Kerala
നെടുമ്പാശേരി: രോഗം ഉൾപ്പെടെ വിവിധ കാരണങ്ങളാൽ കുവൈറ്റില്‍ മരിച്ച 20 ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചു.
ചൊവ്വാഴ്ച രാത്രി കൊളംബോ വഴി പ്രത്യേക സര്‍വീസ് നടത്തിയ കുവൈറ്റ് എയര്‍വേസ് വിമാനത്തിലാണു മൃതദേഹങ്ങള്‍ എത്തിച്ചത്. ഇസ്രയേൽ- ഇറാൻ സംഘർഷത്തെത്തുടർന്ന് യാത്രക്കാരുടെയും മറ്റും സുരക്ഷ മുൻനിർത്തി കുവൈറ്റ് വിമാനത്താവളം താത്കാലികമായി അടച്ചിട്ടിരിക്കുകയായിരുന്നു.
ഇത് മൃതദേഹങ്ങള്‍ നാട്ടിലേക്ക് അയ്ക്കുന്നതിന് തടസമായി. തുടര്‍ന്ന് ഇന്ത്യന്‍ എംബസി അധികൃതര്‍ കുവൈറ്റ് സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ പ്രത്യേക അനുമതി വാങ്ങിയാണ് മൃതദേഹങ്ങൾ നാട്ടിലെത്തിച്ചത്.
20 മൃതദേഹങ്ങളില്‍ 15 എണ്ണം തമിഴ്നാട്ടിലെ വിവിധ പ്രദേശങ്ങളിൽ ഉള്ളവരാണ് . ഇറാൻ- ഇസ്രയേൽ സംഘർഷത്തിന്റെ ഭാഗമായി കഴിഞ്ഞദിവസം കുവൈറ്റിലെ ജലശുദ്ധീകരണ ശാലയ്ക്കുനേരേയുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാമനാഥപുരം സ്വദേശി സന്താനസെല്‍വം കൃഷ്ണന്റെ മൃതദേഹവും ഇതിലുള്‍പ്പെടുന്നു.
ബാക്കിയുള്ള അഞ്ചു മൃതദേഹങ്ങള്‍ കോഴിക്കോട്, ആലപ്പുഴ, കോട്ടയം ജില്ലകളിൽനിന്ന് ഉള്ളവരുടേതാണ്.
International
കൊളംബോ: യുഎസ് ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറേനിയൻ നാവികരുടെ മൃതദേഹം ഇറാൻ എംബസിക്കു കൈമാറാൻ ഉത്തരവിട്ട് ശ്രീലങ്കൻ കോടതി. നാവികരുടെ മൃതദേഹം നിലവിൽ ഗാലെ നാഷണൽ ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്. അമേരിക്കൻ ടോർപിഡോ ആക്രമണത്തിൽ ഇറാന്റെ പടക്കപ്പൽ മുങ്ങി 84 നാവികരാണു കൊല്ലപ്പെട്ടത്.
ഗാലെ ചീഫ് മജിസ്ട്രേറ്റ് കോടതിയാണ് നാവികരുടെ മൃതദേഹം കൈമാറാൻ ആശുപത്രിക്ക് നിർദേശം നൽകിയത്. ഗാലെ ഹാബർ പോലീസിന്റെ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. ഇറാന്റെ യുദ്ധക്കപ്പൽ ഐആർഐഎസ് ദേനയാണ് ഗാലെ തീരത്തിനു സമീപം ഇന്ത്യൻ മഹാസമുദ്രത്തിൽ യുഎസ് മുക്കിയത്.
വിശാഖപട്ടണത്ത് ഇറാൻ-ഇന്ത്യ സംയുക്ത നാവിക പരിശീലനം കഴിഞ്ഞ് ഇറാനിലേക്കു മടങ്ങുകയായിരുന്നു കപ്പൽ. കപ്പലിലെ 32 നാവികരെ ലങ്കൻ നേവി രക്ഷപ്പെടുത്തിയിരുന്നു. സ്ഥിതിഗതികൾ മെച്ചപ്പെടുന്നതു വരെ മൃതദേഹങ്ങൾ രാജ്യത്ത് സൂക്ഷിക്കുമെന്നു ശ്രീലങ്കൻ സർക്കാർ നേരത്തേ പറഞ്ഞിരുന്നു. രക്ഷപ്പെട്ട 32 പേർ ഞായറാഴ്ച ആശുപത്രി വിട്ടിരുന്നു. ഇവരെ ഗാലെയിലെ ലങ്കൻ വ്യോമസേനാ താവളത്തിലേക്ക് മാറ്റി.
