Kerala
കൽപ്പറ്റ: ഉരുള്‍പ്പൊട്ടല്‍ ഫണ്ട് പിരിവിനെ ചൊല്ലി ഡിവൈഎഫ്ഐ - യൂത്ത് കോണ്‍ഗ്രസ് പോര് മുറുകുന്നു. ഡിവൈഎഫ്ഐ പതിനഞ്ച് കോടി രൂപ നല്‍കിയത് രണ്ട് മാസം മുൻപ് മാത്രമാണെന്നും പിരിച്ചതില്‍ 44 ലക്ഷം രൂപ കൈയിൽ വച്ചിരിക്കുകയാണെന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.
ഇതിനു മറുപടിയുമായി ഡിവൈഎഫ്ഐ രംഗത്തെത്തി. പണം നല്‍കിയതിന്റെ രസീതുകള്‍ അടക്കം ഡിവൈഎഫ്ഐ പുറത്തുവിട്ടു. കോണ്‍ഗ്രസ് പിരിച്ചതിന്റെ കണക്ക് പുറത്ത് വിടാൻ അവർ വെല്ലുവിളിച്ചു. ഉരുള്‍പ്പൊട്ടല്‍ പുനരധിവാസവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ഫണ്ട് മുക്കിയെന്ന് ഡിവൈഎഫ്ഐ ആരോപിച്ചിരുന്നു.
എന്നാൽ ഫണ്ട് പിരിവില്‍ ഡിവൈഎഫ്ക്കെതിരെ ആരോപണവുമായി യൂത്ത് കോണ്‍ഗ്രസും രംഗത്ത് വന്നിരിക്കുകയാണ്. 2025 മാർച്ചില്‍ മുഖ്യമന്ത്രിയുടെ സിഎംഡിആർഎഫിലേക്കായി ഇരുപത് കോടി നല്കിയ സംഘടന യഥാർത്ഥത്തില്‍ പണം നല്‍കിയില്ലെന്നാണ് ആരോപണങ്ങളില്‍ ഒന്ന്.
സിഎംഡിആർഫിലേക്ക് പണം നല്‍കാനുള്ള തീരുമാനം പിന്നീട് മാറ്റിയെന്നും വീടുകളുടെ സ്പോണ്‍സർഷിപ്പായാണ് ഈ പണം നല്‍കിയതെന്നും ഡിവൈഎഫ്ഐ വ്യക്തമാക്കി. പണം നല്കിയ രസീതുകളും ഡിവൈഎഫ്ഐ പുറത്ത് വിട്ടു.
International
ജക്കാർത്ത: ഇന്തോനേഷ്യയിൽ ശനിയാഴ്ചയുണ്ടായ മണ്ണിടിച്ചിലിൽ 23 മറീൻ സൈനികരും മരിച്ചതായി അധികൃതർ അറിയിച്ചു.
പടിഞ്ഞാറൻ ജാവ പ്രവിശ്യയിലെ പാസിർ ലാംഗു ഗ്രാമത്തിൽ ശനിയാഴ്ച പുലർച്ചെ ആയിരുന്നു ദുരന്തം. ദിവസങ്ങളായി പെയ്യുന്ന മഴയ്ക്കിടെയാണ് മലയോര മേഖലയിൽ മണ്ണിടിച്ചിൽ ഉണ്ടായത്. ഒട്ടേറെ വീടുകൾ മണ്ണിനടിയിലായി.
ദുരന്തമേഖലയിൽനിന്ന് ഇതുവരെ 38 മൃതദേഹങ്ങൾ കണ്ടെടുത്തു. നാൽപ്പതിനടുത്ത് പേരെ ഇനിയും കണ്ടെത്താനുണ്ട്.
പരിശീലനാഭ്യാസത്തിനെത്തിയ സൈനികരും ദുരന്തത്തിൽ അകപ്പെട്ടുവെന്നാണ് അറിയിപ്പ്.
