District News
കല്ലൂർക്കാട്: ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
വെള്ളൂര്‍ക്കുന്നം കാവുങ്കര കെ.കെ. ഹൗസില്‍ പീര്‍ മുഹമ്മദിന്റെ മകന് മുഹമ്മദ് കാസിമാ(28)ണ് മരിച്ചത്. മൂവാറ്റുപുഴ കല്ലൂര്‍ക്കാട് റോഡില്‍ ഏനാനല്ലൂര്‍ കുഴിമ്പിത്താഴത്തിന് സമീപം കഴിഞ്ഞ 24നായിരുന്നു അപകടം.
എതിര് ദിശകളിലെത്തിയ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതര പരിക്കേറ്റ മുഹമ്മദ് കാസിം എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെയാണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മാലിക്കുന്നേല്‍ ഇന്ദ്രജിത്ത് അപകട ദിവസം തന്നെ മരിച്ചിരുന്നു.
Kerala
തിരുവനന്തപുരം: പുളിങ്കുടിയിലെ ആയുർവേദ കേന്ദ്രത്തിൽ സഹോദരനൊപ്പം ചികിത്സയ്ക്കെത്തിയ റഷ്യൻ പൗരൻ മരിച്ചു. മോസ്കോയിൽ താമസിക്കുന്ന പോഡ്ഗോർണോവ്(47) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയോടെ ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് ആയുർവേദ ചികിത്സാകേന്ദ്രത്തിലെ ജീവനക്കാർ വിഴിഞ്ഞം ആശുപത്രിയിലെത്തിച്ചിരുന്നു.
മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു. തുടർന്ന് വിഴിഞ്ഞം പോലീസിൽ വിവരമറിയിക്കുകയും പോലീസ് കേസെടുക്കുകയുമായിരുന്നു. മരിച്ചയാൾ മോസ്കോയിൽ ബിസിനസുകാരനാണെന്നും 180 കിലോ ശരീരഭാരമുള്ള ഇദ്ദേഹം ശരീരഭാരം കുറയ്ക്കുന്നതിനാണ് ഫെബ്രുവരി നാലിന് ആയുർവേദ ചികിത്സാകേന്ദ്രത്തിലെത്തിയതെന്നും പോലീസ് പറഞ്ഞു.
വിഴിഞ്ഞം എസ്ഐ ദിനേശിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് പൂർത്തിയാക്കിയശേഷം മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. നടപടികൾ പൂർത്തിയാക്കിയശേഷം മൃതദേഹം മോസ്കോയിലേക്ക് കൊണ്ടുപോകുമെന്ന് പോലീസ് അറിയിച്ചു.
Health
എച്ച്ഐവി ബാധിതര്‍ക്ക് ആയുഷ്കാലം മുഴുവന്‍ മരുന്നുകള്‍ കഴിക്കേണ്ടി വരുന്ന അവസ്ഥയ്ക്കു വിരാമമാകുന്നു. ഏറ്റവും പുതിയ ക്ലിനിക്കല്‍ ട്രയലുകള്‍ നല്കുന്ന സൂചനകളാണിത്.
വൈറസിനെ പൂര്‍ണമായി ഇല്ലാതാക്കുന്നതിനു പകരം, മരുന്നുകളുടെ സഹായമില്ലാതെ തന്നെ ദീര്‍ഘകാലം വൈറസിനെ ശരീരത്തില്‍ നിയന്ത്രിച്ചു നിര്‍ത്തുന്ന ഫംഗ്ഷണല്‍ ക്യുര്‍ എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയിലാണ് ശാസ്ത്രലോകം.
ലോകമെമ്പാടുമുള്ള നാലു കോടിയോളം വരുന്ന എച്ച്ഐവി ബാധിതര്‍ക്കു വലിയ ആശ്വാസം നല്‍കുന്നതാണ് ദക്ഷിണാഫ്രിക്കയിലും ബ്രിട്ടനിലും നടന്ന പുതിയ പരീക്ഷണങ്ങള്‍.