നാവികരെ ഇവിടെനിന്നും കൊളംബോയ്ക്കു പുറത്തുള്ള വെലിസറയിലെ നാവികകേന്ദ്രത്തിലേക്ക് മാറ്റും. ഇവിടെ മറ്റൊരു ഇറേനിയൻ കപ്പലായ ഐറിസ് ബുഷെഹറിൽനിന്നുള്ള 204 നാവികർ താമസിക്കുന്നുണ്ട്. എൻജിൻ തകരാറിനെത്തുടർന്ന് ഐറിസ് ബുഷെഹർ കൊളംബോ തുറമുഖ മേഖലയ്ക്കു പുറത്ത് നങ്കൂരമിട്ടിരിക്കുകയാണെന്ന് ലങ്ക പറയുന്നു.
Kerala
കോഴിക്കോട്: മെഡിക്കല്‍ വിദ്യാര്‍ഥികളുടെ പഠനത്തിനായി വിട്ടുനല്‍കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുള്ളവരുടെ മൃതദേഹങ്ങള്‍ ഇനി സര്‍ക്കാര്‍ ചെലവില്‍ മെഡിക്കല്‍ കോളജുകളില്‍ എത്തിക്കും. സംസ്ഥാന സര്‍ക്കാരിന്റെ നവകേരള സദസില്‍ ലഭിച്ച നിവേദനങ്ങളുടെ അടിസ്ഥാനത്തിലാണു പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.
മൃതദേഹം മെഡിക്കല്‍ കോളജില്‍ എത്തിക്കാനുള്ള ചെലവ് നിലവില്‍ കുടുംബാംഗങ്ങളാണ് വഹിക്കേണ്ടത്. ഇനി അതത് മെഡിക്കല്‍ കോളജുകളിലെ ആംബുലന്‍സ് സംവിധാനം ഉപയോഗിക്കുന്നതിലൂടെ കുടുംബത്തിനുള്ള സാമ്പത്തികച്ചെലവ് ഒഴിവാകും. കുടുംബത്തിനുള്ള സാമ്പത്തികബാധ്യത ഒഴിവാകുന്നതോടെ മെഡിക്കല്‍ കോളജുകളിലേക്കു കൂടുതല്‍ മൃതദേഹങ്ങള്‍ ലഭിക്കുമെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്കുകൂട്ടല്‍.
മെഡിക്കല്‍ വിദ്യാര്‍ഥികളുടെ പഠനാവശ്യത്തിനു മൃതദേഹങ്ങള്‍ ലഭിക്കാത്തതു മൂലമുള്ള പ്രതിസന്ധിക്കു പരിഹാരമാകുകയും ചെയ്യും. ആംബുലന്‍സ് യാത്രയ്ക്കുള്ള ചെലവ് അതത് ആശുപത്രി വികസന സൊസൈറ്റിയുടെ ഫണ്ടില്‍നിന്നു ചെലവഴിക്കാനാണു സര്‍ക്കാര്‍ നിര്‍ദേശം.
Kerala
തിരുവനന്തപുരം: നദിയിൽ കുളിക്കാനിറങ്ങിയ പത്താം ക്ലാസ് വിദ്യാർഥികൾ മുങ്ങി മരിച്ചു. കുടവൂർക്കോണം സ്കൂളിന് സമീപം താമസിക്കുന്ന നിഖിൽ (16), ഗോകുൽ (16) എന്നിവരാണ് മരിച്ചത്.
വ്യാഴാഴ്ച വൈകുന്നേരം നാലരയോടെയാണ് സംഭവം. വാമനപുരം നദിയുടെ മേലാറ്റിങ്ങൽ ഉദിയറ കടവിലാണ് നാല് കുട്ടികൾ കളിക്കാനിറങ്ങിയത്.
കുളിക്കുന്നതിനിടെ രണ്ടു പേരെ കാണാതായതോടെ മറ്റ് രണ്ട് പേർ നിലവിളിച്ചു. നിലവിളി കേട്ടെത്തിയ നാട്ടുകാർ ആറ്റിങ്ങൽ ഫയർഫോഴ്സിനെ വിവരമറിയിച്ചു.
നദിയിൽ ഫയർഫോഴ്സ് നടത്തിയ തിരച്ചിലിൽ ആദ്യം നിഖിലിന്റെയും രണ്ടാമത് ഗോകുലിന്റെയും മൃതദേഹങ്ങൾ ലഭിച്ചു. ഒപ്പമുണ്ടായ കുട്ടികളാണ് മുങ്ങിയ സ്ഥലം കാണിച്ചു കൊടുത്തത്.
കടയ്ക്കാവൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു. രണ്ട് മൃതദേഹങ്ങളും തിരുവനന്തപുരം മെഡിക്കൽ കോളജ് മോർച്ചറിയിലേയ്ക്ക് മാറ്റി. പോസ്റ്റ്മോർട്ടം അടക്കം നിയമനടപടികൾക്ക് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.