District News
കൊണ്ടോട്ടി: ഒരിക്കൽ പോലും മുട്ടുമടക്കാൻ അനുവദിക്കാത്ത ലീഗ് അനുഭാവികളുടെ കരുത്തിലാണ് എക്കാലത്തും കൊണ്ടോട്ടി യിൽ യുഡിഎഫ് സ്ഥാനാർഥികൾ വിജയിച്ചുകയറാറ്.
അത്രകണ്ട് അടിത്തറയുള്ളതാണ് കൊണ്ടോട്ടിയിലെ മുസ്ലിംലീഗിന്റെ രാഷ്ട്രീയം. ടി.വി. ഇബ്രാഹിം അഞ്ച് വർഷം നിയമസഭയിൽ പ്രതിനിധീകരിച്ച കൊണ്ടോട്ടി മണ്ഡലത്തിൽ പുതുമുഖവും യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറിയുമായ ടി.പി. അഷ്റഫലിയാണ് ഇത്തവണ ജനവിധി തേടുന്നത്.
വിദ്യാർഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവർത്തന രംഗത്ത് സജീവമായ അഷ്റഫലിക്ക് സമാന്തരമായി വിദ്യാർഥി രംഗത്ത് മികച്ച ഇടപെടലുകൾ നടത്തി മുന്നേറിയ സിപിഎം യുവ വനിതാ നേതാവ് ഡോ. പി. ജിജിയാണ് എതിരാളി.
ദേശീയ രാഷ്ട്രീയത്തിന്റെ അടയാളമായി ബിജെപി ബാനറിൽ എൻഡിഎ സ്ഥാനാർഥി ബിജെപി ജില്ലാ അധ്യക്ഷൻ കൂടിയായ പി. സുബ്രഹ്മണ്യനും മത്സരരംഗത്ത് സജീവമാണ്.
രൂപീകൃതമായ കാലം മുതൽ മുസ്ലിം ലീഗിന്റെ അതികായരെ മാത്രം നിയമ നിർമാണ സഭയിലേക്ക് തെരഞ്ഞെടുത്ത് അയച്ച രാഷ്ട്രീയ ബോധവും ഇടപെടലുമുള്ള മണ്ഡലമാണ് കൊണ്ടോട്ടി.തികച്ചും അപ്രതീക്ഷിതമായാണ് യുഡിഎഫ് സ്ഥാനാർഥിയായി മുസ്ലിം ലീഗ് പ്രതിനിധിയായ നിലന്പൂർ സ്വദേശി ടി.പി. അഷ്റഫലി എത്തുന്നത്.
നിലവിലെ രാഷ്ട്രീയ ചിത്രത്തിൽ രണ്ട് തവണ കൊണ്ടോട്ടിയെ പ്രതിനിധാനം ചെയ്ത ടി.വി. ഇബ്രാഹിം മത്സര രംഗത്തെത്തുന്നത് അനുകൂലിച്ചും പ്രതികൂലിച്ചും മാതൃസംഘടനയായ ലീഗിൽനിന്നും മുന്നണിയിൽനിന്നും വ്യത്യസ്ത അഭിപ്രായങ്ങൾ ഉയർന്നിരുന്നു.
ഇതിനിടെ, പാർട്ടിയുടെ ഉറച്ച കോട്ടയിൽ മുതിർന്ന നേതാക്കളെ പരീക്ഷിക്കുന്ന പതിവു നയം മാറ്റി നേതൃത്വം യുവതയുടെ താത്പര്യത്തിന് ഉൗന്നൽ നൽകുന്ന ഭാവി രാഷ്ട്രീയ പ്രഖ്യാപനമായി അഷ്റഫലിയെ മത്സരരംഗത്തിറക്കുകയായിരുന്നു.
എൽഡിഎഫും യുവതയുടെ പ്രതീകമായി ഡോ. പി. ജിജിയെ മത്സരരംഗത്തിറക്കിയതോടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയം കൊണ്ടോട്ടിയിൽ ചൂടുപിടിക്കുകയാണ്. കാലിക്കട്ട് സർവകലാശാല വിദ്യാർഥി രാഷ്ട്രീയത്തിൽ പേരടയാളപ്പെടുത്തി എത്തിയ ജിജി മുന്പ്് പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരേ വേങ്ങരയിൽ മത്സരിച്ചിട്ടുണ്ട്.
മത്സര ചിത്രം തെളിഞ്ഞതോടെ പ്രധാന മുന്നണി സ്ഥാനാർഥികളെല്ലാം പ്രചാരണ രംഗത്ത് സജീവമാണ്. മണ്ഡലത്തിൽ ജനങ്ങൾക്കിടയിൽ വേരോട്ടമുള്ള പ്രമുഖരെ നേരിൽ കണ്ട് വോട്ടഭ്യർഥിച്ചാണ് പ്രമുഖ മുന്നണികളുടെ സ്ഥാനാർഥികളെല്ലാം ആദ്യഘട്ട പ്രചരണത്തിൽ സജീവമായത്.
നിലവിലെ രാഷ്ട്രീയാന്തരീക്ഷത്തിൽ എൽഡിഎഫ് ഭരണ മുന്നണിക്കെതിരായ ജനവികാരം അനുകൂലവോട്ടാകുമെന്ന ഉറച്ച് വിശ്വാസത്തിലാണ് കന്നിയങ്കത്തിൽ ജനവിധി തേടുന്ന യുഡിഎഫ് സ്ഥാനാർഥി അഷ്റഫലി.
സ്ഥാനാർഥി പ്രഖ്യാപന ശേഷം മണ്ഡലത്തിലെത്തിയ നാൾ മുതൽ ജനങ്ങളുടെ അകമഴിഞ്ഞ പിന്തുണ ആത്മവിശ്വസമേറിയതായി അഷ്റഫലി പറയുന്നു.വാശിയേറിയ മത്സരത്തിന് മാറ്റം ആഗ്രഹിക്കുന്ന കൊണ്ടോട്ടിയിലെ ജനങ്ങളുടെ പിന്തുണയുണ്ടെന്ന് എൽഡിഎഫ് സ്ഥാനാർഥി ജിജിയും വ്യക്തമാക്കി.
എടവണ്ണപ്പാറ സ്വദേശിനിയായ ജിജി സിപിഎം മഞ്ചേരി ഏരിയാ കമ്മിറ്റിയംഗമാണ്. 10 വർഷത്തിനിടെ കൊണ്ടോട്ടി മണ്ഡലത്തിൽ സർക്കാർ ഫണ്ടുപയോഗിച്ച് നടപ്പാക്കിയ വികസന പ്രവർത്തനങ്ങളും ജനക്ഷേമനടപടികളും വിജയത്തിന് സഹായകരമാകുമെന്നാണ് എൽഡിഎഫ് സ്ഥാനാർഥിയുടെ അവകാശവാദം.
ഇടത്-വലത് മുന്നണികളുടെ രാഷ്ട്രീയ പാപ്പരത്വം അനുകൂല വോട്ടായി മാറുമെന്നാണ് എൻഡിഎ സ്ഥാനാർഥി പി. സുബ്രഹ്മണ്യൻ പറയുന്നത്.
