കോൽക്കത്ത: പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസ് പിളർപ്പിലേക്കെന്ന് സൂചന. പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കുന്നത് സംബന്ധിച്ച് നിലനിൽക്കുന്ന അനശ്ചിതത്വങ്ങൾക്കൊടുവിലാണ് ടിഎംസി പിളർപ്പിലേക്ക് നീങ്ങുന്നത്.
പ്രതിപക്ഷ നേതാവായി വിമതൻ റിതബ്രത ബാനർജിയെ ആണ് പിന്തുണയ്ക്കുന്നത്. എന്നാൽ ശോഭൻദേബ് ചതോപാധ്യായയെ ആണ് മമത ബാനർജി പ്രതിപക്ഷ നേതൃ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. 80 എംഎൽഎമാരിൽ 50 പേരുടെ പിന്തുണ റിതബ്രത ബാനർജിക്കുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ഇതോടെ റിതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവാക്കാൻ വിമത വിഭാഗം നീക്കം തുടങ്ങിയതായാണ് പുറത്തുവരുന്ന വിവരം. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ ആരോപിച്ച് റിതബ്രത ബാനർജിയെയും മറ്റൊരു എംഎൽഎയായ സന്ദീപൻ സാഹയെയും തിങ്കളാഴ്ച ടിഎംസി പുറത്താക്കിയിരുന്നു.
വിമത വിഭാഗം തങ്ങളാണ് യഥാർഥ ടിഎംസി എന്ന് സ്പീക്കർക്ക് മുന്നിൽ അവകാശപ്പെടുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം നേതാക്കളുടെ എതിർപ്പ് പാർട്ടി ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയോടാണെന്നാണ് വിവരം.
ഞായറാഴ്ച മമത ബാനർജിയുടെ വസതിയിൽ വിളിച്ചു ചേർത്ത യോഗത്തിൽ ടിഎംസിയുടെ 80 എംഎൽഎമാരിൽ 60 പേരും പങ്കെടുത്തില്ല. അസംതൃപ്തരായ ടിഎംസി എംഎൽഎമാരെ ഒപ്പം നിർത്താനും പാർട്ടി പിളർപ്പിൽ എത്താതിരിക്കാനുമുള്ള തീവ്രശ്രമത്തിലാണ് മമത ബാനർജി.
Tags : Mamata banerjee west bengal tmc abhishek banerjee