Kerala
തൃശൂർ : അവകാശങ്ങൾക്കു വേണ്ടിയുള്ള പോരാട്ടവും ഒരധ്വാനമാണ്. ആ അധ്വാനത്തിന്റെ വിയർപ്പുതുള്ളികൾ കൊണ്ടാണ് വടശേരിക്കര ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്കൂളിലെ വിദ്യാർഥികൾ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വിജയ കുപ്പായം അണിഞ്ഞത്.
സ്കൂളിലെ എച്ച്എസ് വിഭാഗം വിദ്യാർഥികൾ "കുട്ടികളുടെ അവകാശങ്ങൾ' വിഷയമാക്കി അവതരിപ്പിച്ച "കുപ്പായം' എന്ന നാടകമാണ് കാണികളുടെ നിറഞ്ഞ കയ്യടി നേടിയത്. നാലു വർഷമായി സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നാടക മത്സരത്തിൽ മിന്നുന്ന പ്രകടനമാണ് സ്കൂൾ കാഴ്ചവയ്ക്കുന്നത്. ഇക്കുറി ഒരു മാസം കൊണ്ടാണ് കുട്ടികൾ പരിശീലനം പൂർത്തിയാക്കി അരങ്ങിലെത്തിയത്. വിനീഷ് പാലയാട് ആണ് നാടകത്തിന്റെ രചയിതാവ്.
ഷിനിൽ വടകരയാണ് സംവിധാനം നിർവഹിച്ചത്. അമ്പു എന്ന ഗോത്രവർഗ ബാലന്റെ കഥാപാത്രത്തെ മുൻനിർത്തി കുട്ടികളുടെ അവകാശങ്ങളിലേക്കു വാതിൽ തുറക്കുന്ന നാടകത്തിൽ സ്കൂളിലെ വിദ്യാർഥികളായ ആശിഷ് രാജീവ്, എസ്.ആർ. അതുൽ, കൃഷ്ണനുണ്ണി, ജിത്തു കുര്യൻ, ബി. അമൽ, കൈലാസ് ഷൈജു, ആർ. അഭിഷേക്, കെ.ജെ. ലെനീഷ്, അനുരാഗ് രാഹുൽ, സി. അരവിന്ദ് എന്നിവർ വിവിധ കഥാപാത്രങ്ങളായി തകർത്ത് അഭിനയിച്ചു.
Kerala
തൃശൂർ: സമൂഹത്തിലെ സമകാലികസ്ഥിതിവികാസങ്ങൾ, രാഷ്ട്രീയ, സാമൂഹിക അനീതികൾ, അധികാര ദുരുപയോഗങ്ങൾ, ജാതി മത വർണ വിവേചനം എന്നിവയെ ആക്ഷേപഹാസ്യത്തിന്റെ മൂർച്ചയിൽ ചോദ്യംചെയ്ത് ഹൈസ്കൂൾ വിഭാഗം നാടകങ്ങൾ.
ഇതുവരെ കണ്ടിരുന്ന വാർപ്പുമാതൃകകളെ തച്ചുടച്ചാണ് മിക്ക നാടകങ്ങളും അരങ്ങിലെത്തിയത്. ഗൗരവതരമായ വിഷയങ്ങൾ കാണികളിലേക്കു സമ്മർദരൂപേണ സംവദിപ്പിക്കുക എന്ന കലോത്സവനാടകങ്ങളുടെ പൊതുരീതി വിട്ട്, കളിചിരികളും പാട്ടും നൃത്തവുമെല്ലാം കൂട്ടുപിടിച്ചുള്ള അവതരണമായിരുന്നു ഇക്കുറി. പതിനാറു നാടകങ്ങളിലെറെയും ഈ ശൈലിയിലായിരുന്നു.