കൊണ്ടോട്ടി നഗരസഭയും വാഴയൂർ, വാഴക്കാട്, ചെറുകാവ്, പുളിക്കൽ, ചീക്കോട്, മുതുവല്ലൂർ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെട്ട കൊണ്ടോട്ടി മണ്ഡലത്തിൽ നിലവിൽ വാഴയൂരിൽ മാത്രമാണ് എൽഡിഎഫിന് മേൽക്കൈയുള്ളത്. മറ്റിടങ്ങളിലെല്ലാം വ്യക്തമായ ഭൂരിപക്ഷത്തോടെ യുഡിഎഫാണ് ഭരണത്തിൽ.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിനു മുന്‍പ് യുഡിഎഫിൽ ലീഗും കോണ്‍ഗ്രസും വിവിധ കേന്ദ്രങ്ങളിൽ പ്രാദേശികമായി രൂപപ്പെട്ട തർക്കങ്ങളും എൽഡിഎഫിൽ സിപിഎം, സിപിഐ കക്ഷികൾ തമ്മിലുള്ള അസ്വാരസ്യങ്ങളും പരിധിവരെ പരിഹരിക്കാനായെന്ന ആത്മവിശ്വാസത്തിലാണ് ഇരുമുന്നണികളും നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
District News
എറണാകുളം
കൊച്ചി: എറണാകുളം മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി ടി.ജെ. വിനോദിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ തൃക്കണാര്‍വട്ടം ഡിവിഷനിലെ കൊമ്പാറ ജംഗ്ഷനില്‍നിന്നു അന്നദാപുരം കോളനിയിലെ വീടുകള്‍ സന്ദര്‍ശിച്ചാണ് ആരംഭിച്ചത്. തുടര്‍ന്ന് കുന്നുംപുറം മേഖലയിലെ ഹിമായത്തുല്‍ ഇസ്ലാം മദ്രസ, ഇടപ്പള്ളി വടക്കുംഭാഗം സര്‍വീസ് സഹകരണ ബാങ്ക് എന്നിവ സന്ദര്‍ശിച്ചു.
ഉച്ചയ്ക്ക് ശേഷം കൊമ്പാറ മാര്‍ക്കറ്റ് റോഡില്‍ നിന്നാരംഭിച്ച വാഹന പ്രചാരണ ജാഥ പോലീസ് ക്വാര്‍ട്ടേഴ്സ്, കൊമ്പാറ കവല തുടങ്ങിയ സ്ഥലങ്ങൾ വഴി മാടവനതാഴം പൊറ്റക്കുഴി റോഡില്‍ സമാപിച്ചു.
എല്‍ഡിഎഫ് സ്ഥാനാര്‍ഥി സാബു ജോര്‍ജ് രാവിലെ ഗാന്ധിനഗര്‍ പ്രദേശത്ത് ഗൃഹ സന്ദര്‍ശനം നടത്തി. വൈകിട്ട് വടുതല ജെട്ടി റോഡില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ ജാഥ കേരള കോണ്‍ഗ്രസ് എം ജില്ലാ പ്രസിഡണ്ട് ടോമി കെ.തോമസ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് വടുതല പാലം, വടുതല വളവ്, ടികെസി ജംഗ്ഷന്, ഷണ്മുഖപുരം, വടുതല ഗേറ്റ്, പി.ജെ. ആന്റണി ഗ്രൗണ്ട്, താന്നിക്കല്‍, പേരണ്ടൂര്‍, പുതുക്കലവട്ടം, പുന്നക്കല്‍, പെരുമ്പോട്ട, ദേവസ്വം പറമ്പ് എന്നിവിടങ്ങളില്‍ പര്യടനം നടത്തി കറുകപ്പള്ളിയില്‍ സമാപിച്ചു.
എന്‍ഡിഎ സ്ഥാനാര്‍ഥി പി.ആര്. ശിവശങ്കറിന്റെ തെരഞ്ഞെടുപ്പ് കണ്വന്ഷന് സി.കെ. പത്മനാഭന് ഉദ്ഘാടനം ചെയ്തു. എന്‍ഡിഎ ജില്ലാ ചെയര്മാന് കെ.എസ്. ഷൈജു അധ്യക്ഷത വഷിച്ചു. എറണാകുളം തെരഞ്ഞെടുപ്പ് ഇന്‍ചാര്‍ജ് വിഷ്ണുവര്ദ്ദന് റെഡ്ഡി, തുടങ്ങിയവര്‍ പ്രസംഗിച്ചു.
തൃപ്പൂണിത്തുറ
തൃപ്പൂണിത്തുറ: യുഡിഎഫ് സ്ഥാനാർഥി ദീപക് ജോയ് രാവിലെ പള്ളുരുത്തി ശ്രീഭവാനീശ്വര ക്ഷേത്രത്തിൽ തുലാഭാരത്തിന് ശേഷമാണ് പ്രചാരണം തുടങ്ങിയത്. ഇടക്കൊച്ചി മേഖലയിൽ നിന്നായിരുന്നു പര്യടനത്തിന്റെ ആരംഭം.15 ഓളം കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങിയ ശേഷം വൈകിട്ടോടെ കച്ചേരിപ്പടി മണ്ഡലം കമ്മിറ്റിയുടെ സ്ഥാനാർഥി പര്യടനത്തിൽ പങ്കെടുത്തു. പെരുമ്പടപ്പ് ബസ് സ്റ്റാൻഡിൽ നിന്നാരംഭിച്ച പര്യടനം കോണം സ്കൂൾ പരിസരത്ത് സമാപിച്ചു. ഉച്ചയ്ക്ക് എരൂർ പെരീക്കാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ അന്നദാനത്തിൽ പങ്കെടുത്തു.
എൽഡിഎഫ് സ്ഥാനാർഥി കെ.എൻ. ഉണ്ണിക്കൃഷ്ണൻ കുമ്പളം പഞ്ചായത്തിലെ യോഗപ്പറമ്പിൽ നിന്നാണ് വാഹന പര്യടനമാരംഭിച്ചത്. പണ്ഡിറ്റ്ജി ജംഗ്ഷൻ, പഞ്ചായത്തുകുളം, കരീത്തറ, കണിയാംതുണ്ടി, സെന്റർ, ചാലമ്പിള്ളി, ലക്ഷംവീട്, മുക്കാഞ്ഞിരത്ത്, കുമ്പളം സൗത്ത്, കോമരോത്ത് എന്നിവിടങ്ങളിൽ സ്ഥാനാർഥി സ്വീകരണമേറ്റുവാങ്ങി. പര്യടനത്തിന്റെ രണ്ടാം ഘട്ടത്തിൽ ഇടക്കൊച്ചി ബസ് സ്റ്റാൻഡ് മുതൽ 18കേന്ദ്രങ്ങളിലും പെരുമ്പടപ്പിൽ അഞ്ച് ഇടങ്ങളിലും പര്യടനം നടത്തി.
