Kerala
തൃശൂര്‍: കേരളത്തിന്റെ സംസ്കാരവും കലകളും ലോക ഭൂപടത്തില്‍ അടയാളപ്പെടുത്തിയ ബ്രീട്ടന്റെ മകള്‍ പെപിത സേത്ത് ഇനി ഇന്ത്യയുടെ മകള്‍.
തൃശൂര്‍ കളക്ടറേറ്റില്‍ നടന്ന പൗരത്വരേഖ കൈമാറ്റ ചടങ്ങില്‍ ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യനില്‍നിന്ന് പെപിത സേത്ത് പൗരത്വ രേഖകള്‍ ഏറ്റുവാങ്ങി. 84-ാം വയസില്‍ ഇന്ത്യക്കാരിയാകുന്നതില്‍ അഭിമാനമുണ്ടെന്ന് പെപിത സേത്ത് പറഞ്ഞു.
ബ്രിട്ടീഷ് പട്ടാളക്കാരനായിരുന്ന അമ്മയുടെ മുത്തച്ഛന്റെ ഡയറിയില്‍നിന്ന് ഇന്ത്യയെ അറിഞ്ഞ പെപിത 27-ാം വയസിലാണ് ഇന്ത്യയുടെ വൈവിധ്യങ്ങളെ തേടിയിറങ്ങുന്നത്. ഫോട്ടോഗ്രാഫിയും എഴുത്തും ജീവശ്വാസമാക്കിയ പെപിതയ്ക്കു തൃശൂര്‍ ജന്മനാടിനെ വെല്ലുന്ന പോറ്റമ്മയായി. മദപ്പാടില്‍ പനമ്പട്ടയും മണ്ണും വീശിയെറിയുന്ന ഗുരുവായൂര്‍ കേശവന്റെ പെപിത പകര്‍ത്തിയ അപൂര്‍വചിത്രം ലോകശ്രദ്ധ നേടി.
1981-ൽ ഗുരുവായൂര്‍ അടക്കമുള്ള ക്ഷേത്രങ്ങളില്‍ പ്രവേശനാനുമതി കിട്ടിയതോടെ നാട്ടിലേക്കുള്ള യാത്രതന്നെ കുറഞ്ഞു. ഗുരുവായൂരില്‍ താമസിച്ചു നടത്തിയ നീണ്ടകാലത്തെ ഗവേഷണത്തിനുശേഷമാണ് ഹെവന്‍ ഓൺ എർത്ത്: ദ യൂണിവേഴ്സ് ഓഫ് കേരളാസ് ഗുരുവായൂര്‍ ടെമ്പിള്‍സ് എന്ന പുസ്തകം പ്രസിദ്ധീകരിച്ചത്. ഇതിനിടെ തെയ്യക്കോലങ്ങളുടെ മാസ്മരിക സൗന്ദര്യത്തിലേക്കും പെപിതയുടെ കണ്ണെത്തി.
വടക്കന്‍ മലബാറിലെ ഗ്രാമങ്ങളിൽ തെയ്യം കലാകാരന്മാര്ക്കൊപ്പം 15 വര്‍ഷത്തോളം സഞ്ചരിച്ച് നടത്തിയ ഗവേഷണത്തിനൊടുവിലാണ് ഇന്‍ ഗോഡ്സ് മിറര്‍, ദ തെയ്യംസ് ഓഫ് മലബാര്‍ എന്ന പുസ്തകമെഴുതിയത്.
ദി എഡ്ജ് ഓഫ് അനദര്‍ വേള്‍ഡ് (നോവല്‍), ദ ഡിവൈന്‍ ഫ്രെന്‍സി- ഹിന്ദു മിത്ത്സ് ആന്‍ഡ് റിച്വല്‍സ് ഓഫ് കേരള തുടങ്ങിയ പുസ്തകങ്ങളും പെപിതയുടേതായിട്ടുണ്ട്. പത്മശ്രീ പുരസ്കാരത്തിനു പുറമേ, ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഏഷ്യാറ്റിക് സൊസൈറ്റിയുടെ വിഖ്യാതമായ റിച്ചാർഡ് ബർട്ടൺ പുരസ്കാരവും ഇവരെത്തേടിയെത്തിയിട്ടുണ്ട്.
താന്‍ എഴുതിയ ഇന്‍ ഗോഡ്സ് മിറര്‍; ദ തെയ്യംസ് ഓഫ് മലബാര്‍ എന്ന പുസ്തകം ജില്ലാ കളക്ടര്‍ക്ക് സമ്മാനിച്ചാണ് കളക്ടറേറ്റില്‍നിന്ന് മടങ്ങിയത്.
District News
കോട്ടയം: കോട്ടയം സിറ്റിസണ്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ പത്മവിഭൂഷണ്‍ ജസ്റ്റീസ് കെ.ടി. തോമസിന് ഇന്ന് പൗരസ്വീകരണം നല്‍കും. ഹോട്ടല്‍ സീസര്‍ പാലസില്‍ രാവിലെ 10.30ന് നടക്കുന്ന സമ്മേളനത്തില്‍ മന്ത്രി വി.എന്‍. വാസവന് അധ്യക്ഷത വഹിക്കും.