എന്താണ് ഫംഗ്ഷണല്‍ ക്യുര്‍
എച്ച്ഐവി ബാധിതര്‍ നിലവില്‍ ആന്റി റിട്രോവൈറല്‍ മരുന്നുകളെയാണ് ആശ്രയിക്കുന്നത്. ദിവസേനയുള്ള ഗുളികകളോ അല്ലെങ്കില്‍ മാസത്തിലൊരിക്കലുള്ള കുത്തിവയ്പോ വഴി വൈറസിനെ നിയന്ത്രിക്കാന്‍ മാത്രമേ കഴിയൂ.
എന്നാല്‍ മരുന്നുകള്‍ നിര്‍ത്തിയാലും വൈറസ് പെരുകാത്ത അവസ്ഥയെയാണ് ഫംഗ്ഷണല്‍ ക്യുര്‍ എന്നു വിളിക്കുന്നത്. പ്രത്യേക തരം ആന്റിബോഡികള്‍ ഉപയോഗിച്ചാണ് ഈ നേട്ടം കൈവരിച്ചത്.
വഴിത്തിരിവായ രണ്ടു പരീക്ഷണങ്ങൾ
ഫ്രഷ് ട്രയൽ: ദക്ഷിണാഫ്രിക്കയിലെ ക്വാ സുലു-നറ്റല് സര്‍വകലാശാലയിലെ ഗവേഷകര്‍, രോഗബാധയുടെ ആദ്യ ഘട്ടത്തില്‍ ചികിത്സ തുടങ്ങിയ യുവതികളിലാണ് പഠനം നടത്തിയത്.
ഇവര്‍ക്ക് നല്കിയ പ്രത്യേക ആന്റിബോഡി കുത്തിവയ്പിലൂടെ, മരുന്നുകള്‍ നിര്‍ത്തിയിട്ടും ഒന്നര വര്‍ഷത്തിലേറെ വൈറസ് നില നിയന്ത്രണവിധേയമായി തുടര്‍ന്നു.
റിയോ ട്രയല്‍: ബ്രിട്ടനിലും ഡെന്മാര്ക്കിലും നടന്ന പരീക്ഷണത്തില്‍, രണ്ടു വര്‍ഷത്തിലേറെയായി മരുന്നുകളില്ലാതെ വൈറസിനെ പ്രതിരോധിക്കാന്‍ ആറു രോഗികള്‍ക്ക് സാധിച്ചു.
ആന്റിബോഡികള്‍ ശരീരത്തില്‍നിന്ന് അപ്രത്യക്ഷമായിട്ടും പ്രതിരോധ സംവിധാനം വൈറസിനെ നേരിടാന്‍ സ്വയം സജ്ജമായി എന്നതാണ് ഇതിലെ അത്ഭുതകരമായ വസ്തുത.
നമ്മുടെ ശരീരത്തിലെ പ്രതിരോധ സംവിധാനത്തെ കബളിപ്പിക്കാന്‍ മിടുക്കുണ്ട് എച്ച്ഐവി വൈറസിന്. എന്നാല്‍ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്ത ബ്രോഡ്ലി ന്യൂട്രലൈസിംഗ് ആന്റിബോഡികള്‍ വൈറസിന്റെ സുപ്രധാന ഭാഗങ്ങളെ ലക്ഷ്യം വയ്ക്കുകയും അവയെ നശിപ്പിക്കുകയും ചെയ്യുന്നു.
കൂടാതെ, ഈ ആന്റിബോഡികള്‍ ശരീരത്തിലെ ടി സെല്ലുകളെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. ഇത് ഒരു വാക്സിന് നല്കുന്ന ഫലമാണ് നല്‍കുന്നത്.
ഒളിഞ്ഞിരിക്കുന്ന വൈറസുകളെയും തുരത്താം
എച്ച്ഐവി ചികിത്സയിലെ ഏറ്റവും വലിയ വെല്ലുവിളി ശരീരത്തിലെ കോശങ്ങള്‍ക്കുള്ളില്‍ സജീവമല്ലാതെ ഒളിഞ്ഞിരിക്കുന്ന വൈറസ് ശേഖരങ്ങളാണ്. മരുന്നുകള്‍ നിര്‍ത്തുമ്പോള്‍ ഇവ പുറത്തുവരികയും വീണ്ടും രോഗം വര്‍ധിക്കുകയും ചെയ്യും.