ലോകരാഷ്ട്രങ്ങളെ ആകമാനം ബാധിക്കുന്ന പ്രശ്നങ്ങളിൽനിന്ന് പ്രതിപാദ്യവിഷയങ്ങൾ കേരളത്തിന്റെ ജീവിതചര്യകളിലേക്കും പൊതുവായ സ്വഭാവങ്ങളിലേക്കും ചുരുങ്ങിയതാണ് പ്രകടമായ സവിശേഷത. ഫാസിസം, വർഗീയത എന്നിവ ചർച്ച ചെയ്യുന്ന നാടകങ്ങളും പിന്നോട്ടുമാറി.
കേരളത്തിൽ പണ്ടേക്കുപണ്ടേ പറഞ്ഞുകേൾക്കുന്ന ഒരു ചെറിയ അന്ധവിശ്വാസത്തെക്കുറിച്ചാണ് കാസർഗോഡ് ഇരിയണ്ണി ജിവിഎച്ച്എസ്എസ് അവതരിപ്പിച്ച മരണപ്പാച്ചിൽ പറഞ്ഞത്. അരണ കടിച്ചാൽ മരിക്കും എന്ന കേട്ടുകേൾവി ഒരു ജീവിവിഭാഗത്തെയും അതിനൊപ്പമുള്ള മറ്റു ജീവജാലങ്ങളെയും എങ്ങനെ ബാധിക്കുന്നു എന്നതായിരുന്നു നാടകത്തിന്റെ പ്രമേയം.
പരന്പരാഗത തൊഴിലുകൾ ചെയ്ത് തെരുവുകളിൽ ജീവിക്കുന്നവർ മാറുന്ന കാലത്തിൽ നേരിടുന്ന പ്രശ്നങ്ങളും പട്ടിണിയുമാണ് കോട്ടയം മൗണ്ട് കാർമൽ ഹൈസ്കൂളിന്റെ നാടകമായ സൈക്കിളിൽ. പത്തനംതിട്ട റിപ്പബ്ലിക്കൻ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ ചൊപ്പനം എന്ന നാടകത്തിലൂടെ മടിയനായ ഒരാൾക്കു നിധികിട്ടുന്ന കഥപറഞ്ഞ് കേരളത്തിന്റെ കാർഷികരംഗത്തെ തകർച്ച തുറന്നുകാട്ടി.
കുട്ടികളിലെ അപകർഷബോധവും മത്സരബുദ്ധിയും സ്വന്തം ബുദ്ധിയും കഴിവും ഉപയോഗിച്ചുള്ള അതിജീവനവും, മലയാളികളുടെ മാറുന്ന ഭക്ഷണശീലം വരുത്തുന്ന വിനകളും, ബ്രോയ്ലർ ചിക്കനെപ്പോലെ വിദ്യാർഥികളെ വളർത്തിയെടുക്കുന്ന വിദ്യാഭ്യാസരീതികളും പണംനൽകി പുരസ്കാരങ്ങൾ വാങ്ങുന്ന പ്രവണതകളുമെല്ലാം നാടകപ്രമേയങ്ങളിൽ ഇടംപിടിച്ചു.
ശക്തമായ പ്രമേയങ്ങളും അപൂർവമായ രംഗസംവിധാനങ്ങളും അഭിനയവൈദഗ്ധ്യവും കൊണ്ട് ചില നാടകങ്ങൾ കാണികളുടെ കൈയടി നേടിയപ്പോൾ, ചില നാടകങ്ങളിലെ കൃത്രിമത്വവും നിലവാരത്തകർച്ചയും മടുപ്പിച്ചു.
Kerala
പാലാ: ശിശുവധ പ്രദര്‍ശനത്തില്‍ യഹൂദ സ്ത്രീയുടെ വേഷം ധരിച്ച് സാമൂഹ്യ പ്രവര്‍ത്തകയും ജോസ് കെ. മാണി എംപിയുടെ ഭാര്യയുമായ നിഷ ജോസ് കെ. മാണി. പാലാ സെന്റ് തോമസ് കത്തീഡ്രലില്‍ രാക്കുളി തിരുനാളിനോടനുബന്ധിച്ചു നടന്ന ശിശുവധ പ്രദര്‍ശനത്തിലാണ് നിഷ വേഷമണിഞ്ഞത്.
