വാഷിംഗ്ടൺ: അമേരിക്കയിൽ ജനിക്കുന്നവർക്ക് പൗരത്വം നൽകുന്ന നിലവിലെ നിയമത്തിനെതിരെ കടുത്ത പരാമർശങ്ങളുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസിൽ ജനിക്കുന്ന കുടിയേറ്റക്കാരുടെ മക്കൾക്ക് പൗരത്വം നൽകുന്ന രീതി അവസാനിപ്പിക്കണമെന്ന തന്റെ നിലപാട് അദ്ദേഹം വീണ്ടും ആവർത്തിച്ചു. അടിമത്ത കാലത്തെ നിയമങ്ങളെയും ചരിത്രപരമായ സാഹചര്യങ്ങളെയും ഉദ്ധരിച്ചുകൊണ്ട് ട്രംപ് നടത്തിയ ചില പരാമർശങ്ങൾ വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്.
നിലവിലെ പൗരത്വ നിയമം അമേരിക്കയുടെ താത്പര്യങ്ങൾക്ക് വിരുദ്ധമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അമേരിക്കൻ ഭരണഘടനയുടെ 14-ാം ഭേദഗതി പ്രകാരം നിലവിലുള്ള ജന്മാവകാശ പൗരത്വം ഒരു എക്സിക്യൂട്ടീവ് ഓർഡറിലൂടെ റദ്ദാക്കാൻ കഴിയുമെന്നാണ് ട്രംപിന്റെ വാദം. എന്നാൽ ഇതിന് ഭരണഘടനാപരമായ വലിയ തടസങ്ങളുണ്ടെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അനധികൃത കുടിയേറ്റം തടയുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ വ്യക്തമാക്കുന്നു.
വിദേശികൾ അമേരിക്കയിൽ വന്ന് പ്രസവിക്കുന്നതിലൂടെ കുട്ടിക്ക് പൗരത്വം ലഭിക്കുന്ന 'ബർത്ത് ടൂറിസം' അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ട്രംപിന്റെ പ്രസ്താവനയ്ക്കെതിരെ മനുഷ്യാവകാശ സംഘടനകളും ഡെമോക്രാറ്റിക് പാർട്ടിയും രംഗത്തെത്തിയിട്ടുണ്ട്. ഇത് വംശീയ വിദ്വേഷം വളർത്തുന്നതാണെന്നും അമേരിക്കയുടെ അടിസ്ഥാന മൂല്യങ്ങൾക്ക് വിരുദ്ധമാണെന്നും അവർ ആരോപിച്ചു.
Tags : Trump Citizenship US Latest News