എന്നാല്‍ പുതിയ ചികിത്സാ രീതി ഈ റിസര്‍വോയറുകളെയും ആക്രമിക്കുന്നു എന്നത് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. ഈ പരീക്ഷണങ്ങള്‍ ചെറിയൊരു വിഭാഗം ആളുകളിലാണ് നടത്തിയതെങ്കിലും ഫലം തികച്ചും ആവേശകരമാണ്.
ഇനി വരാനിരിക്കുന്ന വലിയ തോതിലുള്ള പരീക്ഷണങ്ങള്‍ വിജയിക്കുകയാണെങ്കില്‍, ദിവസേനയുള്ള മരുന്നുകള്‍ക്ക് പകരം വല്ലപ്പോഴും നല്കുന്ന കുത്തിവയ്പിലൂടെ എച്ച്ഐവി നിയന്ത്രിക്കാന്‍ സാധിക്കും.
ചികിത്സാ രംഗത്തെ വലിയ മാറ്റമായിരിക്കുമിതെന്ന് പരീക്ഷണങ്ങള്‍ക്കു നേതൃത്വം നല്കിയ ലണ്ടൻ ഇംപീരിയല്‍ കോളജിലെ ഡോ. സാറ ഫിഡ്ലർ പറഞ്ഞു.
ഒരു പൂര്‍ണ രോഗശമനത്തിലേക്ക് എത്താന്‍ ഇനിയും ദൂരമുണ്ടെങ്കിലും എച്ച്ഐവി ബാധിതര്‍ക്ക് സാധാരണ ജീവിതം നയിക്കാനുള്ള ഫലപ്രദ മാര്‍ഗമായി ഗവേഷകർ ഇതിനെ വിശേഷിപ്പിക്കുന്നു.
Health
ഫില്ലിംഗുകൾ എപ്പോൾ?
ദന്തക്ഷയത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ചികിത്സാരീതിയാണ് ഫില്ലിംഗുകൾ അഥവാ പോട് അടയ്ക്കൽ. ദന്തക്ഷയത്തിന്റെ ആരംഭഘട്ടം കഴിഞ്ഞ് കുറച്ചുകൂടി പുരോഗമിച്ച പോടുകൾക്ക് ഈ ചികിത്സാരീതിയാണ് ഏറെ ഫലപ്രദം.
പലതരത്തിലുള്ള സിമന്റുകളും പേസ്റ്റുകളുംവച്ച് നഷ്ടപ്പെട്ടുപോയ പല്ലിന്റെ പ്രതലങ്ങളെ പുനഃസൃഷ്ടിക്കുകയാണു ചെയ്യുന്നത്. പല്ലിന്റെ നിറത്തിലും വെള്ളിനിറത്തിലുമൊക്കെ നമ്മൾക്കു പല്ലിന്റെ പ്രതലങ്ങളെ പുനഃസൃഷ്ടിക്കാൻ കഴിയും.
ക്രൗണ്‍ അഥവാ ക്യാപ്
കൂടുതൽ പ്രതലങ്ങളിൽ പടർന്ന ദന്തക്ഷയങ്ങൾ പല്ലിന്റെ ആരോഗ്യത്തെ നല്ല രീതിയിൽ ക്ഷയിപ്പിച്ചിട്ടുണ്ടാവും. അത്തരം പല്ലുകൾക്ക് ക്രൗണ്‍ അഥവാ ക്യാപ് ആവശ്യമാണ്. ചവയ്ക്കുന്പോഴും മറ്റും ഉണ്ടാകുന്ന ബലം ഇത്തരത്തിൽ ദന്തക്ഷയം ഉണ്ടായ പല്ലുകൾക്കു താങ്ങാൻ കഴിയില്ല.
പല്ലുകൾ ഒടിഞ്ഞുപോകുന്നതിനു കാരണമായേക്കാം. ഇതു തടയാൻ വേണ്ടിയാണു ക്യാപ് ഉപയോഗിക്കുന്നത്.
ക്യാപ് ചികിത്സ എങ്ങനെ ?
