എംസി റോഡരികിൽ കുറവിലങ്ങാട് പുല്ല് വളർന്നുനിൽക്കുന്ന കാഴ്ച.
കുറവിലങ്ങാട്: എംസി റോഡിലെ ദുരവസ്ഥയിൽ ക്ഷീരകർഷകർക്ക് ആശ്വാസം. എംസി റോഡിൽ വളർന്നു പന്തലിച്ച് നിൽക്കുന്ന പുല്ലുചെത്തി കന്നുകാലികൾക്ക് കൊടുക്കുന്നവരുടെ എണ്ണം കൂടിവരുന്ന കാഴ്ചകൾ സാധാരണം.
കുറവിലങ്ങാട് മുതൽ കൂത്താട്ടുകുളം വരെ യാത്രചെയ്താൽ എംസി റോഡരികിലെ പുല്ല് ചെത്തി വാഹനങ്ങളിലാക്കി വീടുകളിലെത്തിക്കുന്ന നിരവധി സംഘങ്ങളെ കാണാനാകും.
ഒന്നാം നമ്പർ സംസ്ഥാന ഹൈവേയായ എംസി റോഡിന്റെ വശങ്ങളിൽ വളരെ ഉയർന്ന് പുല്ലു വളർന്ന് പന്തലിച്ച് നിൽക്കുകയാണ്. ഈ പുല്ലാണ് വാഹനങ്ങളിലെത്തി ക്ഷീരകർഷകർ കൊണ്ടുപോകുന്നത്. ഇതരസംസ്ഥാന തൊഴിലാളികളാണ് പുല്ലുചെത്താൻ എത്തുന്നത്. പലയിടങ്ങളിലും ഒന്നിലധികം വാഹനങ്ങളിലാണ് പുല്ല് കൊണ്ടുപോകുന്നത്.
കന്നുകാലികൾക്ക് ആഹാരം എന്നതിനപ്പുറം റോഡിലെ പച്ചിലപ്പടർപ്പുകൾ ഒഴിവാകുമെന്ന ആശ്വാസത്തിലാണ് നാട്ടുകാർ. ചിലയിടങ്ങളിൽ വീട്ടുകാർ പുല്ലും പള്ളയും വെട്ടിമാറ്റി ഇഴജന്തുക്കളുടെ ഭീഷണി ഒഴിവാക്കുന്നുണ്ട്.
Tags : Local News Nattuvishesham Kottayam