എൻഡിഎ സ്ഥാനാർഥി അഞ്ജലി നായർ മരടിലും പള്ളുരുത്തിയിലുമായാണ് വാഹന പര്യടനം നടത്തിയത്. വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം പര്യടനം പള്ളുരുത്തിയിൽ സമാപിച്ചു. വാഹന പര്യടനത്തിന്റെ ഇടവേളയിൽ തൃപ്പൂണിത്തുറ, എരൂർ മേഖലകളിൽ വീടുകളിലെത്തി വോട്ടഭ്യർഥിച്ചു. എരൂരിൽ സംഘടിപ്പിച്ച കുടുംബ യോഗങ്ങളിലും പങ്കെടുത്തു. ഇന്ന് താമരംകുളങ്ങരയിൽ നിന്നും പ്രചാരണമാരംഭിക്കും.
അങ്കമാലി
അങ്കമാലി: യുഡിഎഫ് സ്ഥാനാര്‍ഥി റോജി എം. ജോണ്‍ ഇന്നലെ രാവിലെ മലയാറ്റൂര്‍, തുറവൂർ മണ്ഡലം കമ്മിറ്റികൾ സംഘടിപ്പിച്ച പ്രഭാത നടത്തത്തിൽ പങ്കെടുത്തു. ഇതിനുശേഷം നഗരസഭാ പ്രദേശത്തെ ഒട്ടേറെ സ്ഥാപനങ്ങളും ആരാധനാലയങ്ങളും വിവിധ കോണ്‍വന്റുകളും സന്ദര്‍ശിച്ചു. ഉച്ചകഴിഞ്ഞ് കറുകുറ്റി പഞ്ചായത്തില്‍ ഏഴാറ്റുമുഖം ജംഗ്ഷനിലെ പി.വി. പവ്യാനോസ് രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് ആരംഭിച്ച പര്യടനം മുന്‍ എംഎല്‍എ എം.എ. ചന്ദ്രശേഖരന് ഉദ്ഘാടനം ചെയ്തു.
25 കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി വൈകിട്ട് റോഡ് ഷോയോടെ കരയാംപറമ്പ് സൊസൈറ്റി കവലയില്‍ പര്യടനം സമാപിച്ചു. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് കാലടി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ പര്യടനം നടത്തും.
എൽഡിഎഫ് സ്ഥാനാർഥി സാജു പോൾ ഇന്നലെ പാറക്കടവ്, മൂക്കന്നൂർ പഞ്ചായത്തുകളിൽ പര്യടനം പൂർത്തിയാക്കി. രണ്ടിടങ്ങളിലുമായി 38 കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി. രാവിലെ പൂവത്തുശേരിയിൽ ഡോ. സന്തോഷ് തോമസ് പര്യടനം ഉദ്ഘാടനം ചെയ്തു. വൈകിട്ട് മൂക്കന്നൂർ പഞ്ചായത്തിലെ 21 കേന്ദ്രങ്ങളിലെത്തി സ്ഥാനാർഥി പ്രദേശവാസികളെ നേരിൽക്കണ്ട് വോട്ടഭ്യർഥിച്ചു. ഇന്നത്തെ പര്യടനം രാവിലെ മലയാറ്റൂർ - നീലീശ്വരം പഞ്ചായത്തിലും വൈകീട്ട് കറുകുറ്റി പഞ്ചായത്തിലും നടക്കും .
എൻഡിഎ സ്ഥാനാർഥി പ്രോമി കുര്യാക്കോസിന്റെ പര്യടനം തുറവൂർ പഞ്ചായത്ത് പ്രദേശങ്ങളിൽ നടത്തി. എൻഡിഎ കൺവീനർ ബിജു പുരുഷോത്തമൻ ഉദ്ഘാടനം നിർവഹിച്ചു. ചേറും കവല ജംഗ്ഷനിൽ നിന്ന് ആരംഭിച്ച വാഹന പര്യടനം പഞ്ചായത്തിലെ പതിനഞ്ചോളം കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങിയ തുറവൂർ ജംഗ്ഷനിൽ സമാപിച്ചു. ഇന്നത്തെ പര്യടനം കറുകുറ്റി റെയിൽവേ സ്റ്റേഷനിൽ നിന്നും ആരംഭിച്ച് രാത്രിയോടെ പാലിശേരി ജംഗ്ഷനിൽ സമാപിക്കും.
കളമശേരി
കളമശേരി: വോട്ടർമാരെ നേരിൽ കണ്ടും വേനൽ മഴയിൽ കൃഷി നാശം സംവിച്ച പ്രദേശങ്ങൾ സന്ദർശിച്ചും കളമശേരി യുഡിഎഫ് സ്ഥാനാർഥി വി.ഇ. അബ്ദുൾ ഗഫൂര്‍. കരുമാലൂര്‍ പഞ്ചായത്തിലെ പെരുവക്കാട് പാടശേഖരത്തിലെത്തിയ സ്ഥാനാർഥിയോട് വോട്ടർമാർ ദുരിതങ്ങൾ പങ്കുവച്ചു.
നെല്‍കര്‍ഷകരില്‍ നിന്നും നെല്ല് മികച്ച വിലയ്ക്ക് വാങ്ങാന്‍ സപ്ലൈകോ തയാറാകണമെന്ന് സ്ഥാനാർഥി ആവശ്യപ്പെട്ടു. ഇന്നലെ രാവിലെ 7.30 നാണ് പര്യടനം ആരംഭിച്ചത്. കരുമാല്ലൂർ പഞ്ചായത്തിന്റെ വിവിധയിടങ്ങളിലായിരുന്നു സന്ദർശനം. ഉച്ചക്ക് ശേഷം ഏലൂർ നഗരസഭ പ്രദേശത്ത് വാഹന പര്യടനം നടത്തി. വൈകുന്നേരത്തോടെ പതാളത്ത് സമാപിച്ചു.
വീടുകൾ സന്ദർശിച്ചും പൊതുപരിപാടികളിൽ പങ്കെടുത്തുമായിരുന്നു എൽഡിഎഫ് സ്ഥാനാർഥി പി. രാജീവിന്റെ പര്യടനം. ആലങ്ങാട്, കൊങ്ങോര്‍പ്പിള്ളി തിരുമുപ്പത്തുനിന്നും ആരംഭിച്ച പര്യടനം പുഞ്ചക്കുഴി, തൊണ്ടിക്കുളം, അറക്കാട്ടുകുഴി ചിറയം റേഷന്‍ സ്റ്റോപ്പ് എന്നിവിടങ്ങള്‍ പിന്നിട്ട് മേത്താനത്ത് എത്തിച്ചേര്‍ന്നു. വിവിധയിടങ്ങളിൽ വോട്ടർമാരുടെ നേതൃത്വത്തിൽ സ്ഥാനാർഥിയെ സ്വീകരിച്ചു. മണ്ഡലത്തിലെ വികസന നേട്ടങ്ങളും സർക്കാരിന്റെ വികസന പ്രവർത്തനങ്ങളും ചൂണ്ടിക്കാട്ടി വിജയത്തുടർച്ചയ്ക്കാണ് സ്ഥാനാർഥിയുടെ വോട്ട് അഭ്യർഥന.