പല്ലിലെ കേടായ ഭാഗങ്ങൾ എല്ലാം തുരന്നുകളഞ്ഞതിനുശേഷം ക്യാപ്പിടാനായി പല്ലിനെ ഘടനാപരമായി സജ്ജമാക്കുന്നു. പല്ലിന്റെ ഘടനയെ അതേപോലെതന്നെ പുനഃക്രമീകരിക്കുകയാണ് ക്യാപ്പിടുന്നതുവഴി ചെയ്യുന്നത്.
പല്ലിന്റെ നിറത്തിലുള്ളതും മെറ്റൽ ക്രൗണും രണ്ടും ചേർന്ന തരത്തിലുള്ളതുമായ പലതരം ക്യാപ്പുകൾ അഥവാ ക്രൗണുകൾ ലഭ്യമാണ്. രോഗിയുടെ ആവശ്യത്തിന് അനുസരിച്ച് ഇത്തരം ക്രൗണുകൾ നമുക്ക് തെരഞ്ഞെടുക്കാം.
ദന്തക്ഷയം മജ്ജയിലെത്തിയാൽ
ദന്തക്ഷയം പല്ലിന്റെ ഉള്ളിലെ മജ്ജയിലേക്ക് എത്തിയാൽ റൂട്ട് കനാൽ ചികിത്സ ആവശ്യമായിവരാം. നല്ലവണ്ണം ദന്തക്ഷയം പുരോഗമിച്ച പല്ലുകളെ സംരക്ഷിക്കാൻ ഈ ചികിത്സവഴി നമുക്കു സാധിക്കും. ദന്തക്ഷയം പുരോഗമിച്ച് പല്ലിന്റെ ഉള്ളിലെ മജ്ജയിലേക്ക് എത്തിയാൽ വേദന, അണുബാധ തുടങ്ങിയവ ഉണ്ടാകാം.
തത്ഫലമായി പല്ലുകൾ നീക്കംചെയ്യാൻവരെ രോഗികൾ നിർബന്ധിരാകും. ഇത്തരത്തിൽ പല്ലുകൾ നഷ്ടപ്പെടുന്നത് റൂട്ട് കനാൽ ചികിത്സവഴി തടയാനാകും. പല്ലിന്റെ വേരിനുള്ളിലാണ് ഈ മജ്ജ കാണപ്പെടുന്നത്.
ഇത്തരത്തിൽ ദന്തക്ഷയംമൂലം അണുബാധ ഉണ്ടായ മജ്ജ നീക്കംചെയ്യുകയും മറ്റൊരു മരുന്നുവച്ച് വേരുകൾ അടയ്ക്കുകയുംചെയ്യുന്നു. ഇതുവഴി അണുബാധ ഒഴിവാക്കാനും പല്ലുകളുടെ ഘടന അതുപോലെതന്നെ നിലനിർത്താനും സാധിക്കുന്നു.
റൂട്ട് കനാൽ ചെയ്യുമ്പോൾ വേദനിക്കുമോ?
റൂട്ട് കനാൽ ചികിത്സയെക്കുറിച്ച് ധാരാളം മിഥ്യാധാരണകൾ സാധാരണക്കാർക്കിടയിലുണ്ട്. അവയിലൊന്നാണ് റൂട്ട് കനാൽ ചെയ്യുന്നത് വളരെ വേദന ഉളവാക്കുന്നു എന്നുള്ളത്. ഇതു തികച്ചും തെറ്റായ ധാരണയാണ്.
റൂട്ട് കനാൽ ചികിത്സ തുടങ്ങുന്നതിനുമുമ്പുതന്നെ പല്ലുകളും മോണയും മരവിപ്പിക്കാറുണ്ട്. അതുകൊണ്ടുതന്നെ വേദന നമ്മൾ അറിയുകയുമില്ല.
വിവരങ്ങൾ - ഡോ. വിനോദ് മാത്യു മുളമൂട്ടിൽ
അസിസ്റ്റന്റ് പ്രഫസർ, പുഷ്പഗിരി കോളജ് ഓഫ് ദന്തൽ സയൻസസ്, തിരുവല്ല 9447219903.
