കറുകച്ചാൽ: കറുകച്ചാൽ മേഖലയുടെ ചിരകാല ആവശ്യമായിരുന്ന കറുകച്ചാൽ ഫയർ സ്റ്റേഷൻ യാഥാർഥ്യമാകുന്നു. കറുകച്ചാലിൽ ഫയർ സ്റ്റേഷൻ അനുവദിക്കണമെന്ന ആവശ്യത്തിന് കാൽ നൂറ്റാണ്ടിലേറെ പഴക്കമുണ്ട്.
ഇന്നലെ ബജറ്റിന്റെ മറുപടി പ്രസംഗത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ കറുകച്ചാലിൽ ഫയർ സ്റ്റേഷൻ അനുവദിക്കുകയും പ്രാരംഭ നിർമാണ പ്രവർത്തനങ്ങൾക്കായി ഒരു കോടി രൂപ അനുവദിക്കുകയും ചെയ്തതിലൂടെ ഈ മേഖലയിലെ ജനങ്ങളുടെ ചിരകാല ആവശ്യമായിരുന്ന ഫയർ സ്റ്റേഷൻ എന്ന സ്വപ്നം പൂവണിയുകയാണ്.
കറുകച്ചാൽ, നെടുംകുന്നം, കങ്ങഴ, മണിമല പഞ്ചായത്തുകൾക്കും മല്ലപ്പള്ളി, മാടപ്പള്ളി പഞ്ചായത്തുകളിലെ ജനങ്ങൾക്കും ഏറെ പ്രയോജനപ്രദമാണ് നിർദിഷ്ട ഫയർ സ്റ്റേഷൻ. ഈ മേഖലയിലെ ഏതെങ്കിലും പ്രദേശങ്ങളിൽ തീപിടിത്തം, തുടങ്ങിയ അത്യാഹിതങ്ങൾ ഉണ്ടാകുമ്പോൾ പാമ്പാടി, ചങ്ങനാശേരി തുടങ്ങിയ ഇടങ്ങളിൽനിന്നാണ് അഗ്നിരക്ഷാ സേനക്കാർ എത്തുന്നത് ഇവർ എത്തുമ്പോഴേക്കും തീപിടിത്തമുണ്ടായ സ്ഥലങ്ങൾ തീപിടിച്ചു വസ്തുവകകൾക്ക് നാശനഷ്ടം സംഭവിക്കുകയും മറ്റ് ദുരന്തങ്ങൾ ഉണ്ടാകുകയുമാണ് പതിവ്.
ഇതിന് പരിഹാരമായി ഈ മേഖലയുടെ മധ്യസ്ഥാനത്തുള്ള കറുകച്ചാലിൽ ഫയർ സ്റ്റേഷൻ അനുവദിക്കണമെന്ന് ജനങ്ങളുടെ ആവശ്യത്തിനാണ് ഇപ്പോൾ പരിഹാരമായിരിക്കുന്നത്.
കാഞ്ഞിരപ്പള്ളി എംഎൽഎ റോണി കെ. ബേബി മുൻകൈയെടുത്ത് നടത്തിയ പ്രയത്നങ്ങളുടെ ഫലമാണ് നാട്ടുകാരുടെ ചിരകാല അഭിലാഷം പൂർത്തിയാകുന്നത്. കറുകച്ചാൽ - ചങ്ങനാശേരി റോഡിൽ പോലീസ് സ്റ്റേഷന് സമീപം അഞ്ചേക്കറോളം സ്ഥലം സർക്കാരിന്റേതായുണ്ട്. ഈ സ്ഥലത്താണ് ഫയർ സ്റ്റേഷൻ നിർമിക്കാൻ ഉദ്ദേശിക്കുന്നത് എന്ന് റോണിക് കെ. ബേബി എംഎൽഎ അറിയിച്ചു.
Tags : Local News Nattuvishesham Kottayam