ഏലൂർ വ്യവസായ മേഖല കേന്ദ്രീകരിച്ചായിരുന്നു എൻഡിഎ സ്ഥാനാർഥി എം.പി. ബിനുവിന്റെ പര്യടനം. രാവിലെ 7.30ന് ഫാക്ട് കവലയിൽ നിന്നും ആരംഭിച്ച പര്യടനം ബിജെപി മധ്യമേഖല വൈസ് പ്രസിഡന്റ് എം. എൻ. ഗോപി ഉദ്ഘാടനം ചെയ്തു. ഫാക്ട്, ഐആർഇ കമ്പനി തൊഴിലാളികളെ കണ്ട് വോട്ടഭ്യർഥിച്ചു. മേത്താനം കവല, ഏലൂർ വടക്കും ഭാഗം, ഡിപ്പോ കവല,പള്ളിപ്പുറം ചാൽ കവല, ഏലൂർ ഫെറി,നാറാണത്ത് ക്ഷേത്രം, മഞ്ഞുമ്മൽ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, മഞ്ഞുമ്മൽ പള്ളിക്കവല, മുട്ടാർ ബസ് സ്റ്റാൻഡ് തുടങ്ങിയ പ്രദേശങ്ങൾ സഞ്ചരിച്ച് വൈകുന്നേരത്തോടെ പാതാളം കവലയിൽ പര്യടനം സമാപിച്ചു.
പെരുമ്പാവൂർ
പെരുമ്പാവൂർ: യുഡിവൈഎഫ് പെരുമ്പാവൂർ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വാക്ക് വിത്ത് മനോജ് മൂത്തേടൻ പ്രഭാത നടത്തത്തോടെയായിരുന്നു യുഡിഎഫ് പെരുമ്പാവൂർ മണ്ഡലം സ്ഥാനാർഥി മനോജ് മൂത്തേടന്റെ ഇന്നലത്തെ പര്യടനം ആരംഭിച്ചത്. രാവിലെ ആറിന് പെരുമ്പാവൂർ ബോയ്സ് സ്കൂളിൽനിന്ന് ആരംഭിച്ച് ആശ്രമം ഹൈസ്കൂളിൽ സമാപിച്ചു. തുടർന്ന് വെങ്ങോല പഞ്ചായത്ത് പര്യടനം കെപിസിസി വൈസ് പ്രസിഡന്റ് ജോസഫ് വാഴയ്ക്കൻ ഉദ്ഘാടനം ചെയ്തു.
മരോട്ടിച്ചുവടിയിൽ നിന്ന് ആരംഭിച്ച പര്യടനം പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി വെങ്ങോല ജംഗ്ഷനിൽ സമാപിച്ചു. സമാപന സമ്മേളനം പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ഇന്ന് രായമംഗലം പഞ്ചായത്തിലെ വട്ടയ്ക്കാട്ടുപടിയിൽ നിന്ന്ആരംഭിക്കുന്ന പര്യടനം വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം പുല്ലുവഴിയിൽ സമാപിക്കും.
കൂവപ്പടി പഞ്ചായത്തിലായിരുന്നു എൽഡിഎഫ് സ്ഥാനാർഥി ബേസിൽ പോളിന്റെ തെരഞ്ഞെടുപ്പ് പര്യടനം. വിവിധ കേന്ദ്രങ്ങളിൽ വോട്ടർമാരുടെ നേതൃത്വത്തിൽ സ്ഥാനാർഥിക്ക് സ്വീകരണം ഒരുക്കി. നെടുംമ്പാറയിൽ സിപിഎം ജില്ലാ കമ്മിറ്റി അംഗം എൻ.സി. മോഹനൻ പര്യടനം ഉദ്ഘാടനം ചെയ്തു. ആലാട്ടു ചിറ, വടക്കാമ്പിള്ളി, പള്ളിപ്പടി, അമ്പലപ്പടി, മയൂരപുരം, കുറിച്ചിലക്കോട് എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം കിഴക്കേ ഐമുറിയിൽ സമാപിച്ചു. ഇന്ന് രാവിലെ ഏഴിന് ഇടമ്പകപ്പിള്ളിയിൽ നിന്ന് പര്യടനം ആരംഭിക്കും. വൈകിട്ട് 6.30 തുരുത്തിയിൽ സമാപിക്കും.
എന്‍ഡിഎ സ്ഥാനാഥി ജിബി പാത്തിയ്ക്കലിന്റെ വാഹന പര്യടനത്തിന് തുടക്കമായി. മുടക്കുഴ ഗ്രാമപഞ്ചായത്തിലെ തുരുത്തിയില്‍ നന്നാരംഭിച്ച പര്യടനം ബിജെപി ദേശീയസമിതി അംഗം പി.എം വേലായുധന് ഉദ്ഘാടനം ചെയ്തു. പ്രളയക്കാട്, തൃക്ക ജംഗ്ഷന്, പോസ്റ്റോഫീസ് കവല, കണ്ണഞ്ചേരിമുകള്‍, അകനാട് ആലിന്‍ചുവട്, റേഷന്‍കട കവല, അകനാട് സൗത്ത് എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം സ്ഥാനാര്‍ഥി പര്യടനം എളമ്പകപ്പിള്ളിയില് സമാപിച്ചു.
District News
ഉടുമ്പൻചോല
നെടുങ്കണ്ടം: കര്‍ഷകരുടെ ശത്രുപക്ഷത്തായിരുന്നു പിണറായി സര്‍ക്കാരെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ. സി. വേണുഗോപാല്‍. ഉടുമ്പൻചോലയിലെ യുഡിഎഫ് സ്ഥാനാര്‍ഥി സേനാപതി വേണുവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം രാജകുമാരിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തില്‍ വരുന്നത് എല്‍ഡി എഫിനെ വീണ്ടും അധികാരത്തില്‍ എത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണെന്നും അദ്ദേഹം പറഞ്ഞു.
യുഡിഫ് നിയോജക മണ്ഡലം ചെയര്മാന് എം.ജെ. കുര്യന് അധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ഥി സേനാപതി വേണു,ഡീന്‍ കുര്യാക്കോസ് എംപി , ഡിസിസി പ്രസിഡന്റ് സി.പി. മാത്യു, കെപിസിസി വക്താവ് ഡോ.ജിന്റോ ജോണ്‍, ബെന്നി തുണ്ടത്തില്‍, ഇബ്രാഹിംകുട്ടി കല്ലാര്‍, ആര്. ബാലന്‍പിള്ള തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ടൗണില്‍ റോഡ് ഷോയും നടത്തി.
എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ. കെ. ജയചന്ദ്രന് ഇന്നലെ പൊതുപര്യടനം നടത്തിയില്ല. ഇന്നലെ രാജാക്കാട്,രാജകുമാരി മേഖലകളിലെ വ്യക്തികളെയും വിവിധ മേഖലകളിലെ തൊഴിലാളികളെയും സന്ദര്‍ശിച്ച് വോട്ട് തേടി.ഇന്നു വണ്ടന്മേട് പഞ്ചായത്തിലാണ് പര്യടനം. രാവിലെ 7.30ന് മാലിയില്‍നിന്ന് ആരംഭിക്കുന്ന പര്യടനം വൈകുന്നേരം 6.30ന് ശാസ്താനടയില്‍ സമാപിക്കും. വിവിധ കേന്ദ്രങ്ങളില്‍ എല്‍ഡിഎഫിന്റെ ജില്ലാ, മണ്ഡലം നേതാക്കള്‍ പ്രസംഗിക്കും.
