National
കോൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാക്കൾക്കെതിരായ ആക്രമണം തുടരുന്നു. തൃണമൂൽ കോൺഗ്രസിലെ രണ്ടാമനും എംപിയുമായ അഭിഷേക് ബാനർജിക്ക് നേരെ ആക്രമണമുണ്ടായതിന് പിന്നാലെ കല്യാൺ ബാനർജി എംപിക്ക് നേരെ കൈയേറ്റമുണ്ടായി.
സ്വന്തം മണ്ഡലമായ ഹുഗ്ലിയിലെ ചണ്ഡിതലയിൽ പോലീസ് സ്റ്റേഷന് മുന്നിൽ വച്ചാണ് കല്യാൺ ബാനർജിക്ക് നേരെ ആക്രമണമുണ്ടായത്.
തങ്ങളുടെ പാർട്ടി പ്രവർത്തകരെ അറസ്റ്റ് ചെയ്തതിനെതിരെ ചണ്ഡിതല പോലീസ് സ്റ്റേഷനിൽ പരാതി നൽകാൻ എത്തിയതായിരുന്നു എംപിയും ടിഎംസി പ്രവർത്തകരും. ഈ സമയത്ത് അവിടെയുണ്ടായിരുന്ന ബിജെപി പ്രവർത്തകർ ടിഎംസിക്ക് എതിരെ മുദ്രാവാക്യം വിളിച്ചതോടെ ഇരുവിഭാഗങ്ങളും തമ്മിൽ വൻ സംഘർഷമുണ്ടാവുകയായിരുന്നു.
തുടർന്നുണ്ടായ വൻ ജനക്കൂട്ടത്തെയും സംഘർഷത്തെയും നിയന്ത്രിക്കാൻ പോലീസ് ശ്രമിക്കുന്നതിനിടെയാണ് കല്യാൺ ബാനർജിയുടെ തലയ്ക്ക് അടിയേറ്റത്. പരിക്കേറ്റ ഉടൻ തന്നെ അദ്ദേഹം ഇരു കൈകളും തലയിൽ വച്ച് നിലത്തു വീഴുകയായിരുന്നു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അദ്ദേഹം നനഞ്ഞ തൂവാല തലയിൽ അമർത്തിപ്പിടിച്ച് നിലത്തിരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആക്രമണത്തിന് പിന്നാലെ അദ്ദേഹം റോഡിലിരുന്ന് പ്രതിഷേധിച്ചു.
ഇന്നലെ സൗത്ത് 24 പർഗാനാസിലെ സോനാർപൂരിൽ വച്ച് തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിക്ക് നേരെ കല്ലേറും ആക്രമണവുമുണ്ടായതിന് തൊട്ടുപിന്നാലെയാണ് ഈ സംഭവം.
ജനാധിപത്യപരമായ പ്രതിഷേധത്തിന് നേരെ ബിജെപി ആസൂത്രിതമായി നടത്തിയ ആക്രമണമാണിതെന്ന് കല്യാൺ ബാനർജി ആരോപിച്ചു. സ്ഥലത്ത് നിലവിൽ വൻ പോലീസ് സന്നാഹത്തെയും കേന്ദ്രസേനയെയും വിന്യസിച്ചിട്ടുണ്ട്.
National
കോൽക്കത്ത: പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസ് എംപി അഭിഷേക് ബാനർജിയെ കൈയേറ്റം ചെയ്ത സംഭവത്തിൽ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവസ്ഥലത്തുനിന്ന് ശേഖരിച്ച ദൃശ്യങ്ങൾ പരിശോധിച്ച് ശനിയാഴ്ച രാത്രിയാണ് പ്രതികളെ പോലീസ് പിടികൂടിയത്.
സൗത്ത് 24 പർഗാനാസ് ജില്ലയിലെ സോനാർപൂരിലെ സന്ദർശനത്തിനിടെയാണ് അഭിഷേക് ബാനർജിക്കെതിരെ അതിക്രമമുണ്ടായത്. ജനക്കൂട്ടം അദ്ദേഹത്തിന് നേരെ കല്ലുകളും മുട്ടകളും എറിയുകയും കള്ളൻ എന്ന് വിളിക്കുകയും ചെയ്തു. ഒരു ക്രിക്കറ്റ് ഹെൽമറ്റ് ധരിച്ചാണ് അദ്ദേഹം ജനക്കൂട്ടത്തിൽ നിന്നും രക്ഷപ്പെട്ടത്.
നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാനത്തുണ്ടായ വ്യാപക അക്രമത്തിൽ നിരവധി തൃണമൂൽ പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു. ഒരാൾ കൊല്ലപ്പെടുകയും ചെയ്തു. മരിച്ചയാളുടെ വീട് സന്ദർശിക്കാൻ പോകുന്നതിനിടെയാണ് അക്രമമുണ്ടായത്.
അഭിഷേക് ബാനർജിയെ കോൽക്കത്തയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഡിസ്ചാർജ് ചെയ്തു.