District News
ഇടുക്കി: അടിമാലിയിലെ മണ്ണിടിച്ചിലിനെത്തുടർന്ന് അപകടസാധ്യതയുണ്ടെന്ന് വിദഗ്ധ സമിതി കണ്ടെത്തിയ 29 വീടുകൾക്ക് ഇൻഷ്വറൻസ് പരിരക്ഷ പ്രകാരമുള്ള തുക നൽകി പുനരധിവസിപ്പിക്കാൻ തീരുമാനം. മന്ത്രി റോഷി അഗസ്റ്റിൻ, ഡീൻ കുര്യാക്കോസ് എംപി, എംഎൽഎമാരായ എം.എം. മണി, എ. രാജ, ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
അപകടസാധ്യതാമേഖലയിലുള്ള വീടുകൾക്ക് ഇൻഷ്വറൻസ് പരിരക്ഷയുണ്ടെന്ന് ദേശീയപാത അഥോറിറ്റി വ്യക്തമാക്കി. ഈ തുക ലഭ്യമാക്കി അവർക്ക് വീടും സ്ഥലവും നൽകി പുനരധിവസിപ്പിക്കുന്നതിന് നടപടി സ്വീകരിക്കും. തുക ലഭ്യമാക്കേണ്ടത് ദേശീയപാത അഥോറിറ്റിയാണ്. കുറഞ്ഞുപോയാൽ ബാക്കി തുകയും അഥോറിറ്റി നൽകണം.
ഇവരെ പുനരധിവസിപ്പിക്കുന്നതുവരെ വാടക വീട് ലഭ്യമാക്കും. വാടകയും എൻഎച്ച്എഐ വഹിക്കും. കൂടാതെ അപകടത്തിൽ മരിച്ച ബിജുവിന്റെ മകൾക്ക് സാന്പത്തിക സഹായവും അഥോറിറ്റി നൽകും. ക്യാന്പിൽ കഴിയുന്നവർക്ക് സഹായധനം നൽകാനും തീരുമാനമായി. ഇൻഷ്വറൻസ് ലഭിക്കുന്ന തുക ഭൂമി വാങ്ങുന്നതിനും വീട് വയ്ക്കുന്നതിനും മാത്രമേ ഉപയോഗപ്പെടുത്താവൂ എന്ന് നിശ്ചയിച്ചിട്ടുണ്ട്.
ഇതിനായി പഞ്ചായത്ത്, വില്ലേജ്, ഗുണഭോക്താവ്, എൻഎച്ച്എഐ എന്നിവർ ചേർന്ന് സംയുക്ത കരാറിലേർപ്പെടും.
ദുരിതബാധിതരായി കണ്ടെത്തിയ 29 കുടുംബങ്ങൾക്ക് വീടും സ്ഥലവും കണ്ടെത്തുന്നതിന് പഞ്ചായത്ത് മേൽനോട്ടം വഹിക്കും. നിലവിൽ ക്യാന്പിലുളള 25 കുടുംബങ്ങളുടെ വീടുകൾക്ക് അപകടഭീഷണിയില്ലെന്ന് വിദഗ്ധസമിതി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ അവർക്ക് ക്യാന്പിൽനിന്ന് മടങ്ങാം. മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് സംരക്ഷണ ഭിത്തി കെട്ടുന്നതിന് ദേശീയപാത അഥോറിറ്റി നടപടി സ്വീകരിക്കും.
എൻഎച്ച്, പിഡബ്ല്യുഡി, എൽഎസ്ജിഡി, ദുരന്തനിവാരണസേന, ജിയോളജി, മണ്ണ് സംരക്ഷണ വകുപ്പുകൾ എന്നിവരുടെ സംഘമാണ് വിദഗ്ധ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചത്.
ശാസ്ത്രീയമായ ആസൂത്രണമില്ലാതെയുള്ള നിർമാണ പ്രവർത്തനമാണ് അപകടത്തിന് കാരണമായതെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കിയത്.
Kerala
ഇടുക്കി: അടിമാലി കൂമ്പൻപാറയിൽ മണ്ണിടിച്ചിലിൽ 45 കാരനായ ബിജു മരിച്ച സംഭവത്തിൽ അസ്വാഭാവിക മരണത്തിനു കേസെടുത്ത് പോലീസ്. നിലവിൽ ആരെയും പ്രതിചേർത്തിട്ടില്ല. വിശദമായ അന്വേഷണത്തിനു ശേഷം എൻഎച്ച്എഐയെ പ്രതി ചേർക്കണോ എന്നതിൽ തീരുമാനമെടുക്കും.
അതേസമയം, മണ്ണിടിച്ചിലിന് കാരണം കണ്ടെത്താനുള്ള പരിശോധനകൾ ഇന്ന് തുടങ്ങും. രണ്ട് ദിവസത്തിനകം പ്രാഥമിക റിപ്പോർട്ട് തയാറാക്കും. ജിയോളജി, പൊതുമരാമത്ത്, റവന്യു ഉദ്യോഗസ്ഥരടങ്ങുന്ന സംയുക്ത സംഘമാണ് പരിശോധന നടത്തുക.
ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള അശാസ്ത്രീയ നിർമാണമാണ് അപകടത്തിന് കാരണമെന്നാണ് പരാതി. ഇക്കാര്യത്തിലെ വസ്തുതകൾ അന്വേഷിക്കലാണ് പ്രത്യേക സംഘത്തിന്റെ പ്രധാന ദൗത്യം. രണ്ടു ദിവസത്തിനകം പ്രാഥമിക റിപ്പോർട്ടും നാല് ദിവസം കൊണ്ട് സമഗ്ര റിപ്പോർട്ടും സമർപ്പിക്കാനാണ് കളക്ടർക്ക് നിർദേശം നൽകിയിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് കൂമ്പൻപാറയിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് നെടുമ്പള്ളിക്കുടിയിൽ ബിജു മരിച്ചത്. ഭാര്യ സന്ധ്യയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. സന്ധ്യയ്ക്ക് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ച എട്ടു മണിക്കൂർ നീണ്ട ശസ്ത്രക്രിയ നടത്തിയിരുന്നു. നിലവിൽ ഇവർ ഐസിയുവിൽ തുടരുകയാണ്.
Kerala
ഇടുക്കി: അടിമാലി കൂറ്റമ്പാറയിൽ ദേശീയപാതയിൽ മണ്ണിടിച്ചിലിൽ തകർന്ന വീടിനുള്ളിൽ അകപ്പെട്ട രണ്ടു പേരിൽ ഒരാളെ പുറത്തെത്തിച്ചു. കോൺക്രീറ്റ് പാളികൾക്കിടയിൽനിന്ന് അഞ്ച് മണിക്കുറിനുശേഷമാണ് സന്ധ്യയെ പുറത്തെത്തിച്ചത്.
സന്ധ്യയെ അടിമാലി താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. എന്നാൽ സന്ധ്യയുടെ കാലിന് പൊട്ടലുണ്ടെന്നും വിദഗ്ധ ചികിത്സ ലഭ്യമാക്കുമെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.
ബിജു അബോധാവസ്ഥയിലാണെന്നും ആരോഗ്യനിലയിൽ ആശങ്കയുണ്ടെന്നും രക്ഷാപ്രവർത്തകർ അറിയിച്ചു. ബിജുവിനെ ഉടൻ പുറത്തെത്തിക്കാനുള്ള ശ്രമത്തിലാണ് രക്ഷാപ്രവർത്തകർ.
രാത്രി പത്തരയോടെയാണ് വൻ തോതിലുള്ള മണ്ണിടിച്ചിൽ ഉണ്ടായത്. 50 അടിയിലേറെ ഉയരമുള്ള തിട്ടയുടെ വിണ്ടിരുന്ന ഭാഗം ഇടിഞ്ഞ് പാതയിലേക്കും അടിഭാഗത്തുള്ള വീടുകളിലേക്കും പതിക്കുകയായിരുന്നു. ബിജുവും സന്ധ്യം വീടിന്റെ ഹാളിൽ നിൽക്കുമ്പോഴാണ് മണ്ണിടിച്ചിലുണ്ടായത്.
Kerala
ഇടുക്കി: മണ്ണിടിഞ്ഞ് വീടിനു മുകളിലേക്ക് വീണതിനെ തുടർന്ന് ഇടുക്കി അടിമാലിയിൽ രണ്ടുപേർ കുടുങ്ങിക്കിടക്കുന്നു. അടിമാലി കൂമ്പൻപാറ ലക്ഷംവീട് കോളനിക്ക് സമീപമുണ്ടായ അപകടത്തിൽ ബിജു, ഭാര്യ സന്ധ്യയുമാണ് കുടുങ്ങിക്കിടക്കുന്നത്.
ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. അപകട ഭീഷണിയെത്തുടർന്ന് ഉന്നതിക്ക് സമീപത്തായി 22 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചിരുന്നു. അതില്‍ ബിജുവും ഭാര്യയും ഉണ്ടായിരുന്നു.
ചില രേഖകൾ എടുക്കുന്നതിന് വേണ്ടി ഇരുവരും വീട്ടിലേക്ക് തിരിച്ചെത്തിയപ്പോഴാണ് അപകടമുണ്ടായത്. സന്ധ്യയുമായി ഫോണില്‍ ബന്ധപ്പെട്ടെന്നും വീടിന്റെ കോണ്‍ക്രീറ്റ് മാറ്റി ഇരുവരേയും രക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും അധികൃതർ പറഞ്ഞു.