എന്‍ഡിഎ സ്ഥാനാര്‍ഥി സംഗീത വിശ്വനാഥന് നിയോജക മണ്ഡലത്തിലെ 10 പഞ്ചായത്തുകളിലെ കണ്‍വന്‍ഷനുകള്‍ പൂര്‍ത്തിയാക്കി. രാജാക്കാട് രാജകുമാരി,സേനാപതി, ശാന്തന്‍പാറ, ഉടുമ്പന്‍ചോല, നെടുങ്കണ്ടം, കരുണാപുരം, പാമ്പാടുംപാറ, വണ്ടന്മേട്, ഇരട്ടയാര്‍ എന്നിവിടങ്ങളിലെ കണ്‍വന്‍ഷനുകളാണ് പൂര്‍ത്തിയായത്.
നാളെ നടക്കുന്ന സ്ഥാനാര്‍ഥിയുടെ റോഡ് ഷോയിലും ഏപ്രില്‍ രണ്ടുമുതല്‍ ആറുവരെ നടക്കുന്ന വാഹനപ്രചാരണത്തിലും നൂറുകണക്കിനാളുകളെ പങ്കെടുപ്പിക്കാൻ യോഗം തീരുമാനിച്ചു.
തൊടുപുഴ
തൊടുപുഴ: തൊടുപുഴ നിയോജ കമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി അപു ജോണ്‍ ജോസഫ് ഇന്നലെ ഇടവകപ്പള്ളിയായ പുറപ്പുഴ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയിലെ തിരുക്കര്‍മങ്ങളില്‍ പങ്കെടുത്തു.തുടര്‍ന്നു മണക്കാട്, പുറപ്പുഴ പഞ്ചായത്തുകളില്‍ പര്യടനം നടത്തി.
ഡിസിസി പ്രസിഡന്റ് സി.പി.മാത്യു മണക്കാട്ടെ പര്യടനം ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് വഴിത്തലയില്‍ സമാപിച്ചു. തുടര്‍ന്നു നടന്ന പൊതുസമ്മേളനം എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു.
എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിറിയക് ചാഴികാടന് ഇന്നലെ രാവിലെ മുതലക്കോടം സെന്റ് ജോര്‍ജ് ഫൊറോനപള്ളിയില്‍ നടന്ന ഓശാന തിരുക്കര്മങ്ങളിലും തുടര്‍ന്നു ടൗണിലെ വ്യാപാര സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിലും പങ്കെടുത്തു.
ചുങ്കംപള്ളി, കോതായിക്കുന്ന് സെന്റ് മേരീസ് യാക്കോബായ പള്ളി എന്നിവിടങ്ങളിൽ സന്ദര്‍ശനം നടത്തി. തുടർന്ന് ഭാര്യാപിതാവിന്റെ സംസ്കാരച്ചടങ്ങുകളില്‍ പങ്കെടുക്കാന്‍ കടുത്തുരുത്തിയിലേക്കു പോയി.
എന്‍ഡിഎ സ്ഥാനാര്‍ഥി റോയി വാരികാട്ട് തൊടുപുഴ വിന്‍സെന്റ് ഡി പോള്‍ ദേവാലയത്തിലെ തിരുക്കര്‍മങ്ങളില്‍ പങ്കെടുത്തു.തുടര്‍ന്ന് മുട്ടം, ഇടവെട്ടി മണ്ഡലങ്ങളില്‍ നടന്ന കണ്‍വന്‍ഷനിലും പങ്കെടുത്തു.
മണക്കാട് മണ്ഡലം കണ്വന്ഷന് ജില്ലാ പ്രസിഡന്റ് അഡ്വ. ശ്രീവിദ്യ രാജേഷ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം കണ്‍വീനര്‍ ബിനു കൈമള്‍, ശശി ചാലയ്ക്കല്‍, വി.എന്‍.സുരേഷ് എന്നിവര്‍ പ്രസംഗിച്ചു. വികസനം, അടിസ്ഥാന സൗകര്യങ്ങള്‍, ജനക്ഷേമ പദ്ധതികള്‍ തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തിയാണ് സ്ഥാനാര്‍ഥിയുടെ പര്യടനം.
ഇടുക്കി
മൂലമറ്റം: ഓശാന ഞായറിനോടനുബന്ധിച്ച് വാഴത്തോപ്പ് സെന്റ് ജോര്‍ജ് കത്തീഡ്രലില്‍ നടന്ന തിരുക്കര്‍മങ്ങളില്‍ ഇടുക്കി നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി റോയി കെ.പൗലോസ് പങ്കെടുത്തു. തുടര്‍ന്ന് അറക്കുളം, കുടയത്തൂര്‍ പഞ്ചായത്തുകളില്‍ പര്യടനം നടത്തി. രാവിലെ മുത്തിയുരുണ്ടയാറില്‍ ഡീന്‍ കുര്യാക്കോസ് എം പി പര്യടനം ഉദ്ഘാടനം ചെയ്തു. യുഡിവൈഎഫ് പ്രവര്‍ത്തകരോടൊപ്പം ഇരുചക്രവാഹനത്തില്‍ സഞ്ചരിച്ച് വോട്ടഭ്യര്‍ഥിച്ചു.
യുഡിഎഫ് മണ്ഡലം ചെയര്മാന് ജിഫി ജോര്‍ജ് അഞ്ചാനി അധ്യക്ഷത വഹിച്ചു. നേതാക്കളായ ജോയി തോമസ്, എം.കെ.പുരുഷോത്തമന്, എ.പി. ഉസ്മാന് ,ചാര്‍ളി ആന്റണി, എ. ഡി. മാത്യു അഞ്ചാനിക്കല്‍, ഉഷ ഗോപിനാഥ്, ഇമ്മാനുവല്‍ ചെറുവള്ളാത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഓശാന ഞായര്‍ തിരുനാളിനോടനുബന്ധിച്ച് കട്ടപ്പന സെന്റ് ജോര്‍ജ് പള്ളിയിലെ തിരുക്കര്‍മങ്ങളില്‍ പങ്കെടുത്തായിരുന്നു ഇടുക്കി മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി റോഷി അഗസ്റ്റിന്റെ ഇന്നലത്തെ പര്യടനത്തിന്റെ തുടക്കം. തുടര്‍ന്നു കാഞ്ചിയാര്‍, മരിയാപുരം പഞ്ചായത്തുകളില്‍ പര്യടനം നടത്തി.
