Kerala
പാലാ: പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് കഴിഞ്ഞ ദിവസം ഒരു ചടങ്ങിൽ നടത്തിയ പ്രസംഗം വൈറലാകുന്നു. സമകാലിക രാഷ്ട്രീയ വിവാദങ്ങളോടും സംഭവങ്ങളോടും ചേർത്തുവച്ചാണ് പലരും ഈ പ്രസംഗത്തെ വ്യഖ്യാനിക്കുന്നത്. ജയ്ഗിരി പള്ളിയുടെ പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനത്തിൽ അദ്ദേഹം നടത്തിയ പ്രസംഗമാണ് മാധ്യമശ്രദ്ധ നേടിയത്. പ്രസംഗത്തിന്റെ പൂർണരൂപം ഇങ്ങനെ:
എല്ലാ സമയവും എല്ലാ മെത്രാന്മാരും വൈദികരും ന്യൂട്രൽ ആയിരിക്കണം എന്നു നമുക്കു പറയാൻ സാധിക്കുമോ? മിണ്ടാപ്രാണികൾ ആയിരിക്കണം എന്നല്ലേ ഈ പറയുന്നതിന്റെ അർഥം. അത് ഈ റിപ്പബ്ലിക് ഡെമോക്രസിയിൽ നടക്കുമെന്നു ഞാൻ കരുതുന്നില്ല. നമ്മൾ വളരെയേറെ ശിഥിലീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് ജീവിക്കുന്നത്. പൊതുരംഗത്തു പ്രവർത്തിക്കുന്നവർ മതനേതാക്കന്മാരെക്കുറിച്ചു മാന്യതയുടെ അതിർവരമ്പുകൾ ഭേദിച്ചു സംസാരിച്ചുകൊണ്ടിരിക്കുന്നത് നമ്മൾ ഈ നാളുകളിൽ എല്ലാം കേൾക്കുന്നുണ്ട്. ഞാൻ ആരെക്കുറിച്ചും പ്രത്യേകമായി എടുത്തു പറയുകയല്ല, ആരാണെങ്കിലും മതനേതാക്കന്മാർക്കു നേരെ മാന്യമല്ലാത്ത രീതിയിൽ പ്രതികരിക്കുന്നതും സംസാരിക്കുന്നതും ശരിയാണെന്ന് എനിക്കു തോന്നുന്നില്ല.
ചാനൽ ഭാഷ
അഭിപ്രായം പറയുമ്പോൾ വിശ്വാസികളുടെ വികാരത്തെ മാനിക്കണം. അതു മാനിക്കാതെ നമ്മൾ സംസാരിക്കുന്നത് വലിയ തെറ്റാണ്. ചാനലുകൾക്കു വേണ്ടി മാത്രം നമ്മൾ സംസാരിക്കരുത്. നമുക്കൊരു ചാനൽ ഭാഷ അല്ലെങ്കിൽ ഒരു ചാനൽ സംഭാഷണ സംസ്കാരം സൃഷ്ടിക്കണം എന്ന കാര്യത്തിനു വേണ്ടി മാത്രം മുമ്പോട്ടു പോകുന്നതു ശരിയല്ല. ആരാണെങ്കിലും അത്തരം തെറ്റുകൾ സമൂഹത്തെ അറിയിക്കണം. ഭീഷണിയുടെ സ്വരം വിലപ്പോകില്ല, അത് നമ്മൾ തിരിച്ചറിയണം. അങ്ങനെ ആരും നമ്മളെ പേടിപ്പിക്കേണ്ടതില്ല.
രാഷ്ട്രീയ നേതൃത്വം സമുദായങ്ങളിൽ ഉണ്ടാകുന്നതെന്നും സഭ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. എത്രയോ രാഷ്ട്രീയ നേതാക്കന്മാരാണ് നമ്മുടെ രൂപതയിൽനിന്നു വളർന്നുവന്നത്. അതെല്ലാം നമുക്കു സന്തോഷമാണ്, നമുക്ക് തൃപ്തിയാണ്. അവരു വഴി നമുക്കു നിരവധിയായ അനുഗ്രഹങ്ങൾ കിട്ടിയിട്ടുണ്ട്.
സഗൗരവം ആശയങ്ങൾ നിരത്തി സഭയിലൂടെയാണ് അവർ വളർന്നത്. അങ്ങനെ അവരുടെ ആശയങ്ങൾ വഴി ഈ രാജ്യത്തെ വളർത്താനായിട്ടുമാണ് അവർ ശ്രമിക്കേണ്ടത്. പതിറ്റാണ്ടുകളായിട്ട് തങ്ങളുടെ വ്യക്തിത്വം സ്ഥാപിച്ചെടുത്ത, പൊളിറ്റിക്കൽ ലെഗസി സ്വന്തമാക്കി നേടിയെടുത്ത ആളുകളൊക്കെ അവരുടെ ആ ഒരു ഐഡന്റിറ്റിക്കു ചേരാത്ത വിധത്തിൽ നിൽക്കുന്നതും പറയുന്നതും സമീപിക്കുന്നതും തെറ്റാണെന്ന് തന്നെയാണ് എന്റെ അഭിപ്രായം.
