Editorial Audio
ആസാമിൽ 27 വ്യക്തികളെ വിദേശികളായി പ്രഖ്യാപിച്ചത് ശരിവച്ച ഗോഹട്ടി ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കിയപ്പോൾ ആശ്വസിച്ചവർ 27 ലക്ഷത്തിനും മുകളിലാണ്. കാരണം, ഈ രാജ്യത്ത് ജനിച്ചുവളർന്നവരും വോട്ടർപട്ടികയിൽനിന്നു പുറത്താക്കപ്പെട്ടവരും ഉൾപ്പെടെ ലക്ഷക്കണക്കിനാളുകൾ തങ്ങളുടെ പൗരത്വം തെളിയിക്കാൻ എന്തു ചെയ്യുമെന്ന ആശങ്കയിലാണ്. പൗരത്വവും വിദേശിപദവിയും സംബന്ധിച്ച വിഷയങ്ങൾ “നിയമപരവും ന്യായയുക്തവുമായ” പ്രക്രിയയിലൂടെ തീരുമാനിക്കണമെന്ന സുപ്രീംകോടതി വിധി മേൽപ്പറഞ്ഞ ഹർജിക്കാർക്കു പൗരത്വം ഉറപ്പാക്കുമോയെന്ന് അറിയില്ല. പക്ഷേ, പൗരത്വത്തെ ഹിന്ദുത്വയുടെ അടിസ്ഥാനത്തിൽ തരംതിരിച്ച വിചാരധാരയെയും അതിനെ ഓർമിപ്പിക്കുന്ന നിയമ പരിഷ്കരണങ്ങളെയും തീവ്ര വോട്ടർപട്ടികാ പരിഷ്കരണത്തെയുമൊക്കെ ഭയപ്പെടുന്നവർക്കു തെല്ലൊരു പ്രതീക്ഷ നൽകുന്നു.
ഹർജിക്കാരെ വിദേശികളായി പ്രഖ്യാപിച്ച ഫോറിനേഴ്സ് ട്രൈബ്യൂണൽ ഉത്തരവ് ഗോഹട്ടി ഹൈക്കോടതി 2024ൽ ശരിവച്ചതു ചോദ്യം ചെയ്താണ് ഹർജിക്കാർ പരമോന്നത കോടതിയെ സമീപിച്ചത്. ഹൈക്കോടതി വിധി റദ്ദാക്കിയ സുപ്രീംകോടതി, കേസ് നിഷ്പക്ഷമായ വാദം കേൾക്കലിനായി ഫോറിനേഴ്സ് ട്രൈബ്യൂണലിനു തിരിച്ചയച്ചു. പൗരത്വത്തിനും വിദേശികളെന്ന നിർണയത്തിനും ഭരണഘടനാ തലത്തിലും നിയമ തലത്തിലും ഉന്നത പ്രാധാന്യമുണ്ടെന്ന് ജസ്റ്റീസുമാരായ വിക്രംനാഥ്, സന്ദീപ് മെഹ്ത എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
നിയമവിരുദ്ധമായി ഇന്ത്യൻ പൗരത്വം അവകാശപ്പെടുന്നത് തടയാനുള്ള സംസ്ഥാന സർക്കാരുകളുടെ താത്പര്യത്തെ കോടതി നിഷേധിച്ചില്ല. എന്നാൽ, അനധികൃത കുടിയേറ്റം തടയാനുള്ള സർക്കാർ ലക്ഷ്യങ്ങൾ ന്യായമായ നടപടിക്രമങ്ങൾ ബലികഴിച്ചുകൊണ്ടായിരിക്കരുതെന്ന് കോടതി പറഞ്ഞു. അതേസമയം, 1947 ഫോറിനേഴ്സ് നിയമത്തിലെ ഒമ്പതാം വകുപ്പ് പ്രകാരം പൗരത്വം തെളിയിക്കേണ്ട ഉത്തരവാദിത്വം പൗരർക്കാണെന്നും ട്രൈബ്യൂണലുകൾക്കു മുമ്പാകെ പൗരത്വ അവകാശവാദങ്ങൾ സ്ഥാപിക്കുന്നതിൽ പരാജയപ്പെടുന്നവർക്ക് ഈ ഉത്തരവ് എന്തെങ്കിലും നേട്ടമോ ആശ്വാസമോ നൽകുന്നതായി വ്യാഖ്യാനിക്കരുതെന്നും കോടതി ഓർമിപ്പിച്ചു.