മണ്ഡലത്തില്‍ നടപ്പാക്കിയ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ എണ്ണിപ്പറഞ്ഞായിരുന്നു റോഷിയുടെ പര്യടനം. കാഞ്ചിയാറില്‍ സിപിഐ സംസ്ഥാന കൗണ്‍സിലംഗം വി. ആര്. ശശി പര്യടനം ഉദ്ഘാടനം ചെയ്തു. ഇടുക്കിയില്‍ നടന്ന സമാപന സമ്മേളനം സിപിഎം ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസാണ് ഉദ്ഘാടനം ചെയ്തത്. ജില്ല, നിയോജകമണ്ഡലം നേതാക്കള്‍ വിവിധ യോഗങ്ങളില്‍ പ്രസംഗിച്ചു.
ഇടുക്കി മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി പ്രതീഷ് പ്രഭ മണ്ഡലത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ വ്യക്തികളെ നേരില്‍ക്കണ്ട് വോട്ടഭ്യര്‍ഥിച്ചു.
ഇടുക്കിയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എന്‍ഡിഎ സംസ്ഥാന കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളി ആറിന് കട്ടപ്പനയില്‍ പ്രസംഗിക്കും. തുടര്‍ന്നു പൊതുസമ്മേളനത്തിലും റോഡ് ഷോയിലും കൊട്ടിക്കലാശത്തിലും പങ്കെടുക്കും.
District News
ചേര്‍ത്തല: ചേര്‍ത്തലയിലെ തെരഞ്ഞെടുപ്പു പോരാട്ടം ആവേശത്തിലേക്ക്. തെരഞ്ഞെടുപ്പു കണ്‍വന്‍ഷനുകള്‍ പൂര്‍ത്തിയാക്കി എല്‍ഡിഎഫും യുഡിഎഫും അടുത്ത ഘട്ടത്തിലേക്കു നീങ്ങി. വൈകിയെത്തിയെങ്കിലും അതിന്റെ പോരായ്മകള്‍ മറികടന്നാണ് എന്‍ഡിഎ പ്രചാരണം. അടുത്ത ദിവസം മുതല്‍ കളം കളര്‍ഫുള്ളാക്കാന്‍ മൂന്നുമുന്നണിക്കുമായി കൂടുതല്‍ നേതാക്കളും എത്തുന്നുണ്ട്.
യുഡിഎഫ് സ്ഥാനാര്‍ഥി കെ.ആര്. രാജേന്ദ്രപ്രസാദ് ഇന്നലെ വെട്ടയ്ക്കല്‍, അര്‍ത്തുങ്കല്‍, മുഹമ്മ എന്നിവിടങ്ങളിലാണ് പ്രധാനമായും പര്യടനം നടത്തിയത്. ഓട്ടോ സ്റ്റാന്‍ഡുകളിലും തൊഴിലാളികളെ നേരില്‍കണ്ടും പ്രചാരണം നടത്തി.
ഇന്നലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി. പ്രസാദ് തണ്ണീര്‍മുക്കം പഞ്ചായത്ത് പ്രദേശങ്ങളിലായിരുന്നു വോട്ടുതേടിയത്. തണ്ണീര്‍മുക്കം, കൊക്കോതമംഗലം, മരുത്തോര്‍വട്ടം, കണ്ണങ്കര തുടങ്ങിയ പ്രദേശങ്ങളില്‍ തൊഴിലുറപ്പുകേന്ദ്രങ്ങളിലും തൊഴിലിടങ്ങളിലും വിവിധസ്ഥാപനങ്ങളിലുമെത്തി വോട്ടുതേടി.
എന്‍ഡിഎ സ്ഥാനാര്‍ഥി ടി.പി. അനന്തരാജ് രാവിലെ വയലാര്‍ രാമവര്‍മയുടെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷം വയലാര്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലും തുടര്‍ന്ന് അര്‍ത്തുങ്കല്‍, തൈക്കല്‍ പ്രദേശങ്ങളിലും വോട്ടുതേടി.
Kerala
തിരുവനന്തപുരം: സ്വന്തം നോമിനിക്ക് സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് തിരുവനന്തപുരം മണ്ഡലത്തിലെ ഇടതു സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പു പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമാകാതെ മുൻ എംഎൽഎയും മന്ത്രിയുമായിരുന്ന ആന്റണി രാജു.
പ്രചാരണത്തിന് ഇറങ്ങാത്തതു വിവാദമായതിനു പിന്നാലെ സമൂഹ മാധ്യമം വഴി തിരുവനന്തപുരം മണ്ഡലത്തിലെ ഇടതു സ്വതന്ത്രനായ നടൻ സുധീർ കരമനയെ വിജയിപ്പിക്കാൻ ആഹ്വാനം നൽകി പോസ്റ്റിട്ടു. എന്നാൽ, നേരിട്ടുള്ള പ്രചാരണ പ്രവർത്തനത്തിന് ആന്റണി രാജു ഇതുവരെ എത്തിയിട്ടില്ല.
മയക്കുമരുന്നു കേസിലെ പ്രതിയായ വിദേശിയുടെ തൊണ്ടിമുതൽ മാറ്റിയെന്ന കേസിൽ ശിക്ഷിക്കപ്പെട്ട ആന്റണി രാജുവിനെ നിയമസഭാംഗത്വത്തിൽ നിന്ന് അയോഗ്യനാക്കിയിരുന്നു. തുടർന്നു നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനായില്ല.
അടുത്ത അനുയായികളുടെയും അടുപ്പമുള്ള ചിലരുടെയും പേരുകൾ തിരുവനന്തപുരം മണ്ഡലത്തിലെ ഇടതു സ്ഥാനാർഥിയായി ആന്റണി രാജു നിർദേശിച്ചെങ്കിലും സിപിഎം വഴങ്ങിയില്ല. തുടർന്ന് അവസാന നിമിഷമാണ് ഇടതു സ്വതന്ത്ര സ്ഥാനാർഥിയായി നടൻ സുധീർ കരമനയെ പ്രഖ്യാപിച്ചത്. ഇതോടെ തിരുവനന്തപുരത്തുണ്ടായിട്ടും ആന്റണി രാജു പ്രചാരണരംഗത്ത് എത്തിയില്ല. അനാരോഗ്യമാണ് കാരണമായി ചൂണ്ടിക്കാട്ടിയത്.
അതേസമയം, ആന്റണി രാജു പ്രചാരണത്തിൽ സജീവമാണെന്നും സോഷ്യൽ മീഡിയ വഴി ഇടതു സ്വതന്ത്ര സ്ഥാനാർഥിയെ മത്സരിപ്പിക്കാൻ ആഹ്വാനം ചെയ്ത വീഡിയോ പോസ്റ്റ് ചെയ്തതായി സ്ഥാനാർഥി സുധീർ കരമന പറഞ്ഞു. വ്യക്തിപരമായ ചില കാരണങ്ങളാലാണ് അദ്ദേഹം പ്രചാരണത്തിന് ഇറങ്ങാത്തത്. അടുത്ത ദിവസങ്ങളിൽ തന്നെ ആന്റണി രാജു പ്രചാരണ രംഗത്തു സജീവമാകുമെന്നും അദ്ദേഹം പറഞ്ഞു.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസ് തെരഞ്ഞെടുപ്പു ലക്ഷ്യം വച്ച് വാട്ട്സ്ആപ്പ് സന്ദേശങ്ങൾ അയച്ചതിന് പിന്നാലെ സംസ്ഥാന വൈദ്യുതി ബോർഡും സർക്കാരിനുവേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തെന്നു പരാതി.