നമുക്കു വലിയ രാഷ്ട്രീയ വാഗ്വാദങ്ങളിലേക്കൊന്നും പോകണ്ട. പക്ഷേ, ആയിരക്കണക്കിനു വൈദികരും സമർപ്പിതരും ഉള്ള ഈ സഭയെ മൂലയ്ക്കു കൊണ്ടേയിരുത്തി മിണ്ടാപ്രാണികൾ ആയിരിക്കണം, ന്യൂട്രൽ ആയിരിക്കണം - ഇതൊക്കെ ആരോടാണ് സംസാരിക്കുന്നത്? ആർക്കുവേണ്ടിയാണ് പറയുന്നത്? എപ്പോഴും നമ്മൾ ന്യൂട്രൽ ആയിരുന്നാൽ നമ്മുടെ ഐഡന്റിറ്റി എല്ലാം നഷ്ടപ്പെടും. 'Always neutral means always irrelevant'. നമുക്കൊന്നും പറയാൻ പറ്റുകയില്ല, ഒന്നും നമുക്കു ചൂണ്ടിക്കാണിക്കാൻ പറ്റുകയില്ല. ന്യൂട്രൽ ആയിരിക്കണം എന്നതൊന്നും നടപ്പാകുന്ന കാര്യമല്ല. അതു നടപ്പിലാക്കാൻ ആരും ചിന്തിക്കുകയും ചെയ്യരുത്.
നമ്മുടെ രാജ്യം നൽകുന്ന അവസരം
നമ്മുടെ രാജ്യം നമുക്കുള്ള തനിമ, നമ്മുടെ ഐഡന്റിറ്റി എന്താണെന്നു പറയാനായിട്ടുള്ള അവസരം നൽകുന്നുണ്ട്. മാന്യമായ ഭാഷയിൽ അത് ആർക്കും പറയാവുന്നതാണ്. ആരോ എവിടെയോ രഹസ്യമായിട്ട് വോട്ടിന്റെ കാര്യം പറഞ്ഞു എന്നാണല്ലോ ഒക്കെ പറയുന്നത്, എനിക്കറിഞ്ഞുകൂടാ. എന്റെ ചിന്ത, രഹസ്യമായിട്ട് എന്തിനാണ്? പരസ്യമായി തന്നെ ഉപയോഗിക്കാൻ നമുക്ക് അവകാശമില്ലേ? പരസ്യമായിട്ട് നമ്മളോടു നമ്മുടെ കാര്യങ്ങൾ പറയുന്നതിന് എന്തിനാ പേടിക്കുന്നത്? ആരെയാ പേടിക്കുന്നത്? നമ്മുടെ സത്യം എന്താണെന്നു കാണുകയും ആ സത്യത്തെ സധൈര്യം ജനങ്ങളുടെ മുമ്പിൽ അവതരിപ്പിക്കാൻ കഴിയുകയുമാണ് വേണ്ടത്. തോമാശ്ലീഹ ചെയ്തത് അതാണല്ലോ. അവന്റെ കൂട്ടത്തിൽ പോയി മരിക്കാൻ തയാറായവനാണ് അദ്ദേഹം.
Religions always have a role to play in the public sphere, അതു നമ്മൾ മനസിലാക്കണം. പൊതു ചർച്ചകൾ, പൊതുസമൂഹം അവിടെയെല്ലാം നമുക്കു മത അനുയായികളായിട്ട് നിൽക്കുന്നവർക്ക് അതിനെ സ്വാധീനിക്കാൻ, അവരെ തിരുത്താൻ, അവരെ ആത്മീയതയിലേക്കു നയിക്കാനൊക്കെ നമുക്ക് അവകാശമുണ്ട്.
ആ അവകാശം നമ്മൾ രാഷ്ട്രീയ രംഗത്ത് ഇറങ്ങി അവരെ പോലെ പെരുമാറണം എന്നുള്ളതല്ല. നമുക്ക് ഈ രാജ്യത്തു ജീവിക്കണം, വളരണം. ഈ രാജ്യത്തിനു വേണ്ടിയാണ് നമ്മൾ പ്രവർത്തിക്കുന്നത്. നേഷൻ ബിൽഡിംഗിന് വേണ്ടിയാണ് നമ്മളുടെ സ്ഥാപനങ്ങളും പ്രസ്ഥാനങ്ങളും എല്ലാം സഭ തുടങ്ങിയിട്ടുള്ളതും ഇപ്പോഴും അങ്ങനത്തെ കാര്യങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നതും.
അതുകൊണ്ട് വളരെ ബലഹീനമായ വാക്കുകളിലൂടെയുള്ള ആക്ഷേപങ്ങൾ ആർക്കും എവിടെയും ഏതു സ്ഥലത്തും, പബ്ലിക് സ്ക്വയറിലും അല്ലെങ്കിൽ മെത്രാന്മാരുടെ താമസ മുറികളുടെ മുമ്പിലും എല്ലാം വന്നുനിന്നു പറയാം എന്ന രീതിയിൽ പോകുമ്പോൾ നമ്മൾ പറയേണ്ടത് സത്യം മാത്രമേ പ്രവർത്തിക്കുന്നുള്ളൂ എന്നാണ്. ഒരു അനീതിയും നമ്മൾ ആരോടും ചെയ്യുന്നില്ല.
