ചക്കിട്ടപാറ: അപരൻമാരെ ഇറക്കി ചക്കിട്ടപാറയിൽ തുടർ ഭരണത്തിന് കോപ്പൂകൂട്ടിയ സിപിഎം തന്ത്രം പാളിയെന്ന് ആക്ഷേപം. വാർഡ് നാലിൽ യുഡിഎഫ് സ്ഥാനാര്‍ഥി മോളിയായിരുന്നു. വാർഡ് നിലനിർത്താൻ 13 കിലോമീറ്റർ അകലെ ചക്കിട്ടപാറയിൽ നിന്ന് രണ്ട് മോളിമാരെ രംഗത്തിറക്കി ഇടതുമുന്നണിസ്ഥാനാര്ഥികളാക്കി. ഫലം വന്നപ്പോൾ അപര മോളിമാർ തോറ്റു. കെട്ടിവച്ച 2,000 രൂപ വീതം നഷ്ടപ്പെടുകയും ചെയ്തു. യുഡിഎഫ് സ്ഥാനാർഥി മോളി ആയിത്തമറ്റത്തെ പൂഴിത്തോട്ടുകാർ 141 വോട്ടിന് ജയിപ്പിച്ചു.
നിലവിൽ സിപിഎം പ്രതിനിധീകരിക്കുന്ന മുതുകാട് ആറാം വാർഡിൽ ഇക്കുറി അട്ടിമറി ജയം നേടിയ കോൺഗ്രസിന്റെ ജിതേഷിനെതിരേ 10 കിലോമീറ്റർ അകലെ ചക്കിട്ടപാറയിൽ നിന്ന് അപരനാക്കി മറ്റൊരു ജിതേഷിനെ ഇറക്കി. 53 വോട്ടുകൾ പിടിച്ചുവെങ്കിലും ഒമ്പത് വോട്ടിന് കോണ്‍ഗ്രസ് ജയിച്ചു.
സിപിഎമ്മിന് 200ൽപരം വോട്ട് ഭൂരിപക്ഷമുണ്ടായിരുന്ന വാർഡാണിത്. പതിനൊന്നാം വാർഡിൽ രണ്ട് വോട്ടിന് ജയിച്ച കോൺഗ്രസിന്റെ ഗിരീഷ് കോമച്ചംകണ്ടിക്കെതിരേയും ഗിരീഷ് വെങ്കിട്ടവിളയെ അപരനാക്കി ഇറക്കി 59 വോട്ട് പിടിച്ചു. കോൺഗ്രസിന്റെ ബിന്ദു ബാലകൃഷ്ണൻ 190 വോട്ട് ഭൂരിപക്ഷത്തിൽ ജയിച്ച പന്ത്രണ്ടാം വാർഡിൽ അപരയായി ബിന്ദു വള്ളിപ്പറ്റയെ ഇറക്കിയെങ്കിലും 10 വോട്ടാണ് ലഭിച്ചത്. 16 വാർഡുകളിൽ ഒരിടത്തും യുഡിഎഫ് അപരതന്ത്രം പയറ്റിയില്ല.