District News
ചക്കിട്ടപാറ: മാറ്റം എന്ന മുദ്രാവാക്യത്തിലൂന്നി ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് തിരിച്ചു പിടിക്കാൻ തയാറായി യുഡിഎഫ്. ത്രിതല പഞ്ചായത്ത് സ്ഥാനാർഥികളുടെ വിജയത്തിന് ആഹ്വാനം ചെയ്ത് നടന്ന തെരഞ്ഞെടുപ്പ് കൺവൻഷൻ ഷാഫി പറമ്പിൽ എംപി ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കുന്നവരെ മർദ്ദിച്ചൊതുക്കാൻ ശ്രമിക്കുന്ന സർക്കാരാണ് കേരളത്തിൽ ഭരണം നടത്തുന്നതെന്നു അദ്ദേഹം പറഞ്ഞു. അതിന്റെ നേർ തെളിവാണ് ഒരു മാസം മുമ്പ് പേരാമ്പ്രയിൽ കണ്ടത്. കോളജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഎമ്മും പോലീസും ചേർന്ന് തയാറാക്കിയ അക്രമ തിരക്കഥ യുഡിഎഫിനെ കുടുക്കാനായിരുന്നു. പോലീസിന്റെ അതിക്രമത്തിൽ തന്റെ അടക്കം ഒട്ടേറെ പ്രവർത്തകരുടെ ചോര പേരാമ്പ്രയുടെ മണ്ണിൽ വീണത് സത്യമാണെങ്കിൽ പേരാമ്പ്ര അസംബ്ളി സീറ്റും ഇക്കുറി പിടിച്ചെടുക്കുമെന്നും ഷാഫി പറഞ്ഞു.
പൂഴിത്തോട്- പടിഞ്ഞാറത്തറ- വയനാട് ബദൽ റോഡ് യാഥാർഥ്യമാക്കാൻ പ്രിയങ്കാ ഗാന്ധിയും താനും പാർലമെന്റിലും ബന്ധപ്പെട്ട വിവിധ കേന്ദ്ര വകുപ്പു തലത്തിലും ഊർജിത ശ്രമം നടത്തി കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുതിർന്ന യുഡിഎഫ് നേതാവ് ജോർജ് മുക്കള്ളിൽ അധ്യക്ഷത വഹിച്ചു.
യുഡിഎഫ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി കൺവീനർ കെ.എ.ജോസ് കുട്ടി, കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പി.എം. ജോർജ്, ആവള ഹമീദ്, റെജി കോച്ചേരി, ബാബു കൂനന്തടം, രാജീവ് തോമസ്, ഗിരിജ ശശി, കെ.കെ. വിനോദൻ, രാജേഷ് കീഴരിയൂർ, കുഞ്ഞമ്മദ് പെരിഞ്ചേരി തുടങ്ങിയവർ പ്രസംഗിച്ചു.
District News
ചക്കിട്ടപാറ: മലയോര ഹൈവേ നിർമാണവുമായി ബന്ധപ്പെട്ട് ചക്കിട്ടപാറ ടൗണിലെ രണ്ട് കടകൾക്കു മുമ്പിൽ രൂപപ്പെട്ട കുഴികൾ യാത്രക്കാർക്ക് ദുരിതമാകുന്നു. നാല് മാസം മുൻപ് കരാറുകാരും കേരള റോഡ് ഫണ്ട് ബോർഡുമാണ് കുഴികൾക്ക് രൂപം നൽകിയത്.
റോഡിന്റെ വീതി ശരിയായി നിർണയിച്ചിട്ട് മതി മലയോര ഹൈവേ നിർമാണമെന്ന് കടയുടമകൾ പറഞ്ഞു. ഇതേ തുടർന്ന് കടകൾക്കു മുന്നിൽ സഞ്ചാര സൗകര്യത്തിന് തടസം സൃഷ്ടിച്ച് കിടങ്ങ് കുഴിക്കുകയായിരുന്നു. വാഹന കാത്തിരിപ്പു കേന്ദ്രത്തിന്റെ എതിർ വശത്താണ് വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ബെന്നി സെബാസ്റ്റ്യന്റെ കടയുള്ളത്. ഇതിനു മുന്നിലാണ് ഒരു കുഴിയുള്ളത്.
ടൗണിന്റെ ഹൃദയഭാഗത്തെ കാരിമറ്റം സ്റ്റോഴ്സിനു മുന്നിലാണ് രണ്ടാമത്തെ ഗർത്തം. നാൽക്കവല ഭാഗമായതിനാൽ ഈ ഗർത്തം കാരണം ഇവിടെ ഗതാഗതക്കുരുക്കുണ്ടാവാറുണ്ട്. വലിയ വാഹനങ്ങൾ കടന്നു പോകാനും തിരിക്കാനും വലിയ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഗർത്തമുള്ള രണ്ട് ഭാഗത്തും ഹൈവേ നിർമാണം നടക്കുന്നുമില്ല. എത്രയും പെട്ടെന്ന് പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് വ്യാപാരികളും പ്രദേശവാസികളും ആവശ്യപ്പെടുന്നത്.