സത്യം മുക്കിക്കളയുന്നു അല്ലെങ്കിൽ അതിനെ സ്വീകരിക്കാൻ തയാറല്ലാതെ വരുന്നു എന്നു കാണുമ്പോൾ നമുക്ക് അസ്വസ്ഥതകൾ ഉണ്ടാകണം. നമുക്കു നിലപാടുകൾ വേണം. അതു സത്യമായിരിക്കണം. നമ്മുടെ നിലപാട് ആരെയും ആക്ഷേപിക്കാൻ വേണ്ടിയല്ല, ഒരു കള്ളത്തരവും കാണിക്കാൻ വേണ്ടിയല്ല, ഒരു രൂപ പോലും ലാഭം ഉണ്ടാക്കാൻ വേണ്ടിയല്ല.
നമുക്ക് നമ്മുടെ ഭരണഘടന തന്നിരിക്കുന്ന അവകാശങ്ങൾ സ്വന്തമായിട്ട് കരുതണം. നമ്മുടെ പത്രമാസികകളെ ആക്ഷേപിക്കരുത്. ദീപിക സത്യം മാത്രം പറയുന്ന ഒരു പത്രമാണത്, എന്തിനാണ് അതിനെ ആക്ഷേപിക്കുന്നത്? അങ്ങനെ നമ്മൾ അനുവദിക്കരുത്. നമ്മൾ ആരെയും കയറി ആക്രമിക്കാൻ വേണ്ടിയല്ല ഞാൻ പറയുന്നത്. നമ്മളുടെ നിലപാടുകൾ സുവിശേഷ അധിഷ്ഠിതവും സഭയുടെ പ്രബോധനങ്ങളിലൂടെ മാത്രവുമാണ്. സുവിശേഷം പറയാനും സഭയുടെ ടീച്ചിംഗ് പറയാനും നമുക്കു സ്വാതന്ത്ര്യമുണ്ട്. ആ സ്വാതന്ത്ര്യം നമ്മൾ ഉപയോഗിക്കണം.
മീനച്ചിൽ താലൂക്കിലെ അതിനോട് ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാരും എംപിമാരും എംഎൽഎമാരും ഒക്കെ ശ്രദ്ധിക്കേണ്ടത് ആ പ്രദേശത്തിനും നമ്മുടെ സഭയ്ക്കും ഉപകാരപ്പെടുന്ന നല്ല കാര്യങ്ങൾ ചെയ്യാനാണ്. നമ്മുടെ സഭയ്ക്കു വേണ്ടി ഏറ്റവും കൂടുതൽ ചരിത്രവും സുറിയാനി ഭാഷാ പാണ്ഡിത്യവും ഒക്കെ നിലനിൽക്കുന്ന പ്രദേശമാണത്. അത്തരം കാര്യങ്ങൾ കൂടുതൽ പഠിക്കാനും അതു നിലനിർത്താനും ഒക്കെ നമുക്കു സാധിക്കണം.
ഞാൻ നിങ്ങളോട് ഇതു പറഞ്ഞത് ഇന്നു തോമാശ്ലീഹയുടെ ദിനമായതുകൊണ്ടാണ്. ശ്ലീഹായെ നമ്മൾ പുതിയ ഒരു ലെൻസിലൂടെ കാണണം. അദ്ദേഹം പറഞ്ഞ ആ തിരുവചനങ്ങൾ സത്യം പ്രഘോഷിക്കാനായിട്ട് നമ്മളെ പ്രേരിപ്പിക്കുന്നുണ്ട്. ഈശോയോട് ടച്ച് ചെയ്തുകൊണ്ട് വേണം നമ്മൾ ജീവിക്കാൻ എന്നു നമ്മളെ പഠിപ്പിക്കുന്നുണ്ട്.
സഭയാണ് നമ്മുടെ ജീവിതത്തിന്റെ അത്യന്തികമായ എല്ലാത്തിന്റെയും അർഥം എന്നു നമ്മളെ പഠിപ്പിക്കുന്നുണ്ട്. അങ്ങനെ ഈ പുതുഞായർ നമുക്കു നമ്മുടെ സഭയോടും നമ്മുടെ രാജ്യത്തോടുമുള്ള നമ്മുടെ ഉത്തരവാദിത്വങ്ങൾ നിറവേറ്റാനുള്ള നല്ല അവസരമാകട്ടെ എന്നു ഞാൻ പ്രാർഥിക്കുന്നു. ദൈവഭക്തിയിലും സഭയോടുള്ള സ്നേഹത്തിലും ജീവിക്കുന്ന ഒരു സമൂഹമാണ് നമ്മൾ. രണ്ടായിരത്തിലധികം വർഷങ്ങൾ പഴക്കമുള്ള ഈ സഭയ്ക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ട്.
Kerala
കോട്ടയം: പാലാ രൂപതയുടെ ദ്വിതീയ ബിഷപ് മാര്‍ ജോസഫ് പള്ളിക്കാപറമ്പിലിന്റെ നൂറാം പറന്നാള്‍ ഇന്ന്. ഇന്നു രാവിലെ ആറിന് മെത്രാസനമന്ദിര ചാപ്പലില്‍ മാര്‍ പള്ളിക്കാപറമ്പില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.
കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്, മാര്‍ ജോസഫ് കല്ലറങ്ങാട്ട് എന്നിവര്‍ സഹകാര്‍മികരായിരിക്കും. വൈകുന്നേരം 6.15ന് സായാഹ്ന പ്രാര്‍ഥനയ്ക്കും മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ കാര്‍മികത്വം വഹിക്കും.
തുടര്‍ന്നു നടക്കുന്ന കൂട്ടായ്മയില്‍ സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍, കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്, മലങ്കര കത്തോലിക്ക സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍, കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ ജോസ് പുളിക്കല്‍, മാര്‍ ജേക്കബ് മുരിക്കന്‍, മാർ ഔഗിൻ കുര്യാക്കോസ് വിവിധ രൂപതകളില്നിന്നുളള ബിഷപ്പുമാര്‍, തുടങ്ങിയവര്‍ പങ്കെടുക്കും.
Kerala
പാലാ: ലോക്സഭയിൽ അവതരിപ്പിച്ച വിദേശ സംഭാവന നിയന്ത്രണ ബിൽ (FCRA) ഭേദഗതി നമ്മുടെ രാജ്യത്തെ സാധാരണക്കാരുടെ ഇടയിൽ പ്രത്യേകിച്ച് മത ന്യൂനപക്ഷങ്ങൾക്കിടയിൽ അതിൽ പ്രത്യേകിച്ച് ക്രൈസ്തവ ന്യൂനപക്ഷത്തിനിടയിൽ കടുത്ത ആശങ്കകളും അസ്വസ്ഥതകളും ഉയർത്തിയിട്ടുണ്ടെന്ന് പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്.
പൊതുവിൽ ആ ബിൽ റെഗുലേറ്ററി മാനദണ്ഡത്തിൽനിന്ന് കൺട്രോളിംഗ് ആയിട്ടുള്ള ഒരു ആക്ടിലേക്ക്, നിലപാടിലേക്കു മാറുന്നതുപോലെ തോന്നുന്നു. കാലാകാലങ്ങളിലായി FCRA നിയമത്തിൽ ഭേദഗതികൾ വരാറുണ്ട്. നല്ലതുമാണ്. നിയമത്തിലെ പഴതുകൾ അടയ്ക്കാനും കാര്യക്ഷമമായി നിയമം നടപ്പിലാക്കാനുമാണ് ഭേദഗതി വരുന്നത്. എന്നാൽ, ഇപ്പോൾതന്നെ കർശന വ്യവസ്ഥകളുമായി നിലനിൽക്കുന്ന FCRA വീണ്ടും കർശനമാക്കുന്നത് സദുദ്ദേശ്യത്തോട് കൂടിയാണോ എന്നുള്ള സംശയമുണ്ട്.
സർക്കാരിനു ജനങ്ങളുടെ എല്ലാ ഭൗതികാവശ്യങ്ങളും നിറവേറ്റാൻ സാധിക്കണമെന്നില്ല. അതുകൊണ്ടാണ് എൻജിഒകളും മറ്റ് പൊതു ട്രസ്റ്റുകളും വ്യക്തികളുടെ സമഗ്ര വളർച്ച ലക്ഷ്യമാക്കി മുന്നോട്ടു പോകുന്നത്. രാഷ്ട്രത്തിന് അതൊരു കൈത്താങ്ങാണ്. മറ്റ് രാജ്യങ്ങളിൽനിന്ന് ഒരു സഹായവും സ്വീകരിക്കില്ല എന്നത് ആത്മാഭിമാനത്തിന്റെ നിലപാടല്ല, മറിച്ച് വ്യർത്ഥാഭിമാനത്തിന്റെ ലക്ഷണമാണ്. ക്രിമിനൽ പ്രവൃത്തികളെ പ്രതിരോധിക്കാൻ ട്രസ്റ്റുകൾക്കു മൂക്കുകയറിടേണ്ടതില്ല. രാജ്യത്തിൽ അവയെ നിയന്ത്രിക്കാൻ ഗൗരവതരമായ നിയമ സംവിധാനങ്ങൾ നമുക്കു വേറെയുണ്ട്.
ഭാഷാ, മത ന്യൂനപക്ഷങ്ങളെയും അവരുടെ അന്താരാഷ്ട്ര കൂട്ടായ്മയെയും തള്ളിപ്പറയുന്ന സമീപനമാണ് പുതിയ എഫ്സിആർഎ. ഇത്തരം നിയമങ്ങൾ പാവപ്പെട്ടവരെ ഗൗരവതരമായി ബാധിക്കും. ദാതാക്കൾക്കു വിശ്വാസം ഉള്ളതുകൊണ്ടാണ് അവർ നൽകുന്നത്. സ്വത്തുക്കൾ ദാതാക്കളുടെ ഇഷ്ടത്തിനനുസരിച്ചല്ല വിനിയോഗിക്കപ്പെടുന്നതെങ്കിൽ അത് അവർക്കു തിരികെ നൽകുകയാണ് വേണ്ടത്. അത് സ്വന്തമാക്കാൻ സർക്കാർ തത്രപ്പെടേണ്ടതില്ല.