അഭിഷേക് ബാനർജിയോ തൃണമൂൽ കോൺഗ്രസോ ഔദ്യോഗികമായി പരാതി നൽകാത്തതിനെത്തുടർന്ന്, പോലീസ് ഈ സംഭവത്തിൽ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തതായി ഉദ്യോഗസ്ഥർ അറിയിച്ചു.
National
കോൽക്കത്ത: തൃണമൂൽ കോൺഗ്രസ് നേതാവും എംപിയുമായ അഭിഷേക് ബാനർജിക്ക് നേരെ കൈയേറ്റശ്രമവും മുട്ടയേറും.
നിയമസഭാ തെരഞ്ഞെടുപ്പിലെ പാർട്ടിയുടെ പരാജയത്തിന് പിന്നാലെയുണ്ടായ അക്രമങ്ങളിൽ ഇരയായ പാർട്ടി പ്രവർത്തകരെ സന്ദർശിക്കാൻ സൗത്ത് 24 പർഗാനാസിലെ സോനാർപൂരിൽ എത്തിയപ്പോഴാണ് പ്രാദേശികവാസികൾ അദ്ദേഹത്തെ തടഞ്ഞുവച്ച് പ്രതിഷേധിച്ചത്.
അക്രമത്തിൽ കൊല്ലപ്പെട്ട ഒരു പാർട്ടി പ്രവർത്തകന്റെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അഭിഷേകിന് നേരെ ആക്രമണമുണ്ടായത്.
മുൻ മുഖ്യമന്ത്രി മമത ബാനർജിയുടെ അനന്തരവൻ കൂടിയായ അഭിഷേക് ബാനർജിയെ തടഞ്ഞ ജനക്കൂട്ടം, അദ്ദേഹത്തെ കള്ളൻ, കള്ളൻ എന്നു വിളിച്ചു. ഹെല്‍മെറ്റ് ധരിച്ച് നടന്നു നീങ്ങിയ അഭിഷേകിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ സുരക്ഷയൊരുക്കി പുറത്തെത്തിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ആക്രമണം ബിജെപിയുടെ സ്പോണ്സര്ഷിപ്പിലാണെന്ന് അഭിഷേക് ബാനര്‍ജി ആരോപിച്ചു.
അധികൃതരെ മുന്‍കൂട്ടി അറിയിച്ചിട്ടും മതിയായ സുരക്ഷ ഒരുക്കിയില്ലെന്നും അഭിഷേക് ബാനര്‍ജി ആരോപിച്ചു.
National
കോൽക്കത്ത: തെരഞ്ഞെടുപ്പ് തോൽവിക്കു പിന്നാലെ തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജിയുടെ വസതിക്കും ഓഫീസിനും അനുവദിച്ചിരുന്ന സുരക്ഷ പോലീസ് പിൻവലിച്ചു. കോൽക്കത്തയിലെ ഹരീഷ് മുഖർജി റോഡിലുള്ള വസതിക്കും കാമക് സ്ട്രീറ്റിലെ ഓഫീസിനുമുള്ള സുരക്ഷയാണ് പശ്ചിമബംഗാൾ പോലീസ് പിൻവലിച്ചത്. ഡയമണ്ട് ഹാർബർ മണ്ഡലത്തിൽനിന്നുള്ള ലോക്സഭാംഗംകൂടിയാണ് അഭിഷേക് മുഖർജി.
അതേസമയം അഭിഷേക് ബാനർജിക്കുള്ള സുരക്ഷ പിൻവലിച്ചിട്ടില്ലെന്ന് പോലീസ് വൃത്തങ്ങൾ പറഞ്ഞു. നേരത്തേ തെരഞ്ഞെടുപ്പ് തോൽവിക്കു പിന്നാലെ മുഖ്യമന്ത്രി മമതാ ബാനർജിയുടെ കാളീഘട്ടിലെ വസതിക്ക് മുമ്പിൽ സ്ഥാപിച്ചിരുന്ന സുരക്ഷാബാരിക്കേഡുകൾ പോലീസ് നീക്കംചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ സുരക്ഷാക്രമീകരണങ്ങൾ പുനഃപരിശോധിക്കുന്നതിന്റെ ഭാഗമായാണ് നടപടികളെന്നാണ് പോലീസ് വൃത്തങ്ങൾ അറിയിച്ചത്.
National
കോൽക്കത്ത: ബംഗാളിൽ 225 സീറ്റ് നേടി തൃണമൂൽ കോൺഗ്രസ് അധികാരം നിലനിർത്തുമെന്ന് പാർട്ടി ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി.
ബാല്ലിയിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു മുഖ്യമന്ത്രി മമത ബാനർജിയുടെ അനന്തരവൻകൂടിയായ അഭിഷേക്.