വൈദ്യുതി ബോർഡിന്റെ ഉപയോക്താക്കൾക്ക് ഈ മാസം നൽകുന്ന വൈദ്യുതി ബില്ലിൽ അടയ്ക്കേണ്ട തുകയ്ക്ക് തൊട്ടു താഴെയായി ’പവർകട്ടും ലോഡ് ഷെഡിങ്ങും ഇല്ലാത്ത 10 വർഷങ്ങൾ’ എന്ന വാചകമാണ് ബില്ലിൽ ചേർത്തിട്ടുള്ളത്.
ആദ്യമായാണ് വൈദ്യുതി ബോർഡ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമായി വൈദ്യുതി ബില്ലിനെ തെരഞ്ഞെടുപ്പ് പ്രചാരണ ഉപാധിയാക്കുന്നത്.
വൈദ്യുതി ബോർഡിന്റെ പുതിയ ബില്ല് അടിയന്തരമായി പിൻവലിക്കണമെന്നും തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ച വൈദ്യുതി ബോർഡ് അധികൃതർക്കെതിരേ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് സേവ് യൂണിവേഴ്സിറ്റി കാന്പയിൻ കമ്മിറ്റി പരാതി നൽകി.
Kerala
തിരുവനന്തപുരം: എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി സുധീര്‍ കരമനയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് ആന്റണി രാജു വിട്ടു നിൽക്കുന്നതിൽ സിപിഎമ്മിൽ അമർഷം. ജനാധിപത്യ കേരള കോണ്‍ഗ്രസിന് തിരുവനന്തപുരം സീറ്റ് നല്‍കാത്തതിൽ പ്രതിഷേധിച്ചാണ് ആന്റണി രാജു വിട്ടു നിൽക്കുന്നതെന്നാണ് സൂചന.
നോമിനേഷന് സമര്‍പ്പണത്തിനും സുധീറിനൊപ്പം ആന്റണി രാജു എത്തിയിരുന്നില്ല. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകണമെന്ന് ആന്റണി രാജുവിനോട് സിപിഎം നേതൃത്വം ആവശ്യപ്പെട്ടെങ്കിലും സഹകരിക്കാന്‍ കഴിയില്ലെന്ന മറുപടിയാണ് അദ്ദേഹം നല്‍കിയത്. അതേസമയം സിപിഎം അനുനയ നീക്കം തുടരുന്നുണ്ട്.
സുധീര്‍ കരമനയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ മുന്‍ മന്ത്രിയായ ആന്റണി രാജുവിനെ എത്തിക്കാനാണ് ശ്രമം. ആന്റണി രാജുവിന് അയോഗ്യത നിലനിൽക്കുന്നതിനാലാണ് എല്‍ഡിഎഫ് സുധീര്‍ കരമനയെ സ്ഥാനാര്‍ഥിയാക്കിയത്.
Kerala
കൊച്ചി: സർക്കാർ കോടികൾ ചെലവഴിച്ച് വികസന കാര്യങ്ങൾക്ക് ജനാഭിപ്രായം തേടാനെന്ന വ്യാജേന തെരഞ്ഞെടുപ്പ് പ്രവർത്തനം നടത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
സർക്കാർ ഖജനാവിൽ നിന്ന് പണമെടുത്താണ് ഈ നീക്കമെന്നും സ്വന്തം പാർട്ടിക്കാരെ വോളണ്ടിയർമാരാക്കി സർക്കാരിൽ നിന്ന് ശമ്പളം നൽകി ഇതുവരെയുള്ള സർക്കാരിന്റെ നേട്ടങ്ങൾ ലഘുലേഖകളാക്കി ജനങ്ങൾക്ക് നൽകിക്കൊണ്ട് തെരഞ്ഞെടുപ്പ് പ്രവർത്തനം ആരംഭിച്ചിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സർക്കാരും എൽഡിഎഫും തെരഞ്ഞെടുപ്പ് പ്രവർത്തനം നടത്തുന്നതിൽ വിരോധമില്ല. എന്നാൽ സർക്കാർ ഖജനാവിൽ നിന്ന് പണമെടുത്ത് ഇത് നടത്തേണ്ട. ഏതറ്റം വരെയും നിയമപോരാട്ടം നടത്തി ഈ പണം പാർട്ടിക്കാരെക്കൊണ്ട് തിരിച്ചടപ്പിക്കും.
പത്ത് കൊല്ലം ഭരിച്ചിട്ട് ഇനിയാണോ ജനങ്ങളോട് വികസനകാര്യത്തിൽ അഭിപ്രായം ചോദിക്കാൻ പോകുന്നത്?. ഇതുവരെയുള്ള സർക്കാരിന്റെ കാര്യങ്ങൾ പ്രചരിപ്പിക്കുന്നതിന് പാർട്ടിക്കാരെ പങ്കെടുപ്പിച്ച് കൊണ്ടാണ് ഇത് നടത്തുന്നത്. പാർട്ടിക്കാരെ പങ്കെടുപ്പിക്കണമെന്ന് സിപിഎം കത്ത് നൽകിയിട്ടുണ്ട്. അതിന് തെളിവുണ്ട്.
തദ്ദേശ സ്ഥാപനങ്ങളിലെ ടെക്നിക്കൽ അസിസ്റ്റന്റുമാരെ സ്ഥിരപ്പെടുത്താൻ സിഐടിയുവും കത്ത് നൽകിയിട്ടുണ്ട്. ഇത് മന്ത്രിയും വകുപ്പിലെ അധികാരികൾക്ക് അയച്ചുകൊടുത്തിട്ടുണ്ട്. ഈ പരിപാടിയും നടക്കില്ല.
കോടതി ഉത്തരവ് അനുസരിച്ച് താത്കാലിക ജോലിക്കാരെ സ്ഥിരപ്പെടുത്താനാവില്ല. ഒരുപാട് താത്കാലിക ജോലിക്കാരുണ്ട്. പാർട്ടിക്കാരെ ഖജനാവിൽ നിന്ന് പണമെടുത്ത് സഹായിക്കാൻ സിപിഎം നടത്തുന്ന ശ്രമമാണിത്.
ഈ പരിപാടികളിൽ നിന്ന് പിന്മാറണമെന്ന് വിനയപൂർവം മുഖ്യമന്ത്രിയോട് അഭ്യർഥിക്കുന്നു. ഇല്ലെങ്കിൽ നിയമപരമായും രാഷ്ട്രീയമായും ആ പണം പാർട്ടിക്കാരെ കൊണ്ട് തിരിച്ചടപ്പിക്കും.-വി.ഡി. സതീശൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ചു വൈകിവന്ന വിലയിരുത്തലിൽപോലും യാഥാർഥ്യങ്ങൾ മറച്ചുവയ്ക്കാനാണ് സിപിഎം നേതൃത്വം ശ്രമിച്ചതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ.