ഏതെങ്കിലും സംഘടനകള്‍ വിദേശപണം ദുരുപയോഗം ചെയ്താൽ കർശനമായി നടപടികളെടുക്കുകയും നിയന്ത്രിക്കുകയും തന്നെ വേണം. അതിൽ ആർക്കും എതിർപ്പില്ല. അതേസമയം, ദുരൂഹമായ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത് ആശങ്കാജനകമാണ്. 2026 ബിൽ ഭേദഗതിയിലെ ഒരു പ്രധാന ഘടനാപരമായ മാറ്റം നമ്മളെ ആശങ്കയിലേക്ക് എത്തിച്ചിരിക്കുന്നു. എഫ്സിആർഎ റദ്ദായാലോ പുതുക്കാതിരുന്നാലോ വേണ്ടെന്നുവച്ചാലോ അതു വഴി ആർജിച്ച സ്ഥാപനങ്ങളും സ്ഥലങ്ങളുമൊക്കെ ഏറ്റെടുക്കുമെന്നാണ് വ്യവസ്ഥ.
നിയമം നേരിട്ട് മതസ്വാതന്ത്ര്യത്തെ ആക്രമിക്കുന്നില്ലെങ്കിലും അതിലേക്കുള്ള ഒരു നോട്ടം ഉള്ളതായിട്ട് ഭയക്കണം. ഫണ്ടുകളുടെ ലഭ്യത കുറയുമ്പോൾ സ്ഥാപനങ്ങളുടെ സ്വത്തുക്കളുടെ മേൽ നിയന്ത്രണം ഉണ്ടാകുമ്പോൾ സഭാ സ്ഥാപനങ്ങളുടെ പ്രവർത്തനവും ഭരണവും അവതാളത്തിലാകും. ഇവിടെ മതപരമായ സേവന പ്രവർത്തനങ്ങൾ ഭരണഘടന ആർട്ടിക്കിൾ 25, സ്ഥാപനങ്ങളുടെ നടത്തിപ്പ് ആർട്ടിക്കിൾ 26, ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപങ്ങൾ-സ്ഥാപനങ്ങളുടെ ഭരണ സ്വാതന്ത്ര്യം ആർട്ടിക്കിൾ 30 എന്നിവയ്ക്കെതിരേ നിൽക്കുന്നു.
ജീവകാരുണ്യ സംഘടനകളെ ഒന്നടങ്കം ബാധിക്കുന്ന രീതിയിലാണ് നിയമത്തിന്റെ ഫലം വരുന്നത്. അതായത് നിയമലംഘനം നടത്താതെ പ്രവർത്തിക്കുന്നവരെയും ശിക്ഷിക്കപ്പെടുന്ന രീതി. സാധാരണക്കാർക്കു ദുരിതം സമ്മാനിക്കുകയാവും ഈ നിയമത്തിന്റെ പരിണത ഫലം.
National
ചെന്നൈ: കുഴിത്തുറൈ ബിഷപ് എമെരിറ്റസ് ഡോ. ജെറോം ദാസ് വരുവേൽ അന്തരിച്ചു. ചെന്നൈ ചെറ്റ്പേട്ടിലെ ഹാരിംഗ്ടൺ റോഡിലുള്ള കെയർ ഹോമിലായിരുന്നു അന്ത്യം.
സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിന് കന്യാകുമാരി ജില്ലയിലെ കുഴിത്തുറൈ മോസ്റ്റ് ഹോളി ട്രിനിറ്റി കത്തീഡ്രലിൽ നടക്കും.
2014ൽ സ്ഥാപിതമായ കുഴിത്തുറൈ രൂപതയുടെ പ്രഥമ ബിഷപ്പായിരുന്നു ഡോ. ജെറോം ദാസ് വരുവേൽ. 2020 ജൂൺ ആറിന് അനാരോഗ്യം മൂലം രാജിവച്ചു. 1951 ഒക്ടോബർ 21ന് കോട്ടാർ രൂപതയിലെ പടുവൂരിൽ ജനിച്ച ഇദ്ദേഹം നാഗർകോവിലിൽ പ്രാഥമികവിദ്യാഭ്യാസം ആരംഭിച്ചു. 1976ൽ സലേഷ്യൻ സഭയിൽ ചേർന്നു.
വൈദികനായശേഷം റോമിൽ ഉന്നതപഠനം നടത്തി. സാമ്പത്തികശാസ്ത്രത്തിലും ദൈവശാസ്ത്രത്തിലും ബിരുദം നേടി. റോമിലെ പൊന്തിഫിക്കൽ സലേഷ്യൻ സർവകലാശാലയിൽനിന്ന് പെഡഗോഗിയിൽ ബിരുദാനന്തരബിരുദം നേടി. 1985 ജൂൺ രണ്ടിന് ജോൺ പോൾ രണ്ടാമൻ മാർപാപ്പയാണ് തിരുപ്പട്ടം നൽകിയത്.
National
ചെന്നൈ: സിഎസ്ഐ ദക്ഷിണ കേരള മഹായിടവക ബിഷപ്പായി റവ. ഡോ. പ്രിൻസ്റ്റൺ ബെന്നിനെ തെരഞ്ഞെടുത്തു. ദക്ഷിണ കേരള മഹായിടവകയുടെ ഏഴാമത്തെ ബിഷപ്പാണ് അദ്ദേഹം.
