നെടുമ്പാശേരി: രോഗം ഉൾപ്പെടെ വിവിധ കാരണങ്ങളാൽ കുവൈറ്റില്‍ മരിച്ച 20 ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചു.
ചൊവ്വാഴ്ച രാത്രി കൊളംബോ വഴി പ്രത്യേക സര്‍വീസ് നടത്തിയ കുവൈറ്റ് എയര്‍വേസ് വിമാനത്തിലാണു മൃതദേഹങ്ങള്‍ എത്തിച്ചത്. ഇസ്രയേൽ- ഇറാൻ സംഘർഷത്തെത്തുടർന്ന് യാത്രക്കാരുടെയും മറ്റും സുരക്ഷ മുൻനിർത്തി കുവൈറ്റ് വിമാനത്താവളം താത്കാലികമായി അടച്ചിട്ടിരിക്കുകയായിരുന്നു.
ഇത് മൃതദേഹങ്ങള്‍ നാട്ടിലേക്ക് അയ്ക്കുന്നതിന് തടസമായി. തുടര്‍ന്ന് ഇന്ത്യന്‍ എംബസി അധികൃതര്‍ കുവൈറ്റ് സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ പ്രത്യേക അനുമതി വാങ്ങിയാണ് മൃതദേഹങ്ങൾ നാട്ടിലെത്തിച്ചത്.
20 മൃതദേഹങ്ങളില്‍ 15 എണ്ണം തമിഴ്നാട്ടിലെ വിവിധ പ്രദേശങ്ങളിൽ ഉള്ളവരാണ് . ഇറാൻ- ഇസ്രയേൽ സംഘർഷത്തിന്റെ ഭാഗമായി കഴിഞ്ഞദിവസം കുവൈറ്റിലെ ജലശുദ്ധീകരണ ശാലയ്ക്കുനേരേയുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാമനാഥപുരം സ്വദേശി സന്താനസെല്‍വം കൃഷ്ണന്റെ മൃതദേഹവും ഇതിലുള്‍പ്പെടുന്നു.
ബാക്കിയുള്ള അഞ്ചു മൃതദേഹങ്ങള്‍ കോഴിക്കോട്, ആലപ്പുഴ, കോട്ടയം ജില്ലകളിൽനിന്ന് ഉള്ളവരുടേതാണ്.
Tags : Bodies Kuwait Kochi Kochi international Airport Kuwait airways