Kerala
കോഴിക്കോട്: ദേശീയപാതയ്ക്ക് സമീപം താമരശേരി എലോക്കരയിൽ പ്രവർത്തിക്കുന്ന പ്ലാസ്റ്റിക് മാലിന്യ സംസ്കരണ ഫാക്ടറിയിൽ പുലർച്ചെ വൻ തീപിടുത്തം. എംആർഎം എക്കോ സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനാണ് തീപിടിച്ചത്.
പുലർച്ചെയുണ്ടായ അപകടത്തിൽ ഫാക്ടറിയുടെ ഓഫീസ് ഉൾപ്പെടുന്ന മൂന്ന് നില കെട്ടിടവും മുറ്റത്ത് നിർത്തിയിട്ടിരുന്ന പിക്കപ്പ് വാനും പൂർണമായും കത്തിനശിച്ചു.
ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായി പൊട്ടിച്ച പടക്കത്തിൽ നിന്നുള്ള തീപ്പൊരി പ്ലാന്റിലേക്ക് തെറിച്ചുവീണതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടൻ തന്നെ ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് മുക്കം, നരിക്കുനി, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നായി എത്തിയ ഫയർഫോഴ്സ് യൂണിറ്റുകൾ ഏകദേശം മൂന്ന് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്
International
ടൊറന്റോ: നെഞ്ചുവേദനയെത്തുടർന്ന് കാനഡയിലെ ആശുപത്രിയിൽ ചികിത്സ തേടിയ ഇന്ത്യക്കാരനു ദാരുണാന്ത്യം. പ്രശാന്ത് ശ്രീകുമാർ (44) ആണ് മരിച്ചത്. എട്ട് മണിക്കൂറാണ് പ്രശാന്തിന് സൗത്ത് ഈസ്റ്റ് എഡ്മണ്ടണിലുള്ള ഗ്രേ നൺസ് ആശുപത്രിയിൽ കാത്തിരിക്കേണ്ടി വന്നത്.
22ന് ജോലിസ്ഥലത്തുവച്ച് നെഞ്ചുവേദനയുണ്ടായ പ്രശാന്തിനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എട്ടു മണിക്കൂർ കാത്തിരിപ്പിനിടെ വേദനസംഹാരി മാത്രമാണ് ആശുപത്രി ജീവനക്കാർ നൽകിയത്. ഇടയ്ക്ക് നഴ്സുമാർ പരിശോധിച്ചപ്പോൾ രക്തസമ്മർദം ഉയർന്നതായി കണ്ടെത്തിയിരുന്നു.
എട്ടു മണിക്കൂറിനു ശേഷം പ്രശാന്തിനെ ട്രീറ്റ്മെന്റ് റൂമിലേക്കു വിളിച്ചെങ്കിലും പത്ത് സെക്കൻഡിനുള്ളിൽ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. പ്രശാന്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ആശുപത്രി അനുശോചനം അറിയിച്ചിട്ടുണ്ട്.
Kerala
കണ്ണൂർ: ഭാര്യയുടെ ചികിത്സക്ക് പണം കണ്ടെത്താനും ജപ്തി നടപടികൾ ഒഴിവാക്കാനും1500 രൂപയുടെ നറുക്കെടുപ്പ് കൂപ്പണുമായി രംഗത്തെത്തിയ മുൻ പ്രവാസിയെ അറസ്റ്റ് ചെയ്തു.
1500 രൂപയുടെ കൂപ്പൺ എടുത്താൽ സമ്മാനമായി 3300 സ്ക്വയർ ഫീറ്റ് വീടും 26 സെന്റ് സ്ഥലവും വാഗ്ദാനം ചെയ്ത കേളകം പഞ്ചായത്ത് അടക്കാടത്തോട് കാട്ടുപാലം ബെന്നി തോമസാണ് പിടിയിലായത്.
ലോട്ടറി വകുപ്പിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ശനിയാഴ്ചയാണ് നറുക്കെടുപ്പ് തീയതി നിശ്ചയിച്ചത്. ഇന്ന് രാവിലെ പോലീസെത്തി ബെന്നിയെ കസ്റ്റഡിയിൽ എടുക്കുകയും വിൽക്കാൻ ബാക്കിയുള്ള കൂപ്പണുകൾ പിടിച്ചെടുക്കുകയും ചെയ്തു.