നിലവിൽ മഹാഇടവക വൈസ് ചെയർമാനാണ് റവ. പ്രിൻസ്റ്റൺ ബെൻ. തിരുവനന്തപുരം വെങ്ങാനൂർ സ്വദേശിയാണ്. സ്ഥാനാരോഹണം ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നിന് തിരുവനന്തപുരം സിഎസ്ഐ എംഎം കത്തീഡ്രലിൽ നടക്കും.
2024 മേയിൽ ബിഷപ് സ്ഥാനത്തുനിന്ന് വിരമിച്ച റവ. എ. ധർമരാജ് റസാലത്തിന്റെ ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.
National
ബംഗളൂരു: ഉഡുപ്പി രൂപതയുടെ ബിഷപ്പായി റവ. ഡോ. ലെസ്ലി ക്ലിഫോർഡ് ഡിസൂസയെ ലെയോ പതിനാലാമൻ മാർപാപ്പ നിയമിച്ചു. രൂപതാധ്യക്ഷനായിരുന്ന ഡോ. ജെറാൾഡ് ഐസക് ലോബോ വിരമിച്ചതിനെത്തുടർന്നാണു നിയമനം.
നിലവിൽ ഉഡുപ്പി രൂപതയിലെ ഷിർവ ആരോഗ്യമാതാ പള്ളി വികാരിയായി സേവനമനുഷ്ഠിക്കുകയാണ് 64കാരനായ നിയുക്ത ബിഷപ് റവ. ഡോ. ലെസ്ലി ക്ലിഫോർഡ് ഡിസൂസ. ഉഡുപ്പി ജില്ലയിലെ ഉച്ചില (യെർമാൽ) സ്വദേശിയാണ്.
Kerala
ചങ്ങനാശേരി: വെല്ലുവിളികളെ നേരിടാന്‍ സമകാലിക വിദ്യാര്‍ഥീസമൂഹം സജ്ജരാവണമെന്ന് കെസിബിസി വിദ്യാഭ്യാസ കമ്മീഷന് ചെയര്മാന് ബിഷപ് ജോഷ്വ മാര്‍ ഇഗ്നാത്തിയോസ്.
കെസിഎസ്എല്‍ സംസ്ഥാന കലോത്സവം ചങ്ങനാശേരി എസ്ബി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ഥികളുടെ സമഗ്ര വളര്‍ച്ചയില്‍ കേരള കത്തോലിക്ക വിദ്യാര്‍ഥി പ്രസ്ഥാനം വഹിച്ചപങ്ക് വലുതെന്ന് ബിഷപ് ഓര്‍മ്മിപ്പിച്ചു.
സംസ്ഥാന ചെയര്പേഴ്സന് നേഹ മരിയ ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ചങ്ങനാശേരി അതിരൂപത വികാരി ജനറാള്‍ മോണ്‍. മാത്യു ചങ്ങങ്കേരി, സംസ്ഥാന ഡയറക്ടര്‍ ഫാ. ലിജോ ഓടത്തക്കല്‍, അതിരൂപത ഡയറക്ടര്‍ ഫാ. ജോജോ പള്ളിച്ചിറ, ഫാ. ടോണി ചെത്തിപ്പുഴ, ഫാ. റോജി വല്ലയില്‍, ജോയി ഫ്രാന്‍സിസ്, ജോസ് അനൂപ്, റിന്‍സ് വര്‍ഗീസ്, വിനോദ് ബാബു എസ്, തെരേസ ബിജു സെബാസ്റ്റ്യന്‍, സിസ്റ്റര്‍ മോളി ദേവസി, സോജന് ചാക്കോ, എസ്. ബിജു, ജിജോ മാത്യു, ജിജോമോന് തോമസ്, എല്‍സി ആന്റണി, ആല്‍ജിന്‍ ഇമ്മാനുവേല്‍, ടിന്റു ആന്‍ തോമസ്, മനോജ് ചാക്കോ, സിസ്റ്റര്‍ ജോയിസ് മരിയ, ജോര്‍ജ് കൊച്ചറയ്ക്കല്‍, സജിന്‍ എന്‍, ലിനിമോള്‍ ആന്റണി, ടോം ചാക്കോ, സബീഷ് നെടുംപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.
ഇന്ന് രാവിലെ ഒമ്പതിന് ചങ്ങനാശേരി എസ്ബി, സെന്റ് ആന്‍സ് സ്കൂളുകളിലെ പതിനഞ്ച് വേദികളിലായി ഇരുപത്തിഅഞ്ച് രൂപതകളില്‍ നിന്നുള്ള രണ്ടായിരത്തിലധികം പ്രതിഭകള്‍ കലോത്സവത്തില്‍ പങ്കാളികളാവും. വൈകുന്നേരം നടക്കുന്ന നൂറ്റിപത്താമത് സംസ്ഥാന സമ്മേളനം ചങ്ങനാശേരി അതിരുപത കോര്‍പറേറ്റ് മാനേജര്‍ റവ.ഡോ. ജോബി മൂലയില്ഉദ്ഘാടനം ചെയ്യും. സമ്മേളനത്തില്‍ കലോത്സവ പുരസ്കാരങ്ങള്‍ വിതരണം ചെയ്യും.
