കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം മുങ്ങിമരിച്ചത് 821 പേര്. കേരള ഫയര്‍ ആന്‍ഡ് റെസ്ക്യു സര്‍വീസിന്റെ കണക്കുകള്‍ പ്രകാരം ഇക്കാലയളവില്‍ ഏറ്റവും കൂടുതല്‍ മുങ്ങിമരണം റിപ്പോര്‍ട്ട് ചെയ്തത് എറണാകുളം ജില്ലയിലാണ്-157 പേർ. അതേസമയം, 2024 ല്‍ സംസ്ഥാനത്ത് ഏറ്റവും കുറവ് മുങ്ങിമരണം റിപ്പോര്‍ട്ട് ചെയ്തത് എറണാകുളത്തായിരുന്നു-18.
മുങ്ങിമരണം സംബന്ധിച്ച കണക്കുകളില്‍ രണ്ടാം സ്ഥാനത്തുള്ളത് പാലക്കാടും മൂന്നാം സ്ഥാനത്ത് കൊല്ലവുമാണ്. ഇവിടങ്ങളിൽ യഥാക്രമം 109, 99 എന്നിങ്ങനെയാണ് മുങ്ങിമരണങ്ങൾ.
തിരുവനന്തപുരത്ത് 2024ല്‍ ജലാശയത്തില്‍ 80 ജീവനാണ് പൊലിഞ്ഞതെങ്കില്‍ കഴിഞ്ഞ വര്‍ഷം ഒരു മരണം മാത്രമായിരുന്നു. മുങ്ങിമരിച്ചവരില്‍ ഏറെയും വിദ്യാര്‍ഥികളും യുവാക്കളുമാണ്. അവധിക്കാലത്ത് കടലില്‍ കുളിക്കാനിറങ്ങി തിരയില്‍പ്പെട്ട് ജീവന് നഷ്ടമാകുന്നവരുടെ എണ്ണവും വര്‍ധിക്കുന്നുണ്ട്.
മുന്നറിയിപ്പുകൾ അവഗണിക്കുന്നു
സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി, കേരള വാട്ടര്‍ അഥോറിറ്റി, ഡാം സേഫ്റ്റി അഥോറിറ്റി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ ബീച്ചുകളിലും പുഴകളിലെ കടവുകളിലും അപകട മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പലരും അതൊക്കെ അവഗണിച്ച് വെള്ളത്തിലേക്ക് ഇറങ്ങുന്നതാണു പലപ്പോഴും അപകടത്തിന് കാരണമാകുന്നത്.