Kerala
കൊച്ചി: വയനാട് മുണ്ടക്കൈ-ചൂരൽമല ദുരന്ത ബാധിതരുടെ ബാങ്ക് വായ്പ എഴുതിത്തള്ളില്ലെന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരേ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. കാരുണ്യമല്ല തേടുന്നതെന്നും ചിറ്റമ്മ നയം വേണ്ടെന്നും കേന്ദ്രത്തോട് ഹൈക്കോടതി പറഞ്ഞു. കേരളത്തെ സഹായിക്കാൻ താത്പര്യമില്ലെങ്കിൽ അക്കാര്യം തുറന്ന് പറയണമെന്നും ഹൈക്കോടതി ആഞ്ഞടിച്ചു.
മുണ്ടക്കൈ- ചൂരൽമല ദുരന്തവുമായി ബന്ധപ്പെട്ട് സ്വമേധയാ സ്വീകരിച്ച ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. ബാങ്ക് വായ്പ എഴുതിത്തള്ളാൻ നിയമത്തിൽ വ്യവസ്ഥയില്ലെന്നും വായ്പ എഴുതിത്തള്ളൽ കേന്ദ്രത്തിന്റെ അധികാര പരിധിക്ക് പുറത്തുള്ള കാര്യമാണെന്നും കാണിച്ച് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാംഗ്മൂലത്തിനെതിരെയാണ് വിമർശനം.
വായ്പകള്‍ എഴുതിത്തള്ളുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്ന് അറിയിച്ച കേന്ദ്ര സര്‍ക്കാരിന്റെ മറുപടിയോട് ‘ഫന്റാസ്റ്റിക്’ എന്നാണ് പരിഹാസ രൂപേണ ഹൈക്കോടതി പ്രതികരിച്ചത്. കേന്ദ്ര സർക്കാരിന് അധികാരമില്ലെന്ന് പറയാനാവില്ലെന്ന് ആവർത്തിച്ച ഹൈക്കോടതി, വായ്പ എഴുതിത്തള്ളാൻ മനസുണ്ടോയെന്നതാണ് പ്രശ്നമെന്നും എഴുതിത്തള്ളാനാവില്ലെന്ന് കേന്ദ്രത്തിന് പറയാനാവില്ലെന്നും പറഞ്ഞു.
വായ്പ എഴുതിതള്ളുന്നതിന് ഭരണഘടനയിൽ വ്യവസ്ഥയുണ്ടെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ആരെയാണ് നിങ്ങൾ വിഡ്ഢികളാക്കാൻ ശ്രമിക്കുന്നത്. ഭരണഘടന വായിച്ചിട്ട് വരൂവെന്നും ഉദ്യോഗസ്ഥർ ഭരണഘടന വായിച്ചിട്ടില്ലേ എന്നും കോടതി ചോദിച്ചു.
ഗുജറാത്ത്, രാജസ്ഥാൻ ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾക്ക് കേന്ദ്രം സഹായം നൽകി. സഹായിക്കാൻ തയാറല്ലെങ്കിൽ അത് ജനങ്ങളോട് പറയൂ. കാരുണ്യമല്ല തേടുന്നതെന്നും കേന്ദ്രത്തോട് ഹൈക്കോടതി പറഞ്ഞു.
കേന്ദ്ര സർക്കാർ നിലപാട് അങ്ങേറ്റയറ്റം അസ്വസ്ഥതപ്പെടുത്തുന്നതെന്നു പറഞ്ഞ കോടതി കേന്ദ്രസർക്കാർ പരിധിയിലുള്ള ബാങ്കുകളുടെ വിവരങ്ങൾ കൈമാറാൻ നിർദേശിച്ചു. ഇത് ഒന്നിന്റെയും അവസാനമല്ലെന്ന് പറഞ്ഞ ഹൈക്കോടതി, ഇതാണ് മനോഭാവമെങ്കിൽ കടുത്ത നിലപാട് സ്വീകരിക്കുമെന്നും കേന്ദ്ര സർക്കാരിന് മുന്നറിയിപ്പ് നൽകി.