Kerala
കൊച്ചി: സന്മനസോടെ വ്യക്തി കുടുംബ സാമൂഹ്യജീവിതങ്ങൾ ക്രമപ്പെടുത്താൻ ക്രിസ്മസ് നമ്മോട് ആഹ്വാനം ചെയ്യുന്നുവെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ തിരുപ്പിറവി തിരുക്കര്‍മങ്ങള്‍ക്ക് കാര്‍മികത്വം വഹിച്ച് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
ദൈവം നമ്മിൽ വന്നു ജനിക്കാൻ സന്മനസോടെ നമ്മൾ കരങ്ങൾ നീട്ടണം. സന്മനസുള്ളവർക്കാണ് സമാധാനമെന്നാണ് പിറവി സമയത്ത് മാലാഖമാരുടെ സന്ദേശം. ക്രിസ്മസ് സാധ്യതകളുടെ പുതിയ വാതിലുകൾ തുറക്കുകയാണ്. നക്ഷത്ര വെളിച്ചം കണ്ട് ക്രിസ്തുവിലുള്ള പുതിയ സാധ്യതകളിലേക്ക് നടന്നു നീങ്ങാൻ ക്രിസ്മസ് നമുക്ക് നിദാനമാകണം.
പ്രതിസന്ധികൾ ഏറെ ഉണ്ടാകും. പ്രതിസന്ധികളെ അതിജീവിച്ച് കാലിത്തൊഴുത്തിൽ പിറന്ന ക്രിസ്തുവിൽ ശരണപ്പെട്ട് അവയെ അതിജീവിക്കാൻ നമുക്കാവണമെന്നും മാര്‍ റാഫേല്‍ തട്ടില്‍ ആഹ്വാനം ചെയ്തു.
Kerala
കൊച്ചി: ഫാ. ആന്റണി കാട്ടിപറമ്പിലിനെ കൊച്ചി ബിഷപ്പായി ലെയോ പാപ്പ നിയമിച്ചു. 2025 ഒക്ടോബര്‍ 25ന് 3.30-നാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടന്നത്. 55 വയസുകാരനായ ഫാ. ആന്റണി കാട്ടിപറമ്പില്‍ നിലവില്‍ കൊച്ചി രൂപതയുടെ ജുഡീഷ്യല്‍ വികാരിയായി സേവനമനുഷ്ഠിക്കുകയാണ്.
1970 ഒക്ടോബര്‍ 14ന് മുണ്ടംവേലിയില്‍ ജനിച്ച ഫാ. ആന്റണി മുണ്ടംവേലിയിലെ സെന്റ് ലൂയിസ് ഇടവകാംഗമാണ്. പരേതരായ ജേക്കബിന്റെയും ട്രീസയുടെയും ഏഴ് മക്കളില്‍ ഇളയവനാണ്. മുണ്ടംവേലിയിലെ സെന്റ് ലൂയിസ് സ്കൂളില്‍ സ്കൂള്‍ വിദ്യാഭ്യാസവും ഇടക്കൊച്ചിനിലെ അക്വിനാസ് കോളജില്‍ പ്രീ-ഡിഗ്രി കോഴ്സും പൂര്‍ത്തിയാക്കി. കേരള യൂണിവേഴ്സിറ്റിയില്‍ നിന്ന് തത്ത്വശാസ്ത്രത്തില്‍ ബിരുദവും ആലുവയിലെ സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരിയില്‍ നിന്ന് തത്ത്വശാസ്ത്രത്തില്‍ ബിരുദവും നേടിയിട്ടുണ്ട്.
1986-ല്‍ ഫോര്‍ട്ട് കൊച്ചിയിലെ മൗണ്ട് കാര്‍മല്‍ പെറ്റിറ്റ് സെമിനാരിയില്‍ അദ്ദേഹം തന്റെ പൗരോഹിത്യ പഠനം ആരംഭിച്ചു, 1990-ല്‍ മൈനര്‍ സെമിനാരി പഠനം പൂര്‍ത്തിയാക്കി. ആലുവയിലെ സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരിയില്‍ (1990-1993) തത്ത്വശാസ്ത്ര പഠനം നടത്തി.
പിന്നീട് റോമില്‍ കൊളീജിയോ ഉര്‍ബാനോയില്‍ (1993-1998) ദൈവശാസ്ത്ര പഠനം നടത്തി. റോമിലെ ഉര്‍ബാനിയ സര്‍വകലാശാലയില്‍ (1993-1996) ദൈവശാസ്ത്ര പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം 1998 ഓഗസ്റ്റ് 15-ന് കൊച്ചി രൂപത ബിഷപ് ജോസഫ് കുരീത്തറയില്‍ നിന്ന് പൗരോഹിത്യം സ്വീകരിച്ചു.