എന്നാൽ, 2025 മാർച്ചിൽ കൂപ്പൺ വിൽപ്പന തുടങ്ങിയപ്പോൾ പോലീസ് അന്വേഷണം നടത്തിയിരുന്നെന്നും തടസമില്ലെന്ന് അറിയിച്ചതിനെ തുടർന്നാണ് മുന്നോട്ടുപോയതെന്നും ബെന്നി പറയുന്നു. ബെന്നിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
26 സെന്റില്‍ ഏഴ് മുറികളും ആറ് ശുചിമുറിയും അടങ്ങുന്ന ഇരുനില വീടാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി യൂസ്ഡ് ഥാര്‍, മൂന്നാം സമ്മാനമായി കാര്‍, നാലാം സമ്മാനമായി ബുള്ളറ്റ് എന്നിവയുമുണ്ടായിരുന്നു.
നറുക്കെടുപ്പ് നടത്താന്‍ നിശ്ചയിച്ചിരുന്ന ദിനം കൂപ്പണ്‍ വില്‍പ്പന തീരാത്തതിനാല്‍ 80 ശതമാനം വില്പന പൂര്ത്തീകരിച്ചുകഴിഞ്ഞാല് ഉടന്‍ നറുക്കെടുപ്പ് നടത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. ഇതിനിടെയാണ് അറസ്റ്റ്.
Kerala
തിരുവനന്തപുരം: കാട്ടുപന്നി ഓട്ടോറിക്ഷയിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ ഓട്ടോ ഡ്രൈവർ മരിച്ചു. കല്ലറ സ്വദേശി അഖിൽ രാജ് ആണ് മരിച്ചത്.
വെള്ളിയാഴ്ച്ച രാത്രി 9:15 നാണ് അപകടം നടന്നത്. ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരണംസംഭവിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
Kerala
തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സലഭിക്കാതെ മരിച്ച കൊല്ലം സ്വദേശി വേണുവിന്റെ പുതിയ ശബ്ദസന്ദേശങ്ങൾ പുറത്ത്. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ ഉത്തരവാദിത്തം ആശുപത്രി ഏറ്റെടുക്കുമോയെന്നും സാധാരണക്കാരോട് ഇങ്ങനെ മര്യാദകേട് കാണിക്കാമോയെന്നും വേണു ചോദിക്കുന്നു.
ഒരു ബന്ധുവിന് അയച്ച സന്ദേശമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അത്രമാത്രം സങ്കടം വന്നിട്ടാണ് താൻ ഈ സന്ദേശം അയക്കുന്നതെന്നും ഇത് പൊതുസമൂഹത്തിന്റെ ശ്രദ്ധയിലേക്ക് കൊണ്ടുവരണമെന്നും വേണു ഇതിൽ പറയുന്നുണ്ട്. ഒരു ആൻജിയോഗ്രാമും എക്കോയും എടുക്കുന്നതിന് വേണ്ടിയാണോ ഈ അഞ്ചു ദിവസം.
ഈ ദിവസത്തിനുള്ളിൽ ഈ ശരീരത്തിന് എന്തെങ്കിലും സംഭവിച്ചാൽ, ആരോഗ്യം വഷളായാൽ എന്തു ചെയ്യും. എന്റെ കുടുംബത്തിന് സംഭവിക്കുന്ന നഷ്ടം ഇവരെക്കൊണ്ട് നികത്താൻ സാധിക്കുമോ. എന്തൊരു മര്യാദയില്ലാത്ത ഇടപെടലാണ് ഇവർ കാണിക്കുന്നത്. തനിക്ക് എന്തെങ്കിലും പറ്റിയാല്‍ ഒരാളെയും വെറുതെ വിടരുത്.
കോടതിയ്ക്ക് മുന്നില്‍ കൊണ്ടുവന്ന് ശിക്ഷ നല്‍കണമെന്നും വേണു സന്ദേശത്തില്‍ വ്യക്തമാക്കി. എന്തുകൊണ്ട് ആന്‍ജിയോഗ്രാം ചെയ്യുന്നില്ലെന്ന് അറിയില്ലെന്നും വേണു പറയുന്നുണ്ട്. മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് അയച്ച ശബ്ദ സന്ദേശമാണ് ഇപ്പോൾ പുറത്തുവന്നത്.