ഇതിനുശേഷം ബാങ്കുകളുടെ വായ്പ ഈടാക്കൽ നടപടികൾ ഹൈക്കോടതി താത്കാലികമായി സ്റ്റേ ചെയ്തു, ദുരിതബാധിതർക്കെതിരായ വായ്പ വീണ്ടെടുപ്പ് നടപടികൾക്ക് വിലക്കേർപ്പെടുത്തി. ബാങ്കുകളെ കേസിൽ കക്ഷികളായി ചേർക്കാനും വായ്പ എഴുതിത്തള്ളൽ സംബന്ധിച്ച തങ്ങളുടെ നിലപാട് കോടതിയെ അറിയിക്കാനും ഹൈക്കോടതി നിർദേശിച്ചു. ജസ്റ്റീസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റീസ് ജോബിന് സെബാസ്റ്റ്യന്‍ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
മുണ്ടക്കൈ - ചൂരൽമല ദുരന്ത ബാധിതരുടെ ബാങ്ക് വായ്പ എഴുതിത്തള്ളാൻ നിയമത്തിൽ വ്യവസ്ഥയില്ലെന്നും കേന്ദ്രത്തിന്റെ അധികാര പരിധിക്ക് പുറത്തുള്ള കാര്യമാണെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാംഗ്മൂലത്തിൽ പറയുന്നത്.
പൊതുമേഖലാ ബാങ്കുകൾക്ക് കേന്ദ്ര ധനകാര്യമന്ത്രാലയം നയ- നിർദേശങ്ങൾ മാത്രമാണ് നൽകുന്നത്. തീരുമാനമെടുക്കേണ്ടത് അതത് ബാങ്കുകളുടെ ഡയറക്ടർ ബോർഡാണ്. ബാങ്കുകൾ സ്വതന്ത്ര സംവിധാനമാണെന്നും കേന്ദ്രം സത്യവാംഗ്മൂലത്തിൽ വ്യക്തമാക്കി.
ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്നതില്‍ കേന്ദ്രത്തോട് നിലപാട് അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. മൂന്നാഴ്ചത്തെ സാവകാശമാണ് കഴിഞ്ഞ തവണ ഹൈക്കോടതി ഈ ഈ കേസ് പരിഗണിച്ചപ്പോള്‍ കേന്ദ്രം ആവശ്യപ്പെട്ടത്.
District News
2024-ലെ വയനാട് മണ്ണിടിച്ചിൽ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് യൂത്ത് കോൺഗ്രസ് പ്രഖ്യാപിച്ച ഭവനനിർമ്മാണ പദ്ധതിയെ ചൊല്ലി വിവാദം കത്തുന്നു. 30 വീടുകൾ നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ച് പൊതുജനങ്ങളിൽ നിന്നും ഫണ്ട് പിരിച്ചെടുത്തെങ്കിലും നിർമ്മാണം എങ്ങുമെത്തിയില്ലെന്നും, ഫണ്ടിൽ തിരിമറി നടന്നുവെന്നും ആരോപിച്ച് പോലീസിൽ പരാതി ലഭിച്ചു. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന ആവശ്യം ശക്തമാണ്.
എന്നാൽ യൂത്ത് കോൺഗ്രസ് നേതൃത്വം ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞ് തള്ളി. പിരിച്ചെടുത്ത ഫണ്ട് കെപിസിസിക്ക് കൈമാറിയെന്നും, സർക്കാർ ഭൂമി ലഭ്യമാക്കിയാൽ ഉടൻ നിർമ്മാണം ആരംഭിക്കുമെന്നും അവർ അറിയിച്ചു. ഡിവൈഎഫ്ഐയും എഐവൈഎഫും ദുരിതാശ്വാസ ഫണ്ട് കൃത്യമായി സർക്കാരിന് കൈമാറിയ സാഹചര്യത്തിൽ യൂത്ത് കോൺഗ്രസ് ഫണ്ട് കൈകാര്യം ചെയ്ത രീതിയിൽ സംശയങ്ങളുയരുന്നുണ്ട്.
ഈ വിഷയത്തിൽ പൊതുസമൂഹത്തിൽ വലിയ ചർച്ചകൾ നടക്കുന്നുണ്ട്. ദുരന്തബാധിതരെ സഹായിക്കാനായി സുമനസ്സുകൾ നൽകിയ പണത്തിന്റെ പേരിൽ നടക്കുന്ന വിവാദങ്ങൾ ഖേദകരമാണെന്നും, ഈ വിഷയത്തിൽ സുതാര്യത ഉറപ്പാക്കണമെന്നും വിവിധ കോണുകളിൽ നിന്ന് ആവശ്യമുയർന്നിട്ടുണ്ട്.