ഉര്‍ബാനിയ സര്‍വകലാശാലയില്‍ നിന്ന് ബൈബിള്‍ ദൈവശാസ്ത്രത്തില്‍ ലൈസന്‍ഷ്യേറ്റും (1996-1998) അതേ സര്‍വകലാശാലയില്‍ നിന്ന് കാനന്‍ നിയമത്തില്‍ ലൈസന്‍ഷ്യേറ്റും (2013-2016) നേടി. പൗരോഹിത്യ സ്വീകരണത്തിന് ശേഷം ഫാ. ആന്റണി ഫോര്‍ട്ട് കൊച്ചിയിലെ സാന്താക്രൂസ് ബസിലിക്കയില്‍ സഹ ഇടവക വികാരിയായും (1998-2002), തോപ്പുംപടിയിലെ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയിലും (2002) കുറച്ചുകാലം സേവനമനുഷ്ഠിച്ചു. കൊച്ചിന് രൂപതാ വിവാഹ ട്രൈബ്യൂണലില്‍ (2000 -2002) നോട്ടറിയായും അദ്ദേഹം പ്രവര്‍ത്തിച്ചു.
2002 മുതല്‍ 2006 വരെ, പെരുമ്പടപ്പിലെ കൊച്ചിന് ഇ-ലാന്‍ഡ് കമ്പ്യൂട്ടര്‍ സ്റ്റഡീസിന്റെ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു. ഇറ്റലിയിലെ പ്രാറ്റോയിലെ മള്ട്ടിഡാറ്റയ്ക്കായി ഒരു ഐടി പ്രോജക്റ്റ് അദ്ദേഹം സംവിധാനം ചെയ്തു (2002 - 2005), പ്രാറ്റോയിലെ ചീസ ഡി സാന്‍ ഫ്രാന്സെസ്കോയില് (2002-2005) അസിസ്റ്റന്റ് ഇടവക വികാരിയായി ശുശ്രൂഷ ചെയ്തു.
ഇന്ത്യയിലേക്ക് മടങ്ങിയ ശേഷം, കുമ്പളങ്ങിയിലെ സെന്റ് ജോസഫ് പള്ളിയില്‍ (2005-2010) പാരിഷ് അഡ്മിനിസ്ട്രേറ്ററായി സേവനമനുഷ്ഠിച്ചു. പിന്നീട് അദ്ദേഹം ഇറ്റലിയില്‍ സെന്റ് സിസിനിയോ, മാര്ട്ടിരിയോ ഇ അലസാന്‍ഡ്രോ, ബ്രിവിയോ, മിലാന് (2010 - 2013), റോമിലെ സാന്‍ പിയോ അഞ്ചില്‍ (2013-2016) എന്നിവയിലും സേവനമനുഷ്ഠിച്ചു.
2016-ല്‍, ഫാ. ആന്റണി കല്ലാഞ്ചേരിയിലെ സെന്റ് മാര്‍ട്ടിന്‍സ് പള്ളിയില്‍ ഇടവക വികാരിയായി. 2021 വരെ അവിടെ സേവനമനുഷ്ഠിച്ചു. 2023 മുതല്‍, കുമ്പളം സെന്റ് ജോസഫ്സ് പള്ളിയിലെ ഇടവക വികാരിയായി അദ്ദേഹം സേവനമനുഷ്ഠിച്ചുവരികയാണ്.
കൊച്ചി രൂപതയ്ക്കുള്ളില്‍ ഫാ. ആന്റണി നിരവധി പ്രധാന ഉത്തരവാദിത്വങ്ങൾ വഹിച്ചിട്ടുണ്ട്. 2016 മുതല്‍ അദ്ദേഹം ജുഡീഷ്യല്‍ വികാരി, സിനഡിനായുള്ള രൂപത കോണ്ടാക്റ്റ് പേഴ്സണ്‍ (2021-2023), മതപരമായ എപ്പിസ്കോപ്പല്‍ വികാരി (2023-2024) എന്നീ നിലകളില്‍ സേവനമനുഷ്ഠിക്കുന്നു.
2024 മാര്‍ച്ച് 2 ന് ബിഷപ് ജോസഫ് കരിയില്‍ രാജിവച്ചതിനെത്തുടര്‍ന്ന് കൊച്ചി രൂപതയില്‍ മെത്രാന്റെ ഒഴിവുണ്ടായത്. 2024 ഒക്ടോബര്‍ 12ന് ആലപ്പുഴ രൂപത വികാരി ബിഷപ് ജയിംസ് ആനപ്പറമ്പിലിനെ അഡ്മിനിസ്ട്രേറ്ററായി നിയമിച്ചു. കൊച്ചി രൂപതയില്‍ 1,82,324 വിശ്വാസികളും 134 രൂപത വൈദികരും 116 മത പുരോഹിതന്മാരും 545 സന്ന്യസ്തരും 78 ഇടവകകളുമുണ്ട്.
വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ കളത്തിപ്പറമ്പില്‍, ആലപ്പുഴ ബിഷപ്പും കൊച്ചി രൂപത അഡ്മിനിസ്ട്രേറ്ററുമായ ബിഷപ് ഡോ. ജയിംസ് റാഫേല്‍ ആനാപറമ്പില്‍, കൊച്ചി രൂപത മുന്‍ ബിഷപ് ഡോ. ജോസഫ് കരിയില്‍, കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ എന്നിവര്‍ ചടങ്ങിൽ സന്നിഹിതരായിരുന്നു