ഹേറോദോസ് രാജാവിന്റെ കല്പനപ്രകാരം ശിശുക്കളെ വധിക്കാനായി പടയാളികള്‍ എത്തുമ്പോള്‍ കുഞ്ഞിനെയുമായി ഓടി രക്ഷപ്പെടുന്ന രംഗമായിരുന്നു നിഷ പ്രധാനമായും അവതരിപ്പിച്ചത്. ശിശുവധ പ്രദര്‍ശനത്തില്‍ മൂന്നു റോളുകളിലാണ് നിഷ അഭിനയിച്ചത്.
യേശുവിന്റെ ജ്ഞാനസ്നാനം നോക്കി കാണുന്ന യഹൂദ സ്ത്രീയുടെ വേഷവും പുല്‍ക്കൂട്ടില്‍ പിറന്ന ദിവ്യ ശിശുവിനെ കാണാനെത്തുന്ന സ്ത്രീയായും നിഷ ജോസ് കെ. മാണി വേഷമിട്ടു. പ്രസിദ്ധമായ പാലാ വലിയ പള്ളിയിലെ രാക്കുളി തിരുനാളിനോടനുബന്ധിച്ചു നടക്കുന്ന മലയുന്ത് പ്രദക്ഷിണത്തില്‍ വിശുദ്ധരുടെ രൂപം സംവഹിക്കാനും ഇടവകാംഗം കൂടിയായ നിഷ എത്തുന്നുണ്ട്.
ചരിത്ര പ്രസിദ്ധമായ ഈ ആചാരങ്ങളില്‍ പതിവായി എത്താറുള്ളതാണെന്നും വലിയ ദൈവനാനുഗ്രഹമായി ഇതിനെ കാണുന്നതായും നിഷ ദീപിക ഓൺലൈനിനോടു പറഞ്ഞു. കൃത്യമായ ചികിത്സയിലൂടെ കാന്‍സര്‍ രോഗത്തെ അതിജീവിച്ച നിഷ ഇപ്പോള്‍ കേരളമൊട്ടാകെ കാന്‍സര്‍ ബോധവത്കരണ പരിപാടികളിലും സജീവമാണ്.
National
ന്യൂഡൽഹി: പാർലമെന്റിൽ നാടകം കളിക്കരുതെന്നും നിഷേധാത്മകതയ്ക്കു പരിധി വേണമെന്നും പ്രതിപക്ഷത്തോട് പ്രധാനമന്ത്രി നരേന്ദ്ര മോദി.
നാടകം കളിക്കാൻ ആഗ്രഹിക്കുന്ന ആർക്കും അതു ചെയ്യാം. നാടകമല്ല, ക്രിയ്താമക അവതരണമാണു പാർലമെന്റിൽ വേണ്ടത്. മുദ്രാവാക്യങ്ങൾക്കല്ല, നയങ്ങൾക്കാണ് ഊന്നൽ നൽകേണ്ടത്- പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിനു മുന്നോടിയായി പ്രധാനമന്ത്രി മോദി പറഞ്ഞു.
പൊതു പ്രതിനിധികളെന്ന നിലയിൽ, ഭാവിയെക്കുറിച്ച ചിന്തിക്കുന്പോൾ തന്നെ, രാജ്യത്തെ ജനങ്ങളുടെ ഉത്തരവാദിത്വവും പ്രതീക്ഷകളും നാം പരമാവധി സമതുലിതാവസ്ഥയോടെയും ഉത്തരവാദിത്വത്തോടെയും കൈകാര്യം ചെയ്യണമെന്ന് എല്ലാ പാർട്ടികളോടും അഭ്യർഥിക്കുന്നു. ബിഹാറിലെ തോൽവിയുടെ പരിഭ്രാന്തി വേണ്ടെന്നും ക്രമേണ അതുമായി പെരുത്തപ്പെടുമെന്നും മോദി പരിഹസിച്ചു.