പക്ഷേ, പൗരത്വം തെളിയിക്കേണ്ട ഉത്തരവാദിത്വം പൗരർക്കാണെന്ന നിയമവ്യവസ്ഥ കേന്ദ്രസർക്കാരും ബിജെപി സംസ്ഥാന സർക്കാരുകളും തെരഞ്ഞെടുപ്പു കമ്മീഷനുമൊക്കെ ചേർന്ന് എങ്ങനെ സങ്കീർണമാക്കിയെന്നതും അഭിസംബോധന ചെയ്യപ്പെടേണ്ട വിഷയമാണ്. അതായത്, വോട്ടർ തിരിച്ചറിയൽ കാർഡ്, പാസ്പോർട്ട്, പാൻ കാർഡ്, ആധാർ... ഏതു രേഖ കൊണ്ടുചെന്നാലും അതു പോരെന്നു പറഞ്ഞ് ആളുകളെ ഓടിച്ചുവിടാൻ ഉദ്യോഗസ്ഥർക്കു ധൈര്യമായി. എന്നാൽ, പൗരത്വം തെളിയിക്കാനുള്ള രേഖ ഏതാണെന്നു ചോദിച്ചാൽ ആഭ്യന്തരമന്ത്രാലയത്തിനുപോലും മറുപടിയില്ല. കുടുംബത്തിന്റെ പേരുകൾ ഉൾപ്പെട്ട 1951ലെ എൻആർസി രേഖ ഉൾപ്പെടെ 15 രേഖകൾ സമർപ്പിച്ചിട്ടും ആസാം സ്വദേശിയെ വിദേശിയെന്നു പ്രഖ്യാപിച്ച ഫോറിനേഴ്സ് ട്രൈബ്യൂണൽ വിധി ഗോഹട്ടി ഹൈക്കോടതി ശരിവച്ചതും ദിവസങ്ങൾക്കു മുന്പാണ്.
പൗരത്വം തെളിയിക്കാൻ ജനങ്ങളിൽനിന്നു രേഖകൾ നിർബന്ധപൂർവം ആവശ്യപ്പെടുന്നത് പൗരാവകാശങ്ങളെ ഹനിക്കുന്ന "പുറന്തള്ളൽ രാഷ്ട്രീയ'മാണെന്നാണ് സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് സുധാംശു ധൂലിയ കഴിഞ്ഞദിവസം ഒരഭിമുഖത്തിൽ പറഞ്ഞത്. “നിങ്ങൾ ഇന്ത്യയിലാണെങ്കിൽ, ഇന്ത്യൻ പൗരനാണെന്നതാണ് നിയമപരമായ മുൻവിധി. പൗരത്വം തെളിയിക്കാൻ പൗരൻ ബാധ്യസ്ഥനല്ല; മറിച്ച് ഒരാൾ പൗരനല്ലെന്നു തെളിയിക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണ്.” ഈ വാദം സുപ്രീംകോടതി കഴിഞ്ഞ ദിവസം നടത്തിയ നിരീക്ഷണത്തിനു വിപരീതമാണ്. അതായത്, ഇന്ത്യയിൽ ഇപ്പോൾ കെട്ടുപിണഞ്ഞുകിടക്കുന്ന പൗരത്വവിഷയത്തിൽ സുപ്രീംകോടതിയുടെ കൂടുതൽ ഇടപടൽ ആവശ്യമായേക്കും.
ലഭ്യമായ സർട്ടിഫിക്കറ്റുകളൊന്നും പൗരത്വത്തിന്റെ തെളിവല്ലെങ്കിൽ സർക്കാർ ഉദ്ദേശിക്കുന്നത് പുതിയൊരു സർട്ടിഫിക്കറ്റിന്റെ നിർമാണമാണോയെന്നും അറിയില്ല. വലിയൊരു വിഭാഗം ആളുകളെ പൗരത്വത്തിൽനിന്നു പുറംതള്ളുകയോ അത്തരമൊരു ഭീഷണി ഉയർത്തുകയോ ആണോ ലക്ഷ്യമെന്നു സംശയിക്കുന്നവരുമുണ്ട്. വിലക്കയറ്റവും അയോധ്യയെപ്പോലും വിഴുങ്ങിയ അഴിമതിയുമൊക്കെ ചൂണ്ടിക്കാണിക്കുന്ന ജനങ്ങളോട് ആദ്യം പോയി പൗരത്വം തെളിയിക്കാൻ പറയുന്ന സ്ഥിതിയാണ്. എങ്ങനെ തെളിയിക്കുമെന്ന് ആർക്കുമറിയില്ല. ഭരണകൂടത്തിന്റെ ക്രൂരമായ നിസംഗതയ്ക്കൊത്ത ഇടപെടൽ കോടതികളിൽനിന്നുപോലും ഉണ്ടാകുന്നില്ല. യഥാർഥ ഉദ്ദേശ്യം സർക്കാരിനേ അറിയൂ. പക്ഷേ, ഈ രഹസ്യാത്മകത ജനാധിപത്യത്തിന്റെ ഭാഗമല്ല.
Tags : Deepika Editorial Citizenship