“ആദ്യ ഘട്ടത്തിൽത്തന്നെ തങ്ങൾ സെഞ്ചുറി പിന്നിട്ടു. രണ്ടാം ഘട്ടം കഴിയുന്പോഴേക്കും ഡബിൾ സെഞ്ചുറി പൂർത്തിയാക്കും.
225 സീറ്റിൽ കുറയാതെ നേടും”-അഭിഷേക് ബാനർജി പറഞ്ഞു. 2021ൽ തൃണമൂൽ കോൺഗ്രസ് 213 സീറ്റാണു നേടിയത്. ബംഗാളിൽ രണ്ടാം ഘട്ടം തെരഞ്ഞെടുപ്പ് 29നാണ്.
National
കോൽക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് വൻ ഭൂരിപക്ഷം നേടുമെന്ന് പാർട്ടി ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി. ചരിത്ര ഭൂരിപക്ഷത്തോടെയായിരിക്കും തൃണമൂൽ ഭരണം നിലനിർത്തുക എന്നും അഭിഷേക് പറഞ്ഞു.
"സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങൾ തുടരേണ്ടതുണ്ട്. സംസ്ഥാനത്തെ പുരോഗതിയിലേയ്ക്ക് നയിച്ചത് മമതാ സർക്കാരാണ്. ഇടത് ഭരണത്തിൽ തകർന്ന സംസ്ഥാനം ഇന്ന് മികച്ച രീതിയിൽ മുന്നേറുകയാണ്.'-അഭിഷേക് അവകാശപ്പെട്ടു.
"സംസ്ഥാനത്തെ ജനങ്ങളും തൃണമൂലിനൊപ്പമാണ്. മമതാ സർക്കാർ തന്നെ വീണ്ടും വരണമെന്നാണ് അവർ ആഗ്രഹിക്കുന്നത്. വോട്ട് ചെയ്യാനായി അവർ കാത്തിരിക്കുകയാണ്.'-അഭിഷേക് പറഞ്ഞു.
National
കോൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിനെ തോൽപ്പിക്കാൻ ആർക്കും സാധിക്കില്ലെന്ന് പാർട്ടി ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും തൃണമൂൽ മികച്ച വിജയം നേടി ഭരണം തുടരുമെന്നും അഭിഷേക് അവകാശപ്പെട്ടു.
"ബംഗാൾ തൃണമൂലിന്റെ കോട്ടയാണ്. അവിടെ ഞങ്ങളെ തോൽപ്പിക്കാൻ ഒരു പാർട്ടിക്കും സാധിക്കില്ല. ജനങ്ങൾ മമതാ ബാനർജിക്കൊപ്പമാണുള്ളത്. സർക്കാരിനെ ജനങ്ങൾക്ക് പൂർണവിശ്വാസമാണ്.'-അഭിഷേക് പറഞ്ഞു.
"ബിജെപിക്ക് ബിഹാർ ഒക്കെ പിടിച്ചെടുക്കാൻ സാധിക്കും. എന്നാൽ ബംഗാളിനെ അതു പോലെ കാണരുത്. ഇവിടെ എന്ത് ചെയ്തിട്ടും കാര്യമില്ല. ബിജെപിക്ക് ജയിക്കാൻ സാധിക്കില്ല.'-അഭിഷേക് കൂട്ടിച്ചേർത്തു.
National
കോൽക്കത്ത: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് തന്നെ അധികാരത്തിലെത്തുമെന്ന് പാർട്ടി ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി. മമതയ്ക്ക് വേണ്ടി സംസ്ഥാനത്തെ ജനങ്ങൾ വോട്ട് ചെയ്യുമെന്നും അഭിഷേക് അവകാശപ്പെട്ടു.
"ബിജെപി പാന്പാണ്. അവർ സ്നേഹത്തോടെ അടുത്ത് കൂടും. എന്നിട്ട് കൊത്തുകയും ചെയ്യും. അതുകൊണ്ട് അവരെ ഒരിക്കലും അടുപ്പിക്കരുത്. അവർ ഭരണത്തിലെത്തിയാൽ സംസ്ഥാനത്തെ തകർക്കും.'-അഭിഷേക് പറഞ്ഞു.
"തെരഞ്ഞെടുപ്പിൽ നിങ്ങൾ ബിജെപിക്ക് മറുപടി കൊടുക്കണം. ബംഗാളിൽ അവർക്ക് ഒരിക്കലും അധികാരത്തിലെത്താനാകില്ലെന്ന് അവരെ മനസിലാക്കി കൊടുക്കണം.'-സംസ്ഥാനത്തെ വോട്ടർമാരോട് അഭിഷേക് ആവശ്യപ്പെട്ടു.
അലിപുർദ്വാറിലെ ടിഎംസിയുടെ റാലിക്കിടെയായിരുന്നു അഭിഷേകിന്റെ പ്രതികരണം. ഭരണഘടനയെ മാറ്റാൻ ശ്രമിക്കുന്നവരെ അധികാരത്തിലെത്തിക്കരുതെന്നും അദ്ദേഹം പറഞ്ഞു.