രാജ്യത്തെക്കുറിച്ച് ഈ പാർലമെന്റ് എന്താണു ചിന്തിക്കുന്നത്. രാജ്യത്തിനായി അതെന്താണ് ചെയ്യാൻ ആഗ്രഹിക്കുന്നത് എന്നതിലാണ് ഈ സമ്മേളനം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. പ്രതിപക്ഷവും അതിന്റെ ഉത്തരവാദിത്വം നിറവേറ്റണം. അത്തരം വിഷയങ്ങൾ, ശക്തമായ വിഷയങ്ങൾ അവർ ഉന്നയിക്കണം. പരാജയത്തിന്റെ നിരാശ അവർ മറികടക്കണം.
ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രതിപക്ഷ തോൽവിയെക്കുറിച്ചു നേരിട്ടു പരാമർശിക്കാതെ മോദി പരിഹസിച്ചു. രാഷ്ട്രീയത്തിൽ നിഷേധാത്മകത (നെഗറ്റിവിറ്റി) ഉപയോഗപ്രദമായേക്കാം. എന്നാൽ ആത്യന്തികമായി, രാഷ്ട്രനിർമാണത്തിനു ചില പോസിറ്റീവ് ചിന്തകൾ ഉണ്ടായിരിക്കണം.
നിങ്ങൾ (പ്രതിപക്ഷം) നെഗറ്റിവിറ്റി പരിധിക്കുള്ളിൽ നിലനിർത്തുകയും രാഷ്ട്രനിർമാണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുമെന്നു പ്രതീക്ഷിക്കുന്നു. ശൈത്യകാല സമ്മേളനം വെറുമൊരു ആചാരമല്ല. ജനാധിപത്യത്തിലുള്ള വിശ്വാസം കൂടുതൽ ശക്തമായി വളരുന്ന തരത്തിൽ ജനാധിപത്യത്തിന്റെ തീക്ഷ്ണതയും ആവേശവും വീണ്ടും വീണ്ടും പ്രകടിപ്പിക്കപ്പെട്ടിട്ടുണ്ട്- പ്രധാനമന്ത്രി പറഞ്ഞു.
ഉപരിസഭയ്ക്കു പുതിയ ചെയർമാൻ മാർഗനിർദേശം നൽകുമെന്നതിനാലും ശൈത്യകാല സമ്മേളനം പ്രധാനണ്. അദ്ദേഹത്തിന് എല്ലാ ആശംസകളും നേരുന്നു. ജിഎസ്ടി പരിഷ്കാരങ്ങൾ രാജ്യവാസികൾക്കിടയിൽ ഭക്തിയുടെ അന്തരീക്ഷം സൃഷ്ടിച്ചുവെന്നും ഈ സമ്മേളനത്തിലും ആ ദിശയിൽ ധാരാളം പ്രവർത്തനങ്ങൾ നടക്കുമെന്നും മോദി കൂട്ടിച്ചേർത്തു.
District News
നെടുമ്പാശേരി : വിമാനത്താവളത്തിൽനിന്നും കൂടിയൊഴിപ്പിക്കപ്പെട്ടവരുടെ സംഘടനയായ എയർപോർട്ട് എവിക്ടീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന രണ്ടാമത് പ്രഫഷണൽ നാടകോത്സവം ബെന്നി ബഹനാൻ എംപി ഉദ്ഘാടനം ചെയ്തു. പി.പി. ബെെജു അധ്യക്ഷത വഹിച്ചു . അൻവർ സാദത്ത് എംഎൽഎ , പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രദീഷ്, നെടുമ്പാശേരി പഞ്ചായത്ത് പ്രസിഡന്റ് എ.വി. സുനിൽ , പി.ഡി. തോമസ്, പി.വി. കുഞ്ഞ് എന്നിവർ പ്രസംഗിച്ചു.