തൃശൂർ മറ്റത്തൂരിൽ കോണ്‍ഗ്രസ് പ്രവർത്തകരോ ജനപ്രതിനിധികളോ ആരും ബിജെപിയിൽ ചേർന്നിട്ടില്ല. ജീവനുണ്ടെങ്കിൽ ബിജെപിയിൽ ചേരുകയില്ലെന്നും അവർ പരസ്യമായി വ്യക്തമാക്കിയിട്ടുള്ളതാണ്.
ബിജെപിയുടെ പിന്തുണയോടെ ഒരു സ്വതന്ത്രയെ പഞ്ചായത്ത് പ്രസിഡന്റാക്കിയ നടപടിയെ അതീവ ഗൗരവത്തോടെയാണ് കോണ്‍ഗ്രസ് കണ്ടത്. ആ തെറ്റ് തിരുത്താൻ അവിടത്തെ കോണ്‍ഗ്രസ് പ്രവർത്തകർ തയാറാകുമെന്നാണ് വിശ്വാസം. കോണ്‍ഗ്രസിനോട് ആത്മാർഥതയും വിശ്വാസ്യതയും അവർ പുലർത്തുമെന്ന് പ്രതീക്ഷിക്കുന്നു.
പോകാത്തവരെപോലും ബിജെപിയിലേക്ക് പോയെന്ന് ചിത്രീകരിച്ച് കൊട്ടിഘോഷിക്കുന്നത് സിപിഎമ്മിന്റെ രാഷ്ട്രീയകുടിലതന്ത്രമാണ്. സന്ദീപ് വാര്യർ ബിജെപി വിട്ട് കോണ്‍ഗ്രസിൽ ചേർന്നപ്പോൾ അദ്ദേഹത്തിനെതിരേ സിപിഎം നടത്തിയ പടയൊരുക്കം കേരളജനത കണ്ടതാണ്.
സിപിഎം ജൽപനങ്ങൾ ജനം വിശ്വസിക്കില്ലെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് വ്യക്തമാക്കി.
Kerala
കൊച്ചി: പുതിയകാല ടെക്നോളജികള്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗപ്പെടുത്താനുള്ള സ്ഥാനാര്‍ഥികളുടെ ശ്രമങ്ങള്‍ക്ക് തിരിച്ചടി.
തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഉപയോഗിച്ചുള്ള പ്രചാരണങ്ങള്‍ക്ക് കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ. ഷാജഹാന് അറിയിച്ചു.
പ്രചാരണത്തിന് ഉപയോഗിക്കുന്ന ഡീപ് ഫേക്ക്, സിന്തറ്റിക് കണ്ടന്റ് എന്നിവ പൊതുജനാഭിപ്രായത്തെ തെറ്റിദ്ധരിപ്പിക്കാനും തെരഞ്ഞെടുപ്പ് പ്രക്രിയയെ ബാധിക്കാനും സാധ്യതയുള്ളതായി വിലയിരുത്തിയ പശ്ചാത്തലത്തിലാണ് എഐ ഉപയോഗത്തില്‍ കര്‍ശനനിയന്ത്രണവുമായി കമ്മീഷന് രംഗത്ത് എത്തിയത്. ഇത് സംബന്ധിച്ച് വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പുറത്തിറക്കി.
പ്രചാരണത്തിനായി ഉപയോഗിക്കുന്ന ഡിജിറ്റലായി മാറ്റം വരുത്തിയ ഉള്ളടക്കങ്ങള്‍ ഏത് സാങ്കേതിക വിദ്യയിലാണ് രൂപപ്പെടുത്തിയിട്ടുള്ളത് അത് വ്യക്തമായി രേഖപ്പെടുത്തിയിരിക്കണമെന്നാണ് മാര്‍ഗനിര്‍ദേശത്തില്‍ പ്രധാനം.
വീഡിയോയില്‍ സ്ക്രീനിന് മുകളിലായും ചിത്രങ്ങളില്‍ കുറഞ്ഞത് പത്തു ശതമാനം ഡിസ്പ്ലേ ഭാഗത്തും ഓഡിയോയില്‍ ആദ്യ പത്തു ശതമാനം സമയദൈര്‍ഘ്യത്തിലും ലേബല്‍ വ്യക്തമായി ഉണ്ടാകണം. ഉള്ളടക്കം സൃഷ്ടിച്ച വ്യക്തിയുടെ അല്ലെങ്കില്‍ സ്ഥാപനത്തിന്റെ പേര് മെറ്റാഡാറ്റയിലും വിവരണത്തിലും വെളിപ്പെടുത്തണം.
ഒരാളുടെ രൂപം, ശബ്ദം, സ്വത്വം തുടങ്ങിയവ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ മാറ്റിയും അനുമതിയില്ലാതെയും പ്രചരിപ്പിക്കുന്നതും പൂര്‍ണമായും നിരോധിച്ചു.
പാര്‍ട്ടികളുടെ ഔദ്യോഗിക സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളില്‍ ഇത്തരം ഉള്ളടക്കം കണ്ടെത്തുകയോ റിപ്പോര്‍ട്ട് ചെയ്യുകയോ ചെയ്താല്‍ മൂന്നു മണിക്കൂറിനുള്ളില്‍ അത് നീക്കം ചെയ്യണം. കൂടാതെ അവയുടെ സൃഷ്ടിക്ക് ഉത്തരവാദികളായവര്‍ക്ക് മുന്നറിയിപ്പ് നല്‍കണം.
വ്യാജ അക്കൗണ്ടുകളും നിയമവിരുദ്ധ വിവരങ്ങളും അതത് പ്ലാറ്റ്ഫോമുകള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യണം. എഐ ഉപയോഗിച്ച് നിര്‍മിച്ച എല്ലാ പ്രചാരണ സാമഗ്രികളും സൃഷ്ടിക്കപ്പെട്ട തീയതി, നിര്‍മാതാവിന്റെ വിവരങ്ങള്‍ എന്നിവ ആഭ്യന്തര രേഖകളായി രാഷ്ട്രീയ പാര്‍ട്ടികള്‍ സൂക്ഷിക്കണമെന്നും മാര്‍ഗരേഖയിലുണ്ട്.
ആധുനിക സാങ്കേതിക വിദ്യകളിലൂടെ വ്യാജ ചിത്രങ്ങളും ശബ്ദ സന്ദേശങ്ങളും തെറ്റായ വിവരങ്ങളും നിര്‍മ്മിക്കുന്നതും അവ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ഉപയോഗിക്കുന്നതിനുമെതിരേ ശക്തമായ നടപടികളുണ്ടാവും.
പ്രചാരണത്തിന്റെ വിശ്വാസ്യതയും മത്സരത്തിലെ തുല്യതയും ഉറപ്പാക്കുന്നതിന് സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും പ്രചാരണം നടത്തുന്നവരും ഇക്കാര്യം കൃത്യമായി ശ്രദ്ധിക്കണമെന്നും കമ്മീഷണര്‍ പറഞ്ഞു.