Kerala
ഇടുക്കി: ആസിഡ് ഒഴിച്ച് സഹോദപുത്രനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി മരിച്ചു. ആസിഡ് ആക്രമണത്തിനിടെ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കേസിലെ പ്രതിയും ഏറ്റുമാനൂര്‍ കാട്ടാച്ചിറ സ്വദേശിനിയുമായ തങ്കമ്മ(82) ആണ് മരിച്ചത്.
കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം. ആസിഡ് ആക്രമണത്തില്‍ പരിക്കേറ്റ തങ്കമ്മയെ ആദ്യം ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മരണം.
സഹോദരപുത്രനായ സുകുമാരനെയായിരുന്നു തങ്കമ്മ സാമ്പത്തിക തര്‍ക്കങ്ങള തുടര്‍ന്ന് കൊലപ്പെടുത്തിയത്. ഒക്ടോബര്‍ 25ന് വൈകുന്നേരമായിരുന്നു സംഭവം നടന്നത്. തങ്കമ്മയുടെ സ്വര്‍ണം പണയംവച്ചതുമായി ബന്ധപ്പെട്ട് സുകുമാരനുമായി തര്‍ക്കവും കേസുമുണ്ടായിരുന്നു. പിന്നീട് ഇരുവരും രമ്യതയില്‍ എത്തിയിരുന്നു.
കഴിഞ്ഞയാഴ്ച തങ്കമ്മ സുകുമാരന്റെ വീട്ടിലെത്തുക്കുയും സ്വര്‍ണം പണയംവച്ചതുമായി ബന്ധപ്പെട്ട് ഇരുവരും വീണ്ടും തർക്കമുണ്ടാകുകയും ചെയ്തു. ഇതിനുശേഷം സോഫയില്‍ കിടക്കുകയായിരുന്ന സുകുമാരന്റെ മുഖത്ത് തങ്കമ്മ ആസിഡ് ഒഴിക്കുകയായിരുന്നു.
ആസിഡ് സുകുമാരന്റെ ഉള്ളില്‍ എത്തിയിരുന്നു. ഇതില്‍നിന്ന് ആന്തരികാവയവങ്ങള്‍ക്ക് പൊള്ളലേറ്റായിരുന്നു സുകുമാരന്റെ മരണമെന്നായിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
Kerala
തൃശൂർ: ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടർന്ന് തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുന്ന മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ.
ശനിയാഴ്ച രാവിലെ തൃശൂരിൽ ആധാരമെഴുത്തുകാരുടെ സംസ്ഥാന ക്യാമ്പിൽ പങ്കെടുക്കാനെത്തിയ മന്ത്രിയെ ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടർന്ന് മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു.
റവന്യൂ മന്ത്രി കെ. രാജനും മന്ത്രിയോടൊപ്പമുണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി വീണാജോർജും മന്ത്രിയുടെ ആരോഗ്യ നില ഡോക്ടർമാരെ വിളിച്ച് അന്വേഷിക്കുകയും മന്ത്രിയുടെ വിദഗ്ധ ചികിത്സയ്ക്കാവശ്യമായ എല്ലാ ക്രമീകരണങ്ങളും ഉറപ്പാക്കാൻ നിർദ്ദേശം നല്‍കുകയും ചെയ്തു.
മന്ത്രിയുടെ ചികിത്സക്ക് മേൽനോട്ടം വഹിക്കുന്നതിനായി ഒരു മെഡിക്കൽ ബോർഡ് രൂപീകരിച്ചിട്ടുണ്ട്.
Kerala
ആലപ്പുഴ: ദേഹാസ്വാസ്ഥ്യത്തെ തുടർന്നു മന്ത്രി പി. പ്രസാദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചേർത്തല താലൂക്ക് ആശുപത്രിയിലാണ് മന്ത്രിയെ പ്രവേശിപ്പിച്ചത്.
ഓണ പരിപാടി കഴിഞ്ഞ് മടങ്ങവെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. മന്ത്രിക്ക് ബിപി കൂടിയതാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ചികിത്സയ്ക്കുശേഷം മന്ത്രി ആശുപത്രിയിൽനിന്നും മടങ്ങി.