പശ്ചിമബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദ ബോസ് മുഖ്യാതിഥിയായി പങ്കെടുക്കും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ, കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, മാന്നാനം കെ.ഇ. സ്കൂള്‍ പ്രിന്‍സിപ്പല്‍ റവ.ഡോ. ജയിംസ് മുല്ലശേരി, ദര്‍ശന സാംസ്കാരിക കേന്ദ്രം ഡയറക്ടര്‍ ഫാ. എമില്‍ പുള്ളിക്കാട്ടില്‍ സിഎംഐ, പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ മാത്യു കൊല്ലമലക്കരോട്ട് എന്നിവര്‍ പ്രസംഗിക്കും.
NRI
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ പൗരത്വം ലഭിച്ച വിദേശികൾക്ക് പൗരത്വം റദ്ദാക്കാനുള്ള കടുത്ത നീക്കങ്ങളുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ട്. ഇത് സംബന്ധിച്ച് പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കിയത് കുടിയേറ്റക്കാർക്കിടയിൽ വലിയ പരിഭ്രാന്തി സൃഷ്ടിച്ചിരിക്കുകയാണ്.
പൗരത്വം റദ്ദാക്കുന്നത് സംബന്ധിച്ച കേസുകൾ പരിശോധിക്കാൻ പ്രതിമാസം 100 മുതൽ 200 വരെ കേസുകൾ വീതം കണ്ടെത്താൻ ഫീൽഡ് ഓഫിസുകൾക്ക് ട്രംപ് ഭരണകൂടം നിർദേശം നൽകി. മുൻപ് പ്രതിവർഷം ശരാശരി 11 കേസുകൾ മാത്രമാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്തിരുന്നത്.
മിനസോടയിലെ സാമ്പത്തിക തട്ടിപ്പ് കേസുകളുമായി ബന്ധപ്പെടുത്തി സൊമാലി സമൂഹത്തെ ട്രംപ് രൂക്ഷമായി വിമർശിച്ചിരുന്നു. വഞ്ചന കാണിച്ചവരുടെ പൗരത്വം നിമിഷനേരം കൊണ്ട് റദ്ദാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പൗരത്വം നൽകുന്ന സമയത്ത് കള്ളം പറയുകയോ വിവരങ്ങൾ മറച്ചുവയ്ക്കുകയോ ചെയ്തവർക്കെതിരെ മാത്രമേ പൗരത്വം റദ്ദാക്കാൻ നിയമപരമായി സാധിക്കൂ എന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
വെറും ക്വാട്ട നിശ്ചയിച്ച് പൗരത്വം എടുത്തുകളയുന്നത് കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടേക്കാം. പൗരത്വം റദ്ദാക്കപ്പെടുന്നവർ ഗ്രീൻ കാർഡ് ഹോൾഡർമാരായി മാറുകയും തുടർന്ന് അവരെ നാടുകടത്താൻ എളുപ്പമാകുകയും ചെയ്യുമെന്നതാണ് ഈ നീക്കത്തിലെ പ്രധാന അപകടം.
National
ന്യൂഡല്‍ഹി: ഇന്ത്യന്‍ പൗരത്വം നേടുന്നതിന് മുന്‍പ് തന്നെ വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തിയെന്നും വോട്ട് ചെയ്തുവെന്നും ആരോപിച്ചുള്ള ഹര്‍ജിയില്‍ മറുപടി നല്കാന് കൂടുതല്‍ സമയം ആവശ്യപ്പെട്ട് സോണിയ ഗാന്ധി. അപേക്ഷയെ തുടര്‍ന്ന് കേസ് ഫെബ്രുവരി ഏഴിലേക്ക് പരിഗണിക്കുന്നതിനായി കോടതി നീട്ടി.
സോണിയ ഇന്ത്യന്‍ പൗരത്വം നേടിയത് 1983ലാണെന്നും എന്നാല്‍ 1980ലെ വോട്ടര്‍ പട്ടികയില്‍ അവരുടെ പേര് ഉള്‍പ്പെട്ടിരുന്നുവെന്നുമാണ് ഹര്‍ജിയിലെ വാദം. ഹര്‍ജിയില്‍ ഡിസംബര്‍ എട്ടിനാണ് കോടതി നോട്ടീസ് അയച്ചത്.
1980ലെ വോട്ടര്‍ പട്ടികയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ ഉള്‍പ്പെടെ അഭിഭാഷകന് വികാസ് ത്രിപാഠി സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജിയിലാണ് കോടതി സോണിയാ ഗാന്ധിയോട് മറുപടി തേടിയത്. രേഖകളില്‍ കൃത്രിമത്വം കാണിച്ചാണ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തതെന്നും ഹര്ജിക്കാരന് ആരോപിക്കുന്നു.
എന്നാല്‍ ഹര്‍ജിക്കാരന്റെ വാദം ശരിയല്ലെന്ന് തെളിയിക്കുന്നതിന് ആവശ്യമായ രേഖകള്‍ വളരെ പഴക്കമുള്ളതായതിനാല്‍ സോണിയയുടെ അഭിഭാഷകന് കൂടുതല്‍ സമയം ആവശ്യപ്പെടുകയായിരുന്നു.
അതേസമയം, പതിവ് പരിശോധനയുടെ ഭാഗമായി സോണിയ ഗാന്ധിയെ ഇന്ന് ഡല്‍ഹിയിലെ ഗംഗാറാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതര്‍ നല്കുന്ന വിവരം.