമം പോലും സംസ്ഥാന താൽപര്യം മുൻനിർത്തിയാണ്. നമ്മുടെ വിദ്യാഭ്യാസ നിയമങ്ങൾക്കും പാഠ്യപദ്ധതിക്കും എതിരല്ലാത്ത ഭാഗങ്ങൾ മാത്രം സ്വീകരിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്.
വിദ്യാഭ്യാസത്തിന്റെ മതനിരപേക്ഷതയും പുരോഗമന സ്വഭാവവും കാത്തുസൂക്ഷിക്കുക എന്നത് ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ അടിയുറച്ച നിലപാടാണ്. അതിൽ ഒരു വിട്ടുവീഴ്ചയുമില്ല. കേരളത്തിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ഒരു പദ്ധതിയെ ആശ്രയിച്ചല്ല മുന്നോട്ട് പോകുന്നത്. അത് നമ്മുടെ നയമാണ്. ഈ നയം ശക്തിപ്പെടുത്താൻ സംസ്ഥാനത്തിന് അർഹതപ്പെട്ട എല്ലാ ഫണ്ടുകളും നേടാൻ ഇനിയും ശ്രമിക്കുമെന്നും ശിവൻകുട്ടി വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പ്രകോപിതനാകാൻ എന്താണ് കാരണമെന്ന് തനിക്കറിയില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പ്രകോപനം ഉണ്ടാക്കാനോ പ്രകോപിതനാക്കാനോ താനില്ലെന്നും അദ്ദേഹം പറഞ്ഞു.
എസ്എസ്കെ ഫണ്ട് കിട്ടാതിരുന്നാൽ അതിന്റെ ഉത്തരവാദിത്വം തനിക്കില്ലെന്ന് ശിവൻകുട്ടി നേരത്തെ പറഞ്ഞിരുന്നു. ഇതുസംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ബിനോയ് വിശ്വം.
പിഎം ശ്രീയെ പറ്റി ശിവൻകുട്ടിയെ പഠിപ്പിക്കാൻ താൻ ആളല്ല. പിഎം ശ്രീയെ സംബന്ധിച്ചുള്ള ഇടതുപക്ഷ രാഷ്ട്രീയം ശിവൻകുട്ടിയെ പഠിപ്പിക്കാൻ തന്നെക്കാളും അവകാശമുള്ളത് എം.എ. ബേബിക്കും എം.വി. ഗോവിന്ദനുമാണ്. അവർ പഠിപ്പിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
പിഎം ശ്രീയിലൂടെ ആർഎസ്എസിന്റെ വിദ്യാഭ്യാസ അജണ്ട നടപ്പിലാക്കാനുള്ള നീക്കം, അതിനെപ്പറ്റിയുള്ള ഇടതുപക്ഷത്തിന്റെ ശരിയെന്താണെന്ന് താൻ പഠിപ്പിക്കുന്നില്ല. അത് പഠിപ്പിക്കാൻ സിപിഎമ്മിന്റെ നേതാക്കന്മാരുണ്ട്.
പിഎം ശ്രീയും എസ്എസ്കെയും രണ്ടും ഒന്നല്ല. രണ്ടും കൂട്ടിക്കലർത്തുന്നത് ബിജെപിയുടെ രാഷ്ട്രീയമാണ്. അതല്ല എൽഡിഎഫ് രാഷ്ട്രീയം. എസ്എസ്കെ ഫണ്ട് ലഭിക്കാൻ നമുക്ക് അവകാശമുണ്ട്. എസ്എസ്കെ ഫണ്ട് തട്ടിപറിക്കാൻ കേന്ദ്രം ശ്രമിച്ചാൽ അതിനെ ഇടതുപക്ഷം നിയമപരമായും രാഷ്ട്രീയപരമായും എതിർക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു.
പിഎം ശ്രീയെ സംബന്ധിച്ച ജയപരാജയം അളക്കാൻ സിപിഐ ഇല്ല. ഇത് ഇടതുപക്ഷത്തിന്റെ വിജയമാണെന്നാണ് താൻ നേരത്തെ തന്നെ പറഞ്ഞിരുന്നത്. ഈ കത്ത് ഉൾപ്പെടെയുള്ള എല്ലാ കാര്യവും ഇടതുപക്ഷത്തിന്റെ വിജയമാണ്.
എൽഡിഎഫ് രാഷ്ട്രീയത്തിന്റെ ഐക്യത്തിനോ അടിത്തറയ്ക്കോ ഭംഗം വരുന്നത് ഒന്നും ചെയ്യില്ലെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.